ബിശ്വാനാഥ് സിൻഹ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ ദേശീയഗീതമായ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് നിർദേശം നൽകി ചീഫ് സെക്രട്ടറി.
വന്ദേമാതരത്തിന്റെ ആലാപനം കർശനമാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാ ണ്സംസ്ഥാനത്തും നിർദേശം നടപ്പാക്കുന്നത്. ഇതു പ്രകാരം ഓഗസ്റ്റ് 15ന് നടക്കുന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിർദേശം പാലിക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി വകുപ്പുകൾക്ക് കത്തു നൽകിയത്.
കേന്ദ്ര നിർദേശപ്രകാരം വന്ദേമാതരത്തിന്റെ യഥാർഥ കവിതയിലുള്ള ആറ് ചരണങ്ങളും പൂർണമായി ആലപിക്കണമെന്നാണ് നിർദേശം. ചടങ്ങിൽ സംസ്ഥാനഗീതമുണ്ടെങ്കിൽ അതിനുശേഷം വന്ദേമാതരവും തുടർന്ന് ദേശീയഗാനവും ആലപിക്കണം.
സംസ്ഥാനഗീതം ഇല്ലാത്ത ചടങ്ങുകളിൽ വന്ദേമാതരത്തിനുശേഷം ദേശീയഗാനം ആലപിക്കണമെന്നുമാണ് ക്രമം. വന്ദേമാതരത്തിന്റെ ഔദ്യോഗിക ആലാപന ദൈർഘ്യം മൂന്ന് മിനിറ്റും പത്ത് സെക്കൻഡുമാണെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശത്തിന്റെ ഭാഗമായാണ് ചീഫ് സെക്രട്ടറി സംസ്ഥാനതലത്തിൽ നിർദേശം നൽകിയത്. ഓഗസ്റ്റ് ഒന്പത് മുതൽ 17 വരെ നടക്കുന്ന ’ഹർ ഘർ തിരംഗ’ പരിപാടിയോടനുബന്ധിച്ച് വന്ദേമാതരം കൂട്ടായി ആലപിക്കുന്ന പരിപാടികൾ സംഘടിപ്പിക്കണമെന്നും കേന്ദ്ര നിർദേശത്തിലുണ്ട്.
അതേസമയം, ഉത്തരവ് സംസ്ഥാന സർക്കാരിന്റെ സ്വന്തം തീരുമാനമല്ലെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. രാജ്ഭവനിൽനിന്നും ഗവർണറിൽനിന്നും ലഭിക്കുന്ന നിർദേശങ്ങൾ കൈമാറേണ്ടത് ചീഫ് സെക്രട്ടറിയുടെ ഉത്തരവാദിത്വമാണെന്നും പുതിയ നിയമങ്ങളും കേന്ദ്ര മാർഗനിർദേശങ്ങളുമാണ് ഇതിന് അടിസ്ഥാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags : VandeMataram IndependenceDay Celebrations ChiefSecretary Suggests Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash