National
കോൽക്കത്ത: തന്റെ തലവെട്ടുന്നവർക്ക് ബിജെപി നേതാവ് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച സംഭവത്തിൽ പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് എംപി സായോണി ഘോഷ്. ഒരു സ്ത്രീയെ വധിക്കാൻ പാരിതോഷികം പ്രഖ്യാപിക്കുന്നതാണോ ഭാരതത്തിലെ നാരീശക്തി വന്ദനെന്ന് സായോണി ഘോഷ്.
പശ്ചിമ ബംഗാൾ പോലീസ് എത്രയും വേഗം നടപടിയെടുത്ത് തന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് അവർ പറഞ്ഞു. ബിജെപി നേതാവിനെതിരെ നടപടിയെടുക്കണമെന്ന് ഉത്തർപ്രദേശ് പോലീസിനോടും സായോണി ഘോഷ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനെയും ടാഗ് ചെയ്ത് എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ ആയിരുന്നു തൃണമൂൽ കോൺഗ്രസ് എംപിയുടെ പ്രതികരണം.
ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിലുള്ള സിക്കന്ദരാബാദിലെ മുനിസിപ്പൽ ചെയർമാനും ബിജെപി നേതാവുമായ പ്രദീപ് ദീക്ഷിത് ആണ് സായോണി ഘോഷിന്റെ തലവെട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
പരമശിവനെയും ശിവലിംഗത്തെയും ആക്ഷേപിച്ച് സായോണി ഘോഷ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടുവെന്ന് ആരോപിച്ച് നടന്ന പ്രതിഷേധത്തിലാണ് വധഭീഷണി ഉയർന്നത്.
National
കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ വൻ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ വൻ അഴിച്ചുപണിക്കൊരുങ്ങി മമത ബാനർജി. കോൽക്കത്തയിലെ മമതയുടെ വസതിയിൽ ചേർന്ന അടിയന്തര പാർട്ടി യോഗത്തിലാണ് സംഘടനയെ താഴെത്തട്ട് മുതൽ ശക്തിപ്പെടുത്താനുള്ള തീരുമാനമുണ്ടായത്.
നിലവിലെ രാഷ്ട്രീയ തിരിച്ചടി താൽക്കാലികം മാത്രമാണ്. പ്രവർത്തകർ നിരാശരാകാതെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു. തോൽവിയുടെ കാരണങ്ങൾ കൃത്യമായി വിലയിരുത്തി പാർട്ടിയിൽ വലിയ തോതിലുള്ള പുനഃസംഘടന ഉടൻ തന്നെയുണ്ടാകുമെന്നാണ് സൂചനകൾ.
തൃണമൂൽ കോൺഗ്രസ് വിടാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. മറ്റ് പാർട്ടികളിലേക്ക് പോകുന്നവർക്ക് പോകാം. പാർട്ടിയെ വീണ്ടും മുന്നിലെത്തിക്കുമെന്നും മമത ബാനർജി വ്യക്തമാക്കി.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ മുതിർന്ന നേതാവ് ശോഭൻ ദേബ് ചതോപാധ്യായ് പ്രതിപക്ഷ നേതാവായി ചുമതലയേൽക്കും.
ബാലിഗഞ്ച് നിയോജകമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടയാളാണ് ശോഭൻ ദേബ്. 1991 മുതൽ ബംഗാൾ നിയമസഭയുടെ ഭാഗമാണ് ശോഭൻ ദേബ്. കോൺഗ്രസ് കാലത്ത് മമത ബാനർജിയുടെ വിശ്വസ്തനായിരുന്ന ശോഭൻ ടിഎംസിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു.
സുവേന്ദു അധികാരിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന് പിന്നാലെ ആയിരുന്നു തൃണമൂൽ കോൺഗ്രസ് ശോബൻ ദേബിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. അതേസമയം തെരഞ്ഞെടുപ്പിലെ പരാജയത്തോടെ മമത ബാനർജി നിയമസഭയിലുണ്ടാകില്ല.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് അധികാരം നഷ്ടമായതിന് പിന്നാലെ സിപിഎം മുഖപത്രമായ ഗണശക്തിക്ക് സർക്കാർ പരസ്യം. 15 വർഷങ്ങൾക്ക് ശേഷമാണ് ഗണശക്തിക്ക് സർക്കാർ പരസ്യം ലഭിക്കുന്നത്.
പശ്ചിമ ബംഗാളിൽ അധികാരത്തിലെത്തിയ സുവേന്ദു അധികാരിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രം ഉൾപ്പെടെയുള്ള പരസ്യവുമായിട്ടാണ് ഗണശക്തി പുറത്തിറങ്ങിയിരിക്കുന്നത്. സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഴുവൻപേജ് പരസ്യമാണ് പത്രത്തിലുള്ളത്.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷമാണ് ഗണശക്തിക്ക് സർക്കാർ പരസ്യം നിഷേധിച്ചത്. സംസ്ഥാനത്ത് സർക്കാർ നിയന്ത്രണത്തിലുള്ള വായനശാലകളിൽ നിന്നും ഗണശക്തി ഒഴിവാക്കിയിരുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ കാണാതായ ബിജെപി നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുരുലിയ ജില്ലയിൽ ബിജെപി നേതാവായ ഹാബുലാൽ ഗോപി(45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കനാലി ഗ്രാമത്തിന് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ ഹാബുലാൽ ഗോപിയെ കാണാതായിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഹാബുലാൽ ഗോപി കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
രാഷ്ട്രീയ വൈരാഗ്യം മൂലം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുരുലിയ ഗവൺമെന്റ് മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ. ടിഎംസി പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാദേശിക ബിജെപി നേതൃത്വം ആരോപിക്കുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് നേരിടേണ്ടിവന്ന കനത്ത പരാജയത്തിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി മമത ബാനർജി. ബിജെപി മുഖ്യമന്ത്രി അധികാരമേറ്റ സാഹചര്യത്തിൽ, ബിജെപിയെ പ്രതിരോധിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് മമത ബാനർജി പറഞ്ഞു.
ബിജെപിക്കും മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും എതിരെ പോരാടാൻ പശ്ചിമ ബംഗാളിലെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണമെന്ന് ടിഎംസി അധ്യക്ഷ മമത ശനിയാഴ്ച ആഹ്വാനം ചെയ്തു.
ദേശീയ പാർട്ടികളും വിദ്യാർഥി സംഘടനകളും സന്നദ്ധ സംഘടനകളും ഒറ്റെക്കെട്ടായി നിൽക്കണമെന്നും മമത ആവശ്യപ്പെട്ടു.
Editorial
“സന്തോഷം കഷ്ടപ്പാടില്ലാത്ത അവസ്ഥയല്ല, ദൈവത്തിന്റെ സാന്നിധ്യമാണ്.” -സിറ്റി ഓഫ് ജോയ്, ഡൊമിനിക് ലാപിയർ. പട്ടിണിക്കൊപ്പം സാഹോദര്യവും സന്തോഷവും നിലനിർത്തിയിരുന്ന കോൽക്കത്തയുടെ ആ കഥ കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും ബിജെപിയും വായിച്ചിട്ടുണ്ടാകും, തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾക്കുവേണ്ടി.
പക്ഷേ, അവർ കോൽക്കത്തയെ സിറ്റി ഓഫ് സോറോ അഥവാ ദുഃഖനഗരമാക്കി; ബംഗാളിനെ സ്റ്റേറ്റ് ഓഫ് സോറോ അഥവാ നരകവും. ഇപ്പോഴതിന്റെ ചുമതലയേറ്റിരിക്കുന്നത് ബിജെപിയാണ്. വോട്ടെണ്ണലിനിടെ തുടങ്ങിയ അക്രമങ്ങൾ തുടരുകയാണ്. മുൻകാല രാഷ്ട്രീയ ഗുണ്ടകളിൽനിന്നു ചെറിയൊരു വ്യത്യാസമുണ്ട്. ഈ അക്രമികൾ ദൈവനാമവും ആക്രോശമാക്കിയിരിക്കുന്നു!
