സി. അച്യുതമേനോൻ
തിരുവനന്തപുരം: സിപിഐയെയും മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോനെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും അവ ടെലിവിഷന്‍ പരിപാടിയിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തെന്നാരോപിച്ച് വഞ്ചിയൂരിലെ അഭിഭാഷക ജിജ ജയിംസ് മാത്യുവിനും സ്വകാര്യ വാര്‍ത്താ ചാനലിനുമെതിരേ വക്കീല്‍ നോട്ടീസ്.
സിപിഐ ദേശീയ കൗണ്‍സില്‍ അംഗം രാജാജി മാത്യു തോമസിനുവേണ്ടി അഡ്വ. എം. സലാഹുദീന്‍ ആണ് നോട്ടീസ് അയച്ചത്. സെപ്റ്റംബര്‍ നാലിന് സ്വകാര്യ വാര്‍ത്താ ചാനല്‍ സംപ്രേഷണം ചെയ്ത ’ലെറ്റ്സ് ടോക്ക്’ ലൈവ് പരിപാടിയില്‍ ജിജ ജയിംസ് മാത്യു നടത്തിയ പരാമര്‍ശങ്ങളാണ് നോട്ടീസിന് ആധാരം.
മുല്ലപ്പെരിയാര്‍ കരാര്‍ പുതുക്കിയതുമായി ബന്ധപ്പെട്ട് സിപിഐക്ക് മദ്രാസിലെ ഓഫിസ് പ്രതിഫലമായി ലഭിച്ചെന്നും കേരളത്തിലെ ജനതയെ വഞ്ചിച്ചാണ് സിപിഐ ഇതു നേടിയതെന്നും മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോനെ ’ ദ മോസ്റ്റ് കറപ്റ്റ് മാന്‍’ എന്ന് വിശേഷിപ്പിച്ചെന്നുമുള്ള ആരോപണങ്ങള്‍ പരിപാടിയില്‍ ഉന്നയിച്ചതായി നോട്ടീസില്‍ പറയുന്നു.
ആരോപണങ്ങള്‍ക്ക് ആധാരമായ രേഖകളും തെളിവുകളും പുറത്തുവിടുകയോ പ്രസ്താവനകള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പുപറയുകയോ വേണമെന്നാണ് ആവശ്യം. സംപ്രേഷണം ചെയ്ത വീഡിയോ നീക്കം ചെയ്യണമെന്നും വാര്‍ത്താ ചാനല്‍ പരസ്യമായി ക്ഷമാപണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനു പുറമെ ഒരു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടു. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം ആവശ്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ ക്രിമിനല്‍ അപകീര്‍ത്തി നടപടികള്‍ ഉള്‍പ്പടെയുള്ള നിയമനടപടികളുമായി കോടതിയെ സമീപിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Tags : CAchuthaMenon Defamatory Notice NewsChannel Lawyer Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash