തമിഴ്മാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗങ്ങളിലും അതീവ രഹസ്യസ്വഭാവമുള്ള സർക്കാർ അവലോകന യോഗങ്ങളിലും ഔദ്യോഗിക പദവികളില്ലാത്ത രണ്ട് സ്വകാര്യ വ്യക്തികൾ പങ്കെടുത്തതായി ഗുരുതര ആരോപണം. സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെയും പങ്കെടുത്ത വ്യക്തികൾക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ഡിജിപിക്ക് പരാതി നൽകി. ഡിഎംകെ ഓർഗനൈസിംഗ് സെക്രട്ടറി ആർ.എസ്. ഭാരതിയാണ് ഔദ്യോഗികമായി പരാതി നൽകിയത്.
മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളും ആന്ധ്രാപ്രദേശ് സ്വദേശികളുമായ ജോൺ ആരോഗ്യസാമി, വിഷ്ണു റെഡ്ഡി എന്നിവർ സെക്രട്ടേറിയറ്റിൽ നടന്ന ഉന്നതതല യോഗങ്ങളിൽ സ്ഥിരമായി പങ്കെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. ഔദ്യോഗിക പദവികളൊന്നുമില്ലാത്ത ഇവർക്ക് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്ന് പ്രത്യേക മുറികൾ അനുവദിച്ചിട്ടുണ്ടെന്നും ഡിഎംകെ ആരോപിക്കുന്നു. ഔദ്യോഗിക രഹസ്യനിയമം, ഭാരതീയ ന്യായ സംഹിത എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസ് എടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഭരണഘടനയുടെ 164(3) വകുപ്പ് പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി, മന്ത്രിസഭാ തീരുമാനങ്ങളുടെയും ഔദ്യോഗിക ഫയലുകളുടെയും രഹസ്യാത്മകത സൂക്ഷിക്കാൻ ബാധ്യസ്ഥനാണെന്ന് ഡിഎംകെ നേതാവ് ആർ.എസ്. ഭാരതി ചൂണ്ടിക്കാട്ടി. ഒരു നിയമപരമായ ഉത്തരവോ പദവിയോ ഇല്ലാത്ത വ്യക്തികൾക്ക് അതീവ പ്രാധാന്യമുള്ള നയരൂപീകരണ യോഗങ്ങളിലെ വിവരങ്ങളും രേഖകളും ചോർത്തി നൽകിയത് ഗുരുതരമായ ക്രിമിനൽ ഗൂഢാലോചനയാണെന്നും, ഇതിന് പിന്നിൽ പൊതു ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Tags : DMK Vijay Tamil Nadu Chief Minister