കോഴിക്കോട്: വിവാഹ ദിവസം വരന്റെ സുഹൃത്തുക്കള്‍ ആഡംബര കാറുകളില്‍ നടത്തിയ അപകട യാത്രയില്‍ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനം ഓടിച്ചിരുന്ന ദിനു അദ്നാന്, ജല്‍വ ജലീല്‍, റഹിം നിസാബ്, ഇജ്ലാല്‍ റോഷന് എന്നിവരുടെ ഡ്രൈവിംഗ് ലൈസന്‍സ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കാറുകളുടെ രജിസ്ട്രേഷന് താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു. നാല് പേരോടും എടപ്പാളില്‍ നടക്കുന്ന റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുക്കാനും ഒരു മാസം മെഡിക്കല്‍ കോളജില്‍ സാമൂഹ്യസേവനം നടത്താനും നിര്‍ദേശിച്ചു.
കോഴിക്കോട് പേരാമ്പ്ര ജോയിന്റ് ആര്‍ടിഒ എം. പ്രജീഷിന്റെ നേതൃത്വത്തിലാണ് കര്‍ശന നടപടി സ്വീകരിച്ചത്. പേരാമ്പ്ര മേപ്പയ്യൂർ മഞ്ഞക്കുളത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാദത്തിനിടയായ വിവാഹം നടന്നത്. മഞ്ഞക്കുളം പുലപ്രോല്‍ ഷഫീഖിന്റെ വിവാഹത്തോടനുബന്ധിച്ചാണ് സുഹൃത്തുക്കള്‍ അപകടകരമാം വിധം പൊതുറോഡിലൂടെ ആഡംബര കാറുകളില്‍ സഞ്ചരിച്ചത്.
കാറുകള്‍ക്ക് മുകളിലും ബോണറ്റിലും കയറി നിന്നും ഡോര്‍ തുറന്നു പിടിച്ചും നിര്‍ത്താതെ ഹോണ്‍ മുഴക്കിയുമായിരുന്നു ഇവരുടെ യാത്ര. ഇതുവഴി വന്ന മറ്റുവാഹനങ്ങള്‍ക്ക് സൈഡ് നല്‍കിയതുമില്ല. റീല്‍സ് ചിത്രീകരണത്തിനായി രൂപമാറ്റം വരുത്തിയ കറുത്ത കാറുകളാണ് ഉപയോഗിച്ചത്. ഒമ്പത് കാറുകളില്‍ നാലെണ്ണമാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.
Tags : dangerous journey groom's friends car licenses suspended registrations cancelled