തിരുവനന്തപുരം: ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറിന്റെ കഴിവുകേടു മറയ്ക്കാനാണ് മറ്റൊരു മന്ത്രി ഇടപെട്ടു സംസാരിച്ചതെന്ന അടിയന്തരപ്രമേയ നോട്ടീസിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമർശം നിയമസഭയിൽ ഏറെ സമയം ബഹളത്തിന് ഇടയാക്കി.
പിണറായി വിജയന്റെ പരാമർശത്തിനു പിന്നാലെ ഭരണകക്ഷി അംഗങ്ങൾ സീറ്റിൽ നിന്ന് എഴുന്നേറ്റു ബഹളമുണ്ടാക്കിയതോടെ പ്രതിപക്ഷ അംഗങ്ങളും പോർവിളികളോടെ എഴുന്നേറ്റു. ഇതോടെ നിയമസഭ ശബ്ദായമാനമായി. ട്രോളിംഗ് നിരോധനം മൂലം വറുതിയിലായ മത്സ്യത്തൊഴിലാളി സമൂഹത്തിന് സന്പാദ്യ സമാശ്വാസ പദ്ധതിയിൽനിന്നുള്ള തുക നൽകിയില്ലെന്ന് ആരോപിച്ചു പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയുള്ള മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറിന്റെ മറുപടിക്കിടെ മന്ത്രി ഷിബു ബേബിജോണ്‍ ഇടപെട്ടു സംസാരിച്ചതാണ് പിണറായി വിജയന്റെ വിമർശനത്തിന് ഇടയാക്കിയത്.
ബഹളം രൂക്ഷമായതോടെ അംഗങ്ങൾ എല്ലാവരും ഇരിക്കാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവർത്തിച്ച് പറഞ്ഞെങ്കിലും ഇരു പക്ഷവും കേട്ടില്ല. ഒരു മന്ത്രിക്ക് കഴിവുകേടുണ്ടെന്ന് പിണറായി വിജയനെ പോലുള്ള ഒരു മുതിർന്ന അംഗം പറഞ്ഞത് ശരിയായില്ലെന്നും അദ്ദേഹം തന്നെയാണ് അതു തിരുത്തേണ്ടതെന്നും സ്പീക്കർ പറഞ്ഞു. എന്നാൽ, താൻ ആരെയും അപമാനിച്ചിട്ടില്ലെന്നും ഒരു മന്ത്രിയുടെ മറുപടി ശരിയാകാത്തതിനാലാണ് മറ്റൊരു മന്ത്രി ഇടയ്ക്കു കയറി പറഞ്ഞതെന്നും പിണറായി വിജയൻ പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ പല മന്ത്രിമാരുടെയും മറുപടിക്കിടെ അന്നത്തെ നിയമ പാർലമെന്ററികാര്യ മന്ത്രിമാർ ഇടപെട്ടിട്ടുണ്ടെന്നും ഇതു മന്ത്രിയുടെ കഴിവുകേടാണെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. എന്നാൽ. ഇത് പ്രതിപക്ഷം നിഷേധിച്ചു. നിയമ പാർലമെന്ററി മന്ത്രിമാരുടെ ഇടപെടൽ നിയമസഭാ രേഖകളിൽ ഉണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഫിഷറീസ് മന്ത്രിയെ അങ്ങയെപ്പോലെ ഒരാൾ സഭയിൽ അപമാനിക്കാൻ പാടില്ലായിരുന്നുവെന്നും ഈ പരാമർശം സഭാ രേഖകളിൽനിന്നു നീക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിക്കു കഴിവുകേടെന്നു പറഞ്ഞിട്ടില്ലെന്ന് വാക്കൗട്ട് പ്രസംഗത്തിൽ ആവർത്തിച്ച പിണറായി വിജയൻ, മറ്റൊരു മന്ത്രിയാണ് ഇത്തരം കഴിവുകേട് വ്യക്തമാക്കുന്ന സമീപനം സ്വീകരിച്ചതെന്ന് പറഞ്ഞു.
പിന്നീട് 288 പ്രകാരം വ്യക്തിപരമായ വിശദീകരണം നൽകിയ മന്ത്രി ഷിബു ബേബിജോണ്‍, ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഫിഷറീസ് വകുപ്പല്ല, തൊഴിൽ വകുപ്പ് നടപ്പാക്കിയ തണൽ പദ്ധതിയാണ് താൻ പരാമർശിച്ചതെന്നു പറഞ്ഞു.
മത്സ്യത്തൊഴിലാളി സന്പാദ്യ സമാശ്വാസ പദ്ധതി:അടുത്ത ഗഡു അടുത്ത മാസം: മുഖ്യമന്ത്രി
തിരുവനന്തപുരം: മത്സ്യത്തൊഴിലാളി സന്പാദ്യ സമാശ്വാസ പദ്ധതിയുടെ ആദ്യ ഗഡുവിന്റെ വിതരണം നടന്നു വരുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. അടുത്ത ഗഡു അടുത്ത മാസം കൊടുക്കും.
കേന്ദ്ര വിഹിതം വരാൻ വൈകിയാൽ അതു മുൻകൂറായി സംസ്ഥാനം നൽകും. 1500 രൂപ വ്യക്തിഗത വിഹിതം, സംസ്ഥാന- കേന്ദ്ര വിഹിതവും 1500 രൂപ വീതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാർ പോയ പോക്കിന് ഈ തുക 6,000 രൂപയാക്കി ഉയർത്തിയിരുന്നു. ഉയർത്തിയ തുക യുഡിഎഫ് സർക്കാരാണ് നൽകേണ്ടതെന്ന് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ പറഞ്ഞു.
Tags : Pinarayi's recommendation Minister