പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: ഓണത്തിന് കേരളത്തിന്റെ നികുതി വരുമാനം കുതിച്ചുയർന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തെ ജിഎസ്ടി വരുമാനം 3,000 കോടി കവിഞ്ഞു. ബോണസും ഉത്സവബത്തയും കുടിശികകളും ഉൾപ്പടെ എല്ലാ വിഭാഗത്തിനും സർക്കാർ പണം നൽകിയത് ജിഎസ്ടി വരുമാനം ഉയരാൻ ഇടയാക്കിയെന്നാണു നിഗമനം.
പെട്രോൾ, ഡീസൽ, മദ്യം എന്നിവയുടെ വിൽപന നികുതിയും സെസും കൂടി അധികമായി ഖജനാവിൽ എത്തുന്പോൾ സംസ്ഥാനത്തിന്റെ മൊത്തം വരുമാനം ഇനിയും ഉയരും.
മുൻ വർഷത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ 361 കോടി രൂപയുടെ ജിഎസ്ടി വരുമാന ഇനത്തിൽ മാത്രം വർധനയുണ്ടായി. 2025 ഓഗസ്റ്റിൽ 2,717 കോടി രൂപയായിരുന്നു ജിഎസ്ടി ഇനത്തിൽ ലഭിച്ചതെങ്കിൽ 2026 ഓഗസ്റ്റിലെ ജിഎസ്ടി വരുമാനം 3,078 കോടി രൂപയായിരുന്ന ഉയർന്നു.
13 ശതമാനത്തിന്റെ വർധന. കേരളത്തിന് അകത്തു പിരിച്ച ജിഎസ്ടി സംസ്ഥാന വിഹിതം ഇനത്തിൽ (പ്രി -സെറ്റിൽമെന്റ് എസ്ജിഎസ്ടി) 12 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. ഇതേ ഇനത്തിൽ 2025 ഓഗസ്റ്റിൽ 1,221 കോടി രൂപ ലഭിച്ചെങ്കിൽ ഇത്തവണ ഓഗസ്റ്റിൽ ഇത് 1,369 കോടിയായി ഉയർന്നു. ഐജിഎസ്ടി ഉൾപ്പടെയുള്ള പോസ്റ്റ് സെറ്റിൽമെന്റ് എസ്ജിഎസ്ടി ഇനത്തിൽ 2,803 കോടി രൂപയുടെ കഴിഞ്ഞ വർഷം ഓഗസ്റ്റിലെ വരുമാനം ഇത്തവണ ഓഗസ്റ്റിൽ 3,268 കോടിയായി ഉയർന്നു. 17 ശതമാനം വർധന.
ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള ജിഎസ്ടി മൊത്തം വരുമാനത്തിൽ 21 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ദേശീയ ശരാശരിയേക്കാൾ അഞ്ചു ശതമാനം വർധന. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള ഐജിഎസ്ടി ഉൾപ്പടെയുള്ള ചരക്കു സേവന നികുതി ഇനത്തിൽ 13,319 കോടി രൂപ പിരിച്ചെടുത്തെങ്കിൽ 2026ലെ ഇതേ അഞ്ചു മാസക്കാലയളവിൽ 16,132 കോടിയായി ഉയർന്നു.
ഓണത്തിനു മുന്നോടിയായി എല്ലാ മേഖലയിലും നൽകേണ്ട പണം നേരത്തേതന്നെ സർക്കാർ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ഓണ വിപണിയും ജനനിബിഡമായിരുന്നു.
ഓണ വിപണിയിലെ കച്ചവടത്തിന്റെ പ്രതിഫലനം വരും മാസങ്ങളിലെ ജിഎസ്ടി വരുമാനത്തിലും കൂടുതൽ ഉണർവു നൽകുമെന്നാണ് ധനവകുപ്പു പ്രതീക്ഷ.
യുപിഐ വഴിയുള്ള ഇടപാടുകൾ ഉയർന്നതോടെ നികുതി വലയത്തിനു പുറത്തുള്ള ഇടപാടുകളും നികുതിക്ക് ഉള്ളിലായതും വരുമാന വർധനയ് ക്കുള്ള മറ്റൊരു കാരണമായി ഇതുസംബന്ധിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Tags : State TaxRevenue Jumps Onam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash