കണ്ണൂർ: പിലാത്തറയില്‍ മഹാരാഷ്‌ട്ര സ്വദേശികൾ സഞ്ചരിച്ച കാർ ആക്രമിച്ച്
അരക്കോടി രൂപ കവർന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. പിലാത്തറ - മാതമംഗലം റോഡില്‍ കോ-ഓപ്പറേറ്റീവ് കോളജിന് സമീപമാണ് കെഎല്‍ 58 എഎന്‍ 2059 നമ്പര്‍ ആക്രമിക്കപ്പെട്ടത്.
കാറിൽ മഹാരാഷ്‌ട്ര സ്വദേശികളായ ദന്പതികളും രണ്ടുമക്കളും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്. അക്രമിസംഘം കാർ തടഞ്ഞ് യാത്രക്കാരെ ആക്രമിച്ചാണ് പണം കവർന്നത്. കാറിനുള്ളിലുള്ളവർ ഓടിരക്ഷപ്പെടുകയും ബസിൽ കയറി തലശേരിയിൽ എത്തി പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. തങ്ങളുടെ പക്കലുണ്ടായിരുന്ന അരക്കോടി രൂപ കവർന്നതായാണ് ഇവർ പറയുന്നത്. തലശേരി എസിപി നന്ദഗോപന്‍റെ നേതൃത്വത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തി വരികയാണ്.
കാർ കണ്ടെത്തിയത് ദുരൂഹ സാഹചര്യത്തിൽ
രാവിലെ നടക്കാനിറങ്ങിയവരാണ് കാര്‍ കണ്ടെത്തിയത്. കാറിന്‍റെ ബോണറ്റും മുന്‍വശത്തെ ഡോറും തുറന്നിട്ട നിലയിലായിരുന്നു. കാറില്‍ രക്തക്കറകളുണ്ടായിരുന്നു. കുട്ടികളുടേയും സ്ത്രീകളുടേയും വസ്ത്രങ്ങളും ബാഗും കാറില്‍നിന്നും വാരി പുറത്തിട്ട നിലയിലായിരുന്നു. പിടിവലി നടന്നതിന്‍റെ ലക്ഷണങ്ങളാണ് കാണാനാകുന്നത്.
ശബ്ദമുണ്ടാക്കിയാല്‍പോലും പെട്ടെന്നാരും എത്താന്‍ സാധ്യതയില്ലാത്ത വിജനമായ പ്രദേശത്താണ് കാറുള്ളത്. പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരിയാരം പോലീസെത്തി പരിശോധന നടത്തി. തലശേരി പോലീസുമായി പരിയാരം പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
Tags : Maharashtra car attack Kannur