തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ചടങ്ങുകൾ, സർവകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' ആദ്യം ആലാപനം ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്ന പ്രമേയം തമിഴ്നാട് നിയമസഭ ഐക്യകണ്ഠേന പാസാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ മറികടന്നാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ ഈ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ ഡിഎംകെയും എഐഎഡിഎംകെയും പിന്തുണച്ചു.
ചടങ്ങുകളിൽ ദേശീയ ഗാനമായ വന്ദേമാതരത്തിന് ഒന്നാം സ്ഥാനം നൽകണമെന്ന കേന്ദ്ര നിർദേശം നിലനിൽക്കെയാണ് തമിഴ് ഭാഷാ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വിജയ് രംഗത്തെത്തിയത്. തമിഴ് വെറുമൊരു ഭാഷയല്ലെന്നും തങ്ങളുടെ ജീവശ്വാസവും വികാരവുമാണെന്നും സഭയിൽ നടത്തിയ പ്രകാശന പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ ചടങ്ങുകളിൽ വന്ദേമാതരം ആദ്യം ആലപിക്കണമെന്ന് ജനുവരിയിലും ജൂലൈയിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ സംസ്ഥാന ഗാനത്തിന് പ്രഥമസ്ഥാനം നൽകണമെന്ന് വിജയ് സഭയിൽ ഉറപ്പിച്ചു പറഞ്ഞു. 1970 മുതൽ ചടങ്ങുകൾക്ക് തുടക്കത്തിൽ തമിഴ് ഗാനം പാടുന്ന പതിവുണ്ടായിരുന്നു. എന്നാൽ അടുത്തിടെ സർവകലാശാല ചടങ്ങിലും മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തമിഴ് ഗാനം മൂന്നാമതായി പാടിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
പാർട്ടി വ്യത്യാസമില്ലാതെ ഡിഎംകെയും എഐഎഡിഎംകെയും പ്രമേയത്തെ പിന്തുണച്ചതോടെ, ഇനി പ്രത്യേക അനുമതിയില്ലാതെ തന്നെ ഈ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് സ്പീക്കർ ജെ.സി.ഡി. പ്രഭാകർ അറിയിച്ചു.
Tags : Vijay TamilNadu ChiefMinister VandeMataram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash