National
ന്യൂഡൽഹി: കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിനെതിരേ രൂക്ഷവിമർശനവുമായി ബിജെപി.
വന്ദേമാതരം ആലപിക്കുന്നതിനിടെ നിർത്താൻ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആവശ്യപ്പെടുന്ന വീഡിയോ ചൂണ്ടിക്കാട്ടിയാണ് ബിജെപി രംഗത്തെത്തിയത്.
സംഭവത്തിൽ കോൺഗ്രസ് രാജ്യത്തോടു ക്ഷമാപണം നടത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് തുടങ്ങിയ പ്രമുഖ നേതാക്കൾ ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യദിന ചടങ്ങിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ടു വരികൾ ആലപിച്ചു കഴിഞ്ഞപ്പോൾ, നിർത്താൻ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കൈകൊണ്ട് ആംഗ്യം കാണിക്കുന്ന ദൃശ്യങ്ങളാണു വിവാദമായത്.
രാജസ്ഥാനിലെ ചിറ്റോർഗഡിൽ നടന്ന പൊതുപരിപാടിയിലാണ് അമിത് ഷാ കോൺഗ്രസിനെതിരേ ആഞ്ഞടിച്ചത്. കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചുവെന്നും അല്പമെങ്കിലും ലജ്ജ അവശേഷിക്കുന്നുണ്ടെങ്കിൽ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ അനശ്വര സ്മരണയോടും രാജ്യത്തെ ജനങ്ങളോടും കൈകൂപ്പി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻതലമുറക്കാരനായ ബിജെപി എംഎൽഎ സുമിത്രോ ചാറ്റർജി, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി തുടങ്ങിയവരും കോൺഗ്രസ് നേതാക്കൾ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തിൽ സോണിയ ഗാന്ധിക്കെതിരേ മംഗളൂരുവിലെ ഉർവ പോലീസ് സ്റ്റേഷനിൽ ബിജെപി പരാതിയും നൽകിയിട്ടുണ്ട്.
അതേസമയം, ഭരണപരാജയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനാണ് ബിജെപി ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. 2024 ഡിസംബർ 17ന് രാജ്യസഭയിൽ അംബേദ്കറെ അപമാനിച്ചയാളാണ് അമിത് ഷായെന്നും മാപ്പു പറയണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന തള്ളിക്കളയുന്നുവെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു. 2002 ജനുവരി വരെ സ്വന്തം ആസ്ഥാനത്തു ത്രിവർണ പതാക ഉയർത്തുന്നത് ഉചിതമല്ലെന്നു കരുതിയിരുന്ന പ്രത്യയശാസ്ത്രത്തിൽനിന്ന് വരുന്നയാളാണ് അമിത് ഷായെന്നും ജയ്റാം രമേശ് പരിഹസിച്ചു.
Kerala
കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍. ഒരേ സമയം ദേശീയ ഗാനവും വന്ദേമാതരവും ആലപിച്ച് അംഗങ്ങള്‍. മേയറുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ദേശീയ ഗാനവും ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരവും ആലപിക്കുകയായിരുന്നു.
രണ്ട് വിഭാഗവും ഒരേസമയം ഗാനം ആലപിപ്പിക്കുകയായിരുന്നു. ബിജെപി കൗണ്‍സിലര്‍മാര്‍ വന്ദേമാതരം ആലപിച്ചപ്പോള്‍ മേയറും ഡെപ്യൂട്ടി മേയറും അടക്കം ദേശീയ ഗാനം പാടി അവസാനിപ്പിച്ച് തിരിഞ്ഞ് നടന്നു. ആ സമയവും ബിജെപി അംഗങ്ങള്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിക്കുകയായിരുന്നു.
മേയറുടെ ഭാഗത്തുനിന്നു രാജ്യവിരുദ്ധമായ പ്രവൃത്തിയാണ് ഉണ്ടായതെന്നു ബിജെപി കൗണ്‍ലിസര്‍മാര്‍ കുറ്റപ്പെടുത്തി. മേയര്‍ ദേശീയഗാനത്തെ അപമാനിച്ചെന്നും ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു.'നേരത്തെ തന്നെ വന്ദേമാതരം പാടുമെന്നു മേയറോടു പറഞ്ഞിരുന്നു. അപ്പോള്‍ മേയര്‍ ഒന്നുംപറഞ്ഞില്ല. ആശംസകള്‍ പറയുന്നത് വരെ കാത്തുനിന്നിട്ടാണ് ഞങ്ങള്‍ വന്ദേമാതരം പാടിയത്. വന്ദേമാതരം പാടി കഴിഞ്ഞ് ദേശീയഗാനം പാടി അവസാനിപ്പിക്കാമെന്നാണ് തീരുമാനിച്ചത്. ഇതിനിടയിലാണ് മേയറും ഡെപ്യൂട്ടി മേയറും മറുഭാഗത്തുനിന്ന് ദേശീയ ഗാനം പാടിയത്'- ബിജെപി കൗണ്‍സിലര്‍ ആരോപിച്ചു.
അതേസമയം, ദേശീയഗാനവും വന്ദേമാതരവും ഒരേ സമയം ചേരിതിരിഞ്ഞ് ആലപ്പിച്ച് ഈ ദേശീയ പ്രതീകങ്ങളെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
Kerala
തിരുവനന്തപുരം: സ്കൂളുകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം ആലാപനം ഉൾപ്പെടുത്താതെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ പുറത്തിറങ്ങി. ഓഗസ്റ്റ് 15-ന് രാവിലെ ഒമ്പതിനോ അതിനുശേഷമോ വിദ്യാലയങ്ങളിൽ ദേശീയപതാക ഉയർത്തണമെന്നും തുടർന്ന് ദേശീയഗാനം ആലപിക്കണമെന്നുമാണ് സർക്കുലറിലെ പ്രധാന നിർദ്ദേശം.
ദേശീയഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും ചടങ്ങുകളിൽ ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും സർക്കുലറിൽ ഓർമ്മിപ്പിക്കുന്നുണ്ട്.
എന്നാൽ, വന്ദേമാതരം മുഴുവനായി ആലപിക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക നിലപാട് സ്വാതന്ത്ര്യദിനത്തില്‍ അറിയാമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് വന്ദേമാതരം പരാമർശിക്കാതെ വിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
National
ന്യൂഡൽഹി: ദേശീയഗാനമായ ജനഗണമനയ്ക്കു തുല്യമായി ദേശീയഗീതമായ വന്ദേമാതരത്തിനും നിയമപരിരക്ഷ നൽകുന്ന ദേശീയ ബഹുമാനത്തോടുള്ള അനാദരവ് തടയൽ (ഭേദഗതി) ബില്ലിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പിട്ടു. മൺസൂൺ സമ്മേളനത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കിയിരുന്നു.
ചട്ടങ്ങൾ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കുന്നതോടെ വന്ദേമാതരം ആലപിക്കുന്നത് തടസപ്പെടുത്തുന്നതും അനാദരവ് കാണിക്കുന്നതും മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി മാറും.
വരാനിരിക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ ദേശീയഗീതമായ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് നിർദേശം നൽകി ചീഫ് സെക്രട്ടറി.
വന്ദേമാതരത്തിന്റെ ആലാപനം കർശനമാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാ ണ്സംസ്ഥാനത്തും നിർദേശം നടപ്പാക്കുന്നത്. ഇതു പ്രകാരം ഓഗസ്റ്റ് 15ന് നടക്കുന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിർദേശം പാലിക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി വകുപ്പുകൾക്ക് കത്തു നൽകിയത്.
കേന്ദ്ര നിർദേശപ്രകാരം വന്ദേമാതരത്തിന്റെ യഥാർഥ കവിതയിലുള്ള ആറ് ചരണങ്ങളും പൂർണമായി ആലപിക്കണമെന്നാണ് നിർദേശം. ചടങ്ങിൽ സംസ്ഥാനഗീതമുണ്ടെങ്കിൽ അതിനുശേഷം വന്ദേമാതരവും തുടർന്ന് ദേശീയഗാനവും ആലപിക്കണം.
സംസ്ഥാനഗീതം ഇല്ലാത്ത ചടങ്ങുകളിൽ വന്ദേമാതരത്തിനുശേഷം ദേശീയഗാനം ആലപിക്കണമെന്നുമാണ് ക്രമം. വന്ദേമാതരത്തിന്റെ ഔദ്യോഗിക ആലാപന ദൈർഘ്യം മൂന്ന് മിനിറ്റും പത്ത് സെക്കൻഡുമാണെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശത്തിന്റെ ഭാഗമായാണ് ചീഫ് സെക്രട്ടറി സംസ്ഥാനതലത്തിൽ നിർദേശം നൽകിയത്. ഓഗസ്റ്റ് ഒന്‍പത് മുതൽ 17 വരെ നടക്കുന്ന ’ഹർ ഘർ തിരംഗ’ പരിപാടിയോടനുബന്ധിച്ച് വന്ദേമാതരം കൂട്ടായി ആലപിക്കുന്ന പരിപാടികൾ സംഘടിപ്പിക്കണമെന്നും കേന്ദ്ര നിർദേശത്തിലുണ്ട്.
അതേസമയം, ഉത്തരവ് സംസ്ഥാന സർക്കാരിന്റെ സ്വന്തം തീരുമാനമല്ലെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. രാജ്ഭവനിൽനിന്നും ഗവർണറിൽനിന്നും ലഭിക്കുന്ന നിർദേശങ്ങൾ കൈമാറേണ്ടത് ചീഫ് സെക്രട്ടറിയുടെ ഉത്തരവാദിത്വമാണെന്നും പുതിയ നിയമങ്ങളും കേന്ദ്ര മാർഗനിർദേശങ്ങളുമാണ് ഇതിന് അടിസ്ഥാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ദേശീയഗീതമായ 'വന്ദേമാതരത്തിന്' എതിരെയുള്ള അപമാനങ്ങൾ ക്രിമിനൽ കുറ്റമാക്കുന്ന 'പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ഇൻ നാഷണൽ ഹോണർ (ഭേദഗതി) ബിൽ, 2026' പാർലമെന്റ് പാസാക്കി. രാജ്യസഭ പാസാക്കിയതിന് പിന്നാലെ ലോക്സഭയും ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. ദേശീയഗാനം ആലപിക്കുന്നത് മനഃപൂർവം തടസപ്പെടുത്തുകയോ വന്ദേമാതരത്തെ അപമാനിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുന്നതാണ് പുതിയ നിയമം. നിലവിൽ ദേശീയ പതാക, ഭരണഘടന, ദേശീയഗാനം ('ജന ഗണ മന') എന്നിവയ്ക്ക് മാത്രം ബാധകമായിരുന്ന നിയമപരമായ പരിരക്ഷയാണ് വന്ദേമാതരത്തിലേക്കും കൂടി വ്യാപിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും വാക്കൗട്ടിനുമിടയിലാണ് ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്.
National
ന്യൂഡൽഹി: വന്ദേമാതരം ആലപിക്കുന്നത് തടസപ്പെടുത്തുന്നതും ഗാനത്തെ അപമാനിക്കുന്നതും മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്നതിനുള്ള ബിൽ കേന്ദ്ര സർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് സഭയിൽ ബിൽ സമർപ്പിച്ചത്.
1971-ലെ "പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ ആക്ട്' ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ നിയമനിർമാണം നടത്തുന്നത്. നിലവിൽ ദേശീയപതാക, ഭരണഘടന, ദേശീയഗാനം എന്നിവയെ അപമാനിക്കുന്നവർക്ക് ലഭിക്കുന്ന മൂന്നു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉള്ള ശിക്ഷാ വ്യവസ്ഥകൾ ഇനി വന്ദേമാതരത്തിനും ബാധകമാകും.
സഭയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാർ നടത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കും മുദ്രാവാക്യം വിളികൾക്കും ഇടയിലാണ് കേന്ദ്രം ബിൽ അവതരിപ്പിച്ചത്. കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിമാരായ ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ എന്നിവർ ബിൽ അവതരിപ്പിക്കുന്നതിനെ ശക്തമായി എതിർത്തു.
National
ന്യൂഡൽഹി: ഔദ്യോഗിക സർക്കാർ ചടങ്ങുകളിൽ ആലപിക്കുമ്പോൾ ദേശീയ ഗീതത്തിനു (വന്ദേമാതരം) ശേഷമേ ദേശീയഗാനം (ജനഗണമന) ആലപിക്കാവൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സംസ്ഥാനഗീതങ്ങൾ ആലപിക്കുമ്പോൾ ദേശീയഗീതവും ദേശീയഗാനവും യഥാക്രമം ആലപിക്കണമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
എല്ലാ സംസ്ഥാനസർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രമന്ത്രാലയങ്ങൾക്കും അയച്ച പുതിയ നിർദേശത്തിൽ ദേശീയഗീതവും ദേശീയഗാനവും ആലപിക്കുമ്പോൾ അവയുടെ കൃത്യമായ വരികളും ഉച്ചാരണരീതിയും കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനായി ആധികാരികമായ പാഠവും ശരിയായ ഉച്ചാരണവും വ്യക്തമാക്കുന്ന വിവരങ്ങൾ ആഭ്യന്തരമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കി. സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗീതം നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഈ വർഷം ആദ്യമാണ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. വന്ദേമാതരം രചിച്ചതിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായായിരുന്നു കേന്ദ്രസർക്കാർ ഉത്തരവ്.
