മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നത് ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തിരിച്ചടിയായി.
ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ സെൻസെക്സ് 1,312.91 പോയിന്റ് ഇടിഞ്ഞ് 76,015.28 എന്ന നിലയിലെത്തി. നിഫ്റ്റി 360.30 പോയിന്റ് താഴ്ന്ന് 23,815.85 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ്-ഇറാൻ സമാധാന ചർച്ചകളിൽ പുരോഗതിയില്ലാത്തതും ഗൾഫ് മേഖലയിലെ വർധിച്ചുവരുന്ന അസ്വസ്ഥതകളുമാണ് വിപണിയെ പെട്ടെന്നുള്ള തകർച്ചയിലേക്ക് നയിച്ചത്.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 103 ഡോളറിന് മുകളിൽ തുടരുന്നത് ഇന്ത്യയെപ്പോലുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയിൽ ആശങ്ക പടർത്തിയിട്ടുണ്ട്. ഇതിനുപുറമെ, രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നതും വിപണിയുടെ ആത്മവിശ്വാസം തകർത്തു.
സാങ്കേതികമായി നിഫ്റ്റി ഇപ്പോൾ ഒരു നിർണായക ഘട്ടത്തിലാണെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന 23,800-24,400 എന്ന ഏകീകരണ പരിധിയുടെ താഴ്ന്ന നിലവാരത്തിലാണ് നിലവിൽ സൂചികയുള്ളത്.
വരും ദിവസങ്ങളിൽ 23,800 എന്ന നിലവാരത്തിന് താഴേക്ക് നിഫ്റ്റി പോവുകയാണെങ്കിൽ ഏപ്രിൽ മാസത്തിലെ കുറഞ്ഞ നിരക്കായ 23,550 ലേക്ക് വിപണി വീണ്ടും താഴാൻ സാധ്യതയുണ്ട്.
Tags : Sensex NSE Share Market BSE Nifty