അക്രമങ്ങളിൽ ബിജെപി, തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടു. കോൽക്കത്തയിൽ ഉൾപ്പെടെ തൃണമൂൽ കോൺഗ്രസിന്റെ നിരവധി ഓഫീസുകൾ അടിച്ചുതകർക്കുകയും കത്തിക്കുകയും ചെയ്തു. ഹോഗ് മാർക്കറ്റിലെ ഓഫീസ് ബുൾഡോസറിനാണ് ഇടിച്ചുനിരത്തിയത്.
പരിസരത്തെ കടകളും തകർത്തു. അക്രമികൾ കടകൾ കൊള്ളയടിക്കുന്നതും പതിവായി. കൊല്ലപ്പെട്ടവരിൽ, ബിജെപി മുഖ്യമന്ത്രിയാക്കുമെന്നു കരുതുന്ന മുൻ തൃണമൂൽ നേതാവ് സുവേന്ദു അധികാരിയുടെ പിഎയുമുണ്ട്. പ്രമുഖ സ്കൂളിലെ ബസ് ജീവനക്കാരൻ കുട്ടികളെക്കൊണ്ട് നിർബന്ധിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്.
അക്രമം നടക്കുന്നിടത്ത് പോലീസും കേന്ദ്രസേനയും കാഴ്ചക്കാരായി നിൽക്കുകയാണെന്ന് ടിഎംസി ആരോപിച്ചു. 433 പേരെ അറസ്റ്റ് ചെയ്യുകയും 1,100 പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു. ഈ അക്രമരാഷ്ട്രീയം ബിജെപി തുടങ്ങിയതല്ല. പല കാലങ്ങളിലായി കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും തുടങ്ങിയത് ബിജെപി തുടരുകയാണ്. ഒരു മാറ്റവും ബംഗാളികൾക്കു വിധിച്ചിട്ടില്ല. പട്ടിണിക്കൊപ്പം ജീവിക്കാമെന്നു വച്ചാലും രാഷ്ട്രീയം അവരെ അതിനനുവദിക്കില്ല. അക്രമികളും ദരിദ്രരാണ്. അതു മറക്കാനാവാം രാഷ്ട്രീയം അവരെ അണികളാക്കിയത്.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കന്പനിയുടെ കാര്യാലയവും ഇപ്പോൾ സെക്രട്ടേറിയറ്റുമായ റൈറ്റേഴ്സ് ബിൽഡിംഗിന്റെ രണ്ടാം നില പുതിയ മുഖ്യമന്ത്രിക്കായി ഒരുങ്ങുകയാണ്. പക്ഷേ, തങ്ങൾക്ക് ഒരുങ്ങാനോ പ്രതീക്ഷിക്കാനോ ഒന്നുമുണ്ടാകില്ലെന്ന യാഥാർഥ്യമാണ് ബംഗാളികൾ പരിശീലിച്ചിരിക്കുന്ന രാഷ്ട്രീയം. കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും കൊടുത്തതിൽ കൂടുതലെന്തെങ്കിലും ബിജെപി കൊടുക്കുമെന്നു കരുതാൻ അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉദാഹരണങ്ങളുമില്ല.
1977 വരെ കോൺഗ്രസും തുടർന്ന് 34 വർഷം സിപിഎമ്മും 15 വർഷം തൃണമൂൽ കോൺഗ്രസും ഭരിച്ചിട്ടും കാര്യമായ പ്രയോജനമൊന്നുമുണ്ടായിട്ടില്ലാത്ത ജനങ്ങൾക്ക് ബിജെപിയോടും പരാതിയുണ്ടാകാനിടയില്ല. ബിജെപിയുടെ ആജ്ഞാനുവർത്തിയെന്ന വിമർശനം നേരിടുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തീവ്ര വോട്ടർപട്ടികാ പരിഷ്കരണം (എസ്ഐആർ) നടത്തിയ ഈ തെരഞ്ഞെടുപ്പിനുമുന്പ് ബിജെപിക്കു ബംഗാളിൽ ഒരിക്കൽപോലും അധികാരം കിട്ടിയിരുന്നില്ല.
എസ്ഐആറിലൂടെ 91 ലക്ഷത്തോളം വോട്ടർമാരെയാണ് വെട്ടിനീക്കിയതായി പരാതി ഉയർന്നിരിക്കുന്നത്. ബിജെപി ജയിച്ച 105 മണ്ഡലങ്ങളിൽ, ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ എണ്ണത്തേക്കാൾ കുറഞ്ഞ ഭൂരിപക്ഷമാണു ലഭിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എസ്ഐആർ ബിജെപിക്കു ഗുണകരമായെന്നതിൽ സംശയമില്ല. തൃണമൂലിന്റേതായിരുന്ന 129 സീറ്റുകൾ ഒറ്റയടിക്ക് ബിജെപിയുടേതായി. പരാതികൾക്കൊന്നും പ്രസക്തിയില്ല!
സത്യജിത് റേയുടെ ‘പഥേർ പാഞ്ചാലി’ സിനിമ, പശ്ചിമബംഗാളിന്റെ ദാരിദ്ര്യവും പാവങ്ങളുടെ നിസഹായാവസ്ഥയുമാണ് ചിത്രീകരിച്ചത്. ഹരിഹർ റായ് എന്ന കഥാപാത്രം പറയുന്നുണ്ട്, “ഉത്കണ്ഠയുടെ കാര്യമൊന്നുമില്ല. ദൈവം വിധിക്കുന്നതെല്ലാം നല്ലതിനാണ്.” ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ നോവൽ സത്യതിജ് റേ സിനിമയാക്കിയത് 1955ലാണ്. 71 വർഷം. ഇന്നും ബംഗാളിലെ ഗ്രാമങ്ങളിൽ കാര്യമായൊരു മാറ്റവും ഉണ്ടായിട്ടില്ല.
എന്തിന്, റൈറ്റേഴ്സ് ബിൽഡിംഗിനു ചുവട്ടിലെ കാഴ്ചകൾക്കുപോലും മാറ്റമില്ല. ലോകത്തുതന്നെ അപൂർവമായ ട്രാം എന്ന റോഡ് ട്രെയിനുകൾ പുളയുന്ന, അതിനിടയിലൂടെ ചുമച്ചും കിതച്ചും സൈക്കിൾറിക്ഷാവാലകൾ ഇഴയുന്ന, ഭരണകേന്ദ്രത്തിന്റെ വിളിപ്പാടകലെ സോനാഗാച്ചിയെന്ന ഒരു വേശ്യാനഗരത്തെ നിലനിർത്തുന്ന, ബ്രിട്ടീഷ് ഭരണകാലത്തെ പഴങ്കെട്ടിടങ്ങൾക്കിടയിൽ രാഷ്ട്രീയ കെടുകാര്യസ്ഥതകൾ ഒളിപ്പിക്കുന്ന കോൽക്കത്ത!
രാഷ്ട്രീയക്കാർ വിധിക്കുന്നതെല്ലാം നല്ലതാണെന്ന വിശ്വാസത്തിൽ മരിച്ചുകൊണ്ടിരിക്കുന്ന ബംഗാളിൽ ബിജെപി അദ്ഭുതങ്ങൾ സൃഷ്ടിക്കട്ടെ. പക്ഷേ, എതിരാളികൾക്കുമേൽ ബുൾഡോസറുകൾ കയറ്റിയും ദൈവനാമത്തിൽ അപരനെ അടിച്ചുവീഴ്ത്തിയുമല്ല അതു സാധിക്കേണ്ടതെന്ന് ഇന്നലെയും അവർക്കു മനസിലായിട്ടില്ല!
National
ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ തനിക്ക് നേരെ അതിക്രമമുണ്ടായതായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ന്യൂഡൽഹിയിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് തനിക്കെതിരെ അതിക്രമമുണ്ടായതായി ടിഎംസി എംപി വ്യക്തമാക്കി.
എക്സിലൂടെ ആണ് മഹുവ മൊയ്ത്ര ഇക്കാര്യം അറിയിച്ചത്. ഇൻഡിഗോ വിമാനത്തിനുള്ളിൽ വച്ച് ഒരു കൂട്ടം പുരുഷന്മാർ തന്നെ അപമാനിച്ചുവെന്നും സുരക്ഷാ ഭീഷണി ഉയർത്തിയെന്നും തൃണമൂൽ കോൺഗ്രസ് എംപി ആരോപിച്ചു.
"ചോർ ചോർ, ടിഎംസി ചോർ", "ജയ് ശ്രീറാം" തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയും പ്രകോപനപരമായ രീതിയിൽ സംസാരിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തുവെന്നും മഹുവ മൊയ്ത്ര എക്സിൽ കുറിച്ചു.
പ്രതിരോധത്തിനായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുക്കാൻ ഔദ്യോഗിക ആവശ്യത്തിനായി ഡൽഹിയിലേക്ക് പോകുകയായിരുന്നു മഹുവ മൊയ്ത്ര. ഇത് പ്രതിഷേധമല്ലെന്നും തന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും മഹുവ മൊയ്ത്ര കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്.
തെരഞ്ഞെടുപ്പിൽ തോറ്റിട്ടില്ലെന്നും വളരെ പ്രശംസനീയമായ പോരാട്ടമാണ് നടത്തിയതെന്നും മമതയെ പ്രകീർത്തിച്ച് അഖിലേഷ് യാദവ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമുള്ള ബംഗാളിലെ സാഹചര്യവും ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിനുള്ള പിന്തുണ സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി.
കോൽക്കത്തയിലെ മമതയുടെ വസതിയിൽവച്ചാണ് കൂടിക്കാഴ്ച നടന്നത്. മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അതേസമയം തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാൻ മമത ബാനർജി തയാറായിട്ടില്ല.
പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് മമത ബാനർജി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ബിജെപി ബംഗാളിലെ തെരെഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ചാണ് മമത കോടതിയെ സമീപിക്കുന്നത്.
National
കോല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബംഗാളിലുണ്ടായ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ബഷീര്‍ഹാട്ടില്‍ ബിജെപി പ്രവര്ത്തകന് വെടിയേറ്റു. ചിന്റു എന്ന് വിളിക്കപ്പെടുന്ന രോഹിത് റോയി എന്ന യുവാവിനാണ് വെടിയേറ്റത്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
പാര്‍ട്ടി പതാക ഉയര്‍ത്തുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.
ഗോത്ര പഞ്ചായത്ത് പരിധിയിലെ രാജീവ് കോളനിയിലാണ് സംഭവം. പ്രദേശത്ത് ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാക ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തി. ഇത് പിന്നീട് വാക്കേറ്റത്തിലേക്കും കൈയാങ്കളിയിലേക്കും നീങ്ങുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിനെ നേരത്തേ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ബുധനാഴ്ച രാത്രി നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാം മേഖലയിലാണ് സംഭവം. ദീർഘകാലമായി സുവേന്ദു അധികാരിയുടെ വിശ്വസ്തനും അടുത്ത സഹായിയുമായിരുന്നു കൊല്ലപ്പെട്ട ചന്ദ്രനാഥ്.
National
കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി സുപ്രീംകോടതിയിലേക്ക്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് മമത സുപ്രീംകോടതിയെ സമീപിക്കുക.
ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഹർജി നൽകാനാണ് മമത ബാനർജിയുടെ നീക്കം. കാളിഘട്ടിലെ സ്വവസതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം.
തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് മമത അറിയിച്ചിരുന്നു. മമത ബാനര്‍ജിക്ക് പുറമേ ആരോഗ്യ കുടുംബക്ഷേമകാര്യ മന്ത്രിയായിരുന്ന ചന്ദ്രിമ ഭട്ടാചാര്യയും നിലവിലെ തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ ബിജെപി ഗുരുതര ക്രമക്കേടുകൾ നടത്തിയെന്നായിരുന്നു മമതയുടെ ആരോപണം. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്നും മമത ബാനർജി ആരോപണം ഉന്നയിച്ചിരുന്നു.
National
കോൽക്കത്ത: സിപിഎം വോട്ടർമാർക്ക് നന്ദി അറിയിച്ച് ഭവാനിപുരിലെ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരി. ഭവാനിപുരിൽ തന്നെ വിജയിപ്പിച്ചത് സിപിഎം വോട്ടർമാരാണെന്നും സുവേന്ദു അധികാരി പറഞ്ഞു.
സിപിഎം അണികളുടെ വോട്ടുകളും തനിക്ക് കിട്ടി. ഇത് ഹിന്ദുത്വയുടെ വിജയമാണ്. സിപിഎമ്മിന് 13,000 വോട്ട് ഭവാനിപുരിലുണ്ടെന്നും അതാണ് തനിക്ക് നിർണായകമായതെന്നും സുവേന്ദു അധികാരി വ്യക്തമാക്കി.
സിപിഎം വോട്ടർമാരോട് താൻ നന്ദി പറയുന്നു. മമത ബാനർജിക്കിത് രാഷ്ട്രീയത്തിൽ നിന്നുമുള്ള വിരമിക്കലാകുമെന്നും സുവേന്ദു അധികാരി അഭിപ്രായപ്പെട്ടു. അതേസമയം ബംഗാളിലെ ബിജെപി മുന്നേറ്റത്തിനൊപ്പം മമതയുടെ പരാജയം തൃണമൂൽ കോൺഗ്രസിന് ഇരട്ടി പ്രഹരമായി.
National
കോല്‍ക്കത്ത: പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ കുത്തക അവസാനിപ്പിച്ച് ബിജെപി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബംഗാളില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. ആകെ 294 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 190 ഇടത്തും ബിജെപിക്കാണ് മുൻതൂക്കം.
തൃണമൂല്‍ കോണ്‍ഗ്രസിന് 98 ഇടത്ത് മാത്രമാണ് ലീഡുള്ളത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചെങ്കിലും പിന്നീട് ബിജെപി ലീഡ് നില ഉയര്‍ത്തുകയായിരുന്നു. സിപിഎമ്മിന് ഒരു സീറ്റിൽ ലീഡുണ്ട്.
സംസ്ഥാനത്ത് ഏറ്റവും താരതിളക്കമുള്ള മണ്ഡലമായ ഭബാനിപൂരില്‍ ആദ്യഘട്ടം പിന്നിലേക്ക് പോയെങ്കിലും പിന്നീട് മുഖ്യമന്ത്രി മമത ബാനര്‍ജി ലീഡ് തിരിച്ചുപിടിച്ചു. പ്രതിപക്ഷ നേതാവ് കൂടിയായ സുവേന്ദു അധികാരിയായിരുന്നു ഇവിടെ ബിജെപി സ്ഥാനാർഥി.
ബംഗാളിൽ ആദ്യമായി അധികാരത്തിൽ എത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ തന്ത്രങ്ങളെല്ലാം ഫലം കണ്ടെന്ന് വ്യക്തമാക്കുന്ന ഫലസൂചനകളാണ് പുറത്തുവരുന്നത്. ഇതോടെ 15 വർഷം നീണ്ട മമത യുഗത്തിന് ഇതോടെ അവസാനമാകും.
അതേസമയം 89 ലക്ഷം വോട്ടർമാരെ എസ്ഐആർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനും മമതാ ബാനർജിയും തമ്മിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. ഈ വോട്ടർമാരുടെ അഭാവം തിരഞ്ഞെടുപ്പ് ഫലത്തെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മുഖ്യമന്ത്രി മമത ബാനർജി. എക്സിറ്റ് പോളുകൾ ബിജെപിയുടെ ഓഫീസിൽ നിന്നാണ് വരുന്നതെന്നും മമത ബാനർജി പറഞ്ഞു.
ടിഎംസി പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുറത്തുവന്ന കണക്കുകൾ. 226ൽ അധികം സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നും മമത ബാനർജി വ്യക്തമാക്കി.
വീഡിയോ സന്ദേശത്തിലൂടെയാണ് മമത ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച വൈകുന്നേരം പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും ബിജെപിയും ടിഎംസിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ചതിനിടെയാണ് മമത ബാനർജിയുടെ വീഡിയോ സന്ദേശം.
ബിജെപി അവസാന കളി കളിച്ചു. യഥാർഥ കണക്കുകൾ പുറത്തുവന്നിരുന്നെങ്കിൽ ഓഹരി വിപണികൾ തകരുമായിരുന്നു. ആളുകൾ ഒരുമിച്ച് നിൽക്കണം. എണ്ണുന്നത് സൂക്ഷ്മമായി നിരീക്ഷിക്കണം. രാത്രി മുഴുവൻ ഉണർന്നിരിക്കണം. ആവശ്യമെങ്കിൽ ഇവിഎം സ്ട്രോംഗ് റൂമുകൾക്ക് കാവൽ നിൽക്കുമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒന്ന് വരെ 61.11 ശതമാനം പോളിംഗാണ് നടന്നത്.
രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. 142 മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത് നടക്കുന്നത്. കോൽക്കത്ത, ഹൗറ, നോർത്ത് 24 പർഗാനസ്, സൗത്ത് 24 പർഗാനസ്, നാദിയ, ഹൂഗ്ലി, പൂർബ ബർധമാൻ ജില്ലകളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണിവ.
2021ൽ തൃണമൂൽ കോൺഗ്രസ് 123 മണ്ഡലങ്ങളിൽ വിജയിച്ചപ്പോൾ ബിജെപിക്കു കിട്ടിയത് വെറും 18 സീറ്റ് മാത്രമായിരുന്നു. ഒരു സീറ്റ് ഐഎസ്എഫ് വിജയിച്ചു. ബംഗാളിൽ ആദ്യ ഘട്ടത്തിൽ 152 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഒമ്പത് വരെ 18.4 ശതമാനം പോളിംഗാണ് നടന്നത്.
മണിക്തല മണ്ഡലത്തിലാണ് ഇതുവരെ ഉയർന്ന പോളിംഗ് രേഖപ്പെടുത്തയിരിക്കുന്നത്. 18.41 ശതമാനം പോളിംഗാണ് അവിടെ നടന്നത്. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭവാനിപുരിൽ 17.08 ശതമാണ് പോളിംഗാണ് ഇതുവരെ നടന്നത്.
രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. 142 മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത് നടക്കുന്നത്. കോൽക്കത്ത, ഹൗറ, നോർത്ത് 24 പർഗാനസ്, സൗത്ത് 24 പർഗാനസ്, നാദിയ, ഹൂഗ്ലി, പൂർബ ബർധമാൻ ജില്ലകളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണിവ.
2021ൽ തൃണമൂൽ കോൺഗ്രസ് 123 മണ്ഡലങ്ങളിൽ വിജയിച്ചപ്പോൾ ബിജെപിക്കു കിട്ടിയത് വെറും 18 സീറ്റ് മാത്രമായിരുന്നു. ഒരു സീറ്റ് ഐഎസ്എഫ് വിജയിച്ചു. ബംഗാളിൽ ആദ്യ ഘട്ടത്തിൽ 152 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ ഭരണം നേടുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സംസ്ഥാനത്ത് മെയ് നാല് വരെ മാത്രമെ തൃണമൂലിന്റെ ഭരണം അവേശേഷിക്കുകയുള്ളുവെന്നും ഹിമന്ത പറഞ്ഞു.
"ബംഗാളിൽ ഭരണമാറ്റം ഉറപ്പായി കഴിഞ്ഞു. അതിന്റെ തെളിവാണ് ആദ്യ ഘട്ടത്തിലെ ഉയർന്ന പോളിംഗ്. തൃണമൂലിനെ പറഞ്ഞ് വിടാൻ ജനങ്ങൾ വോട്ട് ചെയ്തു. രണ്ടാം ഘട്ടത്തിലും ഇത് ആവർത്തിക്കും.'-
ഹിമന്ത കൂട്ടിച്ചേർത്തു.
"സംസ്ഥാനത്തെ ജനങ്ങൾ ഡബിൾ എൻജിൻ സർക്കാർ വരണമെന്നാണ് ആഗ്രഹിക്കുന്നത്. വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും ബിജെപി തന്നെ അധികാരത്തിൽ എത്തേണ്ടതുണ്ടെന്ന് അവർക്കറിയാം.അതിനാണവർ വോട്ട് ചെയ്തിരിക്കുന്നത്.'- ഹിമന്ത അവകാശപ്പെട്ടു.
ബംഗാളിൽ ബുധനാഴ്ചയാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. മെയ് നാലിലാണ് വോട്ടെണ്ണൽ.
National
ന്യൂഡൽഹി: പശ്ചിമബംഗാളില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബുധനാഴ്ചയാണ് പശ്ചിമബംഗാളില്‍ അവസാനഘട്ട തെരഞ്ഞെടുപ്പ്. 142 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടം തെരഞ്ഞെടുപ്പ്.
രണ്ടാംഘട്ടത്തിൽ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. അതേസമയം സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ അതീവ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷാ പരിശോധനകള്‍ക്കിടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി നാടൻ ബോംബുകൾ കണ്ടെത്തിയിരുന്നു. പോലീസും കേന്ദ്ര സേനയും നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്.
National
കോൽക്കത്ത: പശ്ചിമബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിവിധയിടങ്ങളിൽ വ്യാപക അക്രമം. ഹൗറയിൽ ബിജെപി സ്ഥാനാർത്ഥി ഉമേഷ് റായിയുടെ റോഡ് ഷോയ്ക്കിടെ തൃണമൂൽ കോൺഗ്രസ്, ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കേന്ദ്ര സേനയ്ക്ക് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു.
ജി.ടി റോഡിലൂടെ കടന്നുപോയ ബിജെപിയുടെ റോഡ് ഷോ തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഓഫീസിന് മുന്നിലെത്തിയപ്പോൾ ടിഎംസി പ്രവർത്തകർ 'ജോയ് ബംഗ്ല' മുദ്രാവാക്യം വിളിച്ചു. ഇതിനെ പ്രതിരോധിക്കാൻ ബിജെപി പ്രവർത്തകർ 'ജയ് ശ്രീറാം' വിളികളുമായി രംഗത്തെത്തിയതോടെയാണ് തർക്കം സംഘർഷമായത്.
ഇരുവിഭാഗവും തമ്മിൽ കയ്യാങ്കളിയുണ്ടായതോടെ കേന്ദ്ര സേന ലാത്തിവീശി ഇരു കൂട്ടരെയും ഓടിച്ചു. ബിജെപി എംപിയും നടനുമായ രവി കിഷൻ റോഡ് ഷോയിൽ പങ്കെടുത്തിരുന്നെങ്കിലും സംഘർഷം നടന്ന സമയത്ത് അദ്ദേഹത്തിന്റെ വാഹനം ആ പ്രദേശം കടന്നുപോയിരുന്നു.
National
കോൽക്കത്ത: ബംഗാൾ തെരഞ്ഞെടുപ്പിനുശേഷം തന്റെ ശ്രദ്ധ ഡൽഹിയിലേക്ക് മാറ്റുമെന്ന് മമത ബാനർജി. കേന്ദ്രത്തിൽ നിന്ന് ബിജെപിയെ താഴെയിറക്കുകയാണ് ലക്ഷ്യം. ഇതിനായി പ്രതിപക്ഷ പാർട്ടികളെ ഏകോപിപ്പിച്ച് നിർത്തുമെന്നും മമത പ്രഖ്യാപിച്ചു.
കോൽക്കത്തയിലെ ചൗരംഗിയിൽ നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു മമത. ഇത് ഓർത്തുകൊള്ളൂ, നിങ്ങൾക്ക് ഞങ്ങളെ തോൽപ്പിക്കാൻ കഴിയില്ല. ഞങ്ങൾ അനീതിക്കെതിരെ പോരാടുന്നവരാണ്. ഞങ്ങളുടെ അവകാശങ്ങൾക്കായി ഞങ്ങൾ പോരാടും.
ഞാൻ ജനിച്ചത് ബംഗാളിലാണ്, എന്റെ അവസാന ശ്വാസവും ഈ ബംഗാളിലായിരിക്കും. ബംഗാളിൽ വിജയം ഉറപ്പിച്ചുകഴിഞ്ഞാൽ ഞാൻ ഡൽഹി പിടിച്ചെടുക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളെയും അണിനിരത്തിക്കൊണ്ട് ഞാൻ അത് ചെയ്യും.
തനിക്ക് അധികാരക്കസേര വേണ്ട. ഡൽഹിയിൽ ബിജെപി പൂർണമായും ഇല്ലാതാകണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. ബംഗാളിൽ അവരുടെ തകർച്ച അനിവാര്യമാണ്. ഡൽഹിയിൽ നിന്നും ബിജെപിയെ പുറത്താക്കണം.
അതിനായി എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കണം. ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവരുടെയും പേരുകൾ താൻ കുറിച്ചുവെച്ചിട്ടുണ്ടെന്നും മമത പറഞ്ഞു.
National
കോൽക്കത്ത: പശ്ചിമബംഗാളിലെ ഒന്നാംഘട്ട നിയമസഭ തെരഞ്ഞെടുപ്പിൽ സർവകാല റെക്കോർഡ്. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് 92.03 ശതമാനമാണ് പോളിംഗ്. വടക്കൻ ബംഗാൾ ഉൾപ്പടെ 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലെ ജനങ്ങളാണ് പോളിംഗ് ബൂത്തിലെത്തിയത്.
ഏപ്രിൽ 29ന് ആണ് പശ്ചിമബംഗാളിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. 142 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുക. 2021 ൽ സംസ്ഥാനത്ത് 82.64 ശതമാനമായിരുന്നു ആകെ പോളിംഗ്. പോളിംഗ് സമയം കഴിഞ്ഞെങ്കിലും ആറ് മണിക്കുള്ളിൽ ബൂത്തിലെത്തിയവർക്ക് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അനുമതി നൽകിയിരുന്നു.
അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ വോട്ടെടുപ്പ് കണക്കുകളിൽ വ്യത്യാസം ഉണ്ടാകും. അതേസമയം ഇത്തവണത്തെ അമ്പരപ്പിക്കുന്ന പോളിംഗ് ശതമാനത്തിൽ അവകാശവാദങ്ങളുമായി മുന്നണികൾ രംഗത്തെത്തിക്കഴിഞ്ഞു.
അതേസമയം തമിഴ്നാട്ടിലും റെക്കോർഡ് പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒടുവിൽ നൽകുന്ന വിവരം അനുസരിച്ച് 85.03 ആണ് പോളിംഗ് ശതമാനം. 85.76 സ്ത്രീകളാണ് തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയത്.
തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായാണ് 80 ശതമാനം പോളിംഗ് കടക്കുന്നത്. 2021ൽ ഉണ്ടായിരുന്നതിനേക്കാൾ11 ശതമാനത്തോളം വർധനയാണ് പോളിംഗിൽ.
Kerala
തിരുവനന്തപുരം: പാർട്ടി വിട്ടതിന് പിന്നാലെ പി.വി. അൻവർ മമത ബാനർജിക്ക് നൽകിയ കത്തിലെ വിവരങ്ങൾ പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്. തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് അവകാശപ്പെട്ട് പി.വി. അൻവർ നൽകി ഇടത്-വലത് നേതാക്കളുടെ പേരുകളാണ് പുറത്തുവന്നിരിക്കുന്നത്.
ഐ.എം. വിജയൻ, ജി. സുധാകരൻ, സി. ദിവാകരൻ, ഷിബു ബേബി ജോൺ, തോമസ് ചാഴിക്കാടൻ, കെ.കെ. രമ, സി.കെ. പദ്മനാഭൻ, പ്രതിഭ ഹരി, കോവൂർ കുഞ്ഞുമോൻ, തോമസ് കെ. തോമസ്, എസ്. രാജേന്ദ്രൻ, എ.വി. ഗോപിനാഥ്, കെ.പി. മോഹനൻ, കാരാട്ട് റസാക്ക് എന്നിവരുടെ പേരുകളാണ് പുറത്തുവന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുൻപ് ഇടത് നേതാക്കളെ ഉൾപ്പെടെ പാർട്ടിയിലെത്തിക്കുമെന്ന് കാണിച്ച് കേന്ദ്ര നേതൃത്വത്തിന് അൻവർ കത്ത് നൽകിയിരുന്നെന്നും എന്നാൽ കേരളത്തിൽ അന്വേഷിച്ചപ്പോൾ പലർക്കും ഇക്കാര്യം അറിയില്ലായിരുന്നുവെന്നും ടിഎംസി ദേശീയ നേതൃത്വം പറഞ്ഞു.
2024 നവംബർ 26ന് അൻവർ മമതയ്ക്ക് അയച്ച കത്താണ് പുറത്തുവന്നത്. അൻവർ തന്റെ പേര് കത്തിൽ ഉൾപ്പെടുത്തിയതിനെ കുറിച്ച് അറിയില്ലെന്ന് കെ.കെ. രമ പ്രതികരിച്ചു. തന്റെ അറിവില്ലാതെ അൻവർ എങ്ങനെ കത്തിൽ പേര് പരാമർശിച്ചുവെന്നും കെ.കെ. രമ ചോദിക്കുന്നു.
National
കോൽക്കത്ത: നീണ്ട ഇടവേളയ്ക്ക് ശേഷം പശ്ചിമ ബംഗാളിൽ തൃണമൂൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ശാരദ തട്ടിപ്പ് കേസ് ഉൾപ്പെടെയുള്ള അഴിമതികൾ ജനങ്ങൾ മറന്നിട്ടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
അഞ്ച് വർഷത്തിന് ശേഷമാണ് രാഹുൽ ഗാന്ധി ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നത്. ബംഗാളിൽ ബിജെപിക്ക് വളരാൻ അവസരമൊരുക്കിയത് തൃണമൂൽ കോൺഗ്രസിന്റെ നിലപാടുകളാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
മുർഷിദാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനങ്ങൾ. സംസ്ഥാനത്ത് ടിഎംസിയുടെ ഗുണ്ടാപ്പിരിവ് ഇപ്പോഴും നിർബാധം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂൽ സർക്കാരിന്റെ ഭരണ പരാജയങ്ങളും അഴിമതികളും എടുത്തുപറഞ്ഞ അദ്ദേഹം തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കരുത്തുപകരാൻ വോട്ടർമാരോട് അഭ്യർഥിച്ചു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താതിരിക്കാനും സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്താനും ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്തെ ക്രമസമാധാനം നിയന്ത്രിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വീഴ്ചയുണ്ടായെന്നും മമത വിമർശിച്ചു.
സാഗർദിഘിയിൽ തെരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ബുധനാഴ്ച മാൾഡ ജില്ലയിൽ മൂന്ന് വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ ഗ്രാമവാസികൾ ബന്ദികളാക്കിയിരുന്നു.
എസ്ഐആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽനിന്ന് പേര് നീക്കംചെയ്ത വിഷയവുമായി ബന്ധപ്പെട്ടായിരുന്നു ഗ്രാമവാസികളും ഉദ്യോഗസ്ഥരും തമ്മിൽ പ്രശ്നമുണ്ടായത്. പിന്നാലെ വലിയ പ്രതിഷേധമാണ് മാൾഡയിലുണ്ടായത്. പ്രതിഷേധക്കാർ അഞ്ചോളം നിയമസഭാമണ്ഡലങ്ങളിൽപ്പെടുന്ന ദേശീയ, സംസ്ഥാനപാതകളും ഗ്രാമീണറോഡുകളും തടഞ്ഞു.
കൊൽക്കത്തയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിന് മുന്നിൽ ടിഎംസി പ്രവർത്തകരുടെ പ്രതിഷേധവുമുണ്ടായി. എസ്ഐആറുമായി ബന്ധപ്പെട്ട ഫോം ആറ് അപേക്ഷകൾ പൂരിപ്പിക്കുന്നതിൽ ക്രമക്കേടുകളുണ്ടായിട്ടുണ്ടെന്നും ഉത്തരവാദികൾക്കെതിരേ നടപടികൾ കൈക്കൊള്ളണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
National
കോല്‍ക്കത്ത: രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി അക്രമം വളർത്തുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കലാപത്തിന് പ്രേരിപ്പിച്ചാണ് ബിജെപി അധികാരത്തിലെത്തുന്നതെന്നും മമത ആരോപിച്ചു.
ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യവും മാംസവും ഉള്‍പ്പെടെയുള്ള ഭക്ഷണശീലങ്ങള്‍ക്ക് ബംഗാളിൽ നിയന്ത്രണമുണ്ടാകുമെന്നും മമത ബാനര്‍ജി. ഞായറാഴ്ച പുരുലിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത.
ബിജെപി ഒരു മതത്തെയും ബഹുമാനിക്കുന്നില്ല. അവർ കലാപങ്ങൾ നടത്തുകയാണ്. നിങ്ങള്‍ക്ക് മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കാന്‍ കഴിയില്ലെന്നാണ് ബിജെപി പറയുന്നത്. അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം വർധിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലും അസംതൃപ്തരുടെ കലാപത്തിൽ തലപുകഞ്ഞ് രാഷ്ട്രീയ പാർട്ടികൾ. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും പ്രതിപക്ഷമായ ബിജെപിയിലും സീറ്റ് നിഷേധിക്കപ്പെട്ടവർ കലാപക്കൊടി ഉയർത്തിക്കഴിഞ്ഞു. മുൻകാലങ്ങളെ അപേക്ഷിച്ച് വിമതകലാപം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധർ പറയുന്നു.
വോട്ടർ പട്ടികയുടെ തീവ്രപരിഷ്കരണം മൂലം നിരവധി പേരുടെ വോട്ട് നിഷേധിക്കപ്പെട്ടെന്ന ആരോപണം ശക്തമായി നിലനിൽക്കുമ്പോഴാണ് പുതിയ അസ്വസ്ഥത. വിമതകലാപം നിരവധി സീറ്റുകളിലെ തെരഞ്ഞെടുപ്പ് കണക്കുകളിൽ മാറ്റം വരുത്തിയേക്കും.
ഭരണകക്ഷിയായ ടിഎംസിയിൽ മുതൽ പ്രതിപക്ഷമായ ബിജെപിയിൽ വരെ വിമതകലാപം രൂക്ഷമാണ്. വോട്ടർ പട്ടിക പരിഷ്കരണത്തോടെ ബൂത്ത് തല കൂട്ടായ്മയും ഐക്യത്തോടെയുള്ള പ്രചരണവും പാർട്ടികൾക്ക് മുൻപെന്നത്തേക്കാളും നിർണായകമാണ്.
ടിഎംസി നിർണായകമായ തെരഞ്ഞെടുപ്പിനെ നേരിടാൻ പുതുമുഖങ്ങളെയാണ് അണിനിരത്തുന്നത്. മൂന്നിലൊന്ന് സിറ്റിംഗ് എംഎൽഎമാർക്കും ഇതോടെ മാറിനിൽക്കേണ്ടിവന്നു. 74 സിറ്റിംഗ് എംഎൽഎമാർക്കാണ് സീറ്റ് നിഷേധിച്ചത്. 294ൽ 291 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. മന്ത്രി താജ്മുൽ ഹുസൈന് മാൽഡയിലെ ഹരിശ്ചന്ദ്രപുരിൽ സീറ്റ് നിഷേധിച്ചു.
മൂന്ന് തവണ എംഎൽഎയായ താജ്മുലിന് പകരം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി അതേ സീറ്റിൽ മത്സരിച്ച മതിയുർ റഹ്മാനെയാണ് ടിഎംസി പരീക്ഷിക്കുന്നത്. ഇതോടെ താജ്മുലും അനുയായികളും കലാപക്കൊടി ഉയർത്തി. പാർട്ടി തന്നെ വഞ്ചിച്ചെന്ന് അദ്ദേഹം പറഞ്ഞു. അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജാൽപായ്ഗുരിയിലെ രാജ്ഗഞ്ചിലെ എംഎൽഎ ഖഗേശ്വർ റോയ് സീറ്റ് നിഷേധിക്കപ്പെട്ടതോടെ പാർട്ടി ജില്ലാ ചെയർമാൻ സ്ഥാനം രാജിവച്ചു. ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവ് സ്വപ്ന ബർമനാണ് സീറ്റ് നൽകിയത്. നോർത്ത് 24 പർഗാനാസിലെ അംദംഗയിൽ, മൂന്ന് തവണ എംഎൽഎയായിരുന്ന റഫീഖുർ റഹ്മാന് സീറ്റ് നിഷേധിച്ചതോടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പാർട്ടി തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അനുയായികൾ റോഡുകൾ ഉപരോധിച്ചു.
ബിജെപിയിലും സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് ആഭ്യന്തര കലഹം രൂക്ഷമായി. സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് വെള്ളിയാഴ്ച സാൾട്ട് ലേക്കിലെ ബിജെപി സംസ്ഥാന ആസ്ഥാനത്തേക്ക് നൂറുകണക്കിന് പ്രവർത്തകരാണ് ഇരച്ചെത്തിയത്.
ബെലിയാഘട്ട, എന്റാലി, ഹൗറ, ഗോസബ, കുൽപ്പി എന്നീ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ബെലിയാഘട്ടയിൽ പാർഥ ചൗധരിയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ ആദ്യം ഓഫീസിലെത്തിയത്.
