ന്യൂഡൽഹി: ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി-എസ്പി) കോൺഗ്രസുമായി ലയിക്കുന്നതിനെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നു റിപ്പോർട്ട്. ലയനത്തെക്കുറിച്ച് ഹൈക്കമാൻഡുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് കോൺഗ്രസ് നേതാവും മഹാരാഷ്ട്രയിലെ മുൻ പ്രതിപക്ഷനേതാവുമായ വിജയ് വഡെട്ടിവാർ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചിട്ടുള്ളത്.
മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെയും ഉദ്ധവ് താക്കറെയുടെ ശിവസേന-ഉദ്ധവ് വിഭാഗത്തിന്റെയും എംപിമാർ കൂറുമാറിയതിന്റെ പശ്ചാത്തലത്തിലാണ് ദേശീയ രാഷ്ട്രീയത്തിലെ ചാണക്യനും കിംഗ് മേക്കറുമായൊക്കെ അറിയപ്പെടുന്ന ശരദ് പവാർ തന്റെ മാതൃപാർട്ടിയിലേക്ക് തിരികെ പോയേക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത്.
കോൺഗ്രസിൽനിന്നു വേർപിരിഞ്ഞതിനു ശേഷം 1999ൽ എൻസിപി രൂപീകരിച്ച ശരദ് പവാർ 2014 വരെ കോൺഗ്രസുമായി സഖ്യം ചേർന്ന് മഹാരാഷ്ട്രയിൽ അധികാരത്തിലായിരുന്നു.
2023ൽ ശരദ് പവാറിന്റെ അനന്തരവനായ അജിത് പവാർ പാർട്ടി പിളർത്തി മഹാരാഷ്ട്രയിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരുമായി കൈകോർത്തു. അന്നു മുതൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി ഭരണപക്ഷമായ എൻഡിഎയോട് ഒപ്പമാണെങ്കിലും ശരദ് പവാറിന്റെ എൻസിപിയാകട്ടെ ദേശീയ തലത്തിലും പ്രാദേശിക തലത്തിലും പ്രതിപക്ഷമായ കോൺഗ്രസിനോടൊപ്പമാണ് നിലകൊള്ളുന്നത്.
പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം തികയ്ക്കുന്നതിനായി ബിജെപി പ്രതിപക്ഷ എംപിമാരെ അടർത്തിയെടുക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് എൻസിപി-എസ്പി കോൺഗ്രസുമായി ലയിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ലയനത്തെ സംബന്ധിച്ച അന്തിമ ചർച്ചകൾ ഇരു പാർട്ടികളുടെയും മുതിർന്ന നേതാക്കൾ ഡൽഹിയിൽ നടത്തുകയാണെന്നു സൂചനയുണ്ടെങ്കിലും ലയനത്തെ സംബന്ധിച്ചു ശരദ് പവാറിന്റെ എൻസിപിയിലെ നേതാക്കൾ രണ്ട് തട്ടിലാണെന്നും റിപ്പോർട്ടുകളുണ്ട്. ചില നേതാക്കൾ കോൺഗ്രസുമായി ലയിക്കണമെന്ന വാദത്തെ അംഗീകരിക്കുമ്പോൾ മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ഭരണത്തിലിരിക്കുന്ന എൻഡിഎയുമായി കൈകോർക്കുന്നതാണ് പാർട്ടിയുടെ ഭാവിക്ക് അഭികാമ്യം എന്നാണ് മറുഭാഗ വാദം.