Sports
ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിലെ മിന്നും ടീമുകളില്‍ ഒന്നായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് ന്യൂസിലന്‍ഡ് മുന്‍താരം സ്റ്റീഫന്‍ ഫ്ളെമിംഗ് പടിയിറങ്ങി.
സിഎസ്കെയ്ക്ക് ഒപ്പം അഞ്ച് ഐപിഎല്‍ ട്രോഫിയിലും രണ്ട് ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 കിരീടത്തിലും മുത്തമിട്ടശേഷമാണ് ഫ്ളെമിംഗിന്റെ മടക്കം.
സൂപ്പര്‍ കിംഗ്സിന്റെ മറ്റ് ടീമുകളായ ജോബര്‍ഗ് സൂപ്പര്‍ കിംഗ് (ദക്ഷിണാഫ്രിക്ക 20-20), ടെക്സസ് സൂപ്പര്‍ കിംഗ് (മേജർ ലീഗ് ക്രിക്കറ്റ്) എന്നിവയുടെ പരിശീലക സ്ഥാനവും ഫ്ളെമിംഗ് ഒഴിഞ്ഞു.
Sports
സതാംപ്ടണ്: ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ട്വന്റി-20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ഇടംപിടിച്ചു.
കൗമാര താരം വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയാണ് സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. അയര്‍ലന്‍ഡ് പര്യടനത്തിലും ഇംഗ്ലണ്ടിന് എതിരായ ആദ്യ മത്സരത്തിലും (5, 0, 1) രണ്ടക്കം പോലും കാണാതിരുന്നതോടെയാണ് സഞ്ജുവിനു പുറത്തിരിക്കേണ്ടിവന്നതെന്നതും ശ്രദ്ധേയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഇംഗ്ലണ്ട്, 20 ഓവറില്‍ തല്ലിക്കൂട്ടിയത് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ്. 64 പന്തില്‍ എട്ട് സിക്സും 12 ഫോറും അടക്കം 131 റണ്‍സ് അടിച്ചെടുത്ത ജോസ് ബട്ലറിന്റെ സെഞ്ചുറിയാണ് ഇംഗ്ലീഷ് ഇന്നിംഗ്സിനു കരുത്തേകിയത്. ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 45 പന്തില്‍ 95 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ റിക്കാര്‍ഡ് ട്വന്റി-20 സ്കോറാണ് 257/3.
മത്സരത്തിൽ ഇന്ത്യ 56 റണ്‍സിന് പരാജയപ്പെട്ടു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റണ്‍സ് എടുക്കാനേ ഇന്ത്യക്കു സാധിച്ചുള്ളൂ. ഓപ്പണിംഗ് ഇറങ്ങിയ സഞ്ജു സാംസണ് 14 പന്തിൽ 27 റണ്‍സ് നേടി. ഇഷാൻ കിഷനാണ് (35 പന്തിൽ 56) ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.
തിലക് വർമയും (25 പന്തിൽ 53) അർധസെഞ്ചുറി സ്വന്തമാക്കി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 28 റണ്‍സ് നേടി. അഭിഷേക് ശർമ (3) തുടക്കത്തിലേ പുറത്തായി. ഇതോടെ ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റൻസിയിലെ ആദ്യ രണ്ട് പരന്പരയും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു.
Sports
തിരുവനന്തപുരം: അടിസ്ഥാനവില 75,000 രൂപ പ്രഖ്യാപിച്ച് സി കാറ്റഗറിയില്‍ ലേലത്തിനു വച്ച സിബിന് ഗിരീഷ് കെസിഎല്‍ താരലേലത്തില്‍ രാജാവായി.
11.80 ലക്ഷം രൂപയ്ക്ക് സിബിന് ഗിരീഷിനെ ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കിയപ്പോള്‍ കെസിഎല്‍ സീസണ് മൂന്നിലെ ഏറ്റവും വിലയേറിയ താരമെന്ന ഖ്യാതിയും സ്വന്തം. 11.20 ലക്ഷം രൂപയ്ക്ക് കൃഷ്ണദേവനെ കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സ് സ്വന്തമാക്കി.
കഴിഞ്ഞ സീസണില്‍ കൊല്ലം ഏരീസിനുവേണ്ടി ജഴ്സിയണിഞ്ഞ സച്ചിന് ബേബിയെ 10 ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിള് സ്വന്തമാക്കി. ഇന്നലെ നടന്ന ലേലത്തില്‍ 89 പേരെയാണ് വിവിധ ടീമുകള്‍ സ്വന്തമാക്കിയത്.
സിബിനു പിന്നാലെ വാശിയോടെ ലേലം വിളി നടന്നത് കൃഷ്ണദേവനു വേണ്ടിയായിരുന്നു. 11.20 ലക്ഷത്തിനു കാലിക്കട്ട് കൃഷ്ണദേവനെ സ്വന്തമാക്കി. വിഷ്ണു വിനോദിനെ 7.80 ലക്ഷത്തിന് ട്രിവാണ്‍ഡ്രം റോയല്‍സ് പിടിച്ചെടുത്തു.
6.60 ലക്ഷത്തിന് പേസര്‍ എം.ഡി. നിധീഷിനെ കൊല്ലവും 5.40 ലക്ഷത്തിന് ബേസില്‍ തമ്പിയെ കൊച്ചി ബ്ലൂ ടൈഗേഴ്സും തങ്ങളുടെ പാളയത്തിലെത്തിച്ചു. ഓഗസ്റ്റ് 20നാണ് മൂന്നാം സീസണ് കേരള ക്രിക്കറ്റ് ലീഗ് ട്വന്റി-20ക്കു തുടക്കമാകുക.
Sports
ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിന് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയില്‍ ഒരു ജയമെങ്കിലും എന്ന പ്രതീക്ഷയോടെ ഇന്ത്യ ഇന്നിറങ്ങുന്നു. അഞ്ച് മത്സര പരമ്പരയിലെ നാലു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 3-0ന് ഇന്ത്യ പരമ്പര തോറ്റു.
ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ ആദ്യ ട്വന്റി-20 പരമ്പര നേട്ടമാണ്.നാലാം മത്സരത്തില്‍ 37 പന്ത് ബാക്കിനില്‍ക്കേ ഒമ്പത് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയത് വെറും 159 റണ്‍സ് എന്ന ലക്ഷ്യം.
ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് (35 പന്തില്‍ 79), ഫില്‍ സാള്‍ട്ട് (42 പന്തില്‍ 59) എന്നിവരുടെ പിരിയാത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 144 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ജയം അനായാസമാക്കി. 13.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ ലക്ഷ്യം കണ്ടു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ (49 പന്തില്‍ 80 നോട്ടൗട്ട്) ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ് 158ല്‍ എത്തിയത്. ശിവം ദുബെ 22 റണ്‍സ് നേടി. ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശി (15), അഭിഷേക് ശര്‍മ (16) എന്നിവര്‍ നിരാശപ്പെടുത്തി.
Sports
ബ്രിസ്റ്റോൾ: ഇന്ത്യയ്ക്കെതിരായ നാലാം ടി20യിൽ ഇംഗ്ലണ്ടിന് 159 റൺസ് വിജയ ലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടി.
ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് (80 റൺസ്) ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 2-0 ന് മുന്നിലാണ്.
പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. അതിനാൽ തന്നെ പരമ്പര കൈവിട്ടുപോകാതിരിക്കാൻ ഇന്ത്യയ്ക്ക് ഈ മത്സരത്തിൽ വിജയം അത്യന്താപേക്ഷിതമാണ്.
Sports
നോട്ടിംഗ്ഹാം: ഇന്ത്യ - ഇംഗ്ലണ്ട് ടി20 മത്സരത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങി ഇന്ത്യ. 125 റൺസിനാണ് ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. എന്നാൽ 11.4 ഓവറിൽ 76 റൺസിൽ ഇന്ത്യയുടെ ഏല്ലാവരു പുറത്തായി.
അഞ്ച് പന്തിൽനിന്ന് 13 റൺസെടുത്ത വൈഭവ് സൂര്യവൈശിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ടോസ് നേടിയ ഇന്ത്യ ആദ്യ ഫീൾഡ് ചെയ്യാൻ തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ഓവറിൽ 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഇംഗ്ലണ്ടിന്റെ ജോഫ്ര ആർച്ചറാണ് കളിയിലെ താരം. 44 പന്തിൽനിന്ന് 70 റൺസ് അടിച്ചകൂട്ടിയ ഫിൽ സാൾട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.
Sports
മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ മുന്‍ താരവും സെന്റര്‍ ഓഫ് എക്സലന്‍സ് മേധാവിയുമായ വി.വി.എസ്. ലക്ഷ്മണ് എത്തുന്നു.
സിംബാബ്വെയ്ക്കെതിരായ ട്വന്റി-20 പരമ്പര, ഏഷ്യന്‍ ഗെയിംസ് എന്നീ ടൂര്‍ണമെന്റുകളില്‍ ലക്ഷ്മണ് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കും.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ഹോം പരമ്പരയുടെ ആദ്യഘട്ടവും ഏഷ്യന്‍ ഗെയിംസും ഒരേസമയം വരുന്ന സാഹചര്യത്തിലാണ് പരിശീലക ചുമതല വിഭജിച്ചത്. അതേസമയം, മുഖ്യ പരിശീലകന് ഗൗതം ഗംഭീര്‍ സീനിയര്‍ ടീമിനൊപ്പം തുടരും.
Sports
തിരുവനന്തപുരം: മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് പിൻവലിക്കാൻ തീരുമാനിച്ചു. സംഘടനയ്ക്ക് അപകീർത്തി വരുത്തുന്ന രീതിയിൽ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയതിന്റെ പേരിലാണ് നേരത്തെ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കിയിരുന്നത്.
ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി ഹർജി തള്ളിയിരുന്നു.തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ചു.
ഇന്നു ചേർന്ന കെസിഎ സ്പെഷൽ ജനറൽ ബോഡി യോഗത്തിൽ ശ്രീശാന്തിന്റെ മാപ്പപേക്ഷ വിശദമായി ചർച്ച ചെയ്തു. അദ്ദേഹം നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ വിലക്ക് പിൻവലിക്കാൻ യോഗം ഐകകണ്ഠേന തീരുമാനിച്ചു. എന്നാൽ ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിച്ചാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് ശ്രീശാന്തിന് യോഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിലക്ക് പിൻവലിച്ചതോടെ കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-ൽ ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിന്റെ സഹഉടമയായി തുടരാൻ ശ്രീശാന്തിന് സാധിക്കും. കഴിഞ്ഞ കെസിഎൽ സീസൺ മത്സരങ്ങൾക്ക് മുൻപായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്.
Sports
ബെല്‍ഫാസ്റ്റ്: അയര്‍ലന്‍ഡിനെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് തോല്‍വി. 34 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. അയര്‍ലന്‍ഡ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് ഓള്‍ഔട്ടായി.
ഇന്ത്യയ്ക്കായി അഭിഷേക് ശര്‍മ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. 20 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 50 റണ്‍സെടുത്താണ് അഭിഷേക് മടങ്ങിയത്. അഭിഷേകിനെ കൂടാതെ മൂന്ന് പേര് മാത്രമാണ് രണ്ടക്കം കടന്നത്.
തിലക് വര്‍മ (19), ശിവം ദുബെ (25), അക്സര്‍ പട്ടേല്‍ (15) എന്നിവരാണ് രണ്ടക്കം കണ്ടെത്തിയത്. സഞ്ജു സാംസണ്-5, ഇഷാന് കിഷന്-1, ശ്രേയസ് അയ്യര്‍-3, വാഷിംഗ്ടണ്‍ സുന്ദര്‍-9 എന്നിവര്‍ നിരാശപ്പെടുത്തി.
അയര്‍ലന്‍ഡിനായി മാത്യു ഹംഫ്രീസും മാത്യു ഹോളണ്ടും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജയ് മുന്ദ്ര രണ്ട് വിക്കറ്റും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കറിന്റെ പ്രകടനമാണ് അര്‍ലന്‍ഡിന് കരുത്തായത്. ലോര്‍ക്കന്‍ 36 പന്തില്‍ 50 റണ്‍സെടുത്തു.
ഗാരെത് ഡെലാനി 32 പന്തില്‍ 49 റണ്‍സും നേടി. ഓപ്പണറുമാരായ ടിം ടെക്ടര്‍ 17 റണ്‍സും റോസ് അഡെയര്‍ 12 റണ്‍സും നേടി. ബെഞ്ചമിന്‍ കാലിറ്റ്സ് 15 റണ്‍സും ജോര്‍ജ് ഡോക്രെല്‍ 19 റണ്‍സും നേടി.
ഇന്ത്യയ്ക്കായി ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റും അര്‍ഷദീപ് സിംഗും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും നേടി.
Sports
ധാംബുള്ള: എ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയുടെ ഫൈനലില്‍ ഇന്ത്യയ്ക്ക് ജയം. ശ്രീലങ്കയ്ക്കെതിരെ 66 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 47.1 ഓവറില്‍ 311 ഓള്‍ഔട്ടായി. ശ്രീലങ്കയ്ക്കായി വനുജ സഹാനും സദീര സമരവിക്രമയും അര്‍ധ സെഞ്ചുറി പ്രകടനം കാഴ്ചവച്ചു. വനുജ 69 പന്തില്‍ 62 റണ്‍സും സദീര 44 പന്തില്‍ 52 റണ്‍സും നേടി.
ഓപ്പണര്‍ നിരോഷന്‍ ഡിക്ക് വെല്ല 25 റണ്‍സും ക്യാപ്റ്റന്‍ സഹന് റാച്ചിഗെ 38 റണ്‍സും വിജയകാന്ത് 39 റണ്‍സും നേടി.
ഇന്ത്യയ്ക്കായി യാഷ് താക്കൂറും വിപ്രജ് നിഗവും മൂന്ന് വിക്കറ്റ് വീതവും അനുകുല്‍ റോയ് രണ്ട് വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 377 റൺസാണ് അടിച്ചുകൂട്ടിയത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറിയുടെ റിക്കാർഡ് സ്വന്തം പേരിലാക്കിയ ഓപ്പണർ വൈഭവ് സൂര്യവംശിയുടെ സ്വപ്നതുല്യമായ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.
കേവലം 11 പന്തിൽ നിന്ന് അർധസെഞ്ചുറി തികച്ച വൈഭവ് 29 പന്തിൽ എട്ട് സിക്സും 10 ഫോറും ഉൾപ്പെടെ 94 റൺസ് വാരിക്കൂട്ടി. ഒന്നാം വിക്കറ്റിൽ വെറും 8.5 ഓവറിൽ 132 റൺസാണ് വൈഭവും പ്രിയാന്‍ഷ് ആര്യയും (39)ചേർന്ന് അടിച്ചെടുത്തത്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന വൈഭവിനെ സഹൻ ആരാച്ചിഗെയുടെ പന്തിൽ വിജയകാന്ത് വിയസ്കാന്ത് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
ഓപ്പണർമാർ പുറത്തായതിന് പിന്നാലെ ഇന്ത്യൻ സ്കോറിംഗ് നിരക്ക് അൽപ്പം മന്ദഗതിയിലായി. ക്യാപ്റ്റൻ തിലക് വർമ (67) മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളിൽ നിഷാന്ത് സിന്ധും (18 പന്തിൽ 16), വിപ്രജ് നിഗവും (20 പന്തിൽ 27) ചേർന്നാണ് സ്കോർ മുന്നൂറു കടത്തിയത്. അനുകുൽ റോയ് 15 പന്തിൽ 39 റൺസെടുത്തു പുറത്തായി.
ലങ്കയ്ക്കുവേണ്ടി ഫെർണാണ്ടോ, വനുജാ സഹൻ, കുഖതാസ് മത്തുലൻ എന്നിവർ രണ്ടും മുഹമ്മദ് ഷിറാസ്, സഹൻ ആരാച്ചിഗെ, ദുലജ് സമുദിത, എന്നിവർ ഓരോ വിക്കറ്റും നേടി.
Sports
ചെന്നൈ: അഫ്ഗാനിസ്ഥാന് എതിരായ മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരമ്പര തൂത്തുവാരാൻ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ഇറങ്ങുന്നു.
ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം. മഴ രസംകൊല്ലിയായ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ 170 റണ്‍സിനും ജയിച്ച ഇന്ത്യ ഇതിനോടകം പരന്പര 2-0ന് ഉറപ്പിച്ചതാണ്.
പരിക്കിന്റെ പിടിയിലായിരുന്ന പേസര്‍ ഹര്‍ഷിത് റാണയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തി. ഇന്നത്തെ മത്സരത്തില്‍ ഹര്‍ഷിത് കളിക്കുകയാണെങ്കില്‍ അര്‍ഷദീപ് സിംഗിന് വിശ്രമം അനുവദിച്ചേക്കും.
2026 ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിലാണ് ഹര്‍ഷിത് റാണ അവസാനമായി ഇന്ത്യക്കായി കളിച്ചത്. പരിക്കേറ്റ താരത്തിന് ലോകകപ്പും നഷ്ടമായി.
Sports
ക്നോ/ലീഡ്സ്: പുരുഷ-വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് ഇന്നു പോരാട്ടം. പുരുഷന്മാര് അഫ്ഗാനിസ്ഥാന് എതിരായ ഏകദിന പരമ്പര പിടിക്കാന്‍ ഇറങ്ങുമ്പോള്‍ വനിതകള്‍ ഐസിസി ട്വന്റി-20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിന് എതിരേ കളത്തിലെത്തും.
പുരുഷ ഏകദിനം ലക്നോയില്‍ ഉച്ചകഴിഞ്ഞ് 1.30ന് ആരംഭിക്കും. മൂന്ന് മത്സര ടൂര്‍ണമെന്റിലെ ആദ്യ അങ്കത്തില്‍ മഴ രസം കെടുത്തിയെങ്കിലും ഇന്ത്യ ഏഴ് വിക്കറ്റിന് ജയം പിടിച്ചു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (84*) മികവാണ് കരുത്തായത്. അരങ്ങേറ്റക്കാരായ ഹര്‍ഷ് ദുബെയും ഗുര്‍ണൂര്‍ ബ്രാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ഹര്മന് സംഘം
ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റിലെ രണ്ടാം ജയം പ്രതീക്ഷിച്ച് ഹര്മന് പ്രീത് കൗറും സംഘവും ലീഡ്സില്‍ ഇറങ്ങും. ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് മത്സരം.
ഗ്രൂപ്പ് എയിലെ ആദ്യമത്സരത്തില്‍ ഇന്ത്യ 64 റണ്‍സിന് ചിരവൈരികളായ പാക്കിസ്ഥാനെ കീഴടക്കിയിരുന്നു.
International
ദുബായി: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കർണാടകയിലെ ഭട്കൽ സ്വദേശിയും കഴിഞ്ഞ 15 വർഷമായി യുഎഇയിൽ പ്രവാസിയുമായ മുഹമ്മദ് സഫ്വാൻ ഷാനു (38) ആണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം. മകനെ അവസാനമായി കാണുന്നതിനായി മാതാപിതാക്കള്‍ ദുബായിൽ എത്തിയിരുന്നു. മൃതദേഹം തിങ്കളാഴ്ച വൈകിട്ട് മുഹൈസിന ഖബർസ്ഥാനിൽ സംസ്കരിച്ചു.
സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നത് സഫ്വാന്റെ പതിവായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരവും ദുബായ് വാട്ടർഫ്രണ്ട് മാർക്കറ്റിൽ പോയി മീനും മറ്റ് സാധനങ്ങളും വാങ്ങി സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിച്ച ശേഷമാണ് സഫ്വാൻ പിറ്റേന്ന് ക്രിക്കറ്റ് കളിക്കാൻ ഇറങ്ങിയത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ബാറ്റ് ചെയ്യുന്നതിനിടെ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
യുഎഇയിലെ പല പ്രാദേശിക ടൂർണമെന്റുകളിലും ടീമുകളെ നയിക്കുകയും മാൻ ഓഫ് ദി മാച്ച്, മികച്ച ടൂർണമെന്റ് അവാർഡുകൾ എന്നിവ സഫ്വാൻ നേടുകയും ചെയ്തിട്ടുണ്ട്. എട്ട് വർഷത്തോളം സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത ശേഷം സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു അദ്ദേഹം.
Sports
ലണ്ടൻ: വനിതാ ടി20 ലോകകപ്പിൽ പാകിസ്താനെതിരായ ആവേശപ്പോരാട്ടത്തിൽ ഇന്ത്യയ്ക്ക് 64 റൺസിന്റെ തകർപ്പൻ വിജയം. ഓഫ് സ്പിന്നർ ദീപ്തി ശർമയുടെ ഉജ്ജ്വലമായ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ദീപ്തിയുടെ കരിയറിലെ ഏറ്റവും മികച്ച ടി20 പ്രകടനങ്ങളിലൊന്നാണിത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 171 റണ്‍സ് പടുത്തുയർത്തി.തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ ദീപ്തി ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബൗളിംഗ് നിര 106 റൺസിന് തകർത്തെറിയുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ദീപ്തി പാക് മധ്യനിരയുടെ നട്ടെല്ലൊടിച്ചു. ബാറ്റിംഗിലും ബൗളിംഗിലും ഒരേപോലെ തിളങ്ങിയ ഇന്ത്യൻ വനിതകൾ ലോകകപ്പിലെ തങ്ങളുടെ ആധിപത്യം ഒരിക്കൽക്കൂടി തെളിയിച്ചു.
Sports
സമസ്തിപുര്‍ (ബിഹാർ): സൂര്യവംശി കുടുംബത്തിൽനിന്നുള്ള രണ്ടാമത്തെ വിസ്മയമായി ആശീർവാദ്. 15കാരന് വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് വൈഭവം ഐപിഎല്‍ 2026 സീസണിൽ തരംഗം സൃഷ്ടിച്ചതിനു പിന്നാലെ അനുജൻ ആശീർവാദും വാർത്തകളിൽ നിറയുന്നു.
വൈഭവിന്റെ അനുജന് പത്ത് വയസുകാരന് ആശിര്‍വാദ് സൂര്യവംശി, സമസ്തിപുരില്‍ നടന്ന പ്രാദേശിക പരിശീലന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി തരംഗമായി.
താജ്പുര്‍ ക്രിക്കറ്റ് അക്കാദമിയെ പ്രതിനിധീകരിച്ച് ആശിര്‍വാദ് 87 പന്തില്‍ 103 റണ്‍സ് നേടി. 20 ഫോറും ഒരു സിക്സും. 118.39 സ്ട്രൈക്ക് റേറ്റ്. ലോകോത്തര ബൗളര്‍മാര്‍ക്ക് പേടിസ്വപ്നമായ ജ്യേഷ്ഠന് വൈഭവിനോട് സാമ്യമുള്ളതാണ് ഈ യുവതാരത്തിന്റെ സ്ഫോടനാത്മക ബാറ്റിംഗ് വിരുന്ന്.
ഇന്ത്യ എ ടീമിനൊപ്പം ശ്രീലങ്കയിൽ ത്രിരാഷ്ട്ര പരന്പരയിലുള്ള വൈഭവ് തന്റെ അനുജന്റെ സെഞ്ചുറി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് ആഘോഷിച്ചു.
NRI
മെയ്ഡ്സ്റ്റോൺ: കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആറാമത് ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്റ് ഒരുങ്ങുന്നു. യുകെയിലെ പ്രമുഖ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓൾ യുകെ ടി20 ക്രിക്കറ്റ് ടൂർണമെന്റിനാണ് ഞായറാഴ്ച രാവിലെ എട്ട് മുതൽ മെയ്ഡ്സ്റ്റോൺ ആതിഥ്യമരുളുന്നത്.
ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മുൻ വർഷങ്ങളിലെ ടൂർണമെന്റിന്റെ വിജയങ്ങളെത്തുടർന്ന് കൂടുതൽ മികച്ച രീതിയിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി എംഎംഎ കമ്മിറ്റി അറിയിച്ചു.
മെയ്ഡ്സ്റ്റോൺ ഓക് വുഡ് പാർക്ക് ഗ്രൗണ്ടിലും ബ്ലൂബെൽ ഹിൽ ക്രിക്കറ്റ് ഗ്രൗണ്ടിലുമായി നടക്കുന്ന മത്സരക്കളിയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ടു ടീമുകൾ പങ്കെടുക്കും. ഗ്രൂപ്പ് സ്റ്റേജിൽ നിന്നും വിജയിച്ചുവരുന്ന നാലു ടീമുകൾ സെമിഫൈനലിൽ പ്രവേശിക്കും.
വിജയിലകൾക്ക് അത്യാകർഷകങ്ങളായ കാഷ് അവാർഡുകളും ട്രോഫികളും സമ്മാനിക്കും. വിജയികളെ കാത്തിരിക്കുന്നത് 1000 പൗണ്ടിന്റെ കാഷ് അവാർഡും എംഎംഎ നൽകുന്ന എവർ റോളിംഗ് ട്രോഫിയും ആണ്.
രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 500 പൗണ്ടും എംഎംഎ എവർ റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 250 പൗണ്ടും എംഎംഎ എവർ റോളിംഗ് ട്രോഫിയും ലഭിക്കും. മികച്ച ബാറ്റർ, ബൗളർ എന്നിവർക്ക് പ്രത്യേക അവാർഡുകളും ട്രോഫിയും ലഭിക്കും.
കാണികൾക്ക് മത്സരം വീക്ഷിക്കുവാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി എംഎംഎ കമ്മറ്റി അറിയിച്ചു. കൂടാതെ മത്സരത്തോടനുബന്ധിച്ച് മിതമായ നിരക്കിൽ ഫുഡ് സ്റ്റാളുകളും ലഘു ഭക്ഷണ ശാലകളും ക്രമീകരിച്ചിട്ടുണ്ട്.
കുട്ടികൾക്കായി ബൗൺസി കാസിൽ, മറ്റു വിനോദങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. കാറുകൾ പാർക്ക് ചെയ്യുവാൻ പ്രത്യക പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 07404086942 (അനീഷ്), 07944067570 (ജോഷി). മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ അഡ്രസ്: VENUE 1: OAKWOOD PARK GROUND, (NEAR OAKWOOD PARK GRAMMAR SCHOOL), MAIDSTONE, KENT, ME16 8AH & VENUE 2: BLUEBELL HILL CRICKET CLUB GROUND, 82-96 COMMON ROAD, CHATHAM ME5 9RG.
ബിനു ജോർജ്
Sports
വെല്ലിംഗ്ടണ്‍: ഒന്നര പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയർ. നായകൻ, ബാറ്റർ, കിരീടങ്ങൾ സമ്മാനിച്ച ക്യാപ്റ്റൻ... എല്ലാ ഫോർമാറ്റിലുമായി ടീമിനുവേണ്ടി ഏറ്റവുമധികം റണ്‍സ് സ്കോർ ചെയ്ത ബാറ്റർ... നേട്ടങ്ങളുടെ വിശേഷണം അവസാനിക്കാത്ത താരം. തന്റെ ഇന്റർനാഷണൽ കരിയറിന് വിരാമമിടുകയാണെന്ന് ന്യൂസിലൻഡ് മുൻ ക്യാപ്റ്റനും എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങിൽ ഒരുവനും മാന്യവ്യക്തിത്വവുമായ കെയ്ൻ വില്യംസണ് അറിയിച്ചു.
കരിയർ നേട്ടം:
16 വർഷം നീണ്ട കരിയർ. എല്ലാ ഫോർമാറ്റിലുമായി 378 മത്സരം. ന്യൂസിലൻഡിന്റെ ഏറ്റവും മികച്ച റണ്‍ വേട്ടക്കാരൻ. 19,346 റണ്‍സ്. 48 സെഞ്ചുറി. ആറ് ഇരട്ടശതകം. 35കാരന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാൽ ഒടുങ്ങില്ല.
2010ൽ അരങ്ങേറ്റം കുറിച്ച താരം ഇതാണ് ദേശീയ ക്രിക്കറ്റിൽനിന്നും എനിക്ക് വിരമിക്കാൻ അനുയോജ്യമായ സമയമെന്ന് വ്യക്തമാക്കി.
ന്യൂസിലൻഡിനെ 40 ടെസ്റ്റിൽ നയിച്ചു. 22 ജയം. 10 തോൽവി. എട്ട് സമനില. വിജയശതമാനത്തിൽ ക്യാപ്റ്റനെന്ന നിലയിൽ രണ്ടാമൻ. ഒന്നാമത് 28 ജയം സമ്മാനിച്ച സ്റ്റീഫൻ ഫ്ളെമിംഗ്. 91 ഏകദിനത്തിൽ നായകൻ. ജയം 46. ട്വന്റി20 മത്സരത്തിൽ 75ൽ 39 ജയം സമ്മാനിച്ച് ന്യൂസിലൻഡ് ക്യാപ്റ്റൻമാരിൽ നേട്ടങ്ങളിൽ ഒന്നാമൻ.
ടൂർണമെന്റ് കുതിപ്പ്:
2016 ട്വന്റി20 ലോകകപ്പിൽ ടീമിനെ സെമിയിൽ എത്തിച്ചു. 2021 ട്വന്റി20 ഫൈനലിലും 2022, 2023 സെമിയിലേക്കും നയിച്ചു. 2019 ഏകദിന ലോകകപ്പിൽ ഫൈനൽ പ്രവേശനം. 2021 ഐസിസി ടെസ്റ്റ് ചാന്പ്യൻഷിപ്പ് നേട്ടം.
2019ൽ ഐസിസി പുരുഷ ലോകകപ്പ് ക്രിക്കറ്റ് താരമെന്ന നേട്ടം സ്വന്തമാക്കിയ വില്യംസണ് അതേവർഷം ഐസിസി ടെസ്റ്റ് താരവുമായി തെരഞ്ഞെടുക്കപ്പെട്ടു.
കീവികൾക്ക് മറക്കാനാവാത്ത ക്രിക്കറ്റ് കാലം സമ്മാനിച്ച നായകനും താരവുമായ വില്യംസണ് കളിക്കളത്തിന് പുറത്തേക്ക് നടന്നകലുകയാണ്...
Sports
ലോകം കാൽപന്ത് ആവേശത്തിന്റെ ആരവത്തിൽ മുങ്ങി... ആവേശം കൊടുമുടിയിലെത്തിച്ച് വെള്ളിയാഴ്ച വനിതാ ട്വന്റി-20 ക്രിക്കറ്റ് പൂരത്തിനും കൊടിയേറും. ഇംഗ്ലണ്ടിലെ വെയ്ൽസിൽ തുടക്കമിടുന്ന വെടിക്കെട്ട് ജൂലൈ അഞ്ചിന് കിരീട അവകാശിയെ നിർണയിച്ച് അവസാനിക്കും. പങ്കെടുക്കുന്ന 12 ടീമുകളെ ആറ് ടീം അടങ്ങുന്ന രണ്ട് ഗ്രൂപ്പായി തിരിച്ചിരിക്കുന്നു. ഉദ്ഘാടന മത്സരം ആതിഥേയരായ ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിൽ.
കന്നി കപ്പ് മോഹം:
കഴിഞ്ഞ വർഷം കന്നി ഏകദിന ലോകകപ്പ് സ്വപ്നം പൂവണിയിച്ച ഇന്ത്യയുടെ ഹർമൻപ്രീത് കൗറും സംഘവും കന്നി ട്വന്റി-20 കിരീടത്തിൽ കണ്ണുവച്ചാണ് സീസണിലിറങ്ങുന്നത്. ആദ്യ മത്സരം 14ന് ചിരവൈരികളായ പാക്കിസ്ഥാനെതിരേ. 17ന് നെതർലൻഡ്സ്, 21ന് ഏകദിന ലോകകപ്പ് ഫൈനലിലെ എതിരാളികളായ ദക്ഷിണാഫ്രിക്ക, 25ന് ബംഗ്ലാദേശ്, 28ന് കരുത്തരായ ഓസ്ട്രേലിയ എന്നിങ്ങനെയാണ് ഇന്ത്യയുടെ പോരാട്ടങ്ങൾ.
വെടിക്കെട്ട് തുടക്കം കുറിക്കാൻ സ്റ്റാർ ബാറ്റർ സ്മൃതി മന്ദാന, ഷെഫാലി വർമ, ജമീമ റോഡ്രിഗസ്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ പക്വമായ ഇന്നിംഗ്സ് മധ്യനിരയ്ക്കു താങ്ങാകും. റിച്ചഘോഷിന്റെ വെടിക്കെട്ടും ദീപ്തി ശർമയുടെ അവസരോചിത ഇന്നിംഗ്സും ചേർന്നാൽ ഫിനിഷിംഗ് ശുഭം. സ്റ്റാർ ബാറ്റർമാരുടെ ഫോം ഒൗട്ട് ആശങ്കയാണ്.
ദീപ്തി ശർമയിലും രേണുക സിംഗിലും ബൗളിംഗ് ഉത്തരവാദിത്വം ഒതുങ്ങുന്നത് സമ്മർദമായേക്കും. യുവ പേസർ ക്രാന്തി കൗഡിന്റെ പ്രകടനം നിർണായകം.
പുതുമുഖം:
നാല് പുതുമുഖങ്ങൾ ഈ ലോകകപ്പിൽ ഇന്ത്യക്കായി അരങ്ങേറും. ഭാർതി ഫുൾമാലി (ബാറ്റർ), നന്ദാനി ശർമ (വലംകൈയൻ മീഡിയം പേസർ), ശ്രീചരണി (സ്പിന്നർ), ക്രാന്തി ഗൗഡ് (പേസർ).
ജേതാക്കൾ:
2009 തുടക്ക സീസണിൽ ഇംഗ്ലണ്ട് കപ്പ് ഉയർത്തി. ഓസ്ട്രേലിയ (2010, 2012, 2014, 2018, 2020, 2023) സസണുകളിലായി ആറ് പ്രാവശ്യം കപ്പുയർത്തി റിക്കാർഡ് കുറിച്ചു. 2016ൽ വെസ്റ്റിൻഡീസും 2024ൽ ന്യൂസിലൻഡും കപ്പുയർത്തി.
നേട്ടം ഇതുവരെ:
10-ാമത് ട്വന്റി-20 ലോകകപ്പിനിറങ്ങുന്ന ഇന്ത്യൻ സംഘത്തിന് ഇതുവരെ കപ്പുയർത്താനായിട്ടില്ല. നാല് പ്രാവശ്യം സെമിഫൈനലിൽ പോരാട്ടം അവസാനിപ്പിച്ച ഇന്ത്യ 2020 ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ട് റണ്ണ്സേ് അപ്പായതാണ് ഇതുവരെയുള്ള മികച്ച നേട്ടം. അതേസമയം, കഴിഞ്ഞ സീസണിൽ (2024) ഗ്രൂപ്പ് സ്റ്റേജിൽ തന്നെ ഇന്ത്യ യാത്ര അവസാനിപ്പിച്ചു. സീസണിൽ 12 ടീം മാറ്റുരയ്ക്കുന്പോൾ ട്വന്റി-20 റാങ്കിംഗിൽ മൂന്നാമതുള്ള ഹർമനും സംഘവും പ്രതീക്ഷയിലാണ്.
ഹർമൻ@ 200:
ട്വന്റി-20 ക്രിക്കറ്റിൽ 200 മത്സരങ്ങളെന്ന നാഴികക്കല്ല് മറികടക്കുന്ന ആദ്യ താരമാകാനുള്ള തയാറെടുപ്പിലാണ് ഹർമൻപ്രീത് കൗർ. നിലവിൽ പുരുഷ- വനിതാ ക്രിക്കറ്റിൽ ഈ നാഴികക്കല്ല് ആരും പിന്നിട്ടിട്ടില്ല. ഇംഗ്ലണ്ടിൽ നടന്ന 2009 സീസണി അരങ്ങേറിയ ഹർമൻപ്രീത് 17 വർഷ കരിയറിൽ 196 മത്സരങ്ങളിലാണ് ഇതുവരെ ഇന്ത്യൻ ജഴ്സിയണിഞ്ഞത്.
ദീപ്തി @ 200:
ട്വന്റി-20 വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതുള്ള ദീപ്തി ശർമയെ കാത്തിരിക്കുന്നത് 200 വിക്കറ്റ് നേട്ടമാണ്. നിലവിൽ 133 മത്സരത്തിൽനിന്ന് താരം 152 വിക്കറ്റുമായി ഒന്നാം സ്ഥാനത്താണ്. 1000 റണ്‍സും 150ലധികം വിക്കറ്റ് നേട്ടവുമുള്ള ആദ്യ വനിതാ- പുരുഷ ക്രിക്കറ്റർ കൂടിയാണ് ദീപ്തി ശർമ.
ഗ്രൂപ്പ് 1: ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇന്ത്യ, നെതർലൻഡ്സ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക.
ഗ്രൂപ്പ് 2: ഇംഗ്ലണ്ട്, അയർലൻഡ്, ന്യൂസിലൻഡ്, സ്കോട് ലൻഡ്, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്.
റിക്കാർഡ് സമ്മാനം:
ടൂർണമെന്റിന്റെ ആകെ സമ്മാനത്തുക 8.76 മില്ല്യണ്‍ യുഎസ് ടോളറാണ്. കിരീട ജേതാക്കൾക്ക് 2.34 മില്ല്യണും.
Sports
ധാക്ക: ലോക ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്ട്രേലിയക്കെതിരെ ചരിത്ര വിജയം കുറിച്ച് ബംഗ്ലാദേശ്. രണ്ടാം ഏകദിനത്തിൽ മഴനിയമപ്രകാരം അഞ്ച് വിക്കറ്റിന് ഓസീസിനെ തകർത്താണ് ബംഗ്ലാദേശ് ഏകദിന പരമ്പര സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0 എന്ന നിലയിൽ അവർ ലീഡ് നേടി
സ്കോർ: ഓസ്ട്രേലിയ 187/8 ബംഗ്ലാദേശ് 195/5 (35). മഴ മുടക്കിയ കളി 42 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. 188 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി. സൗമ്യ സർക്കാർ (42), നജ്മുൽ ഹുസൈൻ ഷാന്റോ (41), തൗഹീദ് ഹൃദോയ് (40) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയായുടെ തുടക്കം വൻ തകർച്ചയോടെയായിരുന്നു. ബംഗ്ലാദേശ് ബൗളർമാരുടെ മൂർച്ചയേറിയ പന്തുകൾക്ക് മുന്നിൽ പകച്ച ഓസീസ് ഒരു ഘട്ടത്തിൽ 86 റൺസിന് അറു വിക്കറ്റ് എന്ന നിലയിൽ പതറി. എന്നാൽ മധ്യനിരയിൽ മാർനസ് ലബുഷെയ്നും (55) സേവിയർ ബാർട്ട്ലറ്റും (52) അർധസെഞ്ചുറികളോടെ നടത്തിയ രക്ഷാപ്രവർത്തനമാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
ജോഷ് ഇംഗ്ലിസും (34) ഇവർക്ക് മികച്ച പിന്തുണ നൽകി. ബംഗ്ലാദേശിനായി ടസ്കിൻ അഹമ്മദും മുസ്തഫിസുർ റഹ്മാനും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങിയപ്പോൾ തൻവിർ ഇസ്ലാം രണ്ട് വിക്കറ്റും നേടി.
Sports
ന്യൂ ചണ്ഡീഗഡ്: ഇന്ത്യയ്ക്കെതിരായ ഏക ടെസ്റ്റില്‍ ഫോളോ ഓൺ വഴങ്ങി അഫ്ഗാനിസ്ഥാൻ. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ഉയർത്തിയ 564 റൺസ് പിന്തുടർന്ന് ബാറ്റ് ചെയ്ത സന്ദർശകർ 152 റണ്‍സിനു പുറത്തായി. ഇന്ത്യക്ക് നിലവില്‍ 412 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് ഉണ്ട്.
അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ആറ് വിക്കറ്റുകള്‍ വീഴ്ത്തി മാനവ് സുതര്‍ ആണ് അഫ്ഗാൻ ബാറ്റിംഗ് നിരയെ തകർത്തത്. 22 ഓവറില്‍ 10 മെയ്ഡന്‍ ഉള്‍പ്പെടെ 33 റണ്‍സ് മാത്രം വഴങ്ങിയാണ് മാനവിന്റെ വിക്കറ്റ് നേട്ടം.
അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് ആരംഭിച്ച അഫ്ഗാന്റെ ശേഷിച്ച അഞ്ചുവിക്കറ്റുകള്‍ വെറും 39 റണ്‍സിനിടെയാണ് വീണത്. 60 റണ്‍സെടുത്ത റഹ്മത് ഷാ മാത്രമാണ് പൊരുതി നിന്നത്.
നേരത്തെ, മൂന്നിന് 62 റൺസെന്ന നിലയിൽ തകർന്ന അഫ്ഗാനിസ്ഥാനെ റഹ്മത്ത് ഷാ തോളിലേറ്റുകയായിരുന്നു. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും ഉറച്ചുനിന്ന ഷാ കരുതലോടെ ബാറ്റ് വീശുകയായിരുന്നു.
മൂന്നാംദിനം ബാറ്റിംഗ് അഫ്ഗാനിസ്ഥാന് അസ്മത്തുള്ള ഒമർസായ്യുടെ വിക്കറ്റാണ് നഷ്ടമായത്. അക്കൗണ്ട് തുറക്കാനാകുംമുമ്പേ അസ്മത്തുള്ളയെ പ്രസിദ്ധ് കൃഷ്ണ ബൗൾഡാക്കുകയായിരുന്നു. പിന്നാലെ അർധസെഞ്ചുറി കണ്ടെത്തിയ റഹ്മത്ത് ഷാ സ്കോർ മുന്നോട്ടു കൊണ്ടുപോയി.
സ്കോർ 142 റൺസിൽ നില്‍ക്കെ ഷറഫുദ്ദീൻ അഷറഫിനെയും തൊട്ടുപിന്നാലെ റഹ്മത്ത് ഷായെയും മുഹമ്മദ് സലീമിനെയും നഷ്ടമായി. പിന്നീട് ഒമ്പത് റൺസ് കൂടിയേ അഫ്ഗാന് ആയുസുണ്ടായിരുന്നുള്ളൂ. 152 റൺസിൽ വാഷിംഗ്ടൺ സുന്ദറിന് വിക്കറ്റ് സമ്മാനിച്ച് സിയാവുർ റഹ്മാനും മടങ്ങിയതോടെ അഫ്ഗാന്റെ തകർച്ച പൂർണമായി.
ഇന്ത്യയ്ക്കുവേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോൾ വാഷിംഗ്ടൺ സുന്ദര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
Sports
ചണ്ഡിഗഡ്: ഇന്ത്യയ്ക്കെതിരായ ഏകടെസ്റ്റിൽ വൻ തകർച്ചയിൽ നിന്ന് അഫ്ഗാനിസ്ഥാൻ കരകയറുന്നു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ഉയർത്തിയ 564 റൺസ് പിന്തുടർന്ന് ബാറ്റ് ചെയ്യുന്ന സന്ദർശകർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 136 റൺസെന്ന നിലയിലാണ്.
അർധസെഞ്ചുറിയുമായി റഹ്മത്ത് ഷായും (55) 10 റൺസുമായി ഷറഫുദ്ദീൻ അഷറഫുമാണ് ക്രീസിൽ. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിനേക്കാൾ 428 റൺസ് പിന്നിലാണ് അഫ്ഗാൻ ഇപ്പോൾ.
നേരത്തെ, മൂന്നിന് 62 റൺസെന്ന നിലയിൽ തകർന്ന അഫ്ഗാനിസ്ഥാനെ റഹ്മത്ത് ഷാ തോളിലേറ്റുകയായിരുന്നു. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും ഉറച്ചുനിന്ന ഷാ കരുതലോടെ ബാറ്റ് വീശുകയായിരുന്നു.
അഞ്ചിന് 113 റൺസെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച അഫ്ഗാനിസ്ഥാന് അസ്മത്തുള്ള ഒമർസായ്യുടെ വിക്കറ്റാണ് നഷ്ടമായത്. അക്കൗണ്ട് തുറക്കാനാകുംമുമ്പേ അസ്മത്തുള്ളയെ പ്രസിദ്ധ് കൃഷ്ണ ബൗൾഡാക്കുകയായിരുന്നു.
ഇന്ത്യയ്ക്കുവേണ്ടി മാനവ് സുതർ 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ പ്രസിദ്ധ് കൃഷ്ണ 37 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.
Sports
ചണ്ഡീഗഡ്: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുന്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 368 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
സെഞ്ചുറി നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും അർധ സെഞ്ചുറി നേടിയ റിഷഭ് പന്തും ആണ് ക്രീസിൽ. ഗിൽ 103 റൺസും റിഷഭ് 50 റൺസും എടുത്തിട്ടുണ്ട്. 100 റൺസെടുത്ത കെ.എൽ. രാഹുലിന്റെയും 81 റൺസെടുത്ത സായ് സുദർശന്റെയും 24 റൺസെടുത്ത യശസ്വി ജയ്സ്വാളിന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് സലീം സഫി രണ്ട് വിക്കറ്റ് എടുത്തു. സിയുർ റഹ്മാൻ ഷരീഫി ഒരു വിക്കറ്റ് വീഴ്ത്തി.
Sports
മൈതാനത്തിന്റെ ഏത് കോണിലേക്കും അനായാസം പന്ത് പായിക്കുന്ന അസാധാരണമായ റിഫ്ലെക്സുകൾ, പ്രായത്തെ വെല്ലുന്ന മാച്ച് റീഡിംഗ് മികവ്, ലോകോത്തര ബൗളർമാരുടെ അപ്രമാദിത്തത്തെയും വേഗതയെയും ഭയമില്ലാതെ നേരിടാനുള്ള അസാധാരണമായ ടൈമിംഗ്... ക്രിക്കറ്റ് ലോകം ഇന്ന് വിസ്മയത്തോടെ നോക്കുന്ന 15 വയസുകാരൻ വൈഭവ് സൂര്യവംശിയുടെ പ്രത്യേകതകൾ ഇവയൊക്കെയാണ്.
വെറുമൊരു കൗമാരക്കാരന്റെ കളി കവിഞ്ഞ്, അതിശയിപ്പിക്കുന്ന ബാറ്റിംഗ് കരുത്തുള്ള ഈ "സൂപ്പർ കിഡ്' ഇപ്പോൾ ഇന്ത്യൻ സീനിയർ ട്വന്റി-20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. കേവലം 15 വയസും 71 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് വൈഭവിന് ദേശീയ ടീമിലേക്ക് രാജകീയമായ പ്രവേശനം ലഭിച്ചിരിക്കുന്നത്.
1989-ൽ തന്റെ 16-ാം വയസിൽ സച്ചിൻ സ്ഥാപിച്ച "ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം' എന്ന റിക്കാർഡ് ആണ് ഇതോടെ പഴങ്കഥയായത്. വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ നിരയിലാണ് താരം ഇടംപിടിച്ചിരിക്കുന്നത്.
Sports
ബംഗളൂരു: ശ്രേയസ് അയ്യർ, സഞ്ജു സാംസണ് എന്നിവരുടെ പേരുകളാണ് ട്വന്റി20 നായക സ്ഥാനത്തേക്ക് ഉയർന്ന് കേട്ടത്.
എന്നാൽ ദീർഘകാലത്തേക്ക് സഞ്ജുവിന് ഫോം തുടരാനാവില്ലെന്ന ബിസിസിഐയുടെ വിലയിരുത്തലിൽ താരത്തിന് നായക പദവി ലഭിക്കില്ലെന്നാണ് റിപ്പോർട്ട്.
ഇഷാൻ കിഷനും പരിഗണിക്കപ്പെട്ടെങ്കിലും ഇതേ കാര്യത്തിൽ സെലക്ടർമാർ ആശയക്കുഴപ്പം രേഖപ്പെടുത്തി.
അതേസമയം ശ്രേയസിനൊപ്പം യുവതാരം തിലക് വർമയ്ക്ക് നറുക്കു വീഴാനാണ് സാധ്യത.
NRI
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) സംഘടിപ്പിക്കുന്ന വാർഷിക ക്രിക്കറ്റ് ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനൽ മത്സരം ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് സ്റ്റാഫോർഡ് സിറ്റി പാർക്കിൽ നടക്കും.
ഏപ്രിൽ 11നു തുടക്കം കുറിച്ച് രണ്ടു മാസങ്ങൾ നീണ്ടു നിന്ന ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനലിൽ സെന്റ് മേരീസ് സീറോമലബാർ കത്തോലിക്കാ ചർച്ച് ടീമും സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ടീമും ഏറ്റുമുട്ടും.
14 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ആവേശകരമായ മത്സരങ്ങൾക്ക് ശേഷമാണ് ഇരു ടീമുകളും ഫൈനലിലേക്ക് യോഗ്യത നേടിയത്.
5.30നു നടക്കുന്ന സമ്മാന ദാന ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി പ്രിസിങ്ക്റ്റ്3 പോലീസ് ക്യാപ്റ്റൻ മനു പൂപ്പാറയിൽ എന്നിവർ മുഖ്യാതിഥികളായിരിക്കും.
ടൂർണമെന്റിലെ വിജയികൾക്ക് കെ.കെ. മാത്യു കുറ്റിയിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി സമ്മാനിക്കും. റണ്ണേഴ്സ്-അപ്പ് ടീമിന് ബിജു ചാലക്കൽ സ്പോൺസർ ചെയ്യുന്ന ട്രോഫി നൽകും. മറ്റ് ട്രോഫികൾ ജോർജ് ജോസഫ് (MassMutual Greater Houston) സ്പോൺസർ ചെയ്യും.
മാസ് മ്യുച്ചൽ, അലാമോ ട്രാവൽസ്, ആൻസ് ഗ്രോസിയേഴ്സ് തുടങ്ങിയവർ സ്പോൺസർമാരായി ടൂർണമെന്റിനെ സഹായിക്കുന്നു. ആഷാ റേഡിയോ ഫൈനലിന്റെ മീഡിയ കവറേജ് നൽകും.
ഐസിഇസിഎച്ച് പ്രസിഡന്റ് റവ.ഫാ.ഡോ. ഐസക് ബി. പ്രകാശ്, റവ.ഫാ. ജെക്കു സഖറിയ, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, സ്പോർട്സ് കൺവീനർ ജിനോ ജേക്കബ്, ക്രിക്കറ്റ് കോഓർഡിനേറ്റർമാരായ ബിജു ചാലക്കൽ, അനിൽ വർഗീസ് എന്നിവർ എല്ലാ കായികപ്രേമികളെയും കുടുംബസമേതം എത്തി ഫൈനൽ മത്സരം ആസ്വദിക്കണമെന്ന് അഭ്യർഥിച്ചു.
1981-ൽ സ്ഥാപിതമായ ഐസിഇസിഎച്ച്, ഹൂസ്റ്റണിലെ വിവിധ ക്രൈസ്തവ സഭകളെ ഒരുമിപ്പിച്ച് ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്ന സംഘടനയാണ്.
ക്രിക്കറ്റ് ടൂർണമെന്റ് സമൂഹത്തിലെ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ഇടയിൽ സൗഹൃദവും കൂട്ടായ്മയും വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതായി സംഘാടകർ അറിയിച്ചു.
Sports
ലാഹോർ: കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി പേസർ നഥാൻ എല്ലിസ് കളം നിറഞ്ഞപ്പോൾ പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് 41 റണ്‍സ് ജയം.
33 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ നഥാൻ എല്ലിസിന്റെ പ്രകടനത്തോടെ ജയവും പരന്പരയിൽ സമനിലയും ഓസീസ് സ്വന്തമാക്കി. ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ അഞ്ച് വിക്കറ്റ് ജയം നേടിയിരുന്നു.
ഓസ്ട്രേലിയ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 231 റണ്‍സ് നേടിയപ്പോൾ പാക്കിസ്ഥാൻ 190 റണ്‍സിന് ഓൾ ഒൗട്ടായി. പരന്പരയിലെ അവസാന മത്സരം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും.
Sports
ന്യൂഡൽഹി: രഞ്ജി ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരൻ ജമ്മു കാഷ്മീർ പേസർ ആക്വിബ് നബിക്ക് ഒടുവിൽ ഇന്ത്യൻ ടീമിലേക്ക് വിളിയെത്തി. അഫ്ഗാനിസ്ഥാനെതിരേയുള്ള ഏക ടെസ്റ്റ് മത്സരത്തിനുള്ള നെറ്റ് ബൗളറായി ആക്വിബ് ഇന്ത്യൻ ടീമിനൊപ്പം ചേർന്നു.
15 അംഗ ഇന്ത്യൻ സ്ക്വാഡിൽനിന്ന് താരത്തെ ഒഴിവാക്കിയതിൽ വലിയ വിമർശനം ഉയർന്നിരുന്നു. ജൂണ്‍ ആറിന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലന സെഷനിൽ ആക്വിബ് ടീമിനൊപ്പം ചേരും. ശുഭ്മൻ ഗില്ലാണ് ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്.
2025-26 രഞ്ജി ട്രോഫി സീസണിൽ ജമ്മു കശ്മീരിന് ചരിത്രത്തിലാദ്യമായി കന്നി കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് 29കാരനായ ആക്വിബ് നബി.
Sports
അഹമ്മദാബാദ്: 2027ൽ ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന പ്രഥമ വനിതാ ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫെബ്രുവരിയിലേക്ക് ഐസിസി മാറ്റി.
അഹമ്മദാബാദിൽ നടന്ന പാദവാർഷിക യോഗത്തിലാണ് ഐസിസിയുടെ തീരുമാനം. നേരത്തേ 2027 ജൂണിൽ ടൂർണമെന്റ് നടത്താനായിരുന്നു തീരുമാനം.
Sports
അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം. വാഷിംഗ്ടണ്‍ സുന്ദറിന്റെ അര്‍ധ സെഞ്ചുറിയാണ് ഗുജറാത്തിനെ വലിയ തകര്‍ച്ചയില്‍നിന്നും രക്ഷപ്പെടുത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് സ്കോര്‍ ചെയ്തത്. 37 പന്തില്‍ നാല് ഫോറുകളുടെ അകമ്പടിയോടെ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്താകാതെ 50 റണ്‍സെടുത്തു.
നിഷാന്ത് സിന്ധു 18 പന്തില്‍ 20 റണ്‍സും നേടി. ഓപ്പണറുമാരായ സായി സുദര്‍ശനും (12 പന്തില്‍ 12) ശുഭ്മാന്‍ ഗിലും (എട്ട് പന്തില്‍ 10) പരാജയപ്പെട്ടപ്പോള്‍ ജോസ് ബട്ട്ലറും (23 പന്തില്‍ 19) നിരാശപ്പെടുത്തി.
രാഹുല്‍ തെവാട്ടിയ (7), ജേസണ്‍ ഹോള്‍ഡര്‍ (7), റാഷിദ് ഖാന് (7) എന്നിവര്‍ക്കും തിളങ്ങാനായില്ല.
ബംഗളൂരുവിനായി റാസിഖ് സലാം ദാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭൂവന്വേശര്‍ കുമാറും ജോഷ് ഹസില്‍വുഡും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Sports
അഹമ്മദാബാദ്: ഐപിഎൽ കലാശപ്പോരിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ബൗളിംഗ് തെരഞ്ഞെടുത്തു. രാത്രി 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം.
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): സായ് സുദർശൻ, ശുഭ്മാൻ ഗിൽ, ജോസ് ബട്ട്ലർ, വാഷിംഗ്ടൺ സുന്ദർ, രാഹുൽ തെവാട്ടിയ, നിഷാന്ത് സിന്ധു, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (പ്ലേയിംഗ് ഇലവൻ): വിരാട് കോഹ്ലി, ദേവദത്ത് പടിക്കൽ, രജത് പടിദാർ(സി), ജിതേഷ് ശർമ, ടിം ഡേവിഡ്, ക്രുണാൽ പാണ്ഡ്യ, റൊമാരിയോ ഷെപ്പേർഡ്, ഭൂവനേശ്വർ കുമാർ, ജേക്കബ് ഡഫി, ജോഷ് ഹാസിൽവുഡ്, റാസിഖ് സലാം ദാർ.
◄ ഫൈനലിലേക്കുള്ള വഴി
2026 സീസണിലെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ രണ്ട് ടീമുകളാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നതെന്നത് പ്രവചനാതീതമാക്കും. ലീഗ് ടേബിളില്‍ 14 മത്സരങ്ങളില്‍നിന്ന് 18 പോയിന്റ് വീതമാണ് ബംഗളൂരുവും ഗുജറാത്തും നേടിയത്. നെറ്റ് റണ്‍ റേറ്റിന്റെ വ്യത്യാസത്തില്‍ ബംഗളൂരു ഒന്നാം സ്ഥാനത്തും ഗുജറാത്ത് രണ്ടാമതുമായി. റണ്‍റേറ്റിലും നേരിയ വ്യത്യാസമാണുള്ളത്. ബംഗളൂരുവിന്റെ നെറ്റ് റണ്‍ റേറ്റ് +0.783ഉം ഗുജറാത്തിന്റേത് +0.695ഉം.
ക്വാളിഫയര്‍ ഒന്നില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു 92 റണ്‍സിന് ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കിയാണ് ഫൈനലില്‍ പ്രവേശിച്ചത്. രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന് റോയല്‍സിനെ ഏഴ് വിക്കറ്റ് കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സും ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കി.
◄ നേര്‍ക്കുനേര്‍
2026 സീസണില്‍ ഇരുടീമും മൂന്നു തവണ ഏറ്റുമുട്ടി. അതില്‍ രണ്ടു ജയം ആര്‍സിബിക്ക് ആയിരുന്നു. ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍വച്ചു നടന്ന ആദ്യമത്സരത്തില്‍ ആര്‍സിബി അഞ്ച് വിക്കറ്റ് ജയം നേടി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അരങ്ങേറിയ രണ്ടാം മത്സരത്തില്‍ ജിടി നാല് വിക്കറ്റിനു വെന്നിക്കൊടി പാറിച്ചു. ഇരുടീമും തമ്മിലുള്ള ക്വാളിഫയര്‍ ഒന്ന് പോരാട്ടം ധര്‍മശാലയിലായിരുന്നു.
◄ ബൗളിംഗ് x ബാറ്റിംഗ്
സീസണിലെ റണ്‍വേട്ടയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും (722 റണ്‍സ്) സായ് സുദര്‍ശനുമാണ് (710) ഗുജറാത്തിന്റെ ഓപ്പണര്‍മാര്‍. പിന്നാലെ എത്തുന്ന ജോസ് ബട്ലര് (510), വാഷിംഗ്ടണ്‍ സുന്ദര്‍ (327) എന്നിവരും ജിടിയുടെ ബാറ്റിംഗ് കരുത്താണ്. ഈ സീസണിലെ വിക്കറ്റ് വേട്ടയില്‍ രണ്ടാമതുള്ള ആര്‍സിബിയുടെ ഭുവനേശ്വര്‍ കുമാറാണ് (26 വിക്കറ്റ്) ഗുജറാത്തിന്റെ ബാറ്റിംഗ് നിരയുടെ ബലം അളക്കുന്നത്. ഒപ്പം റാഷിഖ് സലാം (16), ക്രുണാല്‍ പാണ്ഡ്യ (13), ഹെയ്സല്‍ വുഡ് (13) എന്നിവരുമുണ്ട്.
19-ാം സീസണിലെ റണ്‍ വേട്ടക്കാരില്‍ അഞ്ചാമതുള്ള വിരാട് കോഹ്ലിയാണ് (600 റണ്‍സ്) ആര്‍സിബിയുടെ ബാറ്റിംഗ് പോരാട്ടം നയിക്കുന്നത്. ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ (486), ദേവ്ദത്ത് പടിക്കല്‍ (463) എന്നിവരും ബാറ്റിംഗ് പോരാട്ടം നയിക്കും.
സീസണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമതുള്ള കഗിസൊ റബാഡയ്ക്കാണ് (28 വിക്കറ്റ്) ജിടിയുടെ ബൗളിംഗ് ആക്രമണ ചുമതല. റഷീദ് ഖാന് (19), മുഹമ്മദ് സിറാജ് (18), ജേസണ്‍ ഹോള്‍ഡര്‍ (17), പ്രസിദ്ധ് കൃഷ്ണ (16) എന്നിവരും റബാഡയ്ക്കൊപ്പമുണ്ട്.
Sports
ബ്രിസ്റ്റോള്‍: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന് ഇംഗ്ലണ്ടിന് എതിരായ പരമ്പര ജയത്തോടെ ഒരുങ്ങാന്‍ ഇന്ത്യന്‍ വനിതാ ടീം. ഇന്ത്യ x ഇംഗ്ലണ്ട് മൂന്നു മത്സര ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്നു നടക്കും.
ആദ്യ മത്സരത്തില്‍ 38 റണ്‍സിന് വിജയിച്ച ഇന്ത്യ ഇന്ന് ജയിച്ച് പരമ്പര ഉറപ്പിക്കാനാണിറങ്ങുന്നത്. രാത്രി 7.00നാണ് മത്സരം. ജൂണ്‍ 14ന് ട്വന്റി-20 ലോകകപ്പില്‍ പാക്കിസഥാനെതിരേ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് ആത്മവിശ്വാസത്തോടെ ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഇന്നത്തെ ജയം അനിവാര്യമാണ്.
ആദ്യ മത്സരത്തില്‍ ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി. ഇംഗ്ലീഷ് നിരയെ 20 ഓവറില്‍ 150/8ല്‍ പിടിച്ചുനിര്‍ത്തി 38 റണ്‍സ് ജയം സ്വന്തമാക്കി.
അര്‍ധസെഞ്ചുറി നേടിയ ജമീമ റോഡ്രിഗസാണ് (40 പന്തില്‍ 69) കളിയിലെ താരം. ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന (0), ഷഫാലി വര്‍മ (2) എന്നിവര്‍ വേഗം മടങ്ങി. യാസ്തിക ഭാട്ട്യ (40 പന്തില്‍ 54 റണ്‍സ്) ജമീമയ്ക്ക് പിന്തുണ നല്കി.
ആമി ജോണ്‍സ് (48 പന്തില്‍ 67) മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ പൊരുതിയത്. ഇന്ത്യക്കായി നന്ദാനി ശര്‍മ മൂന്നും ക്രാന്തി ഗൗഡ് രണ്ടും വിക്കറ്റ് വീഴ്ത്തി.
Sports
ചെംസ്ഫോര്‍ഡ്: ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ട്വന്റി-20 ക്രിക്കറ്റ് ടീമിനു ജയം.
ഇസിബി ഡവലപ്മെന്റ് വനിതാ ഇലവനെ ഏഴ് വിക്കറ്റിന് ഇന്ത്യ കീഴടക്കി. സ്കോര്‍: ഇസിബി 20 ഓവറില്‍ 154/6. ഇന്ത്യ 20 ഓവറില്‍ 200/6.
വിജയ ലക്ഷ്യമായ 155 റണ്‍സ് 22 പന്ത് ബാക്കിനില്‍ക്കേ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയിരുന്നു. എങ്കിലും, ഇന്ത്യന്‍ ടീം ബാറ്റിംഗ് തുടരുകയായിരുന്നു.
ഇന്ത്യക്കായി ഷെഫാലി വര്‍മ (25 പന്തില്‍ 50), യാസ്തിക ഭാട്ടിയ (35 പന്തില്‍ 47), ഭാരതി ഫുള്‍മാലി (29 പന്തില്‍ 48) എന്നിവര്‍ ഇന്ത്യക്കായി തിളങ്ങി. ഇന്ത്യ x ഇംഗ്ലണ്ട് മൂന്നു മത്സര ട്വന്റി-20 പരമ്പര നാളെ ആരംഭിക്കും.
Sports
മെൽബൺ: ടി20 ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന സൂചന നല്കി ഓസ്ട്രേലിയന്‍ വനിതാ പേസ് ഇതിഹാസം മെഗാന് ഷുറ്റ്. വരാനിരിക്കുന്ന വനിതാ ടി20 ലോകകപ്പ് തന്റെ കരിയറിലെ അവസാന പോരാട്ടമായിരിക്കുമെന്നു താരം വ്യക്തമാക്കി.
ജൂണ്‍ 12 മുതല്‍ ജൂലൈ അഞ്ചു വരെ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് വനിതാ ടി20 ലോകകപ്പ് നടക്കുന്നത്. കഴിഞ്ഞ 14 വര്‍ഷമായി ഓസ്ട്രേലിയന്‍ വനിതാ ടീമിന്റെ നെടുംതൂണാണ് മെഗാന്. 2012ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരം മൂന്ന് ഫോര്‍മാറ്റിലുമായി 309 വിക്കറ്റുകള്‍ വീഴ്ത്തി.
111 ഏകദിനം, 125 ടി20, നാല് ടെസ്റ്റ് മത്സരങ്ങളും താരം ഓസീസ് ജേഴ്സിയില്‍ കളിച്ചു. ടി20യില്‍ 152 വിക്കറ്റുകളും ഏകദിനത്തില്‍ 148 വിക്കറ്റുകളും ടെസ്റ്റില്‍ ഒമ്പതു വിക്കറ്റുകളും നേടിയിട്ടുണ്ട്.
NRI
വയനാട്: ജിബ്രാള്‍ട്ടറിന്റെ ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ച് വയനാട് സ്വദേശി. ബത്തേരി പാട്ടുകുടിയില് കുടുംബാംഗം മുഹമ്മദ് റോഷനാണ് (26) ജിബ്രാള്‍ട്ടര്‍ ദേശീയ ക്രിക്കറ്റ് താരമായി മാറിയത്.
ജിബ്രാള്‍ട്ടറില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് റോഷന്. ഫാസ്റ്റ് ബൗളിംഗ് മികവാണ് റോഷന് ദേശീയ ടീമിലേക്ക് വഴിതുറന്നത്. ഡെന്മാര്ക്കിൽ നടക്കുന്ന ട്വന്റി - 20 ലോകകപ്പ് ക്വാളിഫയര്‍ മത്സരങ്ങളില്‍ ടീമിനുവേണ്ടി പന്തെറിയാന്‍ ഒരുങ്ങുകയാണ് റോഷന്.
ഡല്‍ഹിയില്‍ അദാനി കമ്പനിയില്‍ മാനേജരായ പി.കെ. ഇസ്മയില്‍ - ഷംല ദമ്പതികളുടെ മകനാണ് റോഷന്. ദുബായിയിലുള്ള ഡാനിഷ് ഇസ്മയില്‍ സഹോദരനാണ്.
Movies
ഇന്ത്യൻ ക്രിക്കറ്റ് താരം തിലക് വർമയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ശ്രീലീലയുടെ ടീം. പരക്കുന്നത് വ്യാജവാർത്തയാണെന്നും കിംവദന്തികൾ നിഷേധിക്കുകയാണെന്നും അവർ പറഞ്ഞു.
ഐപിഎൽ പഞ്ചാബ് കിംഗ്സ്–മുംബൈ ഇന്ത്യൻസ് മത്സരത്തിന് ശേഷമാണ് ശ്രീലീലയും തിലക് വർമയും പ്രണയത്തിലാണെന്ന പ്രചാരണമുണ്ടായത്.
ധരംശാലയിൽ നടന്ന മത്സരം കാണാൻ ശ്രീലീലയുടെ അമ്മ എത്തിയിരുന്നു. ഇതോടെ നടിയും മത്സരം കാണാനെത്തിയെന്നും തിലക് എന്നു പേരെഴുതിയ ടീഷർട്ട് ധരിച്ചെന്നും അഭ്യൂഹമുയർന്നു. ഇതോടൊണ് നടിയുടെ ടീം വാർത്ത നിക്ഷേധിച്ചത്.
‘തിലക് വർമ്മയും ശ്രീലീലയും തമ്മിലുള്ള കിംവദന്തികൾ പൂർണ്ണമായും അടിസ്ഥാനരഹിതവും സത്യമല്ലാത്തതുമാണ്. ഇരുവരും തമ്മിൽ ഒരിക്കലും ആശയവിനിമയം നടത്തിയിട്ടില്ല. ഈ ഊഹാപോഹങ്ങൾക്ക് യാതൊരു സത്യസന്ധതയുമില്ല, വസ്തുതാപരമായ അടിത്തറയില്ലാതെ ഇത്തരം കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിക്കരുത്.’ എന്ന് ശ്രീലീലയുടെ ടീം പ്രസ്താവന പുറത്തിറക്കി.
മാധ്യമങ്ങളോടും സോഷ്യൽ മീഡിയ ഉപയോക്താക്കളോടും തെളിവില്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും വ്യക്തിപരമായ കാര്യങ്ങള്‍ റിപ്പോർട്ട് ചെയ്യുമ്പോൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ടീം പറഞ്ഞു.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമായ തിലക് വർമ ടീം താമസിച്ചിരുന്ന ഹോട്ടലിലൂടെ ഹെഡ് ഫോൺ ധരിച്ച് നടക്കവെ തിലകിനെ ചൂണ്ടിക്കാട്ടി സൂര്യകുമാർ യാദവ് അവൻ പ്രണയത്തിലാണെന്ന് തമാശരൂപേണ പറഞ്ഞിരുന്നു.
ഇതും അഭ്യൂഹങ്ങൾ ശക്തമാക്കി. ഇതോടെയാണ് പ്രണയത്തിലാണെന്ന വാർത്ത നിഷേധിച്ച് നടിയുടെ വൃത്തങ്ങൾ എത്തിയത്.
Sports
ന്യൂഡൽഹി: ഇന്ത്യയുടെ ട്വന്റി20 നായകനായി സൂര്യകുമാർ യാദവിന് പകരം മലയാളി താരം സഞ്ജു സാംസണിനെ പരിഗണിക്കുമോ എന്ന് ഇന്നറിയാം.
ഗുവാഹത്തിയിൽ നടക്കുന്ന യോഗത്തിൽ സെലക്ടർമാർ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. പരിശീലകൻ ഗൗതം ഗംഭീറിന്റെ നിലപാട് നിർണായകമാകും.
വരാനിരിക്കുന്ന അഫ്ഗാനിസ്ഥാൻ പരന്പരയിലെ ടീമിനെ തിരഞ്ഞെടുക്കാനാണ് യോഗമെങ്കിലും ട്വന്റി20 നായകസ്ഥാനവും ചർച്ചയായേക്കും.
അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ ടീമുകളുടെ കാര്യത്തിലും ധാരണയാകും. ഋഷഭ് പന്തിന്റെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ സ്ഥാനം സംബന്ധിച്ചും യോഗത്തിൽ ചർച്ച നടന്നേക്കും.
Sports
ചെന്നൈ: ചെപ്പോക്കില്‍ വീണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാകാതെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പുറത്തായി. ചെന്നൈയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദാരാബാദ് 16 പോയിന്റുമായി പ്ലേ ഓഫിലെത്തി.
181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് തുടക്കത്തില പതറിയെങ്കിലും ഇഷാന് കിഷന്റെ അര്‍ധസെഞ്ചുറിയുടെയും(47 പന്തില്‍ 70), ഹെന്റിച്ച് ക്ലാസന്റെ വെടിക്കെട്ടിന്റെയും(26 പന്തില്‍ 47) കരുത്തില്‍ 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ഹൈദരാബാദ് ജയിച്ചതോടെ 16 പോയിന്റുള്ള ഗുജറാത്തും ആര്‍സിബിക്കൊപ്പം പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി. തോല്‍വിയോടെ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകലിന്റെ വക്കിലാണ്. അവസാന മത്സരത്തില്‍ ഗുജറാത്തിനെ തോൽപിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലം കൂടി അനുകൂലമായാല്‍ മാത്രമെ ചെന്നൈക്ക് പ്ലേ ഓഫ് സാധ്യതയുള്ളു. സ്കോര്‍ ചെന്നൈ 20 ഓവറില്‍ 180-7, ഹൈദരാബാദ് 19 ഓവറില്‍ 181-5.
Sports
റായ്പുർ: ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. വിരാട് കോഹ്ലിയുടെ സെഞ്ചുറി കരുത്തിലാണ് ബംഗളൂരു ജയം സ്വന്തമാക്കിയത്. സ്കോർ: കോൽക്കത്ത 20 ഓവറിൽ 192/4, ബംഗളൂരു 19.1 ഓവറിൽ 194/4.
കോൽക്കത്ത ഉയർത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗളൂരുവിന്റെ കപ്പിത്താന്റെ ചുമതല കോഹ്ലി ഏറ്റെടുക്കുകയായിരുന്നു. 60 പന്തുകൾ നേരിട്ട കോഹ്ലി മൂന്ന് സിക്സും 11 ഫോറും ഉൾപ്പെടെ 105 റണ്‍സുമായി പുറത്താകാതെ നിന്നു.
ജേക്കബ് ബെഥേൽ (15) നിരാശപ്പെടുത്തിയപ്പോൾ ദേവദത്ത് പടിക്കൽ 27 പന്തിൽ 39 റണ്‍സെടുത്തു. ക്യാപ്റ്റൻ രജത് പട്ടീദാർ 11 റണ്‍സെടുത്ത് പവലിയൻ കയറിയപ്പോൾ ടീം ഡേവിൽ (2) തലതാഴ്ത്തി മടങ്ങി. ജിതേഷ് ശർമ പുറത്താകാതെ എട്ട് റണ്‍സെടുത്തു. കാർത്തിക് ത്യാഗ് ആണ് ബംഗളൂരുവിന്റെ മൂന്ന് വിക്കറ്റുകളും പിഴുതത്.
ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 192 റൺസെടുത്തത്. വിക്കറ്റ് കീപ്പർ ആൻഗ്രിഷ് രഘുവൻഷിയുടെ അർധ സെഞ്ചുറിയുടെയും റിങ്കു സിംഗിന്റെയും കാമറൂൺ ഗ്രീനിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് കോൽക്കത്ത മികച്ച സ്കോർ പടുത്തുയർത്തിയത്.
രഘുവൻഷി 71 റൺസാണെടുത്തത്. 46 പന്തിൽ ഏഴ് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു രഘുവൻഷിയുടെ ഇന്നിംഗ്സ്. റിങ്കു സിംഗ് 49 റൺസും കാമറൂൺ ഗ്രീൻ 32 റൺസും എടുത്തു. ബംഗളൂരുവിന് വേണ്ടി ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും രസിക് സലാം ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ ബംഗളൂരു 16 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഒൻപത് പോയിന്റുള്ള കോൽക്കത്ത എട്ടാം സ്ഥാനത്തുമാണ്.
Sports
ചെന്നൈ: ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ജയം. അഞ്ച് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. സ്കോർ: ലക്നോ 203.8 (20), ചെന്നൈ 208.5 (19.2).
ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമാരായ സഞ്ജു സാംസണും ഋതുരാജ് ഗെയ്ക്വാദും ചേർന്ന് ഒരുക്കിയത്. സഞ്ജു 14 പന്തിൽ 28 റണ്‍സും ഗെയ്ക്വാദ് 28 പന്തിൽ 42 റണ്‍സും നേടി.
ഉർവിൽ പട്ടേലിന്റെ തകർപ്പൻ പ്രകടനമാണ് ചെന്നൈയ്ക്ക് കരുത്തായത്. ഉർവിൽ 23 പന്തിൽ എട്ട് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 65 റണ്‍സെടുത്തു. കാർത്തിക് ശർമ 20 റണ്‍സും ഡെവാൾഡ് ബ്രെവിസ് പത്ത് റണ്‍സും നേടി. പുറത്താകാതെ ശിവം ദുബെ 15 റണ്‍സും പ്രശാന്ത് വീർ 18 റണ്‍സും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ലക്നോവിനായി ഓപ്പണർ ജോഷ് ഇംഗ്ലിഷ് തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. 33 പന്തിൽ 85 റൺസ് അടിച്ചുകൂട്ടിയ ഇംഗ്ലിഷിന്റെ മികവിൽ ആദ്യ ആറ് ഓവറിൽ തന്നെ ലക്നോ 91 റൺസ് വാരിക്കൂട്ടിയിരുന്നു. എന്നാൽ പിന്നീട് ചെന്നൈ ബൗളർമാർ പിടിമുറുക്കുകയായിരുന്നു. പവർപ്ലേയിലെ അവസാന ഓവറിൽ മിച്ചൽ മാർഷ് (10) വീണെങ്കിലും പവർപ്ലേ അവസാനിക്കുമ്പോൾ ഒന്നിന് 91 എന്ന നിലയിലായിരുന്നു ലക്നോ.
പിന്നീടെത്തിയ ആർക്കും ക്രീസിൽ നിലയുറപ്പിക്കാനായില്ല. അവസാന ഓവറുകളിൽ പിടിച്ചുനിന്ന ഷഹബാസ് അഹമ്മദിന്റെ ബാറ്റിംഗാണ് (25 പന്തിൽ 43*) ലക്നോവിന്റെ സ്കോർ 200 കടത്തിയത്. ജാമി ഓവർട്ടൻ മൂന്നും അൻഷുൽ കംബോജ് രണ്ടും നൂർ അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി.
ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. ലക്നോവാണ് പട്ടികയിൽ ഒടുവിൽ.
Sports
ജയ്പുര്‍: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ജയം. 77 റണ്‍സിന്റെ ആധികാരിക ജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസില്‍ എത്തിയ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും തകര്‍പ്പന്‍ തുടക്കം കുറിച്ചു. ക്യാപ്റ്റന്‍ ഗില്‍ 44 പന്തില്‍ മൂന്നു സിക്സും ഒന്‍പത് ഫോറും അടക്കം 84 റണ്‍സ് അടിച്ചുകൂട്ടി. 36 പന്തില്‍ രണ്ട് സിക്സും ആറ് ഫോറും അടക്കം 55 റണ്‍സ് എടുത്തശേഷമായിരുന്നു സായ് സുദര്‍ശന്റെ മടക്കം. പവര്‍പ്ലേയില്‍ 82 റണ്‍സ് അടിച്ച ഇവര്‍, 10.5 ഓവറില്‍ സ്കോര്‍ 118 എത്തിച്ചശേഷമാണ് പിരിഞ്ഞത്. യഷ് രാജ് പുഞ്ചയുടെ പന്തില്‍ സായ് സുദര്ശന് പുറത്താകുകയായിരുന്നു.
വാഷിംഗ്ടണ്‍ സുന്ദര്‍ (20 പന്തില്‍ 37 നോട്ടൗട്ട്), രാഹുല്‍ തെവാട്യ (നാല് പന്തില്‍ 14 നോട്ടൗട്ട്) എന്നിവരും സ്കോര്‍ ബോര്‍ഡിലേക്കു സംഭാവന നല്കി. ജോസ് ബട്ലറിനു (10 പന്തില്‍ 13) ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ല.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനായി മികച്ച തുടക്കമാണ് വൈഭവ് സൂര്യവംശി ഒരുക്കിയത്. 16 പന്തില്‍ 36 റണ്‍സാണ് സൂര്യവംശിയുടെ ബാറ്റില്‍നിന്നും പിറന്നത്. എന്നാല്‍ സൂര്യവംശി ഒരുക്കിയ തുടക്കം രാജസ്ഥാന് മുതലക്കാന്‍ സാധിച്ചില്ല.
യശ്വസി ജയ്സ് വാള് (3), ഷിമറോണ്‍ ഹെറ്റ്മെയര്‍ (6), ഡോണോവന്‍ ഫെരേര (4) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ധ്രൂവ് ജുറല്‍ 24 റണ്‍സും രവീന്ദ്ര ജഡേജ 38 റണ്‍സും നേടി. ശിവം ദുബെ 15 റണ്‍സിനും പുറത്തായി.
റാഷിദ് ഖാന്റെ മിന്നുന്ന പ്രകടനമാണ് രാജസ്ഥാനെ കറക്കി വീഴ്ത്തിയത്. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് റാഷിദ് നേടിയത്. ജേസണ്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റും കാഗിസോ റബാഡ രണ്ട് വിക്കറ്റും നേടി.
ജയത്തോടെ 14 പോയിന്റുമായി ഗുജറാത്ത് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. രാജസ്ഥാന് അഞ്ചാം സ്ഥാനത്താണ്.
Sports
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം. ഫിന് അലന്റെ സെഞ്ചുറി കരുത്തില്‍ എട്ട് വിക്കറ്റിനായിരുന്നു കോല്‍ക്കത്തയുടെ ജയം. സ്കോര്‍: ഡല്‍ഹി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ്. കോല്‍ക്കത്ത 14.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ്.
47 പന്തില്‍ പുറത്താകാതെ പത്ത് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 100 റണ്‍സെടുത്താണ് അലന് കോല്‍ക്കത്തയെ വിജയത്തിലെത്തിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കോല്‍ക്കത്തയ്ക്ക് തുടക്കത്തില്‍തന്നെ രണ്ട് വിക്കറ്റും നഷ്ടമായിരുന്നു. പിന്നിടായിരുന്നു അലന്റെ ഒറ്റയാന് പോരാട്ടം. കാമറൂണ്‍ ഗ്രീന്‍ പുറത്താകാതെ 33 റണ്‍സും നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കായി ഓപ്പണര്‍ പതും നിസങ്ക അര്‍ധ സെഞ്ചുറി നേടി. 29 പന്തില്‍ 50 റണ്‍സായിരുന്നു നിസങ്കയുടെ സമ്പാദ്യം. കെ.എല്‍. രാഹുല്‍ 23 റണ്‍സും അശുതോഷ് ശര്‍മ 39 റണ്‍സും അക്സര്‍ പട്ടേല്‍ 11 റണ്‍സും നേടി. മറ്റാരും രണ്ടക്കം കണ്ടില്ല.
ജയത്തോടെ കോല്‍ക്കത്ത ഗ്രൂപ്പില്‍ ഏഴാം സ്ഥാനത്തെത്തി.
Sports
ഹൈദരാബാദ്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെ വീഴ്ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ്. 33 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ ജയം. സെഞ്ചുറി നേടിയ കൂപ്പർ കനോലിയുടെ പോരാട്ടത്തിനും പഞ്ചാബ് കിംഗ്സിനെ കരയ്ക്ക് അടുപ്പിക്കാൻ സാധിച്ചില്ല.
സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 235/4. പഞ്ചാബ് 20 ഓവറിൽ 202/7. ജയത്തോടെ പോയിന്റ് പട്ടികയിൽ ഹൈദരാബാദ് പഞ്ചാബിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.
പഞ്ചാബിന്റെ കനോലി 59 പന്തിൽ 107 റണ്‍സുമായി പുറത്താകാതെ നിന്നു. മാർക്കസ് സ്റ്റോയിൻസ് (28), സൂര്യാൻഷ് (25), മാർക്കോ യാൻസെൻ (19) എന്നിവർ മാത്രമാണ് കനോലിയെ കൂടാതെ പഞ്ചാഞ്ച് ഇന്നിംഗ്സിൽ രണ്ടക്കം കടന്നത്. ഹൈദരാബാദിനായി പാറ്റ് കമ്മിൻസും ശിവാങ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി മികച്ച തുടക്കമാണ് അഭിഷേക് ശർമയും (13 പന്തിൽ 35) ട്രാവിസ് ഹെഡും (19 പന്തിൽ 38) മികച്ച തുടക്കമാണ് ഒരുക്കിയത്. ഇഷാൻ കിഷൻ 55 റണ്‍സും ഹെൻറിച്ച് ക്ലാസൻ 69 റണ്‍സും നേടി. നിതീഷ് കുമാർ റെഡി പുറത്താകാതെ 29 റണ്‍സെടുത്തു.
Sports
മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മലയാളി താരമായ സഞ്ജു സാംസണിന് വീണ്ടും സെഞ്ചുറി. മുംബൈ ഇന്ത്യൻസിനെതിരെ സഞ്ജു പുറത്താകാതെ 101 റണ്‍സെടുത്തു. സഞ്ജുവിന്റെ കരുത്തിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 207 റണ്‍സെടുത്തു. സീസണിൽ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്കായി ഓപ്പണർ ഋതുരാജ് ഗെയ്ക് വാദ് 22 റണ്‍സും സർഫറാസ് ഖാൻ 14 റണ്‍സും നേടി. ശിവം ദുബെ (5 റണ്‍സ്) നിരാശപ്പെടുത്തിയപ്പോൾ ഡെവാൾഡ് ബ്രെവിസ് 21 റണ്‍സും കാർത്തിക് ശർമ 18 റണ്‍സും നേടി. ജാമി ഓവർട്ടണ് 15 റണ്‍സെടുത്തു.
സഞ്ജു 54 പന്തിൽ പത്ത് ഫോറും ആറ് സിക്സും ഉൾപ്പെടെ 101 റണ്‍സെടുത്തു. അവസാന പന്ത് സിക്സ് പറത്തിയാണ് സഞ്ജു സെഞ്ചുറി തികച്ചത്. ഡൽഹിക്ക് എതിരെയായിരുന്നു ഈ സീസണിലെ സഞ്ജുവിന്റെ ആദ്യ സെഞ്ചുറി.
Sports
ലക്നോ: ലക്നോ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 40 റൺസിന്റെ തകർപ്പൻ ജയം. ഇതോടെ ഐപിഎൽ പോയിന്റ് പട്ടികയിൽ ടീം തങ്ങളുടെ ആധിപത്യം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.
ലക്നോവിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് എടുക്കാൻ സാധിച്ചത്. 29 പന്തില്‍ 43 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് ടോപ് സ്കോറര്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ ലക്നോ സൂപ്പർ ജയന്റ്സിന് രാജസ്ഥാൻ ബൗളർമാരുടെ കൃത്യമായ ഇടപെടലുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. 55 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷാണ് ല്കനോവിന്റെ ടോപ് സ്കോറര്‍.
ലക്നോവിന്റെ ഇന്നിങ്സ് 18 ഓവറുകൾ പൂർത്തിയാകും മുൻപേ 119 റൺസിൽ അവസാനിച്ചു. ലക്നോവിന്റെ മുൻനിര ബാറ്റർമാർക്ക് ഒട്ടും താളം കണ്ടെത്താൻ കഴിയാതെ പോയത് വലിയ തിരിച്ചടിയായി.
എന്നാൽ രാജസ്ഥാൻ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയത് ലക്നോവിനെ സമ്മർദ്ദത്തിലാക്കി. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നന്ദ്രേ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
Sports
ചങ്ങനാശേരി: കടമറ്റത്തു കത്തനാർ അദ്ഭുതങ്ങൾ കാണിച്ച് കാണികളെ വിസ്മയിപ്പിച്ചെന്നാണ് ചരിത്രം. ദേ ഇവിടെ ഒരു കത്തനാർ സംഘം ക്രീസിൽ വിസ്മയങ്ങൾ കാണിച്ച് കാണികളുടെ കൈയടി വാങ്ങാനൊരുങ്ങുന്നു. രാവിലെ പള്ളിയിലെ പ്രാർഥനകൾ കഴിഞ്ഞെത്തിയതാണ് ഫാ. ജോബി മൂലയിൽ. മുറിയുടെ മൂലയ്ക്കിരിക്കുന്ന ക്രിക്കറ്റ് ബാറ്റിലേക്കാണ് ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ കൂടിയായ ഫാ. ജോബിയുടെ കണ്ണുപാഞ്ഞത്. ഗ്ലൗസും പാഡും ബാറ്റുമായി ജോബിയച്ചൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ബാക്കിയുള്ളവരും റെഡി.
ബാറ്റും ബോളുമൊക്കെയായി ക്രിക്കറ്റ് മൈതാനത്തേക്കാണ് സംഘത്തിന്റെ യാത്ര. ഇതു കത്തനാർ ക്രിക്കറ്റ് ക്ലബ് (കെസിസി). ചങ്ങനാശേരി അതിരൂപതയിലെ ക്രിക്കറ്റ് പ്രേമികളായ വൈദികർ ചേർന്നു രൂപം നൽകിയ ക്രിക്കറ്റ് ക്ലബ്. ഇന്നു കളിക്കളത്തിൽ കാണികൾക്കു കൗതുകം പകരുകയാണ് ഈ ടീം. കഴിഞ്ഞ ദിവസം കോർപറേറ്റ് അധ്യാപകർക്കായി ചങ്ങനാശേരിയിൽ സംഘടിപ്പിച്ച ടിസിഎൽ ക്രിക്കറ്റ് ടൂർണമെന്റിൽ ഗസ്റ്റ് ടീം ആയി എത്തിയ കത്തനാർ ക്ലബ് കാണികളുടെ കൈയടി വാങ്ങിയാണ് മടങ്ങിയത്. നല്ല തയാറെടുപ്പും പരിശീലനവും കഴിഞ്ഞാണ് ഇവർ കളിക്കാനായി ഇറങ്ങുന്നത്. സെമിനാരി പഠനകാലത്തെ ക്രിക്കറ്റ് കമ്പമാണ് വൈദികരായ ശേഷവും ഇവർ വിടാതെ പിന്തുടരുന്നത്.
Sports
മിർപുർ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ ബംഗ്ലാദേശിനു ജയം. മൂന്നു മത്സര പരന്പര ഇതോടെ 1-1ന് സമനിലയിലെത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റുകൾ കൊയ്ത നഹിദ് റാണ 198ൽ ഒതുക്കി.
ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. നഹിദ് റാണയാണ് കളിയിലെ താരം. സ്കോർ: ന്യൂസിലൻഡ്: 48.4 ഓവറിൽ 198. ബംഗ്ലാദേശ്: 35.3 ഓവറിൽ 199/4. പരന്പരയിലെ ആദ്യ മത്സരം ന്യൂസിലൻഡ് ജയിച്ചിരുന്നു.
നിക്ക് കെല്ലിയുടെ (83) ഒറ്റയാൾ പോരാട്ടമാണ് കിവീസിനെ വൻ വീഴ്ചയിൽനിന്ന് കരകയറ്റിയത്. ഓപ്പണർ ഹെൻറി നിക്കോൾസ് (13), വിൽ യംഗ് (2), ടോം ലാഥം (14), മുഹമ്മദ് അബ്ബാസ് (19), ഡീൻ ഫോസ്ക്രോഫ്റ്റ് (15) എന്നിവർക്ക് പിടിച്ചുനിൽക്കാനായില്ല. നഹിദ് റാണയ്ക്ക് പിന്തുണയുമായി ഷൊരിഫുൾ ഇസ്ലാം രണ്ടും ടസ്കിൻ അഹമ്മദ്, സൗമ്യ സർക്കാർ, റിഷാദ് ഹുസൈൻ എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് ഓപ്പണർ സെയ്ഫ് ഹസൻ (8), സൗമ്യ സർക്കാർ (8) എന്നിവർ വേഗം വീണു. ടൻസിഡ് ഹസൻ (76), നജ്മുൾ ഹുസൈൻ ഷാന്റോ (50) മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ വിജയവഴിയിലെത്തിച്ചത്. ടൗഹിത് ഹൃദോയ് (30) പുറത്താകാതെനിന്നു.
Sports
അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് ഉജ്ജ്വല വിജയം. 99 റൺസിനായിരുന്നു മുംബൈയുടെ വമ്പൻ ജയം.
ടോസ് നേടി ആദ്യം പന്തെറിയാൻ തീരുമാനിച്ച ഗുജറാത്ത് ക്യാപ്റ്റന്റെ തീരുമാനം പാളി. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് അടിച്ചുകൂട്ടി.
യുവതാരം തിലക് വർമ്മയുടെ ബാറ്റിംഗ് പ്രകടനമാണ് മുംബൈയുടെ സ്കോർ ഉയർത്തിയത്. 45 പന്തുകളിൽ നിന്ന് പുറത്താകാതെ 101 റൺസാണ് തിലക് അടിച്ചെടുത്തത്. തിലകിനൊപ്പം നമൻ ധീർ 45 റൺസെടുത്തു മികച്ച പിന്തുണ നൽകി.
മുംബൈയുടെ ബാറ്റിംഗ് നിരയിൽ മറ്റ് താരങ്ങൾ അല്പം പരുങ്ങിയെങ്കിലും തിലകിന്റെ തകർപ്പൻ ഫോം ഗുജറാത്ത് ബൗളർമാരെ നിഷ്പ്രഭരാക്കി. 200 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് തുടക്കം മുതലേ പിഴച്ചു.
മുംബൈയുടെ കൃത്യതയാർന്ന ബൗളിംഗിന് മുന്നിൽ ഗുജറാത്ത് നിര തകർന്നു. 15 ഓവർ പിന്നിടുമ്പോഴേക്കും ഗുജറാത്തിന്റെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. നാല് വിക്കറ്റുകൾ വീഴ്ത്തിയ അശ്വനി കുമാറും, രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ അള്ളാ ഗസൻഫറും മിച്ചൽ സാന്റ്നറും മുംബൈയുടെ ജയത്തിൽ നിർണായക പങ്ക് വഹിച്ചു.
ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി ഗുജറാത്തിന്റെ തകർച്ച വേഗത്തിലാക്കി. വെറും 100 റൺസ് മാത്രമാണ് ഗുജറാത്തിന് നേടാനായത്.
National
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യ ജയം. രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റിനാണ് കൊല്‍ക്കത്ത ജയിച്ചത്. ഈഡന് ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന് ഒമ്പത് വിക്കറ്റ് വിക്കറ്റ് 155 റണ്‍സാണ് നേടിയത്.
വൈഭവ് സൂര്യവന്‍ഷി (46), യശസ്വി ജയ്സ്വാള്‍ (30) എന്നിവര്‍ ഒഴികെ മറ്റാര്‍ക്കും രാജസ്ഥാന് നിരയില്‍ തിളങ്ങാന്‍ സാധിച്ചില്ല.
മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 34 പന്തില്‍ 53 റണ്‍സുമായി പുറത്താവാതെനിന്ന റിങ്കു സിംഗാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. കാര്‍ത്തിക് ത്യാഗി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി.
Sports
ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആറു വിക്കറ്റ് വിജയം. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലെ 100-ാം ഐപിഎൽ മത്സരത്തിലാണ് ആർസിബി തോൽവി വഴങ്ങിയത്. ബെംഗളൂരു ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി നാലു വിക്കറ്റ് നഷ്ടത്തിൽ 19.5 ഓവറിൽ വിജയത്തിലെത്തി.
അർധ സെഞ്ചറി നേടി പുറത്താകാതെനിന്ന ട്രിസ്റ്റൻ സ്റ്റബ്സും (47 പന്തിൽ 60), 10 പന്തിൽ 22 റൺസടിച്ച ഡേവിഡ് മില്ലറുമാണ് ത്രില്ലർ പോരാട്ടത്തിൽ ഡൽഹിയുടെ വിജയമുറപ്പിച്ചത്. 34 പന്തിൽ 57 റൺസെടുത്തു പുറത്തായ ഓപ്പണർ കെ.എൽ. രാഹുലിന്റെ ഇന്നിംഗ്സും ഡൽഹിയുടെ വിജയത്തിൽ നിർണായകമായി.
പേസർ ഭുവനേശ്വർ കുമാർ ഡൽഹിയുടെ മൂന്നു വിക്കറ്റുകളാണു വീഴ്ത്തിയത്. 18 റൺസെടുക്കുന്നതിനിടെ പതും നിസംഗ, (ഒന്ന്), കരുൺ നായർ (അഞ്ച്), സമീർ റിസ്വി (രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മൂന്നും നാലും പന്തുകൾ സിക്സുകളും അഞ്ചാം പന്ത് ഫോറും പറത്തി ഡേവിഡ് മില്ലർ ഒരു പന്തു ബാക്കി നിൽക്കെ ഡൽഹിയുടെ വിജയമാഘോഷിച്ചു.
ആർസിബിക്കായി ഭുവനേശ്വർ കുമാർ മൂന്നും ക്രുനാൽ പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി. അർധ സെഞ്ചറി നേടിയ ഫിൽ സോൾട്ടാണ് ആര്‍സിബിയുടെ ടോപ് സ്കോറർ.
തോറ്റെങ്കിലും എട്ടു പോയിന്റുള്ള ബെംഗളൂരു പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം വിജയം സ്വന്തമാക്കിയ ഡൽഹി ക്യാപിറ്റൽസ് ആറു പോയിന്റുമായി നാലാം സ്ഥാനത്തും തുടരുന്നു.
Sports
ഹൈദരാബാദ്: ഐപിഎല്‍ 19-ാം സീസണില്‍ ആദ്യ മൂന്നു മത്സരങ്ങളില്‍ പരാജയപ്പെട്ടശേഷം അവസാനം കളിച്ച രണ്ട് എണ്ണത്തില്‍ ജയം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്രധാന പ്രശ്നം ഓപ്പണിംഗ് ബാറ്റിംഗ്.
ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ആണ് നിലവിലെ ഓപ്പണിംഗ് സഖ്യം. സഞ്ജു ഒരു സെഞ്ചുറി അടക്കം മികച്ച പ്രകടനത്തിലേക്ക് തിരിച്ചെത്തി. എന്നാല്‍, ഓപ്പണിംഗില്‍ ഋതുരാജിന്റെ ബാറ്റിംഗ് സിഎസ്കെയ്ക്ക് ശുഭകരമല്ല. മൂന്നാം നമ്പറില്‍ എത്തുന്ന കൗമാര താരം ആയുഷ് മാത്രയെ സഞ്ജുവിന് ഒപ്പം ഓപ്പണിംഗ് റോളില്‍ ചെന്നൈ ഇറക്കുമോ എന്നതാണ് സുപ്രധാന ചോദ്യം.
പവര്‍ പ്ലേയില്‍ ഋതുരാജ് ഗെയ്ക്വാദിന്റെ സ്ട്രൈക്ക് റേറ്റ് 104 മാത്രം. ഈ ഐപിഎല്ലില്‍ പവര്‍ പ്ലേയില്‍ ചുരുങ്ങിയത് 40 പന്ത് നേരിട്ട 20 ബാറ്റര്‍മാരില്‍ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റാണിത്. അതേസമയം, പവര്‍ പ്ലേയില്‍ ആയുഷ് മാത്രെയുടെ സ്ട്രൈക്ക് റേറ്റ് 170 ആണ്. ആയുഷിനെ ഓപ്പണിംഗ് ഇറക്കി, ഋതുരാജ് മൂന്നാം നമ്പറിലേക്ക് ഇറങ്ങുമോ എന്നു കണ്ടറിയാം.
തല കൂടെയുണ്ട്...
ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഒപ്പം ആദ്യമായി എവേ വേദിയിലേക്ക് തല എം.എസ്. ധോണി. ഇന്നു രാത്രി 7.30ന് സണ്‍റൈസേഴ്സിന് എതിരേ നടക്കുന്ന മത്സരത്തിനായാണ് ടീമിനൊപ്പം ധോണിയും ഹൈദരാബാദില്‍ എത്തിയത്. 2026 സീസണില്‍ ആദ്യമായാണ് ധോണി ഒരു എവേ വേദിയില്‍ ടീമിനൊപ്പം സഞ്ചരിക്കുന്നതെന്നതാണ് ശ്രദ്ധേയം. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലുള്ള ധോണി, ഈ സീസണില്‍ ഇതുവരെ കളത്തില്‍ എത്തിയിട്ടില്ല.
Health
വേനൽ അവധി കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട സമയമാണ്. പഠനത്തിന്റെ സമ്മർദമില്ലാതെ, സ്വതന്ത്രമായി ഓടിച്ചാടി കളിക്കാനും പുതിയ അനുഭവങ്ങൾ നേടാനുമുള്ള അവസരം.
എന്നാൽ അവധിക്കാലം വെറും വിനോദമായി മാത്രം ചെലവഴിക്കാതെ, കുട്ടികളുടെ മാനസിക - ശാരീരിക വികാസത്തിന് ഫലപ്രദമാക്കാൻ കഴിയും - മാതാപിതാക്കൾ മനസ് വയ്ക്കണമെന്നുമാത്രം..
മനശാസ്ത്രപരമായി, ഈ സമയം ഉപയോഗിച്ച് കുട്ടികളിൽ ഉത്തരവാദിത്തബോധം, മികച്ച കുടുംബ ബന്ധങ്ങൾ, ജീവിത നൈപുണ്യം എന്നിവ വളർത്തിയെടുക്കാം.
അതോടൊപ്പം നിരൂപണാത്മക ചിന്തയും ലോകവീക്ഷണവും വിശാലമാക്കാം.
1. വീട്ടിലെ ജോലികൾ കുറച്ചൊക്കെ കുട്ടികളെ ഏർപ്പെടുത്തുക. പരമ്പരാഗത ലിംഗഭേദ റോളുകൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ കുട്ടികളിൽ സ്വയം മതിപ്പും ഉത്തരവാദിത്തവും വളർത്തുന്നു.
പെൺകുട്ടികൾക്ക് അടുക്കളയിലോ, വീട് വൃത്തിയാക്കലിലോ സഹായിക്കാൻ പ്രോത്സാഹനം നല്‍കാം. അതേസമയം ആൺകുട്ടികളെ പുറത്തുള്ള ജോലികളോ, വീടിന്റെ അറ്റകുറ്റപ്പണികളോ ഏല്‍പ്പിക്കാം.
ഇത് ലിംഗസമത്വത്തെ ബലപ്പെടുത്തുന്നതോടൊപ്പം, ഭാവിയില്‍ കുടുംബജീവിതത്തില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കും. ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്, വീട്ടുജോലികള്‍ ചെയ്യുന്ന കുട്ടികളിൽ ആത്മവിശ്വാസവും പ്രശ്നങ്ങളെ നേരിടാനുള്ള കഴിവും വികസിക്കുമെന്നാണ്.
ചെറിയ പ്രായം മുതല്‍ തുടങ്ങിയാൽ, ഇത് ശീലമാകും. ഉദാഹരണത്തിന്, രാവിലെ കിടക്ക ഒതുക്കുക, പച്ചക്കറികൾ വൃത്തിയാക്കുക, അലക്കിയ തുണികൾ മടക്കിവയ്ക്കുക തുടങ്ങിയവ.
ഇത് കുട്ടികളിൽ സഹകരണബോധവും സ്വയംപര്യാപ്തതയും വളർത്തുന്നു.
2. കുടുംബം, ബന്ധുക്കൾ, അയൽവാസികൾ തമ്മിലുള്ള മുഖാമുഖ ഇടപെടലുകൾ വർധിപ്പിക്കുക. ഡിജിറ്റൽ ലോകത്ത് മുഴുകിയിരിക്കുന്ന ഇക്കാലത്ത്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ് എന്നിവയ്ക്കപ്പുറം യഥാർഥ ബന്ധങ്ങള്‍ നിർമിക്കാൻ വേനൽ അവധി അനുയോജ്യമാണ്.
കുടുംബയാത്രകള്‍, ബന്ധുക്കളുടെ വീടുകളിലെ സന്ദർശനങ്ങൾ, അയല്പക്കത്തെ കുട്ടികളോടൊപ്പമുള്ള കളികള്‍ എന്നിവയിലൂടെ സാമൂഹിക കഴിവുകൾ വികസിക്കും. മുഖാമുഖ സംഭാഷണങ്ങൾ വഴി സഹാനുഭൂതി, ക്ഷമ, ആശയവിനിമയം എന്നിവ മെച്ചപ്പെടുന്നു.
മനശാസ്ത്രപരമായി, ഇത്തരം ഇടപെടലുകൾ കുട്ടികളിലെ ഏകാന്തത കുറയ്ക്കുകയും, വൈകാരിക സുരക്ഷിതത്വം നല്‍കുകയും ചെയ്യും. വൈകുന്നേരം അയൽവാസികളോട് സംസാരിക്കുകയോ, മുതിർന്ന തലമുറയിൽ നിന്ന് കഥകൾ കേൾക്കുകയോ ചെയ്യുന്നത് ലോകവീക്ഷണം വിശാലമാക്കാൻ സഹായിക്കും.
3. ജീവിത നൈപുണ്യങ്ങൾ പഠിപ്പിക്കുക. വേനൽ അവധി ജീവിതത്തിന്റെ പ്രായോഗിക വശങ്ങൾ പഠിക്കാനുള്ള മികച്ച സമയമാണ്. പാചകം, തോട്ടപ്പണി, നീന്തല്‍, ലളിതമായ അറ്റകുറ്റപ്പണികള്‍, ബജറ്റിംഗ് തുടങ്ങിയവ.
ഇവ കുട്ടികളെ സ്വതന്ത്രരാക്കുകയും ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ തയാറാക്കുകയും ചെയ്യും. ഉദാഹരണത്തിന്, ഒരു ലളിതമായ ഭക്ഷണം തയാറാക്കാൻ അനുവദിക്കുക. ഇത് സർഗാത്മകതയും ആത്മവിശ്വാസവും വർധിപ്പിക്കും.
4, അവസാനമായി നിരൂപണാത്മക ചിന്തയും ലോകവീക്ഷണവും വികസിപ്പിക്കുക. പുസ്തകങ്ങൾ വായിക്കുക, ഡോക്യുമെന്ററികൾ കാണുക, ചർച്ചകൾ നടത്തുക എന്നിവയിലൂടെ ഇത് സാധ്യമാണ്. ഒരു പ്രശ്നം പരിഹരിക്കാൻ ചോദ്യങ്ങൾ ചോദിക്കാൻ പ്രോത്സാഹിപ്പിക്കുക. ഇത് കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കും.
വേനൽ അവധി ഒരു ബാലൻസിംഗ് ഘട്ടമാണ് - വിനോദവും പഠനവും ഒരുമിച്ച് കൊണ്ടുപോകാം. അമിതമായ ക്ലാസുകളോ സ്ക്രീന്‍ ടൈമോ ഒഴിവാക്കി, ഈ നിർദേശങ്ങൾ പാലിച്ചാൽ കുട്ടികൾ മാനസികമായി, ആരോഗ്യകരമായി, സന്തുഷ്ടരായി അടുത്ത അധ്യയന വർഷത്തിലേക്ക് തിരിച്ചുവരും.
മാതാപിതാക്കളുടെ ക്ഷമയും മാർഗനിർദേശവും ഇതിന്റെ താക്കോലാണ്. ഓരോ കുട്ടിയുടെയും താത്പര്യങ്ങൾ പരിഗണിച്ച് വേണം പ്ലാൻ ചെയ്യാൻ. അങ്ങനെ അവധിക്കാലം അവരുടെ ജീവിതത്തിലെ ഏറ്റവും ഫലപ്രദമായ അധ്യായമാകട്ടെ.
വിവരങ്ങൾ: നിഥിൻ എ.എഫ്
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, എസ്യുടി ആശുപത്രി, പട്ടം.
NRI
ന്യൂയോർക്ക്: വോളീബോൾ മുൻ താരം ജെയ്സമ്മ മുത്തേടവും ഭർത്താവും രഞ്ജി ട്രോഫി ക്രിക്കറ്റ് മുൻ താരവുമായ രഞ്ജിത്ത് തോമസും അമേരിക്കയിൽ എത്തിച്ചേർന്നു. ഡാളസ്, ബോസ്റ്റൺ , ന്യൂയോർക്ക്, വാഷിംഗ്ടൺ ഡിസി തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തും. മേയ് നാലിന് കേരളത്തിലേക്ക് മടങ്ങും.
1979 മുതൽ അഞ്ച് വർഷക്കാലം ജെയ്സമ്മ കേരള സീനിയർ വോളി ടീമിൽ അംഗമായിരുന്നു. ഭോപ്പാലിൽ 31-ാമത് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.
1980ൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ഇന്ത്യൻ ജൂനിയർ ടീമിൽ അംഗമായിരുന്നു. മെക്സിക്കോയിൽ നടന്ന ലോക ജൂണിയർ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. 1982ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സീനിയർ ടീമിനായി ജഴ്സിയണിഞ്ഞു.
1983ൽ കെഎസ്ഇബിയിൽ ജോലിയിൽ പ്രവേശിച്ച ജെയ്സമ്മ ജെയ്സമ്മ ടീമിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. കളിക്കാരി എന്നതിലുപരി പരിശീലകയായും മാനേജരായും ജെയ്സമ്മ ടീമിന്റെ അവിഭാജ്യ ഘടകം ആയിരുന്നു.
നിലവിൽ വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് അംഗവും ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി അംഗവുമാണ്. വിദേശ ചാമ്പ്യൻഷിപ്പുകളിൽ പലതവണ ഇന്ത്യൻ ടീം മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജെയ്സമ്മയുടെ ഭർത്താവായ രഞ്ജിത്ത് തോമസ് കേരളത്തിന്റെ രഞ്ജി ട്രോഫി മുൻ വിക്കറ്റ് കീപ്പറാണ്. എസ്ബിടിക്കായി ഏകദേശം 25 വർഷം കളിച്ച അദ്ദേഹം സ്റ്റേറ്റ് ബാങ്കിന്റെ സ്പോർട്സ് ഓഫീസറുമായിരുന്നു. കേരള സർവകലാശാലയെ അഞ്ച് വർഷം പ്രതിനിധീകരിച്ചു.
രഞ്ജി ട്രോഫിയിൽ 10 വർഷം കളിച്ചു.ഇന്ത്യൻ സൗത്ത് സോൺ ടീമിനെ രണ്ട് വർഷം പ്രതിനിധീകരിച്ച ഇദ്ദേഹം ഓൾ ഇന്ത്യ എസ്ബിഐ ക്രിക്കറ്റ് ടീമിനെയും പ്രതിനിധീകരിച്ചു. ഓൾ ഇന്ത്യ അസോസിയേറ്റ് ബാങ്ക് ടീമിന്റെ കോച്ചും മാനേജരുമായിരുന്നു. ബിസിസിഐ മാച്ച് റഫറിയായി മൂന്ന് വർഷം സേവനമനുഷ്ഠിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷനിൽ ജനറൽ മാനേജറായി അഞ്ച് വർഷം സേവനമനുഷ്ഠിച്ചു. നിലവിൽ കെസിഎയുടെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി ചെയർമാനാണ്.
രഞ്ജിത്ത് തോമസ് എസ്ബിടി ചീഫ് മാനേജരായും ജയ്സമ്മ ജെയ്സമ്മ ചീഫ് അക്കൗണ്ട്സ് ഓഫീസറായും ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും ഇരുവരും ഇന്നും കായിക മേഖലയിൽ സജീവമായി തുടരുന്നു.
ഇവരുമായി ബന്ധപ്പെടാവുന്ന നമ്പർ: 91 9447133416 (വാട്ടസ്ആപ്).
Sports
അഹമ്മദാബാദ്: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2030 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റും ഹോക്കിയും ഉണ്ടാകുമെന്ന് കായിക മന്ത്രി മന്‍സുഖ് മാണ്ഡ്യവ്യ.
ഇന്ത്യയുടെ രണ്ട് പ്രാദേശിക കായിക വിനോദങ്ങളും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞു. കബഡി, മല്ലകമ്പ്, ഖോ-ഖോ, യോഗ എന്നിവയാണ് ഇതിനായി പരിഗണനയിലുള്ളത്.
അഹമ്മദാബാദാണ് 2030 കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. 2010 ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിനുശേഷം രാജ്യം ആതിഥേയത്വം വഹിക്കുന്ന ആദ്യ മള്‍ട്ടി ഗെയിംസ് ഇവന്റിനാണ് 2030ല്‍ അഹമ്മദാബാദ് വേദിയാകുക.
Sports
ലക്നൗ: ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴ് വിക്കറ്റ് ജയം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്നൗ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ജോസ് ബട്ലര് (37 പന്തില്‍ 60), ശുഭ്മാന്‍ ഗില്‍ (40 പന്തില്‍ 56) എന്നിവരാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. ഗുജറാത്തിന് സായ് സുദര്‍ശന്റെ (15) വിക്കറ്റ് തുടക്കത്തില്‍ നഷ്ടമായി. പിന്നീട് ഗില്‍ - ബട്ലര് സഖ്യം 84 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. വാഷിംഗ്ടണ്‍ സുന്ദര്‍ (13 പന്തില്‍ 21), രാഹുല്‍ തെവാട്ടിയ (എട്ട് പന്തില്‍ 19) എന്നിവര്‍ ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചു.
21 പന്തില്‍ 30 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രമാണ് ലക്നൗവിന്റെ ടോപ് സ്കോറര്‍. പിന്നീട് ആര്‍ക്കും 20 റണ്‍സിനപ്പുറം നേടാന്‍ സാധിച്ചിരുന്നില്ല. പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിന് വേണ്ടി നാല് വിക്കറ്റ് നേടി. അശോക് ശര്‍മയ്ക്ക് രണ്ട് വിക്കറ്റുണ്ട്.
Sports
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് സീസണിലെ ആദ്യ ജയം. ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 23 റണ്‍സിന്റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ചെന്നൈ ചെപ്പോക്കില്‍ ടോസ് നേടിയ ഡല്‍ഹി കാപ്റ്റന്‍ അക്സര്‍ പട്ടേല്‍ ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
തുടർന്ന് ബാറ്റ് വീശിയ ചെന്നൈ സഞ്ജുവിന്റെ സെഞ്ചുറി കരുത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് നേടിയത്. 56 പന്തില്‍ പുറത്താവാതെ 115 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഈ ഐപിഎല്‍ സീസണിലെ ആദ്യ സെഞ്ചുറി കൂടിയാണ് സഞ്ജു നേടിയത്. കൂടാതെ ആയുഷ് മാത്രെ 36 പന്തില്‍ 59 റൺസോടെ അര്‍ധ സെഞ്ചുറിയും നേടി. ചെന്നൈക്ക് വേണ്ടി ജാമി ഓവര്‍ട്ടോണ്‍ നാല് വിക്കറ്റും അന്‍ഷൂല്‍ കാംബോജ് മൂന്ന് വിക്കറ്റുമെടുത്തു.
മറുപടി ബാറ്റിംഗില്‍ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 189 റൺസെടുത്ത് എല്ലാവരും പുറത്തായി. 38 പന്തില്‍ 60 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്സ് മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. സ്റ്റബ്സിന് പുറമെ 24 പന്തില്‍ 41 റൺസെടുത്ത പതും നിസങ്കയും ഭേദപ്പെട്ട സ്കോർ നേടി.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇനി ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും രണ്ട് മാസങ്ങൾ. ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 12-ാമത് ക്രിക്കറ്റ് ടൂർണമെന്റിന് ശനിയാഴ്ച തുടക്കം കുറിക്കും.
സ്റ്റാഫോർഡ് സിറ്റി പാർക്കിൽ ആരംഭിക്കുന്ന ടൂർണമെന്റ് ജൂൺ ആറ് വരെ നീണ്ടുനിൽക്കും. അന്നേ ദിവസം രാവിലെ 10ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉദ്ഘാടനം നിർവഹിക്കും. ഐസിഇസിഎച്ച് പ്രസിഡന്റ് ഫാ.ഡോ. ഐസക് ബി. പ്രകാശ് അധ്യക്ഷത വഹിക്കും.
ടൂർണമെന്റിന്റെ പ്രഥമ ദിനത്തിൽ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവക ടീമും സെന്റ് ജെയിംസ് ക്നാനായ ടീമും ആദ്യ മത്സരത്തിൽ മാറ്റുരയ്ക്കും. ശനിയാഴ്ച രാവിലെ 7.30ന് മത്സരം ആരംഭിക്കും.
3108, 5th സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന സ്റ്റാഫോർഡ് സിറ്റി പാർക്കിലാണ് മത്സരങ്ങൾ നടക്കുന്നത്. ഹൂസ്റ്റണിലെ വിവിധ ഇടവകകളിൽ നിന്നുള്ള കരുത്തരായ 14 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ് ക്രിക്കറ്റ് പ്രേമികൾക്കും കായിക താരങ്ങൾക്കും ഒരുപോലെ ആവേശം പകരുന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വിജയികൾക്ക് വിവിധ ട്രോഫികൾ സമ്മാനമായി നൽകും. കെ. കെ. മാത്യു കുറ്റിയിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി വിജയികൾക്ക് സമ്മാനമായി നൽകും. ബിജു ചാലക്കൽ സംഭാവന ചെയ്ത ട്രോഫി റണ്ണേഴ്സ്-അപ്പിന് ലഭിക്കും.
ജോർജ് ജോസഫ് (മാസ് മ്യൂച്വൽ), അലാമോ ട്രാവൽസ്, ആൻസ് ഗ്രോസേഴ്സ് തുടങ്ങിയവർ ടൂർണമെന്റിന്റെ സ്പോൺസർമാരാണ്. ക്രിക്കറ്റ് പ്രേമികൾക്ക് വലിയൊരു കായികോത്സവമായി ടൂർണമെന്റ് മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ്, റവ. ഫാ. ജെക്കു സഖറിയ, ഷാജൻ ജോർജ്, രാജൻ അങ്ങാടിയിൽ, ജിനോ ജേക്കബ്, ബിജു ചാലക്കൽ, അനിൽ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഷാജൻ ജോർജ് (സെക്രട്ടറി) - 832 452 4195, രാജൻ അങ്ങാടിയിൽ (ട്രഷറർ) - 713 459 4704, ജിനോ ജേക്കബ് (സ്പോർട്സ് കൺവീനർ) - 832 858 1138, ബിജു ചാലക്കൽ (ക്രിക്കറ്റ് കോർഡിനേറ്റർ ) - 832 275 1624, അനിൽ വർഗീസ് (ക്രിക്കറ്റ് കോഓർഡിനേറ്റർ) - 832 594 7198.
Sports
ഗുവാഹത്തി: ഐപിഎല്‍ ടി20 മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാനെ ബാറ്റിംഗിന് അയച്ചു. ഗുവാഹത്തി ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മഴയെ തുടര്‍ന്ന് വൈകിയാണ് ടോസിട്ടത്. ഇതോടെ മത്സരം 11 ഓവറാക്കി ചുരുക്കിയാണ് കളിക്കുന്നത്.
ബാറ്റുമായി കളത്തിലിറങ്ങിയ രാജസ്ഥാൻ റോയൽസ് അഞ്ച് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് എന്ന നിലയിലാണ്. 17 ബോളിൽ 41 റൺസുമായി ജെയ്സ്വാളും 14 ബോളിൽ 39 റൺസുമായി സൂര്യവംശിയുമാണ് ഓപ്പണിംഗ് കൂട്ടുകെട്ടിൽ രാജസ്ഥാന്റെ സ്കോർ ഉയർത്തിയത്. എന്നാൽ അഞ്ചാമത്തെ ഓവറിന്റെ അവസാനം ഷാര്‍ദുല്‍ താക്കൂറിന്റെ ഓവറിൽ സൂര്യവംശിയും തുടർന്ന് ജുറലിനെയും രാജസ്ഥാന് നഷ്ടപ്പെട്ടു. ഏഴ് ഓവർ പിന്നിട്ടതോടെ ജെയ്സ്വാൾ 23 ബോളിൽ അർധ സെഞ്ച്വറി (52) നേടി.
ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് മുംബൈ ഗുവാഹത്തിയില്‍ എത്തുന്നത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്. മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, റയാന് റിക്കല്ടണ് (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, ഗസന്‍ഫര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.
രാജസ്ഥാന് റോയല്‍സ്: വൈഭവ് സൂര്യവന്‍ഷി, യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാ്പറ്റന്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, ഡോണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ.
Sports
അഹമ്മദാബാദ്: അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ ആറ് റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു.
36 പന്തിൽ 55 റൺസ് നേടിയ യശസ്വി ജയ്സ്വാൾ, 42 പന്തിൽ 75 റൺസ് നേടിയ ധ്രുവ് ജൂറൽ എന്നിവരുടെ അർധ സെഞ്ച്വറികളാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. നാല് ഓവറിൽ നാല് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയും രാജസ്ഥാന്റെ രണ്ടാം വിജയം ഉറപ്പാക്കാൻ സഹായിച്ചു. ഇതോടെ ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് റോയൽസ്.
ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിൽനിന്ന് രാജസ്ഥാൻ റോയൽസിന് നാല് പോയിന്റാണുള്ളത്. മികച്ച നെറ്റ് റൺ റേറ്റ് കാരണം ഡൽഹി കാപിറ്റൽസിനേക്കാളും പഞ്ചാബ് കിംഗ്സിനേക്കാളും മുന്നിലാണ് രാജസ്ഥാൻ.
രണ്ട് മത്സരങ്ങളും തോറ്റ ഗുജറാത്ത് ടൈറ്റൻസ് ഏഴാം സ്ഥാനത്താണ്. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് നേടാനേ ആയുള്ളൂ. അവസാന രണ്ടോവറുകളിൽ 15 റൺസ് മാത്രം മതിയായിരുന്നു ഗുജറാത്തിന് ജയിക്കാൻ. റാഷിദ് ഖാനും റബാദയുമായിരുന്നു ക്രീസിൽ. 19-ാം ഓവറിൽ ജോഫ്രെ ആർച്ചറും 20-ാം ഓവറിൽ തുഷാർ ദേശ്പാണ്ഡെയും നാലു റൺസ് വീതം മാത്രം വിട്ടുകൊടുത്തതോടെ ഗുജറാത്തിന് തോൽവി സമ്മതിക്കേണ്ടിവന്നു.
Sports
ചെന്നൈ: ഐപിഎൽ 2026ൽ ചെന്നൈ സൂപ്പർ കിംഗ്സ് ജഴ്സിയിൽ തന്റെ രണ്ടാമത്തെ മത്സരത്തിനിറങ്ങിയ മലയാളി താരം സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ വെറും ഏഴ് റൺസെടുത്ത് സഞ്ജു പുറത്തായി.
മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ സഞ്ജു ക്രീസ് വിട്ടു. സേവ്യർ ബാർട്ട്ലെറ്റ് എറിഞ്ഞ ഓവറിലെ അവസാന പന്തിൽ വിക്കറ്റ് കീപ്പർ പ്രഭ്സിമ്രൻ സിംഗിന് ക്യാച്ച് നൽകിയാണ് സഞ്ജു പുറത്തായത്. ഏഴ് പന്തുകളിൽ നിന്ന് ഒരു ഫോറടക്കമാണ് താരം ഏഴ് റൺസ് നേടിയത്.
ചെന്നൈ ടീമിനായുള്ള തന്റെ അരങ്ങേറ്റ മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. രാജസ്ഥാൻ റോയൽസിനെതിരായ ആ മത്സരത്തിൽ ഏഴ് പന്തിൽ ആറ് റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. അന്ന് നാന്ദ്രെ ബർഗറുടെ പന്തിൽ താരം ബോൾഡാവുകയായിരുന്നു.
ടോസ് നേടിയ പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യർ ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ചെന്നൈ ടീമിൽ മാത്യു ഷോർട്ടിന് പകരം പ്രശാന്ത് വീർ ഇടംപിടിച്ചപ്പോൾ പഞ്ചാബ് മാറ്റങ്ങളില്ലാതെയാണ് കളത്തിലിറങ്ങിയത്.
ട്വന്റി 20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ഐപിഎല്ലിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ സഞ്ജുവിനെ കാത്തിരുന്നത്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാൻ കഴിയാത്തത് താരത്തിന് വലിയ തിരിച്ചടിയായി.
Sports
ചണ്ഡീഗഡ്: ഐപിഎല്ലിലെ നാലാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തിയ പഞ്ചാബ് കിംഗ്സിന് വിജയത്തുടക്കം. ഗുജറാത്ത് ഉയർത്തിയ 163 റണ്‍സ് വിജയലക്ഷ്യം അഞ്ച് ബോൾ ബാക്കിനിൽക്കെയാണ് പഞ്ചാബ് മറികടന്നത്.
അരങ്ങേറ്റക്കാരൻ കൂപ്പര്‍ കൊണോലിയുടെ അര്‍ധസെഞ്ചുറി (72) പഞ്ചാബിനെ ജയത്തിലെത്തിക്കാൻ സഹായിച്ചത്. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ കൊണോലി 44 പന്തില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അഞ്ച് പന്തില്‍ 11 റണ്‍സുമായി സേവിയര്‍ ബാര്ട്ലെറ്റ് വിജയത്തില്‍ കൂട്ടായി. പഞ്ചാബിനായി വിജയകുമാര്‍ വൈശാഖ് 34 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ 28 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. സ്കോര്‍: ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 162-6, പഞ്ചാബ് കിംഗ്സ് 19.1 ഓവറില്‍ 165-7.
ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി. പഞ്ചാബിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് മൂന്ന് ഓവറില്‍ 37 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും സുദര്ശന് പുറത്തായതോടെ ഗുജറാത്തിന് അടിതെറ്റി. 27 പന്തില്‍ 39 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍.