രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഭീകരതയുടെ പ്രഭവകേന്ദ്രമാണു പാക്കിസ്ഥാനെന്നും ആവശ്യമെങ്കില്‍ ദീര്‍ഘകാല സംഘര്‍ഷത്തിന് ഇന്ത്യ പൂര്‍ണമായും തയറാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സ്വന്തം നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന് സിന്ദൂര്‍ ഇന്ത്യ നിര്‍ത്തിയതെന്ന് മന്ത്രി ആവര്‍ത്തിച്ച് അവകാശപ്പെട്ടു.
പക്ഷേ ഓപ്പറേഷന് സിന്ദൂറില്‍ ആറ് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിനെക്കുറിച്ചും പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതായുള്ള വിവാദത്തെക്കുറിച്ചും അവകാശലംഘന നോട്ടീസിനെക്കുറിച്ചും രാജ്നാഥ് ഇന്നലെ മൗനം പാലിച്ചു. ഭീകരതയോടു വീട്ടുവീഴ്ചകളില്ലാത്ത സീറോ ടോളറന്‍സ് നയമാണു കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റേതെന്ന് ഡല്‍ഹിയില്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സി സംഘടിപ്പിച്ച രണ്ടാമതു ദേശീയ സുരക്ഷാ ഉച്ചകോടിയില്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ സൈനികശക്തിയുടെ മൂര്‍ത്തമായ പ്രകടനമായിരുന്നു ഓപ്പറേഷന് സിന്ദൂര്‍. രാജ്യത്തിന്റെ സുരക്ഷാ സമീപനത്തിലെ വഴിത്തിരിവാണിത്. ഭയമില്ലാതെ സ്നേഹം ഉണ്ടാകില്ല (ഭായ് ബിന്‍ ഹോയേ ന പ്രീത്) എന്ന പ്രതിരോധത്തിന്റെ സത്ത ഇത് ഉള്‍ക്കൊള്ളുന്നു. വെറും 72 മണിക്കൂര്‍ നീണ്ടുനിന്ന ഓപ്പറേഷന് സിന്ദൂറിന് വിപുലമായ തയാറെടുപ്പും ലോജിസ്റ്റിക്സ് പിന്തുണയുമുണ്ടായി.
2025-26 സാമ്പത്തികവര്‍ഷത്തില്‍ പ്രതിരോധ കയറ്റുമതി ഏകദേശം 39,000 കോടി രൂപയിലെത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 62.66 ശതമാനം വര്‍ധനയാണിത്. ഇന്ത്യയുടെ തദ്ദേശീയ കഴിവുകളില്‍ ആഗോളതലത്തില്‍ ആത്മവിശ്വാസം വളര്‍ന്നിട്ടുണ്ട്.
പശ്ചിമേഷ്യയിലും യൂറോപ്പിലും വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളും തന്ത്രപരമായ മത്സരങ്ങളും ആഗോളക്രമത്തെ പുനര്നിര്മിക്കുന്നുണ്ടെന്ന് പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ, വിതരണ ശൃംഖലകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവ കൂടുതല്‍ ആയുധമാക്കപ്പെടുന്നു. അതേസമയം അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ ദുര്‍ബലമാകുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ലോകം പുതിയൊരു ലോകക്രമത്തിലേക്കു നീങ്ങുകയാണ്. പലപ്പോഴും അതൊരു ക്രമവുമില്ലാത്ത ലോകമായി കാണപ്പെടുന്നു. ഇന്ത്യ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകണമെന്നും രാജ്നാഥ് പറഞ്ഞു.