മുംബൈ: ഇന്നലെ ഉച്ചയ്ക്കുശേഷം ഇന്ത്യൻ ഓഹരിവിപണിയിൽ വൻ ഇടിവ്. രാവിലത്തെ നേട്ടങ്ങളെല്ലാം കൈവിട്ട് സെൻസെക്സും നിഫ്റ്റിയും 0.70 ശതമാനം വീതം താഴേക്കു പതിച്ചു.
വിദേശ ധനകാര്യ സ്ഥാനങ്ങളുടെ (എഫ്ഐഐ) ശക്തമായ ഓഹരി വില്പനയും യുഎസ്-ഇറാൻ യുദ്ധ പ്രതിസന്ധികളും മറ്റ് കാരണങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചതുമാണ് വിപണിയിൽ ഇടിവുണ്ടാക്കിയത്.
സെൻസെക്സ് 508 പോയിന്റ് (0.68%) നഷ്ടത്തിൽ 74,267ലും നിഫ്റ്റി 50 സൂചിക 165 പോയിന്റോളം താഴ്ന്ന് 23,382ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
വിശാല വിപണികളിലും ഇടിവ് പ്രകടമായി. നിഫ്റ്റി മിഡ്കാപ് 100 സൂചിക 1.45 ശതമാനവും സ്മോൾകാപ് 100 സൂചിക 0.88 ശതമാനവും താഴ്ന്നു. നിഫ്റ്റി എഫ്എംസിജി രണ്ടു ശതമാനത്തിനു മുകളിലാണ് തകർച്ച നേരിട്ടത്. എന്നാൽ, നിഫ്റ്റി ഐടി മൂന്നു ശതമാനത്തിനടുത്ത് ഉയർന്നു.
എൻഎസ്ഇയിൽ വ്യാപാരം നടത്തിയ 3452 ഓഹരികളിൽ 2202 എണ്ണം താഴ്ന്നപ്പോൾ 1150 എണ്ണം മുന്നേറ്റം നടത്തി. 100 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല.
വിപണിയിൽ ഇന്നലെ ബാധിച്ച കാരണങ്ങൾ
യുഎസ്-ഇറാൻ യുദ്ധം തുടരുന്നത്: ഫെബ്രുവരി അവസാനം മുതൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇരുപക്ഷങ്ങളും തമ്മിലുള്ള ചർച്ചകൾ സ്തംഭിച്ചതിനെത്തുടർന്ന് യുഎസും ഇറാനും ഇന്നലെ സൈനിക ആക്രമണങ്ങൾ നടത്തി. ഏത് സമാധാനകരാറിലും ലെബനനിലേക്കുള്ള ഇസ്രയേലിന്റെ വർധിച്ചുവരുന്ന ആക്രമണവും ഉൾപ്പെടുത്തണമെന്ന ഇറാന്റെ ആവശ്യമാണ് ചർച്ചകൾ വഴിമുട്ടാൻ ഇടയാക്കിയത്.
എണ്ണ വിലയിലെ ഉയർച്ച: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എണ്ണ വില ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില നാലു ശതമാനത്തോളം ഉയർന്ന് ബാരലിന് 94 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് വില മൂന്നു ശതമാനത്തിനു മുകളിലുയർന്ന് ബാരലിന് 91 ഡോളറിലെത്തി.
എഫ്ഐഐ വിൽപ്പന: വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിൽനിന്നുള്ള പിൻവലിക്കൽ തുടരുകയാണ്. വെള്ളിയാഴ്ച 21,105.86 കോടി രൂപയുടെ ഓഹരികൾ വിറ്റു.
Tags : Share Market Sensex Nifty NSE BSE