ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ വിജയ് നേതൃത്വം നല്കുന്ന തമിഴക വെട്രി കഴകം (ടിവികെ) സര്‍ക്കാര്‍ ഇന്നു സഭയില്‍ വിശ്വാസവോട്ട് തേടും. ഇടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെയുമായി ഇടഞ്ഞുനില്‍ക്കുന്ന 30 വിമത എംഎല്‍എമാര്‍ ഒപ്പമെത്തിയതു സര്‍ക്കാരിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചിട്ടുണ്ട്.
സർക്കാരിനെ പിന്തുണച്ചുള്ള കത്ത് കൈമാറാൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിമതനേതാവ് സി.വി. ഷൺമുഖം നേരത്തേ മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു.
234 അംഗ സഭയില്‍ ടിവികെയ്ക്ക് 108 സീറ്റുകളാണുള്ളത്. കോണ്‍ഗ്രസും ഇടതുകക്ഷികളും ഉള്‍പ്പെടെ 120 അംഗങ്ങൾ നേരത്തേ വിജയിനൊപ്പമുണ്ട്. അണ്ണാ ഡിഎംകെ വിമതര്കൂടിചേരുന്നതോടെ ഭരണപക്ഷത്ത് 150 ഓളം എംഎല്‍എമാരാകും.
ഇന്നലെ വൈകുന്നേരം അണ്ണാ ഡിഎംകെ വിമത നേതാവ് സി.വി. ഷണ്മുഖവുമായി വിജയ് കൂടിക്കാഴ്ച നടത്തി. ഷണ്മുഖത്തിന്റെ ചെന്നൈയിലെ വസതിയിയില്‍ അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തുകയായിരുന്നു. കോൺഗ്രസ് ആസ്ഥാനത്തും മുഖ്യമന്ത്രി നേരിട്ടെത്തി. ഇന്നു നടക്കുന്ന വിശ്വാസവോട്ടെടുപ്പ് ലക്ഷ്യമിട്ടാണ് സന്ദർശനമെന്നു വിലയിരുത്തപ്പെടുന്നു.
വിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട നീക്കങ്ങൾ എംജിആർ സ്ഥാപിച്ച അണ്ണാ ഡിഎംകെയെ പിളർപ്പിന്റെ വക്കിൽ എത്തിച്ചിരിക്കുകയാണ്. മുതിർന്ന നേതാക്കളായ സി.വി. ഷൺമുഖത്തിന്റെയും എസ്.പി. വേലുമണിയുടെയും നേതൃത്വത്തിലാണു വിമതർ ഒന്നിച്ചിരിക്കുന്നത്.
ബദ്ധവൈരികളായ ഡിഎംകെയുമായി തെരഞ്ഞെടുപ്പിനുശേഷം സഖ്യമുണ്ടാക്കാൻ പാർട്ടി അധ്യക്ഷൻ ഇടപ്പാടി കെ. പളനിസ്വാമി ശ്രമിച്ചുവെന്നാണു വിമതപക്ഷത്തിന്റെ ആരോപണം. ഡിഎംകെയെ തൂത്തെറിയാനാണ് അണ്ണാ ഡിഎംകെ രൂപീകരിച്ചതെന്നും എന്നാൽ പാർട്ടിയുടെ അടിസ്ഥാന തത്വങ്ങളെത്തന്നെ വെല്ലുവിളിക്കാനാണ് പളനിസ്വാമി ശ്രമിച്ചതെന്നും രണ്ട് നേതാക്കളും കുറ്റപ്പെടുത്തുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ 164 സീറ്റുകളിൽ അണ്ണാ ഡിഎംകെ മത്സരിച്ചെങ്കിലും 47 സീറ്റുകളിൽ മാത്രമാണു വിജയിക്കാനായത്. അന്നുമുതൽ പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ തലപൊക്കിയിരുന്നു.
അതേസമയം വിമതരുടെ ആരോപണങ്ങൾ ഇടപ്പാടി ക്യാന്പ് തള്ളിക്കളയുകയാണ്. വേലുമണിയും ഷണ്മുഖവും മറ്റൊരു മുതിർന്ന നേതാവ് വിജയ്ഭാസ്കറും മന്ത്രിപദവി ഉറപ്പാക്കിയെന്ന് ഇടപ്പാടി ക്യാന്പ് പറയുന്നു. ഏതാനും എംഎൽഎമാർ പോയെങ്കിലും അണികൾ അണ്ണാഡിഎംകെയ്ക്ക് ഒപ്പമാണെന്നുമാണ് നേതൃത്വത്തിന്റെ അവകാശവാദം.
തെരഞ്ഞെടുപ്പിനുശേഷം സഖ്യസർക്കാർ രൂപീകരിക്കുന്നതിന് ചർച്ച നടത്തിയെന്ന അണ്ണാഡിഎംകെ വിമതപക്ഷത്തിന്റെ ആരോപണം ഡിഎംകെയും തള്ളിക്കളഞ്ഞു. ടിവികെ സർക്കാരിനെ പിന്തുണയ്ക്കുന്നതിന് തീരുമാനിച്ചതോടെയാണ് അടിസ്ഥാനരഹിത ആരോപണങ്ങൾ സൃഷ്ടിക്കുന്നത്. പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ വ്യക്തമാക്കിയിരുന്നതായും ഓർഗനൈസിംഗ് സെക്രട്ടറി ആർ.എസ്. ഭാരതി പറഞ്ഞു.
ചെന്നൈ: ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയായി സ്വകാര്യ ജ്യോതിഷിയെ നിയമിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജ്യോതിഷിയായ രാധന്‍ പണ്ഡിറ്റ് വെട്രിവേലിനാണു നിയമനം. തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ വിജയ്യിനെ അഭിനന്ദിക്കാന്‍ വെട്രിവേൽ അദ്ദേഹത്തിന്റെ വസതയിൽ എത്തിയിരുന്നു.
വിജയ് അധികാരത്തിലെത്തിയശേഷം സത്യപ്രതിജ്ഞാ സമയം മാറ്റിയതുള്‍പ്പെടെ ഒട്ടേറെ തീരുമാനങ്ങൾക്കുപിന്നിലും വെട്രിവേൽ ആയിരുന്നു. വിജയ് മാത്രമല്ല മുന്‍മുഖ്യമന്ത്രി അന്തരിച്ച ജെ. ജയലളിത ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരുമായി അടുത്ത ബന്ധം പുലർത്തുന്ന വെട്രിവേൽ നാലു പതിറ്റാണ്ടായി ജ്യോതിഷരംഗത്ത് പ്രവർത്തിക്കുന്നയാളാണ്.
Tags : Joseph Vijay strength show TVK