Kerala
തിരുവനന്തപുരം: സത്യപ്രതിജ്ഞ വേദിയിലെ വന്ദേമാതരം വിവാദത്തിൽ സിപിഎം വിമർശനം മുഖ്യമന്ത്രി വി.ഡി. സതീശൻ അംഗീകരിച്ചെന്ന് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. മതനിരപേക്ഷത മുറുകെപ്പിടിക്കുക എന്ന കടമ നിർവഹിക്കപ്പെട്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരത്തിന്റെ ആദ്യ ഈരടികൾക്കു പുറമെ ഗാനം മുഴുവനായും പാടിയത് ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതയെന്ന ആശയത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം രംഗത്തുവന്നിരുന്നു.
യഥാർഥ മതവിശ്വാസികൾ ഉൾപ്പെടെ ആഗ്രഹിക്കുന്ന മതനിരപേക്ഷ നിലപാടുയർത്തിയതിന് ബിജെപിയുടെ നേതൃത്വത്തിൽ ഒട്ടേറെ വ്യക്തി അധിക്ഷേപങ്ങളും കോലം കത്തിക്കലുകളും ഉൾപ്പെടെ നേരിടേണ്ടി വന്നുവെന്നും റിയാസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ സിപിഎം ഉയർത്തിയ വിമർശനം ശരിയായിരുന്നു എന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. കോലമല്ല സ്വശരീരം തന്നെ കത്തിച്ചാലും മതനിരപേക്ഷ നിലപാടിൽ നിന്ന് പിറകോട്ട് പോകുന്നവരല്ല സിപിഎം എന്നും റിയാസ് പറഞ്ഞു.
National
ന്യൂഡൽഹി: നിസഹകരണ പ്രസ്ഥാനത്തിനിടെ 1921ൽ കോണ്‍ഗ്രസ് നേതാക്കളെ ജയിലിലടച്ചപ്പോൾ ബിജെപിയുടെ പ്രത്യയശാസ്ത്ര മുൻഗാമികൾ ബ്രിട്ടീഷുകാർക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നുവെന്ന് രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ.
1942ൽ ക്വിറ്റ് ഇന്ത്യ സമരത്തിന് മഹാത്മാഗാന്ധി ആഹ്വാനം ചെയ്തപ്പോൾ എതിർത്തതും ഇതേ കൂട്ടരാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.
വന്ദേമാതരം സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യമാക്കിയതു കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് സമ്മേളനങ്ങളിൽ വന്ദേമാതരം ആലപിക്കുന്ന പാരന്പര്യം ആരംഭിച്ചു. നിങ്ങൾക്കെന്തു പാരന്പര്യമുണ്ടെന്ന് ബിജെപിയോട് കോണ്‍ഗ്രസ് അധ്യക്ഷൻ ചോദിച്ചു. മൂന്നു തവണ വന്ദേമാതരം ചൊല്ലിക്കൊണ്ടാണ് ഖാർഗെ പ്രസംഗം ആരംഭിച്ചത്.
ജവഹർലാൽ നെഹ്റുവിനെ അപമാനിക്കാൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒരവസരവും നഷ്ടപ്പെടുത്തുന്നില്ല. മുസ്ലിം പ്രീണനത്തെക്കുറിച്ചു സംസാരിച്ചു. പക്ഷേ മുസ്ലിം ലീഗുമായി ചേർന്ന് ഹിന്ദു മഹാസഭ ബംഗാളിൽ സർക്കാർ രൂപീകരിച്ചതാണു ചരിത്രം. 1940ൽ മുസ്ലിം ലീഗിനെ കൂട്ടുപിടിച്ചാണ് ശ്യാമപ്രസാദ് മുഖർജി ബംഗാളിൽ സർക്കാർ രൂപീകരിച്ചത്. നിങ്ങളുടെ ദേശസ്നേഹം എവിടെയായിരുന്നു?
വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ഖണ്ഡികകൾ മാത്രം ഉപയോഗിക്കാനുള്ള തീരുമാനം മഹാത്മാഗാന്ധി, രബീന്ദ്രനാഥ ടാഗോർ, സർദാർ പട്ടേൽ തുടങ്ങിയ നേതാക്കൾ കൂട്ടായി എടുത്തതാണെന്നും നെഹ്റുവിനെ ഒറ്റപ്പെടുത്തി ആക്ഷേപിക്കുന്നതു തെറ്റാണെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾക്കായി പ്രവർത്തിക്കുന്ന പാർലമെന്റായിരിക്കും ഭാരതമാതാവിനുള്ള യഥാർഥ ആദരവെന്നും ഖാർഗെ പറഞ്ഞു.