മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ ഇടിവ് തുടരുന്നു. ഇന്നലെ പ്രധാന ഓഹരി സൂചികകളായ എൻഎസ്ഇ നിഫ്റ്റി, ബിഎസ്ഇ സെൻസെക്സ് എന്നിവ രണ്ടു ശതമാനത്തിലധികം താഴ്ച നേരിട്ടു.
നിഫ്റ്റി സൂചിക 488 പോയിന്റ് (2.14%) താഴ്ന്ന് 22,331 നിലവാരത്തിലും സെൻസെക്സ് സൂചിക 1,636 പോയിന്റ് (2.22%) ഇടിവ് നേരിട്ട് 71,948ലും വ്യാപാരം പൂർത്തിയാക്കി. തുടർച്ചയായ രണ്ടാം വ്യാപാര ദിനത്തിലാണ് പ്രധാന സൂചികകളിൽ രണ്ട് ശതമാനത്തിലേറെ നഷ്ടത്തോടെ ക്ലോസ് ചെയ്യുന്നത്. പശ്ചിമേഷ്യയിലെ സംഘർഷത്തിന് അയവില്ലാത്തത് ഇന്ത്യൻ വിപണിയൽ കനത്ത വിൽപ്പനയിലേക്കു നയിച്ചു.
ഇന്നലത്തെ തകർച്ചയിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ മൂലധനത്തിൽ 10 ലക്ഷം കോടി രൂപയുടെ കുറവാണ് വരുത്തിയത്.
എൻഎസ്ഇയിൽ ഇന്നലെ 3410 ഓഹരികളാണ് വ്യാപാരം ചെയ്യപ്പെട്ടത്. ഇതിൽ 570 എണ്ണം മാത്രമാണ് നേട്ടത്തോടെ ക്ലോസിംഗ് കുറിച്ചത്. 2762 ഓഹരികൾ നഷ്ടത്തോടെ വ്യാപാരം പൂർത്തിയാക്കി. 78 ഓഹരികളിൽ വിലയിൽ മാറ്റമുണ്ടായില്ല.
ഇന്നലത്തെ ഇടിവിനു കാരണങ്ങൾ
പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ രൂക്ഷമാകുമെന്ന സൂചന: ഇറാനെതിരേയുള്ള കരയുദ്ധത്തിന് യു.എസ് ഭരണകൂടം തയാറെടുക്കുകയാണെന്ന് കഴിഞ്ഞ ദിവസം വാഷിംഗ്ടണ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇതിനോടൊപ്പം മിഡിൽ ഈസ്റ്റിലേക്ക് 3,500 സൈനികരെ കൂടി വന്പൻ പടക്കപ്പലായ യുഎസ്എസ് ട്രിപ്പോളിയോടൊപ്പം നിയോഗിക്കുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കഴിഞ്ഞ രണ്ട് ദശകത്തിനിടെ മിഡിൽ ഈസ്റ്റ് മേഖലയിലേക്കുള്ള യുഎസിന്റെ ഏറ്റവും വലിയ സൈനിക വിന്യാസമാണിത്.
ക്രൂഡ് ഓയിൽ വില കുതിക്കുന്നു: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ കുതിക്കുകയാണ്.
ആഗോള വിപണികളിലെ ഇടിവ്: ഇന്നലെ ഏഷ്യൻ വിപണികളിൽ കനത്ത തിരിച്ചടി നേരിട്ടു. ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും പ്രധാന ഓഹരി സൂചികകളിൽ മൂന്ന് ശതമാനം ഇടിവ് നേരിട്ടുകൊണ്ടാണ് വ്യാപാരം ആരംഭിച്ചത്.
എഫ്ഐഐകളുടെ വിൽപ്പന: വിദേശ സ്ഥാപക നിക്ഷേപകർ തുടർച്ചയായ 20 സെഷനിലും വിൽപ്പനക്കാരായി. വെള്ളിയാഴ്ച 4367 കോടി രൂപയുടെ നിക്ഷേപമാണ് പിൻവലിച്ചത്. മാർച്ച് മാസത്തിൽ ഇതുവരെയായി 1,200 കോടി ഡോളർ (ഏകദേശം 1,14,000 കോടി രൂപ) മൂല്യം വരുന്ന ഇന്ത്യൻ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്.
രൂപയുടെ മൂല്യത്തകർച്ച: റിസർവ് ബാങ്ക് വിപണിയിൽ ശക്തമായി ഇടപെട്ടിട്ടും ഡോളറിനെതിരായ രൂപയുടെ വിനിമയമൂല്യം ചരിത്രത്തിലാദ്യമായി 95 നിലവാരം പിന്നിട്ടു. എന്നാൽ, അവസാന മണിക്കൂറുകളിൽ ചെറിയൊരു തിരിച്ചുവരവിലൂടെ ഏഴു പൈസ ഉയർന്ന് 94.78ൽ ക്ലോസ് ചെയ്തു. രൂപയുടെ മൂല്യത്തകർച്ച വിദേശ നിക്ഷേപകരെ വിറ്റൊഴിയാൻ പ്രേരണയേകുന്ന ഘടകങ്ങളിലൊന്നാണ്.