വടക്കൻ സിക്കിമിലെ മംഗൻ ജില്ലയിലുണ്ടായ വൻ മണ്ണിടിച്ചിൽ
മംഗൻ: വടക്കൻ സിക്കിമിലെ മംഗൻ ജില്ലയിലുണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് ച്യാക്കൂംഗ്, തീസ്ത നദികളിലെ ജലമൊഴുക്ക് ഭാഗികമായി തടസപ്പെട്ടു. ശനിയാഴ്ച രാത്രി നാഗാ ഫോറസ്റ്റ് മേഖലയിലാണ് സംഭവം. സമീപകാലത്തുണ്ടായ നേപ്പാൾ ദുരന്തത്തിന്റെയും 2023-ലെ തീസ്ത പ്രളയത്തിന്റെയും പശ്ചാത്തലത്തിൽ പ്രദേശവാസികളിൽ ഇത് വലിയ ആശങ്കയുണ്ടാക്കിയെങ്കിലും, നിലവിൽ പ്രളയഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സങ്കലാംഗ്, ഫിഡാംഗ് എന്നിവിടങ്ങളിൽ നദിയിലെ ജലനിരപ്പ് സാധാരണ നിലയിലാണ്. വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക മുന്നറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർഥിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് വെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കിലും രണ്ട് നദികളിലൂടെയും ഒഴുക്ക് തുടരുന്നുണ്ട്. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഡാർജിലിംഗ് എംപി രാജു ബിസ്ത സിക്കിം ചീഫ് സെക്രട്ടറി രവീന്ദ്ര തേലാംഗുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സുരക്ഷ മുൻനിർത്തി നദിക്കരകളിൽ വസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നദീതീരങ്ങളിലേക്ക് പോകരുതെന്നും നിർദേശമുണ്ട്. ചുംഗ്ഥാംഗ്, തെംഗ് എന്നിവിടങ്ങളിലെ പൊലിസും രക്ഷാസേനയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. താഴത്തെ തട്ടിലുള്ള പ്രദേശങ്ങളിൽ മുൻകരുതൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Tags : Landslide Sikkim TeestaRiver Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash