പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സാധാരണ മധുരപലഹാരങ്ങൾ "ശ്രീ രാമമന്ദിർ അയോധ്യ പ്രസാദം" എന്ന പേരിൽ വ്യാജമായി പ്രചരിപ്പിച്ച് വിൽപന നടത്തിയതിന് ഇ-കൊമേഴ്സ് ഭീമനായ ആമസോണിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി. രാമക്ഷേത്ര ട്രസ്റ്റിന്റെ യാതൊരുവിധ അനുമതിയും ഇല്ലാതെയാണ് ആമസോൺ പ്ലാറ്റ്ഫോം വഴി ഇത്തരം ഉത്പന്നങ്ങൾ വിറ്റഴിച്ചതെന്ന് രണ്ടുപേരടങ്ങുന്ന സിസിപിഎ ബെഞ്ച് കണ്ടെത്തി. 2020-ലെ ഇ-കൊമേഴ്സ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി 2026 ഓഗസ്റ്റ് നാലിനാണ് അതോറിറ്റി ഉത്തരവിറക്കിയത്.
കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് 2024 ജനുവരി 19-ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. പരിശോധനയിൽ 25,26,309 രൂപയുടെ വിൽപന നടക്കുകയും, ഇതിൽ നിന്ന് ആമസോണിന് സർവീസ് ഫീസായി 15,165.90 രൂപ ലഭിക്കുകയും ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞു. ആമസോൺ വെറുമൊരു മധ്യവർത്തി മാത്രമാണെന്ന അവരുടെ വാദം തള്ളിക്കളഞ്ഞ അതോറിറ്റി, ഉപഭോക്താക്കളുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികൾ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി.
തുടർന്ന്, തിരുപ്പതി തിരുമല, കാശി വിശ്വനാഥ്, വൈഷ്ണോ ദേവി തുടങ്ങി രാജ്യത്തെ പത്ത് പ്രധാന തീർഥാടന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പ്രസാദങ്ങൾ വിൽക്കുന്നതിന് അതാത് ട്രസ്റ്റുകളുടെ കൃത്യമായ അനുമതിപത്രം നിർബന്ധമാക്കാൻ സിസിപിഎ ആമസോണിന് നിർദേശം നൽകി.
Tags : Amazon CCPA LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash