മുംബൈ: ഇറാനെതിരേ യുഎസ് ആക്രമണം താത്കാലികമായി നിർത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യൻ ഓഹരി സൂചികകൾ ഒരു ദിവസത്തെ തകർച്ചയ്ക്കുശേഷം തിരിച്ചുവരവ് നടത്തി.
തിങ്കളാഴ്ചയുണ്ടായ നഷ്ടത്തിന്റെ പകുതിയലധികവും തിരിച്ചുപിടിച്ചുകൊണ്ട് സെൻസെക്സും നിഫ്റ്റിയും ഏകദേശം രണ്ടു ശതമാനത്തിനടത്ത് നേട്ടമുണ്ടാക്കി. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ആഗോള വിപണികളിലുണ്ടായ മുന്നേറ്റവും ഇന്ത്യൻ വിപണികൾക്കു കരുത്തുപകർന്നു.
സെൻസെക്സ് 1372 പോയിന്റ് (1.89%) ഉയർന്ന് 74,068ലും നിഫ്റ്റി 50 സൂചിക 400 പോയിന്റ് (1.78%) നേട്ടത്തിൽ 22,912ലും വ്യാപാരം പൂർത്തിയാക്കി. ഇന്നലെയുണ്ടായ മുന്നേറ്റം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ കന്പനികളുടെയും ആകെ വിപണിമൂലധനത്തിൽ ഏകദേശം എട്ടു ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. ഇതോടെ വിപണിമൂല്യം 423 ലക്ഷം കോടി രൂപയിലെത്തി.
സെൻസെക്സിലെ 30 ഓഹരികളിൽ പവർഗ്രിഡ്, എസ്ബിഐ ഒഴികെ മറ്റെല്ലാം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എൻഎസ്ഇയിലെ എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. മൂന്നു ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ നിഫ്റ്റി മീഡിയയാണ് മുന്നേറ്റത്തിന് നേതൃത്വം നല്കിയത്. എൻഎസ്ഇയിൽ 2483 ഓഹരികൾ മുന്നേറിയപ്പോൾ 809 എണ്ണത്തിന് ഇടിവുണ്ടായി. 79 എണ്ണത്തിന്റെ വിലയിൽ മാറ്റമുണ്ടായില്ല.
വിപണിയിലെ നേട്ടത്തിനുള്ള കാരണങ്ങൾ
യുഎസ്-ഇറാൻ വെടിനിർത്തൽ: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ പൂർണമായും പരിഹരിക്കുന്നതിനായി കഴിഞ്ഞ രണ്ടു ദിവസമായി യുഎസും ഇറാനുമായി ചർച്ച നടത്തുകയാണെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ചർച്ചകൾ ഈ ആഴ്ചയിലുടനീളം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരേയുള്ള സൈനികാക്രമണങ്ങൾ അഞ്ചു ദിവസത്തേക്ക് നിർത്തിവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ചർച്ചകളെക്കുറിച്ച് ഇറാന്റെ ഭാഗത്തുനിന്ന് ഒൗദ്യോഗിക അറിയിപ്പൊന്നുമുണ്ടായിട്ടില്ല.
ഓയിൽ വിലക്കയറ്റത്തിന് താത്കാലിക വിരാമം: ഇറാനെതിരേയുള്ള യുഎസ് ആക്രമണം താത്കാലികമായി നിർത്തിവയ്ക്കുകയാണെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ തിങ്കളാഴ്ച ക്രൂഡ് ഓയിൽ വില 15 ശതമാനത്തോളം ഇടിഞ്ഞ് ബാരലിന് 100 ഡോളറിൽ താഴെയെത്തിയിരുന്നു. എന്നാൽ, ചർച്ചകൾ സംബന്ധിച്ച് ഇറാന്റെ നിഷേധവും മറ്റ് സാഹചര്യങ്ങളും മൂലം ഓയിൽ വിലയിൽ ഇന്നലെ നേരിയ തോതിൽ വർധനയുണ്ടാകുന്നുണ്ട്.
അനുകൂല ആഗോള സൂചനകൾ: ട്രംപിന്റെ പ്രഖ്യാപനം ആഗോള ഓഹരിവിപണികളെ ഒന്നടങ്കം സ്വാധീനിച്ചു. ഏഷ്യയിലെ പ്രധാന വിപണികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.