National
ന്യൂഡൽഹി: വന്ദേമാതരം ആലപിക്കുന്നത് തടസപ്പെടുത്തുന്നതും ഗാനത്തെ അപമാനിക്കുന്നതും മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്നതിനുള്ള ബിൽ കേന്ദ്ര സർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് സഭയിൽ ബിൽ സമർപ്പിച്ചത്.
1971-ലെ "പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ ആക്ട്' ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ നിയമനിർമാണം നടത്തുന്നത്. നിലവിൽ ദേശീയപതാക, ഭരണഘടന, ദേശീയഗാനം എന്നിവയെ അപമാനിക്കുന്നവർക്ക് ലഭിക്കുന്ന മൂന്നു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉള്ള ശിക്ഷാ വ്യവസ്ഥകൾ ഇനി വന്ദേമാതരത്തിനും ബാധകമാകും.
സഭയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാർ നടത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കും മുദ്രാവാക്യം വിളികൾക്കും ഇടയിലാണ് കേന്ദ്രം ബിൽ അവതരിപ്പിച്ചത്. കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിമാരായ ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ എന്നിവർ ബിൽ അവതരിപ്പിക്കുന്നതിനെ ശക്തമായി എതിർത്തു.
National
ന്യൂഡൽഹി: ഔദ്യോഗിക സർക്കാർ ചടങ്ങുകളിൽ ആലപിക്കുമ്പോൾ ദേശീയ ഗീതത്തിനു (വന്ദേമാതരം) ശേഷമേ ദേശീയഗാനം (ജനഗണമന) ആലപിക്കാവൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സംസ്ഥാനഗീതങ്ങൾ ആലപിക്കുമ്പോൾ ദേശീയഗീതവും ദേശീയഗാനവും യഥാക്രമം ആലപിക്കണമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
എല്ലാ സംസ്ഥാനസർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രമന്ത്രാലയങ്ങൾക്കും അയച്ച പുതിയ നിർദേശത്തിൽ ദേശീയഗീതവും ദേശീയഗാനവും ആലപിക്കുമ്പോൾ അവയുടെ കൃത്യമായ വരികളും ഉച്ചാരണരീതിയും കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനായി ആധികാരികമായ പാഠവും ശരിയായ ഉച്ചാരണവും വ്യക്തമാക്കുന്ന വിവരങ്ങൾ ആഭ്യന്തരമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കി. സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗീതം നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഈ വർഷം ആദ്യമാണ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. വന്ദേമാതരം രചിച്ചതിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായായിരുന്നു കേന്ദ്രസർക്കാർ ഉത്തരവ്.
Kerala
തിരുവനന്തപുരം: സത്യപ്രതിജ്ഞ വേദിയിലെ വന്ദേമാതരം വിവാദത്തിൽ സിപിഎം വിമർശനം മുഖ്യമന്ത്രി വി.ഡി. സതീശൻ അംഗീകരിച്ചെന്ന് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. മതനിരപേക്ഷത മുറുകെപ്പിടിക്കുക എന്ന കടമ നിർവഹിക്കപ്പെട്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരത്തിന്റെ ആദ്യ ഈരടികൾക്കു പുറമെ ഗാനം മുഴുവനായും പാടിയത് ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതയെന്ന ആശയത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം രംഗത്തുവന്നിരുന്നു.
യഥാർഥ മതവിശ്വാസികൾ ഉൾപ്പെടെ ആഗ്രഹിക്കുന്ന മതനിരപേക്ഷ നിലപാടുയർത്തിയതിന് ബിജെപിയുടെ നേതൃത്വത്തിൽ ഒട്ടേറെ വ്യക്തി അധിക്ഷേപങ്ങളും കോലം കത്തിക്കലുകളും ഉൾപ്പെടെ നേരിടേണ്ടി വന്നുവെന്നും റിയാസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ സിപിഎം ഉയർത്തിയ വിമർശനം ശരിയായിരുന്നു എന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. കോലമല്ല സ്വശരീരം തന്നെ കത്തിച്ചാലും മതനിരപേക്ഷ നിലപാടിൽ നിന്ന് പിറകോട്ട് പോകുന്നവരല്ല സിപിഎം എന്നും റിയാസ് പറഞ്ഞു.
National
ന്യൂഡൽഹി: നിസഹകരണ പ്രസ്ഥാനത്തിനിടെ 1921ൽ കോണ്ഗ്രസ് നേതാക്കളെ ജയിലിലടച്ചപ്പോൾ ബിജെപിയുടെ പ്രത്യയശാസ്ത്ര മുൻഗാമികൾ ബ്രിട്ടീഷുകാർക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നുവെന്ന് രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ.
1942ൽ ക്വിറ്റ് ഇന്ത്യ സമരത്തിന് മഹാത്മാഗാന്ധി ആഹ്വാനം ചെയ്തപ്പോൾ എതിർത്തതും ഇതേ കൂട്ടരാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.
വന്ദേമാതരം സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യമാക്കിയതു കോണ്ഗ്രസാണ്. കോണ്ഗ്രസ് സമ്മേളനങ്ങളിൽ വന്ദേമാതരം ആലപിക്കുന്ന പാരന്പര്യം ആരംഭിച്ചു. നിങ്ങൾക്കെന്തു പാരന്പര്യമുണ്ടെന്ന് ബിജെപിയോട് കോണ്ഗ്രസ് അധ്യക്ഷൻ ചോദിച്ചു. മൂന്നു തവണ വന്ദേമാതരം ചൊല്ലിക്കൊണ്ടാണ് ഖാർഗെ പ്രസംഗം ആരംഭിച്ചത്.
ജവഹർലാൽ നെഹ്റുവിനെ അപമാനിക്കാൻ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒരവസരവും നഷ്ടപ്പെടുത്തുന്നില്ല. മുസ്ലിം പ്രീണനത്തെക്കുറിച്ചു സംസാരിച്ചു. പക്ഷേ മുസ്ലിം ലീഗുമായി ചേർന്ന് ഹിന്ദു മഹാസഭ ബംഗാളിൽ സർക്കാർ രൂപീകരിച്ചതാണു ചരിത്രം. 1940ൽ മുസ്ലിം ലീഗിനെ കൂട്ടുപിടിച്ചാണ് ശ്യാമപ്രസാദ് മുഖർജി ബംഗാളിൽ സർക്കാർ രൂപീകരിച്ചത്. നിങ്ങളുടെ ദേശസ്നേഹം എവിടെയായിരുന്നു?
വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ഖണ്ഡികകൾ മാത്രം ഉപയോഗിക്കാനുള്ള തീരുമാനം മഹാത്മാഗാന്ധി, രബീന്ദ്രനാഥ ടാഗോർ, സർദാർ പട്ടേൽ തുടങ്ങിയ നേതാക്കൾ കൂട്ടായി എടുത്തതാണെന്നും നെഹ്റുവിനെ ഒറ്റപ്പെടുത്തി ആക്ഷേപിക്കുന്നതു തെറ്റാണെന്നും കോണ്ഗ്രസ് പ്രസിഡന്റ് പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾക്കായി പ്രവർത്തിക്കുന്ന പാർലമെന്റായിരിക്കും ഭാരതമാതാവിനുള്ള യഥാർഥ ആദരവെന്നും ഖാർഗെ പറഞ്ഞു.