പ്രതീകാത്മക ചിത്രം
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ സഹോദരനെ കുറിച്ച് അപകീർത്തികരമായി സംസാരിച്ചതിന് നാത്തൂനെ കുത്തിക്കൊന്ന് മൃതദേഹം വാട്ടർ ടാങ്കിൽ തള്ളിയ സംഭവത്തിൽ പ്രതിയായ പാർവതി ബായ് കുശ്വാഹിനെ പൊലിസ് അറസ്റ്റ് ചെയ്തു. വന്ദന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. രക്ഷാബന്ധൻ ദിനത്തിലായിരുന്നു ദാരുണമായ സംഭവം നടന്നത്.
വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഓഗസ്റ്റ് 11-ന് ഉപേന്ദ്ര എന്നയാളെ വിവാഹം കഴിച്ച വന്ദന, വാടകവീട്ടിലാണ് താമസിച്ചിരുന്നത്. പാർവതിയുടെ സഹോദരൻ ബലാത്സംഗക്കേസിൽ ദാമോയിലെ ജയിലിലാണ്. ഇയാളെക്കുറിച്ച് വന്ദന മോശമായി സംസാരിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
തർക്കത്തിനിടെ കോപാകുലയായ പാർവതി വന്ദനയുടെ കഴുത്തിൽ കത്തികൊണ്ട് രണ്ടുതവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ പാർവതിയുടെ മക്കൾ സ്കൂളിലും ഭർത്താവ് ആശുപത്രിയിലുമായിരുന്നു. മൃതദേഹം വലിച്ച് പുറത്തെത്തിച്ച് വാട്ടർ ടാങ്കിൽ തള്ളിയ ശേഷം പാർവതി ഒന്നുമറിയാത്തതുപോലെ ഭർത്താവിനെ കാണാൻ ആശുപത്രിയിലേക്ക് പോയി.
വന്ദനയെ കാണാനില്ലെന്ന് വീട്ടുകാർ നൽകിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാർവതി പിടിയിലായത്. ചോദ്യം ചെയ്യലിൽ കുറ്റം നിഷേധിച്ചെങ്കിലും കത്തിയിലെ വിരലടയാള തെളിവുകൾ നിരത്തിയതോടെ പാർവതി കുറ്റം സമ്മതിച്ചു.
Tags : Women Murder SisterinLaw Indore Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash