കൊച്ചി/മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ സർവീസ് വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ് പ്രാഥമിക ഓഹരി വിൽപ്പനയ്ക്കായുള്ള കരട് രേഖകൾ വിപണി നിയന്ത്രണ ഏജൻസിയായ സെബിക്ക് സമർപ്പിച്ചു.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 49-ാമത് വാർഷിക പൊതുയോഗത്തിലാണ് കന്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
വിപണി വിദഗ്ധരുടെ വിലയിരുത്തൽ അനുസരിച്ച്, 130 മുതൽ 180 ബില്യണ്‍ ഡോളർ വരെ മൂല്യത്തിലാണ് ജിയോ പ്ലാറ്റ്ഫോംസ് വിപണിയിലേക്ക് എത്തുന്നത്. അങ്ങനെയാണെങ്കിൽ ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇത്.
“ജിയോ പ്ലാറ്റ്ഫോംസിന്റെ ബോർഡ് ഇന്ന് (വെള്ളിയാഴ്ച) രാവിലെ ഐപിഒയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസിന്’ അംഗീകാരം നൽകിയിട്ടുണ്ട്. ഇത് ഇന്ന് (വെള്ളിയാഴ്ച) തന്നെ സെബിയുടെ മുൻപാകെ സമർപ്പിക്കും,” വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി പറഞ്ഞു.
ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 66.43 ശതമാനം ഓഹരികളും റിലയൻസ് ഇൻഡസ്ട്രീസിന്റെ കൈവശമാണുള്ളത്. ബാക്കിയുള്ള 33.57 ശതമാനം ഓഹരികളിൽ 17.71 ശതമാനവും ആഗോള സാങ്കേതിക ഭീമന്മാരായ മെറ്റാ, ഗൂഗിൾ എന്നിവരുടെ പക്കലാണ്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ ഒൗദ്യോഗിക വിവര പ്രകാരം, 10 രൂപ മുഖവിലയുള്ള 27 കോടി വരെയുള്ള പുതിയ ഇക്വിറ്റി ഓഹരികളാണ് ജിയോ വിപണിയിൽ ഇറക്കുന്നത്.
സെബിയുടെ നിബന്ധനകൾക്ക് വിധേയമായി ‘ബുക്ക് ബിൽഡിംഗ്’ പ്രക്രിയയിലൂടെയായിരിക്കും ഓഹരികളുടെ വില നിശ്ചയിക്കുക. ആവശ്യമായ നിയന്ത്രണ അനുമതികൾ ലഭിക്കുന്ന മുറയ്ക്കായിരിക്കും ഐപിഒ നടപടികൾ പൂർത്തിയാകുക.
Tags : Jio IPO Mukesh Ambani Reliance Industries Ltd