പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസാഫർനഗർ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി രവികുമാർ ദിവാകറിന്റെ വിധികൾ ദേശീയ തലത്തിൽ വലിയ ചർച്ചയാകുന്നു. നാല് മാസത്തിനിടെ വിവിധ കേസുകളിലായി 22 പ്രതികൾക്കാണ് ജഡ്ജി വധശിക്ഷ വിധിച്ചത്.
മുസാഫർനഗറിൽ ചുമതലയേറ്റെടുത്ത ശേഷം 10 കേസുകളിലായാണ് ജഡ്ജി 22 പ്രതികൾക്ക് മരണശിക്ഷ വിധിച്ചത്. ഇതിനുമുമ്പ് ബറൈലി കോടതിയിൽ സേവനമനുഷ്ഠിക്കവെ 13 പേർക്കും അദ്ദേഹം വധശിക്ഷ വിധിച്ചിരുന്നു. ഇതോടെ ജഡ്ജി രവികുമാർ ദിവാകർ ഇതുവരെ വധശിക്ഷ വിധിച്ച ആകെ പ്രതികളുടെ എണ്ണം 35 ആയി ഉയർന്നു.
ഏപ്രിൽ ആറിന് അഡ്വക്കേറ്റ് സമീർ സൈഫിയുടെ കൊലപാതക കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ചുകൊണ്ടാണ് മുസാഫർനഗർ സെഷൻസ് ജഡ്ജിയായുള്ള അദ്ദേഹത്തിന്റെ ആദ്യ വധശിക്ഷാ വിധി പുറത്തുവരുന്നത്. ഏപ്രിൽ 28ന് ഒരു കൊലപാതകക്കേസിൽ സ്ത്രീ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് അംഗങ്ങൾക്ക് കോടതി വധശിക്ഷ വിധിച്ചു. 2011 ലെ ഹൈവേ കവർച്ചാ കൊലപാതക കേസിൽ നാല് പേർക്കാണ് ഒടുവിൽ വധശിക്ഷ വിധിച്ചത്.
ബിഎൻഎസ്എസ് സെക്ഷൻ 407(1) പ്രകാരം സെഷൻസ് കോടതി പുറപ്പെടുവിക്കുന്ന വധശിക്ഷ ഹൈക്കോടതിയുടെ അംഗീകാരത്തിന് വിധേയമാണ്. ഹൈക്കോടതി വിധി ശരിവച്ചാൽ മാത്രമേ ഈ വധശിക്ഷകൾ നടപ്പാക്കാൻ സാധിക്കുകയുള്ളൂ.
Tags : Deepika BreakingNews Judge Death