പ്രതീകാത്മക ചിത്രം
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരേ പാർട്ടി സമർപ്പിച്ച ഹർജിയിൽ അടിയന്തരവാദം കേൾക്കുന്നതിൽനിന്ന് കോൽക്കത്ത ഹൈക്കോടതി പിന്മാറി. ഫണ്ടുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിമത എംഎൽഎമാർ നൽകിയ പരാതിയെത്തുടർന്നാണ് തൃണമൂൽ കോൺഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്.
കേസിനു മുൻഗണന നൽകി അടിയന്തരമായി വാദം കേൾക്കണമെന്ന ടിഎംസിയുടെ ആവശ്യം ജസ്റ്റീസ് സൗഗത ഭട്ടാചാര്യ നിരസിച്ചു. നിലവിലെ ലിസ്റ്റിംഗ് ക്രമമനുസരിച്ച് മാത്രമേ കേസ് പരിഗണക്കൂവെന്നു കോടതി വ്യക്തമാക്കി. ഏകദേശം 440 കോടി രൂപയുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകളാണ് ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്. വിമതനേതാവ് ഋതബ്രത ബാനർജിയെ പിന്തുണയ്ക്കുന്ന ചില എംഎൽഎമാർ ബിധാനഗർ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള സൈബർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെതുടർന്നാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്.
അക്കൗണ്ടുകളിലെ പണത്തിന്റെ ഉറവിടത്തെപ്പറ്റിയും ദൂരുഹമായ ഇടപാടുകളെപ്പറ്റിയും അന്വേഷണം വേണമെന്നാണു വിമത എംഎൽഎമാരുടെ ആവശ്യം. ഈ തുക നിയമപരമായ സ്രോതസുകളിൽനിന്നാണോ അതോ പൊതുഫണ്ട് വകമാറ്റൽ, അഴിമതിപ്പണം തുടങ്ങി നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയാണോ എത്തിയതെന്ന് കണ്ടെത്തണമെന്നാണ് വിമത എംഎൽഎമാരുടെ ആവശ്യം.
Tags : High Court Trinamool bank accounts frozen tmc