ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തിൽ പെന്റഗണിൽ നടന്ന അനുസ്മരണച്ചടങ്ങിൽ സംസാരിക്കവെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 3,000-ത്തോളം മനുഷ്യരുടെ ത്യാഗത്തെ അനുസ്മരിച്ച അദ്ദേഹം, രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനുമായി പോരാടുകയല്ലാതെ മറ്റ് വഴികളില്ലെന്ന് വ്യക്തമാക്കി.
പെന്റഗണിൽ തകർന്നു വീണ വിമാനത്തിൽ മരിച്ച 184 പേരുടെ പേരുകൾ ഓരോന്നായി വായിച്ച ചടങ്ങിൽ പ്രഥമ വനിത മെലാനിയ ട്രംപും പങ്കെടുത്തു. തുടർന്ന് നടത്തിയ പ്രസംഗത്തിലാണ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും 9/11 ആക്രമണത്തിന്റെ ഓർമകളെ നിലവിലെ ഇറാന്റെ അണുവായുധ ഭീഷണിയുമായി ബന്ധപ്പെടുത്തി സംസാരിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ അനുകൂല രാജ്യമായ ഇറാൻ ഒരിക്കലും അണുവായുധം കൈവശപ്പെടുത്താൻ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ആക്രമണത്തിന് തൊട്ടുപിന്നാലെ രാജ്യം കാണിച്ച ഐക്യദാർഢ്യം അദ്ദേഹം ഓർമിപ്പിച്ചു. "അന്ന് നമ്മളെല്ലാം ന്യൂയോർക്കുകാരായിരുന്നു, ഒരൊറ്റ കുടുംബമായിരുന്നു," ട്രംപ് പറഞ്ഞു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ന്യൂയോർക്കിലെ ഗ്രൗണ്ട് സീറോ അനുസ്മരണച്ചടങ്ങിലും മറ്റ് ഭരണാധികാരികൾ പെൻസിൽവാനിയയിലെ ഷാങ്ക്സ്വില്ലിലും പങ്കെടുത്തു.
Tags : DonaldTrump DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash