Leader Page
പശ്ചിമബംഗാളില്‍ ഇക്കുറിയും തൃണമൂല്‍-ബിജെപി പോരാട്ടം കനക്കും. ഏപ്രില്‍ 23, 29 തീയതികളിലാണ് വംഗനാട് വിധിയെഴുതുക. നാലാം ഭരണ തുടര്‍ച്ചയ്ക്കായി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബംഗാള്‍ ഭരണം പിടിച്ചടക്കാന്‍ ബിജെപിയും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്.
വീടുകളില്‍ റേഷന്‍ ധാന്യങ്ങള്‍ നേരിട്ടെത്തിച്ച് ജനക്ഷേമം നടപ്പാക്കിയ മമത സമാനമായ രീതിയില്‍ വീടുകളില്‍ ചികിത്സാ സംവിധാനം എത്തിക്കുമെന്നും ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ആവലാതികള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നുമാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഇലക്ഷന് മാനിഫെസ്റ്റോയില്‍ പറയുന്നത്.
ഭരണം കിട്ടിയാല്‍ ബംഗാളില്‍ പുതിയ ഏഴു ജില്ലകള്‍കൂടി രൂപവത്കരിക്കും. ക്ഷേമപെന്‍ഷനുകളില്‍ വര്‍ധന, എല്ലാവര്ക്കും വീട് തുടങ്ങിയവയും ഉറപ്പുനല്‍കുന്നു.
ബംഗാള്‍ വോട്ടര്‍ പട്ടികയില്‍ വലിയ വെട്ടിനിരത്തലുണ്ടാക്കിയതില് ബിജെപിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും കലഹിച്ചാണ് ദീദി പ്രചാരണത്തിനു തുടക്കമിട്ടിരിക്കുന്നത്. 7.66 കോടി വോട്ടര്‍മാരുണ്ടായിരുന്ന ബംഗാളില്‍ നിലവില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ളത് 7.04 കോടി. എട്ടു ശതമാനത്തിന്റെ ഈ കുറവ് തൃണമൂല്‍ കോണ്‍ഗ്രസ് ആധിപത്യം തകര്‍ക്കാന്‍ ഇടയാക്കുമോ എന്നതാണ് ചോദ്യം.
തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കേ വെട്ടിമാറ്റപ്പെട്ട 60 ലക്ഷം വോട്ടര്‍മാര്‍ക്ക് ജനവിധിയില്‍ പങ്കുചേരാന്‍ സാധിക്കുമോ എന്നതില്‍ വ്യക്തതയില്ല. ബംഗാളി പ്രാദേശികതയ്ക്ക് ഈന്നല്‍ നല്‍കിയാണു തൃണമൂലിന്റെ പ്രചാരണം. ബിജെപിക്ക് ബംഗാളി സംസ്കാരമില്ലെന്നും അതു വടക്കേ ഇന്ത്യന്‍ പാര്‍ട്ടിയാണെന്നും അവര്‍ ഭരണം പിടിച്ചാല്‍ പൗരാണിക ബംഗാളി സംസ്കൃതിയില്‍ കലര്പ്പുണ്ടാകുമെന്നും ദീദി വോട്ടര്‍മാരെ ബോധിപ്പിക്കുന്നു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണവീഴ്ചകളോ അഴിമതിയോ തൊഴിലില്ലായ്മയോ പ്രചാരണ വിഷയമാക്കാന്‍ ബിജെപിക്കു സാധിക്കുന്നില്ല. ക്ഷേമപെന്‍ഷനുകള്‍, സൗജന്യ റേഷന്‍, സൗജന്യ യാത്ര, വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് തുടങ്ങി തൃണമൂല്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ എല്ലാ സമുദായങ്ങളുടെയും വിഭാഗക്കാരുടെയും പിന്തുണ ഉറപ്പാക്കാന്‍ സജ്ജമാണ്.
അതേസമയം ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റവും അവര്‍ അനധികൃത പൗരത്വം നേടുന്നതുമായ കാര്യങ്ങളില്‍ ജാതീയത ഉയര്‍ത്തി ഹിന്ദു വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണ് ബിജെപിയുടെ ശ്രമം. 2016 മുതല്‍ പ്രതിപക്ഷത്തുള്ള ബിജെപിക്ക് ബംഗാളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മുസ്ലിം വോട്ടര്‍മാരുള്ള ഒരു മണ്ഡലത്തില്‍പോലും സ്വാധീനമുണ്ടാക്കാനോ സീറ്റുകള്‍ നേടാനോ സാധിച്ചിട്ടില്ല. സംസ്ഥാനത്തെ 294 നിയമസഭാ മണ്ഡലങ്ങളില്‍ 80 സീറ്റുകളില്‍ മുസ്ലിം വോട്ടര്‍മാര്‍ നിര്‍ണായക ശക്തിയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തൃണമൂല്‍ സാമുദായിക മാനദണ്ഡം കൃത്യമായി പാലിച്ചാണ് 291 ഇടങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതിച്ഛായ നഷ്ടപ്പെടാതിരിക്കാനും ഭരണം ഉറപ്പാക്കാനും തൃണമൂല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഏറെ ശ്രദ്ധവച്ചിട്ടുണ്ട്. നിലവിലുള്ള എംഎല്‍എമാരില്‍ 74 പേര്‍ക്ക് സീറ്റ് നല്‍കിയില്ല. 15 പേരുടെ മണ്ഡലങ്ങളില്‍ മാറ്റം വരുത്തി.
ബംഗാളില്‍ അടിത്തറയിളകിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഇടതുമുന്നണിയും കാര്യമായ പ്രതീക്ഷകളൊന്നും വച്ചുപുലര്‍ത്തുന്നില്ല. മൂർഷിദാബാദ്, മാല്‍ദ പ്രദേശങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനോടും ഇടതുപാര്‍ട്ടികളോടും ഭിന്നിച്ചു നില്ക്കുന്ന വോട്ടര്‍മാരില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു.
മാത്രവുമല്ല ഇരു പാര്‍ട്ടികളും സഖ്യം ഉപേക്ഷിച്ച് തനിച്ച് മത്സരിക്കുകയുമാണ്. കോല്‍ക്കത്ത നഗരത്തോടു ചേര്‍ന്ന ഭവാനിപുരിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്നത്. മമതയെ നേരിടുന്നതാകട്ടെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. 2021ലെ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 40 ശതമാനം വോട്ടുകളും ബിജെപിക്ക് 38 ശതമാനം വോട്ടുകളുമാണ് ബംഗാളില്‍ നേടാനായത്.
ഭവാനിപുരില്‍ മമതയുടെ തൃണമൂല്‍ ആധിപത്യം
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്ന ദക്ഷിണ കോല്‍ക്കത്തയിലെ ഭവാനിപുര്‍ ദീദിക്കൊപ്പമാണ്. മമത ജനിച്ചുവളര്‍ന്നതും എക്കാലവും എംപിയും എംഎല്‍എയുമായി വിജയിച്ചതും ഭവാനിപുരില്തന്നെ.
കോല്‍ക്കത്ത കോര്പറേഷന് പരിധിയിലുള്ള മണ്ഡലത്തില്‍ ബംഗാളികള്‍ മാത്രമല്ല ഗുജറാത്തികളും സിക്കുകാരും സിന്ധികളും മാര്‍വാഡികളും വോട്ടര്‍മാരായുണ്ട്. ചേരികളും അപ്പാര്‍ട്ട്മെന്റുകളും ബംഗ്ളാവുകളുമുള്ള നഗരമണ്ഡലം.
ദീദിയുടെ കാല്‍ക്കീഴിലെ മണ്ണിളകുമോ എന്നറിയാന്‍ ബിജെപി ഭവാനിപുരില്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയെ പോരിനിറക്കിയിരിക്കുന്നു. മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസില്‍ മമതയുടെ വലംകൈയായിരുന്ന സുവേന്ദുവിനെ ബിജെപി 2020ല്‍ അവരുടെ പാളയത്തിലെത്തിച്ചതാണ്. മമതയെപ്പോലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെയാണ് സുവേന്ദുവിന്റെയും തുടക്കം.
കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായ സുവേന്ദു നന്ദിഗ്രാം പോരാട്ടത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. പിന്നീട് മമതയ്ക്കൊപ്പം നന്ദിഗ്രാമില്‍നിന്ന് എംഎല്‍എയും മന്ത്രിയുമായി.
കോണ്‍ഗ്രസ് നേതാവായിരുന്ന സിദ്ധാര്‍ഥ ശങ്കര്‍ റേ മുന്‍പ് വിജയിച്ചിട്ടുള്ള ഭവാനിപുര്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ്. ബിജെപി ഇലക്ഷന് ഓഫീസ് ചാര്ക്കബേരിയ റോഡില്‍ തുറന്നതുതന്നെ കഴിഞ്ഞ മാസമാണ്. മറ്റു പാര്‍ട്ടികള്‍ക്ക് തൃണമൂല്‍ കോട്ടയില്‍ ഓഫീസുകള്‍ ഒന്നുംതന്നെയില്ല. 2021ല്‍ സുവേന്ദുവിനെതിരേ നന്ദിഗ്രാമില്‍ മത്സരിച്ച് 1956 വോട്ടുകള്‍ക്ക് മമത പരാജയം ഏറ്റുവാങ്ങിയിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാള്‍ തൂത്തുവാരി ഭരണം പിടിച്ചെങ്കിലും നേതാവ് തോറ്റു. 2021ല്‍ ഭവാനിപുരില്‍ 28,719 വോട്ടുകള്‍ക്ക് വിജയിച്ച തൃണമൂലിലെ ശോഭന്ദ്ദേബ് ചതോപാധ്യായയെ രാജിവയ്പ്പിച്ച് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് മുഖ്യമന്ത്രിസ്ഥാനം തുടര്‍ന്നത്. 2021ലെ ഉപതെരഞ്ഞെടുപ്പില്‍ ഭവാനിപുരില്‍ മമത വിജയിച്ചത് 58,835 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. 2011, 2016 ലും ദീദിയുടെ വിജയം ഇവിടെനിന്നായിരുന്നു.
National
ന്യൂഡൽഹി: വൈവിധ്യമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ജനാധിപത്യത്തിന്റെ വ്യാപ്തി അസാധാരണവും വിജയകരവുമാണെന്നും ജനാധിപത്യത്തിന്റെ വൈവിധ്യത്തെ ഇന്ത്യ വിജയകരമായി പരിവർത്തനം ചെയ്തുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നൂതനാശയങ്ങളും നവീന സാങ്കേതികവിദ്യകളും ഗ്ലോബൽ സൗത്തിനും കോമണ്‍വെൽത്ത് രാജ്യങ്ങൾക്കും ഗുണകരമാക്കുന്നതിന് ഇന്ത്യ തുടർച്ചയായി ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗ്ലോബൽ സൗത്തിലെ പങ്കാളി രാജ്യങ്ങൾക്ക് ഇന്ത്യയിലേതുപോലെയുള്ള സംവിധാനങ്ങൾ വികസിപ്പിക്കാൻ കഴിയുന്ന തരത്തിൽ ഓപ്പണ്‍ സോഴ്സ് സാങ്കേതികവിദ്യ പ്ലാറ്റ്ഫോമുകളും ഇന്ത്യ സൃഷ്ടിക്കുന്നുണ്ടെന്ന് മോദി വ്യക്തമാക്കി. പഴയ പാർലമെന്റിലെ (സംവിധാൻ സദൻ) സെൻട്രൽ ഹാളിൽ നടന്ന കോമണ്‍വെൽത്ത് സ്പീക്കർമാരുടെ സമ്മേളനം (സിഎസ്പിഒസി- കോണ്‍ഫറൻസ് ഓഫ് സ്പീക്കർ ആൻഡ് പ്രിസൈഡിംഗ് ഓഫീസേഴ്സ് ഓഫ് ദി കോമണ്‍വെൽത്ത്) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
ലോക്സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ഹരിവൻഷ്, ഇന്റർ പാർലമെന്ററി യൂണിയൻ പ്രസിഡന്റ് ഡോ. ടുലിയ ആക്സണ്‍, കോമണ്‍വെൽത്ത് പാർലമെന്ററി അസോസിയേഷൻ ചെയർപേഴ്സണ്‍ ഡോ. ക്രിസ്റ്റഫർ കലില എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കോമണ്‍വെൽത്തിലെ 42 ദേശീയ പാർലമെന്റുകളിൽനിന്നുള്ള 61 സ്പീക്കർമാരും പ്രിസൈഡിംഗ് ഓഫീസർമാരും സമ്മേളനത്തിനെത്തി. ഇന്ത്യയുടെ ജനാധിപത്യയാത്രയുടെ മഹത്തായ സ്ഥലത്താണു യോഗം നടക്കുന്നതെന്നു മോദി പറഞ്ഞു. ഭരണഘടനാ അസംബ്ലിയുടെ യോഗം നടന്നതും ഇതേ സെൻട്രൽ ഹാളിലാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
പാർലമെന്റ് നിലവിലില്ലാത്ത പാക്കിസ്ഥാൻ, ബംഗ്ലാദേശ് പ്രതിനിധികളെത്തിയില്ല. കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, എസ്. ജയശങ്കർ എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. കോണ്‍ഗ്രസ് നേതാവും പാർലമെന്റിന്റെ വിദേശകാര്യ സമിതി ചെയർമാനുമായ ഡോ. ശശി തരൂർ എംപി ബുധനാഴ്ച നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ പങ്കെടുത്തു.
ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ, ഇത്രയും വലിയ വൈവിധ്യമുള്ള രാജ്യത്തു ജനാധിപത്യം നിലനിൽക്കുമോയെന്ന് ലോകം സംശയിച്ചു. ഈ ഭയം തെറ്റാണെന്ന് ഇന്ത്യ തെളിയിച്ചു. ജനാധിപത്യം എങ്ങിനെയെങ്കിലും അതിജീവിച്ചാലും ഇന്ത്യക്കു വികസനം കൈവരിക്കാൻ കഴിയില്ലെന്നായിരുന്നു മറ്റൊരു ആശങ്ക. ഇതും ശരിയല്ലെന്നു രാജ്യം തെളിയിച്ചു.
ഗ്ലോബൽ സൗത്തിനു ഗുണം ചെയ്യുന്ന നൂതനാശയങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഏതൊരു നൂതനാശയവും മുഴുവൻ ഗ്ലോബൽ സൗത്തിനും കോമണ്‍വെൽത്ത് രാജ്യങ്ങൾക്കും പ്രയോജനകരമാണെന്ന് ഉറപ്പാക്കുകയെന്നതിനാണ് ഇന്ത്യയുടെ തുടർച്ചയായ ശ്രമം. ഗ്ലോബൽ സൗത്തിനെ ഉയർത്തിക്കൊണ്ടുവരാൻ എല്ലാ ആഗോളവേദികളിലും ഇന്ത്യ മുൻകൈയെടുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്ററി ജനാധിപത്യത്തെക്കുറിച്ചുള്ള അറിവു പ്രോത്സാഹിപ്പിക്കുന്നതിനു ഡൽഹി സമ്മേളനം സഹായകമാകുമെന്നു മോദി പറഞ്ഞു.
ജനക്ഷേമ നയങ്ങളിലൂടെ ജനാധിപത്യം ശക്തം: ബിർല
ഏഴു പതിറ്റാണ്ടിലേറെ നീണ്ട ഇന്ത്യയുടെ പാർലമെന്ററി യാത്രയിൽ, ജനങ്ങളുടെ ക്ഷേമത്തിനായുള്ള നയങ്ങൾ രൂപപ്പെടുത്തി ജനാധിപത്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർല.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ജനാധിപത്യ സംഭാഷണം, സഹകരണം, പങ്കിട്ട മൂല്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോമണ്‍വെൽത്ത് രാജ്യങ്ങളിലെ സ്പീക്കർമാരുടെ സമ്മേളനം ഡൽഹിയിൽ ചേരുന്നത്. പാർലമെന്ററി ജനാധിപത്യ രീതികളും സംരംഭങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുമെന്നും ബിർല പറഞ്ഞു.
Business
കോട്ടയം: 2025ല്‍ സ്വാഭാവിക റബറിന്റെ ഇറക്കുമതി 3.7 ലക്ഷം ടണ്ണെന്ന് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേ കാലത്ത് കോമ്പൗണ്ട് റബര്‍ ഇറക്കുമതി 2.25 ലക്ഷം ടണ്‍. ഇക്കൊല്ലം 14.8 ലക്ഷം ടണ്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വേണ്ടിവരുന്ന സാഹചര്യത്തില്‍ കൂടിയ തോതില്‍ ഇറക്കുമതി തുടരും.
കഴിഞ്ഞ വര്‍ഷം 14.1 ലക്ഷം ടണ്ണായിരുന്നു വ്യവസായ ഡിമാന്‍ഡ്. പോയ വര്‍ഷം സ്വാഭാവിക റബറിന്റെ ആഭ്യന്തര ഉത്പാദനം 8.5 ലക്ഷം ടണ്ണില്‍ കൂടാനിടയില്ല. കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഉത്പാദനത്തില്‍ 2024 നേക്കാള്‍ പതിനായിരം ടണ്ണിന്റെ കുറവുണ്ടായി. ഇക്കൊല്ലം കൂടുതല്‍ ടാപ്പിംഗ് ദിവസങ്ങള്‍ ലഭിച്ചിട്ടും ഉത്പാദനം കുറഞ്ഞത് റബര്‍ കൃഷിയില്‍നിന്നുള്ള കര്‍ഷകരുടെ പിന്‍വാങ്ങലിന്റെ ഭാഗമാണ്. 40 ശതമാനം തോട്ടങ്ങളിലും ടാപ്പിംഗ് നാമമാത്രമാണ്. എസ്റ്റേറ്റുകള്‍ ഉള്‍പ്പെടെ 20 ശതമാനം തോട്ടങ്ങളില്‍ ടാപ്പിംഗ് നടക്കുന്നില്ല.
അതേസമയം, പോയവര്‍ഷം ത്രിപുര ഉള്‍പ്പെടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉത്പാദനത്തില്‍ എട്ടു ശതമാനം മുതല്‍ 12 ശതമാനം വരെയാണ് വര്‍ധന. കേരളത്തിലെ ആകെ ഉത്പാദനം അഞ്ചര ലക്ഷം ടണ്ണിലേക്ക് ചുരുങ്ങിയതായാണ് കണക്കുകള്‍. വാഹനവില്പനയിലെ അതിവേഗ കുതിപ്പിന്റെ ഭാഗമായി ടയര്‍ വ്യവസായത്തില്‍ മുന്നേറ്റം വരുംവര്‍ഷങ്ങളിലും തുടരുമെന്ന് വ്യക്തം.
2030ല്‍ ഇന്ത്യയിലെ റബര്‍ ഡിമാന്‍ഡ് 20 ലക്ഷമായി ഉയരുമെന്നാണ് വ്യവസായികളുടെ നിരീക്ഷണം. ആഗോളതലത്തില്‍ മൂന്നാമത്തെ റബര്‍ ഉത്പാദകരും നാലാമത്തെ ഉപയോഗ രാജ്യമാണെന്നിരിക്കെ അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ 13 ലക്ഷം ടണ്ണോളം ഇവിടേക്ക് വാര്‍ഷിക ഇറക്കുമതി വേണ്ടിവരും.
സ്വാഭാവിക റബര്‍ ഇറക്കുമതി 2024നേക്കാള്‍ പോയ വര്‍ഷം കുറഞ്ഞെങ്കിലും വിലക്കുറവുള്ളതും നാമമാത്ര തിരുവ നല്കേണ്ടതുമായ കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിയില്‍ വന്‍ വര്‍ധനയാണുള്ളത്. അഞ്ചു ശതമാനം തിരുവ അടച്ചും തിരുവയില്‍ ഇളവു നേടിയും മാസം ശരാശരി 20,000 ടണ്ണാണ് കോമ്പൗണ്ട് ഇറക്കുമതി.