പ്രതീകാത്മക ചിത്രം
ഇന്ത്യൻ ഓഹരി ഇൻഡക്സുകൾ വീണ്ടും ചിറകു വിരിക്കുന്നു, പുതിയ ഉയരങ്ങൾ സ്വന്തമാക്കാനുള്ള ആദ്യ ചുവടുകൾ വരും ദിനങ്ങളിൽ പ്രതീക്ഷിക്കാം. നാലാം വാരത്തിലും നേട്ടം നിലനിർത്തി സെൻസെക്സും നിഫ്റ്റിയും അടിത്തറ ശക്തമാക്കിയതു കണക്കിലെടുത്താൽ സാമ്പത്തിക വർഷാന്ത്യം നിഫ്റ്റിയുടെ ദൃഷ്ടി 30,000 പോയിന്റിലേക്കു തിരിയുമെന്ന് പ്രത്യാശിക്കാം.
ഇന്ത്യൻ സമ്പദ്ഘടന ശക്തമായ നിലയിൽ നീങ്ങുന്നതുകൊണ്ട് കോർപറേറ്റ് മേഖല തിളക്കമാർന്ന ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾ പുറത്തുവിടാനാണ് സാധ്യത. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവ് വന്നതിനൊപ്പം ക്രൂഡ് ഓയിൽ വില കുറഞ്ഞത് നാണയപ്പെരുപ്പ സമ്മർദം കുറയ്ക്കും, ഒപ്പം വിദേശ വ്യാപാര കമ്മി നിയന്ത്രിക്കാനും അതുവഴി സമ്പദ്വ്യവസ്ഥ സ്ഥിരത കൈവരിക്കാനുള്ള അനുകൂല സാഹചര്യമൊരുക്കാനാകും.
അതേസമയം, രാജ്യത്ത് മൺസൂൺ ദുർബലമായി നീങ്ങുന്നത് കാർഷിക മേഖലയുടെ ഉത്പാദനത്തിൽ വിള്ളലുളവാക്കാമെന്ന ആശങ്കയിലാണ്. വാരാന്ത്യം രാജ്യതലസ്ഥാനത്ത് കാലവർഷം പ്രവേശിച്ചത് ആശ്വാസം പകരും.
ഇന്ത്യ-യുഎസ് വ്യാപാര കരാർ സംബന്ധിച്ച പുതിയ ചിത്രം ഏതാനും ആഴ്ചകളിൽ പുറത്തുവരുന്നത് വിപണിക്ക് വ്യക്തമായ ഒരു ദിശ സമ്മാനിക്കും. കഴിഞ്ഞവാരം ഒപ്പിട്ട ഇന്ത്യാ-ജപ്പാൻ വ്യാപാര കരാർ ഐടി മേഖലയ്ക്ക് തിളക്കം പകരും. അടുത്ത വാരം ഇന്ത്യ-ബ്രിട്ടൻ സമഗ്ര സാമ്പത്തിക വ്യാപാര കരാർ പ്രാബല്യത്തിൽ വരും. ബോംബെ സൂചിക 1267 പോയിന്റും നിഫ്റ്റി 251 പോയിന്റും കഴിഞ്ഞ വാരം വർധിച്ചു.
നിഫ്റ്റി സൂചിക 24,056 പോയിന്റിൽനിന്ന് അല്പം തളർച്ചയോടെയാണ് പുനരാരംഭിച്ചത്. ലാഭമെടുപ്പും വില്പന സമ്മർദവും മൂലം സൂചിക 23,836ലേക്ക് ഇടിഞ്ഞങ്കിലും കഴിഞ്ഞവാരം സൂചിപ്പിച്ച 23,816ലെ ആദ്യ താങ്ങ് നിലനിർത്തിയത് ഫണ്ടുകളുടെ തിരിച്ചുവരവിനു വഴിയൊരുക്കി.
ഈ അവസരത്തിൽ മുൻനിര ഓഹരികളോട് നിക്ഷേപകർ കാണിച്ച താത്പര്യം നിഫ്റ്റിയെ 24,382 വരെ ഉയർത്തി. വ്യാപാരാന്ത്യം സൂചിക 24,270 പോയിന്റിലാണ്. അതേസമയം, കഴിഞ്ഞ ലക്കം വ്യക്തമാക്കിയ 24,274ലെ ആദ്യ പ്രതിരോധത്തിന് നാലു പോയിന്റ് താഴ്ന്ന് മാർക്കറ്റ് ക്ലോസിംഗിനു നിർബന്ധതമായി.
അനുകൂല വാർത്തകൾക്ക് സൂചികയെ 24,489-24,708ലേക്ക് ഉയർത്താം, സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെട്ടാൽ മാസാന്ത്യം 25,254നെ സൂചിക ഉറ്റുനോക്കാം. നിഫ്റ്റിക്ക് ആദ്യ സപ്പോർട്ട് 24,489 പോയിന്റിലാണ്, വില്പന സമ്മർദമുണ്ടായാൽ 23,943ലേക്ക് പരീക്ഷണങ്ങൾ നടത്താം. സാങ്കേതികമായി ബുള്ളിഷ് ട്രൻഡിലേയ്ക്കു തിരിഞ്ഞത് ആഭ്യന്തര-വിദേശ ഓപ്പറേറ്റർമാരെ ഒരുപോലെ ആകർഷിക്കും.
നിഫ്റ്റി അതിന്റെ 20, 50 ദിവസങ്ങളിലെ ശരാശരിക്കു മുകളിൽ തുടരുന്നതും ഹ്രസ്വകാലയളവിൽ നിക്ഷേപകർക്ക് അനുകൂലമാണ്. അതേസമയം, മുൻവാരം സൂചിപ്പിച്ചപോലെ അതിശക്തമായ ഒരു കുതിപ്പിനുള്ള സാഹചര്യം ഇനിയും തെളിഞ്ഞിട്ടില്ല.
