ചമ്പത് റായി
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചന്പത് റായിയെ പോലീസ് ചോദ്യംചെയ്തു. ക്രമക്കേടിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് വിശ്വഹിന്ദു പരിഷത് വൈസ് പ്രസിഡന്റുകൂടിയായ ചന്പത് റായി രാജിക്കത്തു നൽകിയിരുന്നുവെങ്കിലും ക്രമക്കേട് മറച്ചുവയ്ക്കാൻ ഇദ്ദേഹം ശ്രമിച്ചിരുന്നോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ചന്പത് റായിയെ ചോദ്യംചെയ്തുവെന്ന് സ്ഥിരീകരിക്കുന്ന പോലീസ് വിശദാംങ്ങൾ വെളിപ്പെടുത്തുന്നില്ല.
കഴിഞ്ഞമാസം ഏഴിന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ് ക്ഷേത്രക്കൊള്ളയെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നത്. അതിനു രണ്ടുദിവസം മുന്‍പ് ക്ഷേത്രം ജീവനക്കാരനായ അവിനാശ് ശുക്ലയുടെ വസതിയിനിന്ന് പണമടങ്ങിയ ബാഗ് പിടിച്ചെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭാവനയായി ലഭിച്ച തുകയായിരുന്നു ബാഗിൽ ഉണ്ടായിരുന്നത്. സംഭാവനയായി ലഭിച്ച തുക നഷ്ടമായ വിവരം അറിഞ്ഞിട്ടും പരാതിപ്പെടാൻ ചന്പത് റായി തയ്യാറായില്ല എന്ന ആരോപണം ശക്തമാണ്.
ട്രസ്റ്റ് അടിയന്തരയോഗം തിങ്കളാഴ്ച
ലക്നോ: സംഭാവനക്കൊള്ളയിൽ വൻ ജനരോഷം ഉയരുന്ന സാഹചര്യത്തിൽ ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ യോഗം നേരത്തെയാക്കി. ഈ മാസം 11 നു ചേരാനിരുന്ന യോഗം തിങ്കളാഴ്ചതന്നെ അടിയന്തരമായി ചേരും. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചന്പത് റായിയുടെ രാജിക്കത്ത് ഉൾപ്പെടെ യോഗം ചർച്ച ചെയ്യും.അംഗങ്ങളായ 14 പേരും തിങ്കളാഴ്ച അയോധ്യയില്‍ ഉണ്ടാകണമെന്ന് ട്രസ്റ്റ് അധ്യക്ഷനായ മഹന്ത് നൃത്യ ഗോപാൽ ദാസ് നിർദേശിച്ചിരിക്കുന്നത്.
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന തലത്തില്‍ നിരീക്ഷിച്ച് സുതാര്യത ഉറപ്പുവരുത്താനുള്ള തീരുമാനം യോഗം എടുത്തേക്കും. ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ഗേവ് ഗിരിയുടെ പേരിലാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്.