നിർവൈർ സിംഗ്
ചണ്ഡീഗഡ്: ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറ്റിൽ വീണ് നാലുവയസുകാരൻ മരിച്ചു. ധനിയോറ സ്വദേശി നിർവൈർ സിംഗ് ആണ് മരിച്ചത്. 21 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്.
ചൊവ്വാഴ്ച പുലർച്ചെ 6.30 ഓടെയാണ് നിർവൈർ 220 അടി താഴ്ചയുള്ള കുഴൽക്കിണറ്റിൽ വീണത്. അച്ഛൻ മഞ്ജിത്തിനൊപ്പം മുത്തച്ഛൻ കർണൈൽ സിംഗിന് പ്രഭാതഭക്ഷണം എത്തിക്കാൻ കുടുംബത്തിന്റെ വയലിലേക്ക് പോയപ്പോഴായിരുന്നു അപകടം. വയലിൽ കളിച്ചുകൊണ്ടിരിക്കെ തുറന്നുകിടന്ന കുഴൽക്കിണറ്റിലേക്ക് മണ്ണിടാൻ ശ്രമിക്കവേ വഴുതി വീഴുകയായിരുന്നു.
ആദ്യം പ്രദേശവാസികൾ ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയിരുന്നെങ്കിലും ഇത് പരാജയപ്പെട്ടതോടെ രക്ഷാപ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. 21 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുലർച്ചെ 3.40 ഓടെ കുട്ടിയെ പുറത്തെടുത്തു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.