ഡൽഹിയിൽ തകർന്നുവീണ നാലുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നു
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് അഞ്ച് പേർ മരിച്ച സംഭവത്തിന് വഴിവെച്ചത് അശ്രദ്ധയും ലാഭക്കൊതിയും. കാലപ്പഴക്കത്താൽ ജീർണിച്ച കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തി വിദ്യാർഥികൾക്കായി വാടകയ്ക്ക് നൽകുകയായിരുന്നു.
ഓഗസ്റ്റ് മാസത്തിൽ വിദ്യാർഥികൾ താമസത്തിനെത്തിയെങ്കിലും കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർണമായിരുന്നില്ല. രണ്ട് ദിവസമായി പെയ്ത കനത്ത മഴയിൽ ബേസ്മെന്റിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടും തൊഴിലാളികളെക്കൊണ്ട് പണി തുടർന്നതാണ് അപകടത്തിന് വഴിവെച്ചതെന്ന് ആരോപണമുണ്ട്.
കെട്ടിട ഉടമയായ ഹരി റാം ബൻസാൽ വർഷങ്ങൾക്ക് മുൻപ് ഗുഡ്ഗാവിലേക്ക് മാറിയതാണ്. ഓൺലൈൻ വഴി വാടക പിരിക്കുക മാത്രമാണ് ഇയാൾ ചെയ്തിരുന്നത്. സംഭവത്തിൽ അധികൃതർ ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
താമസ ആവശ്യത്തിനുള്ള കെട്ടിടം അനുമതിയില്ലാതെ വാണിജ്യാവശ്യത്തിനായി ഹോസ്റ്റലാക്കി മാറ്റുകയായിരുന്നു. ബേസ്മെന്റിലെ ഭിത്തി നീക്കം ചെയ്യുന്ന പണികൾ നടക്കുന്നതിനിടെയാണ് ദുരന്തം. ദുരന്തത്തിൽ മരിച്ചവരിൽ ഒരു നിർമാണത്തൊഴിലാളിയും ഉൾപ്പെടുന്നു.
രക്ഷപ്പെടുത്തിയ ആറുപേരിൽ രണ്ടുപേർ തൊഴിലാളികളാണ്. ഡൽഹി സർവകലാശാലയ്ക്ക് സമീപമുള്ള 'ഹോസ്റ്റൽ ഡേസ്' എന്ന പേയിംഗ് ഗസ്റ്റ് ഹോസ്റ്റലാണ് തകർന്നുവീണത്.
Tags : Delhi Building Collapse Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash