ധാംബുള്ള: എ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയുടെ ഫൈനലില്‍ ഇന്ത്യയ്ക്ക് ജയം. ശ്രീലങ്കയ്ക്കെതിരെ 66 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 47.1 ഓവറില്‍ 311 ഓള്‍ഔട്ടായി. ശ്രീലങ്കയ്ക്കായി വനുജ സഹാനും സദീര സമരവിക്രമയും അര്‍ധ സെഞ്ചുറി പ്രകടനം കാഴ്ചവച്ചു. വനുജ 69 പന്തില്‍ 62 റണ്‍സും സദീര 44 പന്തില്‍ 52 റണ്‍സും നേടി.
ഓപ്പണര്‍ നിരോഷന്‍ ഡിക്ക് വെല്ല 25 റണ്‍സും ക്യാപ്റ്റന്‍ സഹന് റാച്ചിഗെ 38 റണ്‍സും വിജയകാന്ത് 39 റണ്‍സും നേടി.
ഇന്ത്യയ്ക്കായി യാഷ് താക്കൂറും വിപ്രജ് നിഗവും മൂന്ന് വിക്കറ്റ് വീതവും അനുകുല്‍ റോയ് രണ്ട് വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 377 റൺസാണ് അടിച്ചുകൂട്ടിയത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയുടെ റിക്കാർഡ് സ്വന്തം പേരിലാക്കിയ ഓപ്പണർ വൈഭവ് സൂര്യവംശിയുടെ സ്വപ്നതുല്യമായ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.
കേവലം 11 പന്തിൽ നിന്ന് അർധസെഞ്ചുറി തികച്ച വൈഭവ് 29 പന്തിൽ എട്ട് സിക്സും 10 ഫോറും ഉൾപ്പെടെ 94 റൺസ് വാരിക്കൂട്ടി. ഒന്നാം വിക്കറ്റിൽ വെറും 8.5 ഓവറിൽ 132 റൺസാണ് വൈഭവും പ്രിയാന്‍ഷ് ആര്യയും (39)ചേർന്ന് അടിച്ചെടുത്തത്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന വൈഭവിനെ സഹൻ ആരാച്ചിഗെയുടെ പന്തിൽ വിജയകാന്ത് വിയസ്കാന്ത് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
ഓപ്പണർമാർ പുറത്തായതിന് പിന്നാലെ ഇന്ത്യൻ സ്കോറിംഗ് നിരക്ക് അൽപ്പം മന്ദഗതിയിലായി. ക്യാപ്റ്റൻ തിലക് വർമ (67) മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളിൽ നിഷാന്ത് സിന്ധും (18 പന്തിൽ 16), വിപ്രജ് നിഗവും (20 പന്തിൽ 27) ചേർന്നാണ് സ്കോർ മുന്നൂറു കടത്തിയത്. അനുകുൽ റോയ് 15 പന്തിൽ 39 റൺസെടുത്തു പുറത്തായി.
ലങ്കയ്ക്കുവേണ്ടി ഫെർണാണ്ടോ, വനുജാ സഹൻ, കുഖതാസ് മത്തുലൻ എന്നിവർ രണ്ടും മുഹമ്മദ് ഷിറാസ്, സഹൻ ആരാച്ചിഗെ, ദുലജ് സമുദിത, എന്നിവർ ഓരോ വിക്കറ്റും നേടി.
Tags : India Tri Nation A Series Sri Lanka A vs India A cricket