വി.ഡി. സതീശൻ, ബിന്ദു കൃഷ്ണ, കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: സർക്കാർ അധികാരത്തിലേറി മൂന്ന് മാസം പിന്നിട്ടിട്ടും മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി നിയമനത്തിൽ അനിശ്ചിതത്വം തുടരുന്നു. മന്ത്രി നിർദേശിച്ച സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ മുഖ്യമന്ത്രി ഇതുവരെ അനുമതി നൽകിയിട്ടില്ല. മേയ് 18-ന് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഇ-ഓഫീസ് വഴിയും നേരിട്ടും മന്ത്രി ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും തീരുമാനമാകാതെ നീളുകയാണ്. എംഎൽഎ ആയിരുന്നപ്പോൾ കെ.സി. വേണുഗോപാലിന്റെ പിഎ ആയും മന്ത്രിയായപ്പോൾ പേഴ്സണൽ സ്റ്റാഫായും പ്രവർത്തിച്ച പരിചയസമ്പത്തുള്ളയാളാണ് ശരത് ചന്ദ്രൻ.
കെ.സി. വേണുഗോപാൽ വിഭാഗത്തിന് താത്പര്യമുള്ളയാളെ നിയമിക്കുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും അതൃപ്തിയുണ്ടെന്നാണ് സൂചന. എന്നാൽ ശരത്തിനെതിരെ സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ കത്ത് നൽകിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. സ്വന്തം പിഎസിനെ തെരഞ്ഞെടുക്കാൻ പോലും മന്ത്രിക്ക് സ്വാതന്ത്ര്യമില്ലേ എന്ന് പാർട്ടിയിലെ ഒരു വിഭാഗം ചോദ്യമുയർത്തുന്നുണ്ട്.
പാർട്ടി-സർക്കാർ ഏകോപന സമിതിയുടെ അഭാവവും പുതിയ കെപിസിസി പ്രസിഡന്റ് പ്രഖ്യാപനം വൈകുന്നതും മുന്നണി പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ബോർഡ്, കോർപ്പറേഷൻ വിഭജനവും മുന്നണി നേതാക്കളുടെ കാബിനറ്റ് പദവി തീരുമാനങ്ങളും നീളുന്നതിൽ യുഡിഎഫിലെ ഘടകകക്ഷികൾ അതൃപ്തിയിലാണ്. കഴിഞ്ഞ സർക്കാർ നിയമിച്ചവർ തന്നെ ഇപ്പോഴും പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നത് കോൺഗ്രസ് പ്രവർത്തകർക്കിടയിലും അമർഷത്തിന് കാരണമായിട്ടുണ്ട്.
Tags : UDF KCVenugopal LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash