അന്റാർട്ടിക്ക ടെയ്ലർ ഗ്ലേസിയറിലെ ബ്ലഡ് ഫാൾസ്.
മഞ്ഞുപാളികൾക്കിടയിലൂടെ കുതിച്ചൊഴുകുന്ന രക്തനദി! ഡ്രാക്കുള കഥകളിലെ ആഖ്യാനങ്ങൾപോലെ ഭയപ്പെടുത്തുന്ന കാഴ്ച! അന്റാർട്ടിക്കയിലെ തണുത്തുറഞ്ഞ മഞ്ഞുപാളികൾക്കിടയിലൂടെ; കട്ടപിടിക്കാതെ, ചോരയൊഴുകുന്നതുപോലെയുള്ള ചുവന്ന വെള്ളച്ചാട്ടം! ഒരു നൂറ്റാണ്ടിലേറെയായി ശാസ്ത്രലോകത്തെയും സഞ്ചാരികളെയും ഒരേപോലെ വിസ്മയിപ്പിക്കുകയും ഭയപ്പെടുത്തുകയും വിഷമവൃത്തത്തിലാക്കുകയും ചെയ്ത അപൂർവ പ്രതിഭാസത്തിന്റെ കാരണം ഒടുവിൽ കണ്ടെത്തിയിരിക്കുയാണ് ശാസ്ത്രജ്ഞർ. ബ്ലഡ് ഫാൾസ് - എന്നറിയപ്പെടുന്ന പ്രകൃതിവിസ്മയത്തിന്റെ രഹസ്യച്ചുരുളാണ് ഗവേഷകർ അഴിച്ചെടുത്തത്.
അന്റാർട്ടിക്കയിലെ ടെയ്ലർ ഗ്ലേസിയറിലാണ് ചുവന്ന വെള്ളച്ചാട്ടം. കടും ചുവപ്പ് നിറത്തിൽ വെള്ളം ഒഴുകിയെത്തുന്നതു കൊണ്ട് ഇത് മഞ്ഞുപാളികളിൽനിന്നു രക്തം വമിക്കുന്നതുപോലെ തോന്നിപ്പിക്കും. എന്നാൽ ഇതിനു പിന്നിൽ ശാസ്ത്രപരമായ ചില കാരണങ്ങളാണുള്ളതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ഏതാണ്ട് നാനൂറ് മീറ്റർ താഴ്ചയിലുള്ള അതിപുരാതനമായ ഭൂഗർഭ തടാകമാണ് വെള്ളച്ചാട്ടത്തിന്റെ ഉറവിടമെന്ന് ഗവേഷകർ പറഞ്ഞു. ഏതാണ്ട് 15 ലക്ഷത്തോളം വർഷം മുന്പ് മഞ്ഞുപാളികൾ രൂപപ്പെട്ടപ്പോൾ കടൽവെള്ളം ഉള്ളിൽ കുടുങ്ങി. കാലക്രമേണ വെള്ളത്തിലെ ഉപ്പിന്റെ അളവ് ക്രമാതീതമായി വർധിക്കുകയും ഇതോടൊപ്പം ഇരുന്പിന്റെ സാന്നിധ്യം വർധിക്കുകയും ചെയ്തു.

മഞ്ഞുപാളികൾക്കിടയിലെ കടുത്ത സമ്മർദ്ദം മൂലം ഈ ലായനി ഉപരിതലത്തിലേക്കു തള്ളും. അന്തരീക്ഷത്തിലെ ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ, ഇരുമ്പ് തുരുമ്പെടുക്കുന്നതുപോലുള്ള രാസപ്രവർത്തനം നടക്കുകയും കടുംചുവപ്പ് നിറമായി മാറുകയും ചെയ്യും. അന്റാർട്ടിക്കയിലെ കഠിനമായ തണുപ്പിലും ഈ വെള്ളം കട്ടപിടിക്കാതെ ഒഴുകാൻ കാരണം അതിലടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള ഉപ്പാണ്.
1911-ൽ ഓസ്ട്രേലിയൻ ജിയോളജിസ്റ്റായ ഗ്രിഫിത്ത് ടെയ്ലർ ആണ് ബ്ലഡ് ഫാൾസ് - കണ്ടെത്തുന്നത്. അന്നു ചുവന്ന പായലുകളാണ് രക്തവർണത്തിനു പിന്നിലെന്നായിരുന്നു നിഗമനം. എന്നാൽ പിന്നീട് നടന്ന പഠനങ്ങളിൽ അയേണിന്റെ സാന്നിധ്യമാണ് ഇതിനു കാരണമെന്ന് ശാസ്ത്രലോകം വ്യക്തമാക്കി. എങ്കിലും, കിലോമീറ്ററുകളോളം കട്ടിയുള്ള മഞ്ഞിനടിയിൽ നിന്ന് ഈ വെള്ളം എങ്ങനെ പുറത്തേക്കു വരുന്നു എന്നത് അജ്ഞാതമായി തുടർന്നു.
2017-ൽ യൂണിവേഴ്സിറ്റി ഓഫ് അലാസ്ക ഫെയർബാങ്ക്സിലെ ഗവേഷകർ റഡാർ സാങ്കേതികവിദ്യ ഉപയോഗിച്ച് മഞ്ഞുപാളികൾക്കുള്ളിൽ 300 മീറ്ററോളം നീളമുള്ള പ്രകൃതിദത്ത ചാനലുകൾ കണ്ടെത്തിയിരുന്നു. ഇതിലൂടെയാണ് ഉയർന്ന സമ്മർദത്തിലുള്ള ലായനി പുറത്തേക്കുവരുന്നതത്രെ! അന്റാർട്ടിക് സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഗവേഷണഫലം പൂർണമായും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗവേഷണത്തിനിടയിൽ ഞെട്ടിക്കുന്ന വസ്തുതകളും ശാസ്ത്രജ്ഞർക്ക് കണ്ടെത്താനായി. സൂര്യപ്രകാശമോ, ഓക്സിജനോ ഇല്ലാതെ ദശലക്ഷക്കണക്കിനു വർഷങ്ങളായി ഭൂഗർഭ തടാകത്തിൽ ജീവിക്കുന്ന ചില സൂക്ഷ്മജീവികളെയും കണ്ടെത്തിയിട്ടുണ്ട്. പ്രകാശസംശ്ലേഷണത്തിനു പകരം സൾഫേറ്റ് ഉപയോഗിച്ചുള്ള രാസപ്രവർത്തനങ്ങളിലൂടെയാണ് ഇവ ജീവൻ നിലനിർത്തുന്നത്. കണ്ടെത്തൽ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട പഠനങ്ങളിലും വലിയ മുന്നേറ്റമായി. സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലും സമാനമായ തണുത്തുറഞ്ഞ സാഹചര്യങ്ങളിൽ ജീവന്റെ സാന്നിധ്യം ഉണ്ടായേക്കാം എന്ന നിഗമനത്തിലേക്കാണ് കണ്ടെത്തൽ വഴിതുറന്നിരിക്കുന്നതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.