Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഇഡി റെയ്ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍. 1.3 കോടി വില വരുന്ന ആസ്തികൾ മരവിപ്പിച്ചെന്ന് ഇഡി അറിയിച്ചു . കേസിലെ പ്രധാന പ്രതികളുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്.
ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. സ്മാർട്ട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണം പിടിച്ചെടുത്തെന്നും ഇഡി അറിയിച്ചു. സ്വർണ കട്ടികളാണ് കണ്ടെത്തിയത്. സ്വർണം ചെമ്പാക്കിയ രേഖയും റെയ്ഡില്‍ കണ്ടെത്തിയെന്ന് ഇഡി അറിയിച്ചു.
ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നാണ് രേഖകൾ പിടിച്ചെടുത്തത്. 2019 നും 2024 നും ഇടയിൽ പുറപ്പെടുവിച്ച ഉത്തരവും ഇഡി കസ്റ്റഡിയിലെടുത്തു.
ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിലായിരുന്നു ഇന്നലെ ഇഡി വ്യാപക റെയ്ഡ് നടത്തിയത്.
Kerala
മൂന്നാര്‍: ശൈത്യത്തിന്റെ പിടിയിലമര്‍ന്ന് മൂന്നാര്‍. താപനില മൈനസ് ഡിഗ്രിയില്‍ എത്തിയതോടെ പുല്‍മേടുകളും എസ്റ്റേറ്റും മലനിരകളും മഞ്ഞില്‍ പുതഞ്ഞ നിലയിലാണ്. ചെണ്ടുവര, നല്ലതണ്ണി, സൈലന്റ്വാലി, സെവന്‍മല എന്നിവങ്ങളിലാണ് തണുപ്പ് മൈനസ് ഒന്നില്‍ എത്തിയത്.
മാട്ടുപ്പെട്ടി, ലക്ഷ്മി, നല്ലതണ്ണി എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷസായിരുന്നു കുറഞ്ഞ താപനില. മൂന്നാര്‍ ടൗണില്‍ രണ്ടു ഡിഗ്രിയായിരുന്നു കുറഞ്ഞ താപനില. ദേവികുളം ഒഡികെ ഡിവിഷനിലും മൈനസ് ഒന്നിലേക്ക് താപനില താഴ്ന്നു. ഇതോടെ കനത്ത മഞ്ഞും തണുപ്പുമാണ് ഇവിടെ അനുഭവപ്പെടുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തണുപ്പിന്റെ കാഠിന്യം കൂടുതലാണ്.
ശൈത്യം ആസ്വദിക്കാന്‍ ധാരാളം വിനോദസഞ്ചാരികൾ മൂന്നാറില്‍ എത്തിത്തുടങ്ങി. കഴിഞ്ഞ രണ്ടു മാസങ്ങളിലായി തുടര്‍ച്ചയായി മഴ പെയ്തതു മൂലം പൊതുവേ മൂന്നാറിലും പരിസരപ്രദേശങ്ങളിലും സാമാന്യം നല്ല തണുപ്പ് അനുഭവപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം മൂന്നാറിലെ കുണ്ടള എസ്റ്റേറ്റില്‍ കുറഞ്ഞ താപനില 7.1 ഡിഗ്രി സെല്‍ഷസ് വരെ എത്തിയിരുന്നു. മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും 7.8 ഡിഗ്രി സെല്‍ഷസായിരുന്നു താപനില. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പകല്‍സമയത്തും നല്ല തണുപ്പാണ്.
ശൈത്യം ഇനിയും വര്‍ധിക്കാനാണു സാധ്യത. തണുപ്പ് ആസ്വദിക്കാന്‍ അവധിക്കാലത്ത് വിനോദസഞ്ചാരിളുടെ ഒഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഹോട്ടലുകളും റിസോര്‍ട്ടുകളിലുമെല്ലാം തിരക്ക് വര്‍ധിച്ചുതുടങ്ങിയിട്ടുണ്ട്.