നിഫ്റ്റി ജൂലൈ ഫ്യൂച്ചേഴ്സിൽ പുതിയ ലോംഗ് പൊസിഷനുകൾ വർധിച്ചത് മുന്നേറ്റത്തിനു ശക്തമായ താങ്ങ് സമ്മാനിച്ചു. എന്നാൽ, വരും ദിനങ്ങളിൽ വിപണി ചുവടുറപ്പിക്കുന്നതിനുള്ള ശ്രമം നടത്താം. വിദേശ ഓപ്പറേറ്റർമാർ അവധിയിൽ നെറ്റ് ഷോർട്ട് നിലപാടിനോടാണ് താത്പര്യം. അവരുടെ നെറ്റ് ഷോർട്ട് പൊസിഷനുകൾ ഏതാണ്ട് പന്ത്രണ്ട് ശതമാനം ഉയർന്നതിനാൽ പ്രദേശിക ഓപ്പറേറ്റർമാർ ഹ്രസ്വകാലളവിൽ കൂടുതൽ ജാഗ്രത പലർത്തുന്നത് നഷ്ടസാധ്യത കുറയ്ക്കാം.
ജൂലൈ സീരീസ് 24,171ൽനിന്നു 23,300 കടന്ന സാഹചര്യത്തിൽ 24,550നെ ലക്ഷ്യമാക്കാം. വാരാന്ത്യം ജൂലൈ ഫ്യൂചേഴ്സ് 24,353ലാണ്. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 91.7 ലക്ഷം കരാറുകളിൽനിന്നു 171 ലക്ഷം കരാറുകളായി ഉയർന്നത് പുതിയ ലോംഗ് പൊസിഷനുകളെ സൂചിപ്പിക്കുന്നു.
സെൻസെക്സ് 77,100 പോയിന്റിൽനിന്നു 76,362ലേക്കു താഴ്ന്നങ്കിലും 76,204 ആദ്യ സപ്പോർട്ട് നിലനിർത്തിയത് വിദേശ ഫണ്ടുകളെ ആകർഷിച്ചു. ഹൈവെയിറ്റ് ഓഹരികളിൽ അവർ പിടിമുറുക്കിയത് വാരത്തിന്റെ രണ്ടാം പകുതിയിൽ സൂചികയെ 78,138 വരെ ഉയർത്തിയെങ്കിലും വ്യാപാരാന്ത്യം 77,764 പോയിന്റിലാണ്. ബുള്ളിഷ് മനോഭാവം കണക്കിലെടുത്താൽ 78,480-79,197ലേക്കു മുന്നേറാം, ഓപ്പറേറ്റർമാർ ലാഭമെടുപ്പിനിറങ്ങിയാൽ 76,704-75,645 പോയിന്റിൽ താങ്ങ് കണ്ടെത്താം.
ആഭ്യന്തര ഫണ്ടുകൾ വാരാന്ത്യം 1953.89 കോടി രൂപയുടെ ഓഹരികൾ വിറ്റു, മറ്റു ദിവസങ്ങളിലായി 14,587.43 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു, വിദേശ ഫണ്ടുകൾ വെള്ളിയാഴ്ച 1355.33 കോടി രൂപ നിക്ഷേപിച്ചു, പിന്നിട്ടവാരം അവർ 5359.17 കോടി രൂപയുടെ വില്പന നടത്തി.
ഡോളറിനു മുന്നിൽ രൂപ വീണ്ടും ദുർബലമായി. രൂപ 94.30ൽനിന്നു 95.38ലേക്ക് ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം 95.20ലാണ്. 95.68ൽ പ്രതിരോധമുള്ളതിനാൽ 94.24ലേക്കു തിരിച്ചുവരവിന് ശ്രമം നടത്താം.
ഇന്ത്യാ വോളാറ്റിലിറ്റി സൂചിക കരുത്തു നേടി. നിക്ഷേപകരുടെ ഭാഗത്തുനിന്നു വീക്ഷിക്കുമ്പോൾ ഇന്ത്യൻ മാർക്കറ്റിൽ അൽപ്പംപോലും ഭീതിയില്ലാതെ സഞ്ചരിക്കാമെന്ന അവസ്ഥ. വാരാന്ത്യം സൂചിക അഞ്ചു ശതമാനം കുറഞ്ഞ് നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 11.65ലാണ്. ഫെബ്രുവരി അവസാനം 12ന് മുകളിലേക്കു നീങ്ങിയ വോളാറ്റിലിറ്റി ഇൻഡക്സ് യുഎസ്-ഇറാൻ സംഘർഷത്തിനിടയിൽ അപായ സൂചന നൽകി 28.9 വരെ ഉയർന്നു. മധ്യപൂർവേഷ്യ ശാന്തിയുടെ പാതയിലേക്കു തിരിഞ്ഞത് നിക്ഷേപകരെ ആകർഷിക്കും.
ആഗോള ക്രൂഡ് ഓയിൽ വിപണി സ്ഥിരത കണ്ടത്താനുള്ള ശ്രമത്തിലാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 72.10 ഡോളറിലാണ്. സാങ്കേതികമായി വിപണി തളർച്ചയിലെങ്കിലും 71 ഡോളറിലെ താങ്ങ് കണ്ട് കവറിംഗിനു മുതിർന്നാൽ നിരക്ക് 77-80 ഡോളറിലേക്കു തിരിച്ചുവരവ് നടത്താം.
Tags : Indian stock indices rise NSE BSE Nifty Sensex