ബിജെപി ജനറൽ സെക്രട്ടറി ലോക്കറ്റ് ചാറ്റർജിയുമായി പ്രതിഷേധക്കാരുമായി ചർച്ച നടത്തുന്നതിനിടെ മറ്റ് മണ്ഡലങ്ങളിൽനിന്നുള്ളവർ കൂടി പ്രതിഷേധവുമായി എത്തുകയായിരുന്നു. അതോടെ കാര്യങ്ങൾ കൈവിട്ടു പോയി. ഇവർ പാർട്ടി ഓഫീസിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
തങ്ങൾ പറയുന്നവരെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുമെന്ന് പ്രവർത്തകർ ഭീഷണി മുഴക്കി.
National
ന്യൂഡൽഹി: ലോക്സഭ സ്പീക്കർക്കെതിരെയുള്ള അവിശ്വാസ പ്രമേയ നീക്കത്തിൽ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം ഇന്ന്. ബജറ്റ് ചർച്ച ആരംഭിക്കുന്നതിന് മുൻപായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.
സ്പീക്കറുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും അവിശ്വാസ പ്രമേയത്തിൽ തീരുമാനം. എന്നാൽ സ്പീക്കർക്കെതിരായ നോട്ടീസിൽ ഒപ്പുവയ്ക്കാൻ തൃണമൂൽ കോൺഗ്രസ് തയാറായിട്ടില്ല. അവിശ്വാസ നോട്ടീസ് നൽകണോ എന്ന കാര്യത്തിലാണ് പ്രതിപക്ഷ പാർട്ടികൾ ഇന്ന് തീരുമാനം എടുക്കുക.
ബജറ്റ് ചർച്ചയ്ക്ക് മുൻപ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. അംഗങ്ങളെ സസ്പെൻഡ് ചെയ്തത് ഉൾപ്പെടെയുള്ള വിഷയങ്ങൾ സഭയിൽ ഉന്നയിക്കാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം.
സർക്കാരുമായി ചർച്ച ചെയ്ത ശേഷം എന്തു വേണമെന്ന് അറിയിക്കാം എന്ന് സ്പീക്കർ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ സ്പീക്കറുടെ നിലപാട് വ്യക്തമായ ശേഷം പ്രതിപക്ഷം ഇന്ന് വീണ്ടും യോഗം ചേരും.
National
കോൽക്കത്ത: മുകുൾ റോയിയെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ കോൽക്കത്ത ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി.
ബിജെപിയിൽ നിന്ന് തൃണമൂൽ കോൺഗ്രസിലേക്ക് കൂറുമാറിയതിനെ തുടർന്നാണ് മുകുൾ റോയിയെ കോൽക്കത്ത ഹൈക്കോടതി അയോഗ്യനാക്കിയത്. തുടർന്ന് അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കൂറുമാറ്റ നിരോധന വ്യവസ്ഥകൾ ഉപയോഗിച്ച് റോയിയെ പുറത്താക്കിയ ഹൈക്കോടതി വിധി റദ്ദാക്കിയത്.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സ്ഥാനാർഥിയായി കൃഷ്ണനഗർ ഉത്തറിൽ നിന്നും മത്സരിച്ച് ജയിച്ച മുകുൾ റോയി, ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലേക്ക് (ടിഎംസി) കൂറുമാറി. മുഖ്യമന്ത്രി മമത ബാനർജിയുടെയും ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെയും സാന്നിധ്യത്തിലാണ് അദ്ദേഹം ടിഎംസിയിൽ അംഗത്വം സ്വീകരിച്ചത്.
ബിജെപി ടിക്കറ്റിൽ നിന്നും വിജയിച്ച മുകുൾ റോയി തൃണമൂൽ കോൺഗ്രസിൽ ചേർന്നത് കൂറുമാറ്റ നിരോധന നിയമത്തിന് കീഴിൽ വരുമെന്ന് നിരീക്ഷിച്ചാണ് കോൽക്കത്ത ഹൈക്കോടതി അദ്ദേഹത്തെ അയോഗ്യനാക്കിയത്. ബിജെപിയാണ് മുകുൾ റോയിക്കെതിരെ കോൽക്കത്ത ഹൈക്കോടതിയെ സമീപിച്ചത്.
National
ന്യൂഡല്‍ഹി: കോല്‍ക്കത്തയിലെ ഇഡി റെയ്ഡുകളെത്തുടർന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിന് മുന്നില്‍ ടിഎംസി (തൃണമൂല്‍ കോണ്‍ഗ്രസ്) എംപിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ ഡെറക് ഒബ്രയന്‍, മഹുവ മൊയ്ത്ര തുടങ്ങിയവരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ എട്ടു ടിഎംസി എംപിമാരാണ് അമിത് ഷായുടെ ഔദ്യോഗിക വസതിക്കു സമീപം പ്രതിഷേധം ആരംഭിച്ചത്.
'ബംഗാളില്‍ മോദി-ഷാ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു എന്നുള്ള പ്ലക്കാര്‍ഡുകളുമായാണ് എംപിമാര്‍ ധര്‍ണയിരുന്നത്. പ്രതിഷേധം ശക്തമായതോടെ പോലീസ് ഇടപെട്ട് മഹുവ മൊയ്ത്രയെയും ഡെറക് ഒബ്രയനെയും ഉള്‍പ്പെടെ പോലീസ് വാഹനത്തിലേക്ക് ബലം പ്രയോഗിച്ച് നീക്കി. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ടിഎംസിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന ഐ-പാക് (ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി) ഓഫീസിലും സ്ഥാപകന്‍ പ്രതീക് ജെയിന്റെ വസതിയിലും ഇഡി റെയ്ഡ് നടന്നതാണ് പ്രതിഷേധത്തിന് കാരണം.
പഴയ കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട പണമിടപാട് അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡെന്നാണ് ഇഡി അവകാശപ്പെടുന്നത്. എന്നാല്‍ ഇത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പകപോക്കലാണെന്നാണ് ടിഎംസിയുടെ ആരോപണം. റെയ്ഡിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ട് സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു.
ടിഎംസിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ, സ്ഥാനാര്‍ഥി പട്ടിക തുടങ്ങിയ രഹസ്യ രേഖകള്‍ ഇഡി പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച മമത ബാനര്‍ജി അമിത് ഷായ്ക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. എന്നാല്‍, റെയ്ഡ് രാഷ്ട്രീയ പ്രേരിതമല്ലെന്നും അന്വേഷണം നിയമാനുസൃതമാണെന്നുമാണ് ഇഡി അവകാശപ്പെടുന്നത്.
National
കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ (ടിഎംസി) പ്രധാന തെരഞ്ഞെടുപ്പ് തന്ത്രജ്ഞരായ പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഐപാകിന്റെ ഓഫീസിലും സ്ഥാപനത്തിന്റെ മേധാവി പ്രതീക് ജെയ്നിന്റെ വസതിയിലും ഇഡി റെയ്ഡ്. കോല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കിലുള്ള ഐപാക് ഓഫീസിലും പ്രതീക് ജെയ്നിന്റെ ഫ്ളാറ്റിലുമാണ് പ്രധാനമായും തെരച്ചില്‍ നടന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ സ്ഥാപിച്ച ഐപാക്, 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ടിഎംസിയുമായി അടുത്ത ബന്ധം പുലര്‍ത്തി വരികയാണ്.
2021 നിയമസഭാ തെരഞ്ഞെടുപ്പിലും 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും ടിഎംസിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഈ സ്ഥാപനമാണ്. റെയ്ഡ് വിവരം അറിഞ്ഞയുടന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതീക് ജെയ്നിന്റെ വസതിയിലെത്തി.
പുറത്തിറങ്ങവെ ഹാര്‍ഡ് ഡിസ്കും ഫയലുകളും കൈയിലേന്തി മാധ്യമങ്ങളോട് സംസാരിച്ച മമത, 'തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയുടെ ആന്തരിക രേഖകളും വിവരങ്ങളും ശേഖരിക്കാനുള്ള ശ്രമമാണ് ഇതെന്ന്' ആരോപിച്ചു. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രതിപക്ഷമായ ബിജെപിയുമായുള്ള രാഷ്ട്രീയ പോരിനിടയിലാണ് ഈ റെയ്ഡ്.
National
കോൽക്കത്ത: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തന്നെ അധികാരത്തിലെത്തുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. മമതയ്ക്ക് വേണ്ടി സംസ്ഥാനത്തെ ജനങ്ങൾ വോട്ട് ചെയ്യുമെന്നും അഭിഷേക് അവകാശപ്പെട്ടു.
"ബിജെപി പാന്പാണ്. അവർ സ്നേഹത്തോടെ അടുത്ത് കൂടും. എന്നിട്ട് കൊത്തുകയും ചെയ്യും. അതുകൊണ്ട് അവരെ ഒരിക്കലും അടുപ്പിക്കരുത്. അവർ ഭരണത്തിലെത്തിയാൽ സംസ്ഥാനത്തെ തകർക്കും.'-അഭിഷേക് പറഞ്ഞു.
"തെരഞ്ഞെടുപ്പിൽ നിങ്ങൾ ബിജെപിക്ക് മറുപടി കൊടുക്കണം. ബംഗാളിൽ അവർക്ക് ഒരിക്കലും അധികാരത്തിലെത്താനാകില്ലെന്ന് അവരെ മനസിലാക്കി കൊടുക്കണം.'-സംസ്ഥാനത്തെ വോട്ടർമാരോട് അഭിഷേക് ആവശ്യപ്പെട്ടു.
അലിപുർദ്വാറിലെ ടിഎംസിയുടെ റാലിക്കിടെയായിരുന്നു അഭിഷേകിന്റെ പ്രതികരണം. ഭരണഘടനയെ മാറ്റാൻ ശ്രമിക്കുന്നവരെ അധികാരത്തിലെത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ഒരിക്കലും അധികാരത്തിലെത്തില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് തൻമോയ് ഘോഷ്. ബംഗാൾ എല്ലാ കാലത്തും തൃണമൂലിന്റെ കോട്ടയായിരിക്കുമെന്നും തൻമോയ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെക്കുറിച്ചും തൻമോയ് പ്രതികരിച്ചു.
"പ്രധാനമന്ത്രി ബിജെപിയുടെ മാത്രം അല്ല. എല്ലാവരുടെയും ആണ്. അതുകൊണ്ട് അദ്ദേഹത്തിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ ബിജെപിക്കാരനായിട്ടാണ് വരുന്നതെങ്കിൽ കാര്യമില്ല. സംസ്ഥാനത്ത് ഒരിക്കലും ബിജെപി ഭരണം നേടില്ല. എത്ര തവണ വന്നാലും ഫലം കിട്ടില്ല.'-തൻമോയ് പറഞ്ഞു.
"ബംഗാളിന്റെ മണ്ണ് ബിജെപിക്ക് അനൂകൂലമല്ല. ഇവിടെ അവരുടെ വിഭജന രാഷ്ട്രീയം വിലപോകില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്തും ബിജെപി ഒരുപാട് ശ്രമിച്ചതാണ്. എന്നാൽ ഒന്നും നടന്നില്ല. ജനങ്ങൾ തൃണമൂലിനൊപ്പമാണ്.'-തൻമോയി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വികസിത് ഭാരത് റോസ്ഗാർ ആൻഡ് അജീവിക മിഷൻ ബില്ല് ലോക്സഭയിൽ പരിഗണിക്കുന്നു.
രാത്രി 10 മണിവരെ ബില്ലിൽ ചർച്ച നടത്തും. വികസിത ഭാരതത്തിനുള്ള ബില്ലെന്നാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഗ്രാമവികസനം രാമന്റെ ആഗ്രഹമമെന്നും ബിജെപി പറഞ്ഞു. അതേ സമയം കേന്ദ്രം തൊഴിലാളി വിരുദ്ധരെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
ബില്ലിൽ എതിർപ്പുമായി തൃണമൂലും എസ്പിയും ഡിഎംകെയും രംഗത്തെത്തി. അധികാര കേന്ദ്രീകരണ ബില്ലെന്നാണ് പാർട്ടികളുടെ വിമർശനം. അതേസമയം കഴിഞ്ഞ ദിവസം ബില്ലിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പാർലിമെന്റിന് പുറത്ത് പ്രതിഷേധം നടന്നിരുന്നു.
National
കൊൽക്കത്ത: എസ്ഐആറിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ടാൽ സ്ത്രീകൾ അടുക്കള സാധനങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കണമെന്ന് മമത പറഞ്ഞു.
കൃഷ്ണനഗറിൽ നടന്ന തൃണമൂൽ കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. നിങ്ങളുടെ പേരുകൾ വെട്ടിമാറ്റാൻ സമ്മതിക്കരുത്. സ്ത്രീകൾ മുന്നിൽ നിന്ന് പോരാടും, പുരുഷന്മാർ അവർക്ക് പിന്നിൽ നിലയുറപ്പിക്കണമെന്നും ബംഗാൾ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
സ്ത്രീകളാണോ ബിജെപിയാണോ കൂടുതൽ ശക്തരെന്ന് തനിക്ക് കാണണമെന്നും മമത പറഞ്ഞു. തെരഞ്ഞെടുപ്പ് ബിജെപിയുടെ ഐടി സെൽ തയാറാക്കിയ ലിസ്റ്റുകൾ പ്രകാരം നടത്താനാണ് അവരുടെ പദ്ധതിയെന്നും മമത ആരോപിച്ചു.
ബിഹാറിന് കഴിയാത്തത് ബംഗാളിന് സാധിക്കുമെന്നും മമത അറിയിച്ചു. ബംഗാളിൽ നിന്ന് ആരെയും പുറത്താക്കാൻ തന്റെ സർക്കാർ അനുവദിക്കില്ലെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
Kerala
നിലമ്പൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരിടത്തും യുഡിഎഫിനെതിരെ മത്സരിക്കരുതെന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് നിർദേശം നൽകി പി.വി. അൻവർ. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പൂർണ പിന്തുണയും അൻവർ പ്രഖ്യാപിച്ചു.
യുഡിഎഫുമായി ചർച്ച നടത്തി അവർ സീറ്റ് അനുവദിക്കുന്ന ഇടങ്ങളിൽ മത്സരിക്കാമെന്നാണ് തീരുമാനം. പിണറായിസം അവസാനിപ്പിക്കാൻ ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കണമെന്നും അൻവർ പ്രതികരിച്ചു.
മലപ്പുറത്തെ കരുളായി പഞ്ചായത്തിൽ യുഡിഎഫ്-തൃണമൂൽ സഖ്യമാണ് മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ടിഎംസിയുടെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് കരുളായി പഞ്ചായത്തിലെ 10, 14 വാർഡുകളിൽ ടിഎംസി മത്സരിക്കുന്നത്.
അൻവറുമായി സഹകരിക്കുന്ന കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. ലീഗിനും അൻവറിന്റെ പ്രവേശനത്തിൽ യോജിപ്പാണെന്നാണ് വിവരം.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിലും യുഡിഎഫിനെതിരെ മത്സരിക്കില്ലെന്ന് പാർട്ടി സംസ്ഥാന ചീഫ് കോ - ഓർഡിനേറ്റർ വി എസ് മനോജ് കുമാറും വ്യക്തമാക്കിയിട്ടുണ്ട്. പലയിടത്തും പ്രാദേശിക തലത്തിൽ യുഡിഎഫുമായി തൃണമൂല്‍ കോണ്‍ഗ്രസ് ചർച്ച നടത്തുന്നുണ്ട്.