International
മനാമ: ബഹ്റൈനിലെ താമസസ്ഥലത്തെ കെട്ടിടത്തിൽനിന്നു താഴെ വീണു ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു.
കോട്ടയം ചങ്ങനാശേരി സ്വദേശികളായ ജിസ്മോന്- അക്സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്മോൻ (ഏഴ്) ആണ് മരിച്ചത്. ഇന്ത്യൻ സ്കൂൾ ബഹ്റൈൻ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ്. തുറന്നുകിടന്ന ജനലിലൂടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഉടനെ സമീപവാസികൾ സൽമാനിയ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
National
ഭുവനേശ്വർ: നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ബിശ്വജിത് ബെഹ്റ (70), ഭാര്യ സുലഭ ബെഹ്റ (65), കൊച്ചുമകൾ തേജേശ്വരി ബെഹ്റ (10) എന്നിവരാണ് മരിച്ചത്. ബഡഗഡ കനാൽ റോഡിലുള്ള ഫ്ലാറ്റിലാണ് ബുധനാഴ്ച പുലർച്ചെ നാല് മണിക്ക് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ബിശ്വജിതും കുടുംബവും ഒന്നാം നിലയിലെ ഒരു ചെറിയ മുറിയിലായിരുന്നു താമസം. ഒന്നാം നിലയിലെ ഇലക്ട്രിക്കൽ പാനലിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്. കുടുംബം ഉറങ്ങിക്കിടക്കുന്ന സമയമായതിനാൽ രക്ഷപ്പെടാൻ സാധിച്ചില്ല.
വിവരമറിഞ്ഞ് അഗ്നിശമനസേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ മകളിലെ നിലകളിലേയ്ക്ക് പടരുന്നത് ഒഴിവായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
പയ്യോളി: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാര്‍ അരാരിയ ജില്ലയിലെ ധര്‍മജ ബഹറ ബട്ടാബറി സ്വദേശി മജാറുള്‍ ഹഖ് (33) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. തൃക്കോട്ടൂര്‍ വെസ്റ്റ് ഗവ. എല്‍പി സ്കൂളിന് സമീപം നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ഒന്നാം നിലയിലെ ലിന്റല്‍ വാര്‍ക്കുന്നതിനിടെ കാല് തെറ്റി താഴേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് നന്തിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ബിഹാറിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.
Kerala
ചക്കരക്കൽ: അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് കെട്ടിടത്തിൽനിന്നു വീണു ബിഡിഎസ് വിദ്യാർഥി മരിച്ചു. ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിധിൻരാജാണ് (23) മരിച്ചത്.
തിരുവനന്തപുരം ചാലക്കടവ് സ്വദേശി വൈ.എൽ. രാജൻ-സി.ആർ. ലത ദന്പതികളുടെ മകനാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം.
നിധിൻരാജ് ലിഫ്റ്റിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പോലീസ് മൊബൈൽ ഫോൺ ഉൾപ്പടെയുള്ളവയിലെ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Kerala
കൊല്ലം: ജില്ലയില്‍ ഗുണ്ടാ നേതാക്കള്‍ അസോസിയേഷന് ഓഫീസ് തുറക്കാന്‍ ഉദ്ദേശിച്ച കെട്ടിടം പോലീസ് സീൽ ചെയ്തു. കെട്ടിട ഉടമക്കെതിരെ അന്വേഷണം നടത്തും.
സംഘത്തിലെ ഒരാള്‍ നടത്തിയിരുന്ന ജിമ്മും അടച്ചുപൂട്ടി. റീല്‍ ചിത്രീകരിച്ച ഗുണ്ടകളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഗുണ്ടകള്‍ക്ക് എതിരെ കാപ്പ ചുമത്തുന്നതും പോലീസിന്റെ പരിഗണനയിലുണ്ട്.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് കോളജ് ജംഗ്ഷന് സമീപം ഓഫീസ് തുറക്കാന്‍ പദ്ധതി ഇട്ടത്. ഓഫീസ് തുറക്കുന്നതിന് മുന്നോടിയായി ഗുണ്ടകള്‍ യോഗം ചേര്‍ന്നു.
തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് യോഗത്തിന് ഗുണ്ടകള്‍ എത്തിയത്. സംഘം ചേര്‍ന്നവര്‍ കൊടും ക്രിമിനലുകളാണ്.
Kerala
മസ്കറ്റ്: ഒമാനില്‍ ഉപേക്ഷിക്കപ്പെട്ട മണ്ണ് നിര്‍മിതമായ കെട്ടിടം തകര്‍ന്ന് നാലു കുട്ടികള്‍ മരിച്ചു. മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. റുസ്ഖത് വിലായത്തില്‍ ആണ് സംഭവം.
കുട്ടികള്‍ ഇവിടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് പഴയ കെട്ടിടമായിരുന്നു. അതേസമയം ഒമാനില്‍ മഴക്കെടുതിയില്‍ മരണം ഒന്‍പത് ആയി.
മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികളും മരിച്ചു. തൃത്താല സ്വദേശികളായ യൂസഫ്, ഷംല എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന റംല എന്ന സ്ത്രീയെ പ്രളയത്തിൽ കാണാതായി. ഒമാനിലെ അൽ ബാത്തിന ഗവർണറേറ്റിൽ ശനിയാഴ്ചയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.
National
ന്യൂഡൽഹി: ദക്ഷിണ പടിഞ്ഞാറൻ ഡൽഹിയിലെ പാലം പ്രദേശത്തുള്ള ബഹുനില കെട്ടിടത്തിനു തീപിടിച്ച് മൂന്നു കുട്ടികളുൾപ്പെടെ ഒന്‍പതു പേർ മരിച്ചു. നിരവധി പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലം മെട്രോ സ്റ്റേഷനടുത്തുള്ള രാം മാർക്കറ്റിലെ നാലുനില കെട്ടിടത്തിനാണു തീപിടിച്ചത്. കെട്ടിടത്തിന്റെ ബേസ്മെന്റിലും താഴത്തെയും ഒന്നാമത്തെ നിലകളിലും തുണിക്കടയുണ്ടായിരുന്നുവെന്നും ഇവിടെയുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നുമാണ് പോലീസ് നൽകുന്ന വിവരം. ഇന്നലെ രാവിലെ ഏഴോടെയാണു തീപിടിത്തമുണ്ടായത്.
മരിച്ചവരുടെ ആശ്രിതർക്കു രണ്ടു ലക്ഷം രൂപയുടെയും പരിക്കേറ്റവർക്ക് 50,000 രൂപയുടെയും ധനസഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റ്തല അന്വേഷണത്തിനു നിർദേശിച്ചതായി മുഖ്യമന്ത്രി രേഖാ ഗുപ്ത അറിയിച്ചു.
30 ഓളം അഗ്നിരക്ഷാ യൂണിറ്റുകൾ എത്തിയാണു തീയണച്ചത്. തീപിടിത്തത്തിൽനിന്നു രക്ഷതേടി മൂന്നാംനിലയിൽനിന്നു ചാടിയ രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National
ന്യൂഡൽഹി: പാലം കോളനിയിലെ സാദ് നഗറിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്നു കുട്ടികൾ ഉൾപ്പടെ ഏഴ് പേർ മരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം.
തീ പിടിത്തത്തിൽ നിന്നും രക്ഷപെടാൻ കെട്ടിടത്തിൽ നിന്നും ചാടിയ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമനസേനയുടെ 30 യൂണിറ്റുകൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അഞ്ച് നില കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലാണ് ആളുകൾ താമസിച്ചിരുന്നത്. സംഭവ സമയം കെട്ടിടത്തിനുള്ളിൽ 18 പേരുണ്ടായിരുന്നു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
തീ അണയ്ക്കാനും കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുമുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
Kerala
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പഴയ കെട്ടിട ഭാഗം തകര്‍ന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഭരത് (50) ആണ് മരിച്ചത്.
കഴിഞ്ഞ ജനുവരി 28 നാണ് അപകടമുണ്ടായത്. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന് വാര്‍ഡില്‍ പൊളിച്ചുമാറ്റിയ ശുചിമുറി കെട്ടിടത്തിന്റെ ബാക്കിയുണ്ടായിരുന്ന സണ്‍ഷേഡ് സ്ലാബാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തകര്‍ന്ന് വീണത്.
പാരപ്പറ്റിന് മുകളില്‍ കയറി ജോലി ചെയ്യുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീഴുകയായിരുന്നു. അപകട സമയം കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് തൊഴിലാളികള്‍ ഓടി മാറിയെങ്കിലും ഭരതിന് നട്ടെല്ലിനും തലക്കും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ 36 ദിവസമായി ചികിത്സയിലിരിക്കെയാണ് ഇന്നു രാവിലെ മരണം സംഭവിച്ചത്.
കഴിഞ്ഞ ജൂലൈയില്‍ മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ടിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്ന സ്ഥാപനത്തിലെ തൊഴിലാളിയാണ് ഭരത്.
District News
കടുത്തുരുത്തി: കേംബ്രിഡ്ജ് മലയാളി അസോസിയേഷന് ഒരു കുടുംബത്തിന് നിര്‍മാണം പൂര്‍ത്തിയാക്കി നല്കുന്ന ഭവനത്തിന്റെ താക്കോല്‍ദാനം ഇന്നു നടക്കും. മോന്‍സ് ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി താക്കോല്‍ദാനം നിര്‍വഹിക്കും. കോതനല്ലൂരിലാണ് ഭവനം പൂര്‍ത്തിയാക്കിയത്. മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. കേംബ്രിഡ്ജ് മലയാളി അസോസിയേഷന് ചാരിറ്റബിള്‍ കോ-ഓര്‍ഡിനേറ്റര്‍ ജോജി ജോസഫ്, അസോസിയേഷന് പ്രസിഡന്റ് സിനോയ് തോമസ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
Kerala
തിരുവനന്തപുരം: വിഷൻ -2031 നവകേരളത്തിനുള്ള സുപ്രധാന ചുവടുവയ്പ്പാണെന്നും അതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഷൻ -2031 വികസനവും ജനാധിപത്യവും അന്താരാഷ്ട്ര കോൺഫറൻസ് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന രൂപീകരണത്തിനുശേഷം ഏഴ് പതിറ്റാണ്ടിനുള്ളിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ അടിസ്ഥാനമാക്കി നവകേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകശ്രദ്ധയാകർഷിച്ച കേരളാ മോഡൽ വികസനമാണ്.
കാലഘട്ടത്തിനനുസരിച്ച് മാതൃകയെ നവീകരിച്ച് പുതിയ കുതിച്ചുചാട്ടത്തിന് കേരളം തയാറെടുക്കുകയാണ്. വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സംസ്ഥാനം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.
കാർഷിക മേഖലയിലും മത്സ്യബന്ധന മേഖലയിലും ഉത്പാദന ക്ഷമത വർധിപ്പിക്കും. കാർഷിക ഉത്പ്പന്നങ്ങളുടെ മൂല്യവർധനവിനും വിപണനത്തിനും ആധുനിക സ്റ്റോറേജ് സംവിധാനങ്ങൾ ഒരുക്കും.
കാലാവസ്ഥാ വ്യതിയാനം നേരിടാൻ ശാസ്ത്രീയമായ ജലപരിപാലനവും പുനരുപയോഗ ഊർജ സ്രോതസ്സുകളും ഉപയോഗപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ നൽകും. ഗവേഷണത്തിനും പുതിയ കണ്ടെത്തലുകൾക്കും പ്രാധാന്യം നൽകിക്കൊണ്ട് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റും.
ആരോഗ്യരംഗത്ത് പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പം ജീവിതശൈലീ രോഗങ്ങൾക്കും വയോജന സംരക്ഷണത്തിനും പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
National
റാഞ്ചി: ആറുനിലക്കെട്ടിടത്തിനു മുകളിൽനിന്നു ചാടി വ്യവസായി ജീവനൊടുക്കി. റാഞ്ചിയിലെ ഹിന്ദ്പിരി മേഖലയിൽ സ്വന്തം അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന അനുരാഗ് സാരൗഗിയാണ് മരിച്ചത്.
ഈ ഫ്ലാറ്റിലെ ഒന്നാംനിലയിൽ സാരൗഗിയുടെ മാതാപിതാക്കളും താമസിക്കുന്നുണ്ട്. ഈസമയം ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും വീട്ടിലില്ലായിരുന്നുവെന്നും സംഭവത്തെപ്പറ്റി അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
District News
കോഴഞ്ചേരി : സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ നിര്‍മിക്കുന്ന കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി വളപ്പിലെ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമാണ പുരോഗതി മന്ത്രി വീണാ ജോര്‍ജ് നേരിട്ടെത്തി വിലയിരുത്തി.
90 ശതമാനത്തിലധികം പണി പൂര്‍ത്തീകരിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഈ മാസം അവസാനം നടത്തുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയോടൊപ്പം ഗ്രാമപഞ്ചായത്തംഗം സില്‍വിയ തോമസ്, മുൻ മെംബര്‍ ബിജിലി പി. ഈശോ, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: കോർപ്പറേഷൻ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിൽ ക്രമക്കേടെന്ന് പരാതി. സംഭവത്തിൽ കോർപ്പറേഷൻ മുൻ കൗൺസിലർ ശ്രീകാര്യം ശ്രീകുമാർ വിജിലൻസിന് പരാതി കൈമാറി.
കുറഞ്ഞ തുകയ്ക്ക് കെട്ടിടങ്ങൾ വാടകയ്ക്ക് നൽകി, വൻതുകയ്ക്ക് അതേ കെട്ടിടങ്ങൾ മറിച്ച് നൽകുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഓരോ വർഷവും കെട്ടിട വാടക പുതുക്കണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ലെന്ന് പരാതിയിൽ പറയുന്നു. ഓരോ വര്‍ഷവും കെട്ടിടത്തിന് നല്കുന്ന വാടക വര്‍ധിപ്പിക്കണമെന്ന ചട്ടമുണ്ട്. പട്ടികവര്‍ഗ-പട്ടികജാതി വിഭാഗത്തിന് നിശ്ചിത ശതമാനം വാടക മുറികള്‍ മാറ്റിവയ്ക്കണമെന്ന നിര്‍ദേശവും ഉണ്ട്.
എന്നാല്‍ ഇതൊന്നും കഴിഞ്ഞ ഭരണസമിതി പാലിച്ചില്ലെന്നാണ് പരാതിയില്‍ പറയുന്നത്. രേഖകൾ അടക്കമാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി കൈമാറിയത്. എത്രയും വേഗം പരാതിയിൽ നിയമനടപടി വേണമെന്ന് ശ്രീകാര്യം ശ്രീകുമാറിന്റെ ആവശ്യം.
വാടകയ്ക്ക് നൽകിയിട്ടുള്ള മുഴുവൻ കെട്ടിടങ്ങളുടെയും കണക്കെടുക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് മേയർ വി.വി. രാജേഷ് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു.
കൗൺസിലർ ആർ. ശ്രീലേഖയും വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തും തമ്മിലുള്ള ഓഫീസ് തർക്കമാണ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക സംബന്ധിച്ച ക്രമക്കേടുകളിലേക്ക് എത്തിയത്.
International
ബെയ്ജിംഗ്: ഹോങ്കോംഗിലെ വടക്കൻ തായ് പോയിൽ പാർപ്പിട്ട സമുച്ചയത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 14 ആയി. നിരവധിപേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
എട്ട് ബ്ലോക്കുകളിലായി സ്ഥിതി ചെയ്യുന്ന ഭവന സമുച്ചയത്തിൽ ഏകദേശം 2,000 അപ്പാർട്ടുമെന്റുകളുണ്ട്. കെട്ടിടത്തിനുള്ളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പ്രാദേശിക സമയം ഉച്ചയ്ക്ക് 3.34നാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിന്റെ പുറംഭാഗത്ത് സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള സ്കാഫോൾഡിംഗിലേക്കും മറ്റ് നിർമാണ സാമഗ്രഹികളിലേക്കും തീപടർന്നതോടെയാണ് സ്ഥിതിഗതികൾ വഷളായത്.
Kerala
കൊച്ചി: എറണാകുളം മരടിൽ അപകടാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. നെട്ടൂർ പുളിയംപിള്ളി നിയാസ് (37) ആണ് മരിച്ചത്
ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. പൊളിച്ചു കൊണ്ടിരുന്ന വീടിന്റെ ഭിത്തിയാണ് ഇടിഞ്ഞുവീണത്. മരട് ആറ്റുംപുറം റോഡിൽ വേലുവിന്റെ ഉടമസ്ഥതയിലുള്ള ആൾ താമസമില്ലാത്ത വീട് പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞ് നിയാസിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
മൂന്ന് തൊഴിലാളികളാണ് കെട്ടിടം പൊളിക്കുന്നതിനായി ഉണ്ടായിരുന്നത്. ഭിത്തി ഇടിഞ്ഞുവീണപ്പോൾ മറ്റ് തൊഴിലാളികൾ ഓടിമാറി. എന്നാൽ, നിയാസിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പി എസ് മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
National
മുംബൈ: മഹാരാഷ്ട്രയിലെ വിരാറില്‍ അനധികൃതമായി നിര്‍മിച്ച നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ 15 പേര് മരിച്ചു.
അപകടത്തില്‍ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരു വയസുള്ള കുട്ടിയും അമ്മയുമുണ്ട്.
കെട്ടട്ടിട ഭാഗങ്ങള്‍ക്കുള്ളില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ 12.05 നാണ് വിരാറിലെ രമാഭായ് അപ്പാര്‍ട്ട്മെന്റിന്റെ പിന്‍ഭാഗം തകര്‍ന്നുവീണത്.
അപകടം നടന്ന് മണിക്കൂറുകളായിട്ടും തകര്‍ന്ന സ്ഥലത്തെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനം തുടരുകയാണ്. ആറ് പേരുടെ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നാണ് കണ്ടെടുത്തത്.
അപകടത്തെ തുടര്‍ന്ന് 20 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍പ്പെട്ട ചിലര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ഇന്ദു റാണി ജഖര്‍ സ്ഥിരീകരിച്ചു.
അപകടത്തില്‍പ്പെട്ട കുടുംബങ്ങളെ ചന്ദന്‍സര്‍ സമാജ്മന്ദിരിലേക്ക് മാറ്റി. ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവ നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചില മൃതദേഹങ്ങള്‍ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തതായും മറ്റുള്ളവര്‍ ആശുപത്രികളില്‍ ചികിത്സയ്ക്കിടെ മരിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.