District News
കൂടരഞ്ഞി: ഒയിസ്ക കൂടരഞ്ഞി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അൽഫോൻസാ കോളജിൽ ഓണാഘോഷം നടത്തി. പരിപാടിയുടെ ഉദ്ഘാടനം എംഎൽഎ സി.കെ. കാസിം നിർവഹിച്ചു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ മുഖ്യാതിഥിയായി.
വിവിധ കലാ-വിനോദ പരിപാടികളും ഗെയിമുകളും ഓണാഘോഷത്തിന് മാറ്റുകൂട്ടി. ഒയിസ്ക പ്രസിഡന്റ് സജി നീറംപുഴ, സെക്രട്ടറി അനൂപ് മണിമല, ട്രഷറർ ബേബി പുറവക്കാട്ട്, പ്രോഗ്രാം ഡയറക്ടർമാരായ ജിമ്മി ഇരുവേലിക്കുന്നേൽ, ജോസ് മൂക്കിലക്കാട്ട്, എമിൽ പ്ലാത്തോട്ടത്തിൽ, സജി പെണ്ണാപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
District News
വണ്ണപ്പുറം: മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണോത്സവം സംഘടിപ്പിച്ചു സാംസ്കാരിക ഘോഷയാത്ര കാളിയാര്‍ സിഐ വി.വി. വിഷ്ണു ഫ്ളാഗ് ഓഫ് ചെയ്തു. പൊതു സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സജി കണ്ണംപുഴ അധ്യക്ഷത വഹിച്ചു.
കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ സന്ദേശം നല്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കരന്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി റെജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ സുബൈര്‍, മെംബര്‍മാരായ ബീന സിദ്ധാര്ഥന്, അനീഷ് കിഴക്കേല്‍, സെക്രട്ടറി കെ.എച്ച്. നൗഷാദ്, എം.ജി. പ്രിന്‍സ്, റഷീദ് തോട്ടുങ്കല്‍, ഉഷ രാജന് തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ ഓണം വാരാഘോഷ സമാപന ചടങ്ങ് വേദിയില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോകോള്‍ പ്രകാരമാണ് വന്ദേമാതരം പൂര്‍ണമായും ആലപിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
മുഖ്യമന്ത്രി വി.ഡി. സതീശന്, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, കെ. മുരളീധരന്, കെ.എ. തുളസി, സി.പി. ജോണ്‍, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, തിരുവനന്തപുരം കോര്പറേഷന് മേയര്‍ വി.വി. രാജേഷ് എന്നിവരുള്‍പ്പെടെ വേദിയിലുണ്ടായിരുന്നു.
പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രത്യേക പ്രോട്ടാക്കോള്‍ ഉണ്ടെന്നും അതില്‍ സംസ്ഥാനത്തിന് ഇടപെടാന്‍ സാധിക്കില്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നേരത്തെ പ്രതികരിച്ചിരുന്നു.
NRI
ന്യൂജഴ്സി: കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജഴ്സിയുടെ അഭിമുഖ്യത്തിൽ ഓണാഘോഷം ഞായറാഴ്ച ന്യൂമിൽഫോഡ് എൽക് ലോഡ്ജ് ഹാളിൽ (New Milford Elks Lodge, 1 Patrolman Ray Woods Dr, New Milford 07646) അതിവിപുലമായി സംഘടിപ്പിച്ചിരിക്കുന്നു.
ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തിന്റെ സമൃദ്ധമായ സാംസ്കാരികത്തനിമയും പാരമ്പര്യവും ഉൾക്കൊണ്ടു കൊണ്ടാണ് കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജഴ്സി കലാവിരുന്നുകൾ ഒരുക്കിയിരിക്കുന്നത്.
വൈകുന്നേരം അഞ്ചിന് തുടങ്ങുന്ന ഓണാഘോഷ ചടങ്ങുകളിൽ ചെണ്ടമേളം, താലപ്പൊലി, തിരുവാതിര, വിഭവ സമൃദ്ധമായ ഓണസദ്യ, ബാൻഡ് എൻആർഐ നയിക്കുന്ന മ്യൂസിക്കൽ ഷോ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന പൊതു സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും
ഓണാഘോഷ ചടങ്ങിൽ ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രമുഖ കലാ, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജഴ്സി പൊന്നോണത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികൾ: പ്രസിഡന്റ്: നൈനാൻ ജേക്കബ്, സെക്രട്ടറി: സോജൻ ജോസഫ്, ട്രഷറർ: തോമസ് മാത്യു, വൈസ് പ്രസിഡന്റ് കെ.ജി. തോമസ്, കോശി കുരുവിള (BOT ചെയർമാൻ).
NRI
തിരുവനന്തപുരം: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബിയുടെ നേതൃത്വത്തിൽ നിർധനരായ കാൻസർ രോഗികളെ ചേർത്തുപിടിച്ച് നടത്തുന്ന "സ്നേഹസ്പർശം - ഓണം വിത്ത് കാൻസർ പേഷ്യന്റ്സ്' പരിപാടി തുടർച്ചയായ പതിനൊന്നാം വർഷവും തിരുഓണ നാളിൽ തിരുവനന്തപുരം പുതുപ്പള്ളി ഹൗസിൽ നടന്നു.
ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരം 2016ൽ ആരംഭിച്ച ഈ കാരുണ്യപദ്ധതി, അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷമുള്ള നാലാമത്തെ ഓണത്തിലും മുടക്കമില്ലാതെ തുടരുകയാണ്.
ചികിത്സയിൽ കഴിയുന്ന നിർധനരായ കാൻസർ രോഗികളെ കണ്ടെത്തി സാമ്പത്തിക സഹായം, ഓണക്കോടി, ഓണസദ്യ എന്നിവ നൽകുന്നതിനൊപ്പം രോഗികളെയും കുടുംബാംഗങ്ങളെയും ചേർത്തുപിടിച്ച് ആശ്വാസവാക്കുകൾ പങ്കിടുന്നതും പരിപാടിയുടെ പ്രത്യേകതയാണ്.
NRI
ഇല്ലിനോയിസ്: കെസിഎസ് ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ ഓണം 2026 അതീവ ആഘോഷപൂർവം ഡെസ് പ്ലെയിൻസിലെ ക്നാനായ സെന്ററിൽ സംഘടിപ്പിച്ചു.
500-ലധികം ക്നാനായ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്ത ആഘോഷം പാരമ്പര്യവും സംസ്കാരവും സംഗീതവും സൗഹൃദവും ഒത്തുചേർന്ന മനോഹരമായ ഒരു സായാഹ്നമായി മാറി.
പരമ്പരാഗതമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് മാവേലിയുടെ നേതൃത്വത്തിൽ വർണാഭമായ ഓണഘോഷയാത്ര നടന്നു.
കെസിഎസ് വനിതാ ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാനിൽ വെട്ടിക്കാട്ട്, ജിനു നെടിയകാലായിൽ, ജെയ്ൻ മുണ്ടപ്ലാക്കിൽ, മന്നു തിരുനെല്ലിപ്പറമ്പിൽ, ഡെന്നി തുരുത്തുവേലിൽ എന്നിവരുടെ നേതൃത്വത്തിൽ താലപ്പൊലിയും മുത്തുക്കുടയും ഉൾപ്പെടുത്തി ഘോഷയാത്രയെ കൂടുതൽ ആകർഷകമാക്കി.
ജിനോയ് കവലക്കൽ നേതൃത്വം കൊടുത്ത ഷിക്കാഗോ ചെണ്ട ക്ലബിന്റെ ചെണ്ട മേളവും ഓണാഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി. തുടർന്ന് വനിതാ ഫോറം അംഗങ്ങൾ അവതരിപ്പിച്ച മനോഹരമായ തിരുവാതിരക്കളി ആഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടി.
വനിതാ ഫോറം എക്സിക്യൂട്ടീവ് അംഗങ്ങൾ ഒരുക്കിയ മനോഹരമായ പൂക്കളം ഓണാഘോഷത്തിന്റെ പാരമ്പര്യ ഭംഗി വർധിപ്പിക്കുകയും പങ്കെടുത്തവർക്ക് പൂക്കളത്തോടൊപ്പം മനോഹരമായ ചിത്രങ്ങൾ പകർത്താനുള്ള അവസരം ഒരുക്കുകയും ചെയ്തു.
കെസിഎസ് ഒരുക്കിയ പ്രത്യേക ഫോട്ടോബൂത്ത് കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിച്ചു. പ്രശസ്ത ഗായകൻ ചാൾസ് ആലപിച്ച മനോഹരമായ ഗാനങ്ങൾ ആഘോഷത്തിന് കൂടുതൽ ആവേശവും സന്തോഷവും പകർന്നു.
കെസിഎസ് സെക്രട്ടറി ഷാജി പള്ളിവീട്ടിൽ സ്വാഗതം ആശംസിച്ചു. കെസിഎസ് പ്രസിഡന്റ് ജോസ് അനാമല, കെസിസിഎൻഎ സെക്രട്ടറി വിപിൻ ചാലുങ്കൽ, കെസിസിഎൻഎ റീജിയണൽ വൈസ് പ്രസിഡന്റ് ബാബു തൈപ്പറമ്പിൽ, ലെയ്സൺ ബോർഡ് ചെയർമാൻ ടെഡി മുഴയൻമാക്കൽ എന്നിവർ ആശംസകൾ നേർന്നു.
കെസിഎസ് ട്രഷറർ ടീന നെടുവമ്പുഴ പരിപാടിയുടെ മാസ്റ്റർ ഓഫ് സെറിമണിയായി പ്രവർത്തിച്ചു. KCWFNA റീജിയണൽ വൈസ് പ്രസിഡന്റ് അനിത പണയപ്പറമ്പിൽ, ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാൻ സിജോ പുളിയോർകുന്നേൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കെസിഎസ് മുൻ പ്രസിഡന്റ് ജോൺ ഏലക്കാട്ട് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
NRI
കൊളോൺ: കൊളോൺ കേരള സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷം "ശ്രാവണപുലരി' ശനിയാഴ്ച വെസലിംഗ് സെന്റ് ഗെർമാനൂസ് ദേവാലയ ഓഡിറ്റോറിയത്തിൽ (Bonner Str. 1, 50389 Wesseling) നടക്കും.
ജർമൻ സുഹൃത്തുക്കളെയും പ്രവാസി രണ്ടാം തലമുറയെയും പുതുതായി എത്തിയവരെയും ഉൾപ്പെടുത്തി ഉച്ചകഴിഞ്ഞ് 3.30ന് (പ്രവേശനം മൂന്ന് മുതൽ) പരിപാടികൾ ആരംഭിക്കും.
പ്രധാന പരിപാടികളും ആകർഷണങ്ങളും:
കലാസന്ധ്യ: തിരുവാതിരക്കളി, മാവേലിക്ക് വരവേൽപ്പ്, മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം, സിനിമാറ്റിക് - കപ്പിൾ - സംഘ നൃത്തങ്ങൾ, ഫാഷൻ പരേഡ്, ഫ്യൂഷൻ വൈബ്സ്, ചെണ്ടമേളം, പുലികളി, യുവജന ഗ്രൂപ്പിന്റെ ഗാനമേള.
വിഭവസമൃദ്ധമായ ഓണസദ്യ: പരമ്പരാഗത രീതിയിലുള്ള ഓണസദ്യ.
മെഗാ തമ്പോല നറുക്കെടുപ്പ്: ലോട്ടസ് ട്രാവൽസ് വുപ്പർറ്റാൽ സ്പോൺസർ ചെയ്യുന്ന 250 യൂറോയുടെ ട്രാവൽ കൂപ്പൺ ഉൾപ്പെടെ ആകർഷകമായ 10 സമ്മാനങ്ങൾ (ടിക്കറ്റ് നിരക്ക്: ഒരു യൂറോ).
സമ്മാനദാനങ്ങൾ: ചീട്ടുകളി മത്സര വിജയികൾക്കുള്ള ട്രോഫി (സ്പോൺസർ: സണ്ണി ഇളപ്പുങ്കൽ കുടുംബം), വടംവലി മത്സര വിജയികൾക്കുള്ള സമ്മാനം (സ്പോൺസർ: സോമരാജൻ പിള്ള, യുഎൻ ഡിപ്ലോമാറ്റ്), ഓട്ടം, ലെമൺ & സ്പൂൺ വിജയികൾക്കുള്ള സമ്മാനങ്ങൾ, ഒപ്പം അടുക്കളത്തോട്ട മത്സര വിജയികൾക്കുള്ള "കർഷകശ്രീ' പുരസ്കാരം.
സ്പോൺസർമാർ: സോമരാജപിള്ള (വടംവലി), ഫാമിലി സണ്ണി ഇളപ്പുങ്കൽ (ചീട്ടുകളി), റൈൻലാൻഡ് ജർമൻ സ്കൂൾ (സ്പോർട്സ് ഫെസ്റ്റ്).
ഹാളിന് സമീപം (Rathaus) വിശാലമായ കാർ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. കേരളീയ വേഷമണിഞ്ഞ് പരിപാടിയിലേക്ക് എത്തണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. രജിസ്ട്രേഷൻ തുടരുന്നതിനാൽ ബാക്കിയുള്ളവർ ഉടൻ സീറ്റുകൾ ഉറപ്പാക്കുക.
ഭാരവാഹികൾ: ജോസ് പുതുശേരി (പ്രസിഡന്റ്), ഡേവിസ് വടക്കുംഞ്ചേരി (ജനറൽ സെക്രട്ടറി), ജെ.പി (ട്രഷറർ), പോൾ ചിറയത്ത് (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലിൽ (കൾച്ചറൽ സെക്രട്ടറി), പോൾ അട്ടിപ്പേറ്റി (സ്പോർട്സ് സെക്രട്ടറി), ടോമി തടത്തിൽ (ജോയിന്റ് സെക്രട്ടറി).
കൂടുതൽ വിവരങ്ങൾക്ക്: 0176 56434579, 0173 2609098, 0177 4600227, വെബ്സൈറ്റ്: https://sites.google.com/view/keralasamajamkoeln/startseite
NRI
ഹാംബുർഗ്: ഹാംബുർഗ് മലയാളീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തിരുവോണാഘോഷം പ്രൗഢഗംഭീരമായി. 2020-ൽ വെറും 11 അംഗങ്ങളുമായി ആരംഭിച്ച കൂട്ടായ്മ ചുരുങ്ങിയ കാലയളവിനുള്ളിൽ 100-ലധികം അംഗങ്ങളുള്ള വലിയൊരു കുടുംബമായി വളർന്നത് ആഘോഷത്തിന് കൂടുതൽ മികവ് നൽകി.
നാടിന്റെ തനിമയും കേരളീയ സംസ്കാരവും നിലനിർത്തിക്കൊണ്ട് കുടുംബാംഗങ്ങളെ ഒരുമിപ്പിച്ചുകൊണ്ടായിരുന്നു ഇത്തവണത്തെ ഓണാഘോഷം. രാവിലെ 9.30ന് തോമസ് മാത്യു (ഹാംബുർഗ് ബാബു) പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.
ഈശ്വര പ്രാർഥനയെ തുടർന്ന് കുട്ടിയച്ചൻ, തോമസ് മാത്യു, മോളി, കമ്മിറ്റി അംഗങ്ങളായ ജിത്തു, ആതിര എന്നിവർ സംയുക്തമായി ഭദ്രദീപം തെളിച്ച് ഔപചാരികമായി പരിപാടികൾ ഉദ്ഘാടനം ചെയ്തു.
District News
ചങ്ങരംകുളം: സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓണാഘോഷം. ചങ്ങരംകുളം ഹൈവെ ജംഗ്ഷനില്‍ നടന്ന ഓണാഘോഷം ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
ചങ്ങരംകുളം എസ്ഐ ശ്രീലേഷ് മുഖ്യതിഥിയായി. ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഭീമന് പൂക്കളം ഒരുക്കിയാണ് ഓണാഘോഷം നടത്തിയത്. തുടര്‍ന്ന് ഓട്ടോതൊഴിലാളികളുടെ വിവിധ കലാപരിപാടികളും പായസവിതരണവും ഉണ്ടായിരുന്നു.
Business
കൊച്ചി: ഓണനാളുകളിൽ പാലിന്റെയും പാലുത്പന്നങ്ങളുടെയും വിൽപനയിൽ കുതിപ്പ്. ഉത്രാടം വരെയുള്ള അഞ്ചു ദിവസങ്ങളില്‍ മാത്രം 1.45 കോടി ലിറ്റര്‍ പാലാണ് മില്‍മ വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.61 ശതമാനം വളര്‍ച്ചയാണിത്. തൈരിന്റെ മൊത്തം വില്പന 18 ലക്ഷം കിലോഗ്രാമാണ്. 9.68 ശതമാനമാണ് വളര്‍ച്ച.
എറണാകുളം റീജണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് (ഇആര്‍സിഎംപിയു) ഈ മാസം 20നും 25നുമിടെ പാൽ വില്പനയില് 4.62 ശതമാനവും തൈര് വില്പനയില് 16.44 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. ഈ മാസം 25 വരെ മാത്രം 172.58 ടണ്‍ നെയ്യാണ് വിറ്റത്.
തിരുവനന്തപുരം മേഖലയിൽ പാലിന്റെ വിൽപനയിൽ 5.86 ശതമാനവും തൈരിൽ 7.94 ശതമാനവും വര്‍ധനയുണ്ടായി. 297.85 ടണ്‍ നെയ്യാണ് ഓണക്കാലത്തു വിറ്റത്. മലബാര്‍ മേഖലയിൽ ഉത്രാടം വരെയുള്ള അഞ്ചു ദിവസങ്ങളിൽ 6.03 ശതമാനം അധികം പാൽ വിൽപനയുണ്ടായി. തൈരിന്റെ വില്പനയിലുണ്ടായത് 8.7 ശതമാനം വർധന. 358.35 ടണ്‍ നെയ്യ് ഓണക്കാലത്തു വിറ്റഴിച്ചു.
ഓണവിപണി മുന്നില്‍ക്കണ്ട് മില്‍മ നടത്തിയ വിപുലമായ തയാറെടുപ്പുകളും കാര്യക്ഷമമായ വിതരണ ശൃംഖലയുമാണ് വില്പനയിലെ വര്‍ധനയ്ക്കു സഹായിച്ചതെന്ന് മിൽമ ഫെഡറേഷൻ ചെയര്മാന് കെ.എസ്. മണി പറഞ്ഞു.
NRI
ഹൂസ്റ്റൺ: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര വിശ്വാസികളുടെ നേതൃത്വത്തിൽ ഹൂസ്റ്റണിലെ റോസെൻബെർഗിലുള്ള എപിക് സെന്ററിൽ തിരുവോണം ഉജ്വലമായി ആഘോഷിച്ചു. ഓഗസ്റ്റ് 23ന് നടന്ന ആഘോഷത്തിൽ നാലായിരത്തിലധികം പേർ പങ്കെടുത്തു.
താലപ്പൊലി, ചെണ്ടമേളം, കളരിപ്പയറ്റ് തുടങ്ങി വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് മാവേലിത്തമ്പുരാനെ ആഘോഷപൂർവം സ്വീകരിച്ചത്. 270 പേർ ഒരേ വേഷത്തിലും ഭാവത്തിലും താളത്തിലും അംഗചലനങ്ങളിലുമായി അവതരിപ്പിച്ച മെഗാ തിരുവാതിര ആഘോഷത്തിന്റെ പ്രധാന ആകർഷണമായി.
ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മഞ്ജുനാഥ്, ജഡ്ജി സുരേന്ദ്രൻ പട്ടേൽ, പോലീസ് ഓഫീസർ മനോജ് പൂപ്പാറയിൽ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള വമ്പൻ കൃഷിത്തോട്ടത്തിൽ വിളയിച്ച പച്ചക്കറികൾ ഉപയോഗിച്ച് ക്ഷേത്ര പാചകശാലയിൽ ഒരുക്കിയ മെഗാ സദ്യയും ശ്രദ്ധേയമായി.
ഏകദേശം 35 വിഭവങ്ങളടങ്ങിയ സദ്യയിൽ തൃശൂർ അമ്പിസ്വാമിയുടെ പാലടപ്രഥമനും ഉൾപ്പെട്ടിരുന്നു. 4,200ഓളം അതിഥികൾക്ക് സദ്യ ഒരുക്കി. വിവിധ ഡാൻസ് സ്കൂളുകൾ അവതരിപ്പിച്ച നൃത്തങ്ങൾ, ഗാനങ്ങൾ, സ്കിറ്റുകൾ, മറ്റ് കലാപരിപാടികൾ എന്നിവ ആഘോഷത്തിന് കൂടുതൽ നിറം പകർന്നു.
ഇതിനിടെ ക്ഷേത്രത്തോട് ചേർന്നുള്ള 8.5 ഏക്കർ സ്ഥലവും അതിലെ 8.5 മില്യൺ ഡോളർ മൂല്യമുള്ള സ്വത്തും ശ്രീ മാധവൻപിള്ള സിപിഎ ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന് സംഭാവനയായി നൽകിയതായി രേഖാമൂലം അറിയിച്ചത് ആഘോഷവേദിയിൽ വലിയ സന്തോഷത്തിനും പ്രശംസയ്ക്കും ഇടയാക്കി.
ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ സീനിയർ ലൈഫ് മെമ്പർമാരെ ജീവൻ സാധന പുരസ്കാരം നൽകി ആദരിച്ചു. ക്ഷേത്ര പ്രസിഡന്റ് ഡോ. രാമദാസിന്റെയും സുനിൽ നായരുടെയും നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികൾ നടന്നത്.
ആഘോഷം വിജയകരമാക്കാൻ സഹകരിച്ച എല്ലാ ഹൂസ്റ്റൺ നിവാസികൾക്കും ക്ഷേത്ര ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. ഇതോടെ ഈ വർഷത്തെ ഓണാഘോഷത്തിന് സമാപനമായി.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കരോൾ ബാഗ്-കൊണാട്ട് പ്ലേസ് ഏരിയയുടെ ഓണാഘോഷം ഞായറാഴ്ച കാനിംഗ് റോഡ് കേരള സ്കൂളിൽ ആഘോഷിക്കും. രാവിലെ 10ന് പരിപാടികൾ ആരംഭിക്കും.
11.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തികളെ ആദരിക്കും.
തുടർന്ന് ഓണസദ്യയും വിവിധ കലാപരിപാടികളും അരങ്ങേറും. ഒരു ഓണസദ്യയുടെ നിരക്ക് 250/- രൂപയാണ്.
ഓണസദ്യയുടെ കൂപ്പണുകൾക്കും മറ്റു വിവരങ്ങൾക്കും 8920594150, 9811336514, 9958252932, 9999504048 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Kerala
തിരുവനന്തപുരം: ഓണക്കാലത്ത് വിപണിയിൽ റിക്കാർഡ് നേട്ടം കൈവരിച്ച് സപ്ലൈകോ. ജൂലൈ 22 മുതൽ ഉത്രാട ദിനമായ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തിനിടെ 433.81 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ നേടിയത്. കഴിഞ്ഞ വർഷത്തെ 35 ദിവസത്തെ വിറ്റുവരവായ 385 കോടി രൂപയെ അപേക്ഷിച്ച് 48 കോടിയുടെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
ഉത്രാട ദിനത്തിലാണ് ഏറ്റവും ഉയർന്ന പ്രതിദിന വിൽപന നടന്നത്; ഒറ്റദിവസം കൊണ്ട് 27.85 കോടി രൂപയുടെ സാധനങ്ങൾ വിറ്റുപോയി. ആകെ വിറ്റുവരവിൽ 155.39 കോടി രൂപ സബ്സിഡി സാധനങ്ങളിൽ നിന്നും 278.42 കോടി രൂപ സബ്സിഡിയിതര സാധനങ്ങളിൽ നിന്നുമാണ് ലഭിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 35 ശതമാനം വരെ വിലക്കുറവിലാണ് ഇത്തവണ സബ്സിഡി വെളിച്ചെണ്ണ വിതരണം ചെയ്തത്. ഈ കാലയളവിൽ 53.86 ലക്ഷം പേരാണ് സപ്ലൈകോ ഔട്ട്ലെറ്റുകളെ ആശ്രയിച്ചത്.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ മെഗാ ട്രേഡ് ഫെയറുകൾ ഉൾപ്പെടെയുള്ള ജില്ലാ ഓണം ഫെയറുകളിൽ നിന്ന് മാത്രം 5.33 കോടി രൂപ ലഭിച്ചു. ഇതിൽ തിരുവനന്തപുരം മെഗാ ഫെയറിൽ നിന്നുമാത്രം 94 ലക്ഷം രൂപയുടെ വിൽപനയാണ് നടന്നത്. പൊതുവിപണിയിൽ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സപ്ലൈകോ ഇടപെടലുകൾ വലിയ പങ്കുവഹിച്ചതായാണ് വിലയിരുത്തൽ.
NRI
ന്യൂഡൽഹി: പൂവിളികളുമായി ഡൽഹി മലയാളി അസോസിയേഷന്റെ ചിങ്ങനിലാവ് ഈസ്റ്റ് ഡൽഹി വസുന്ധര എൻക്ലേവിലെ മഹാരാജാ അഗ്രസെൻ കോളജ് ഓഡിറ്റോറിയത്തിൽ അരങ്ങേറി. സിനിമാ താരങ്ങളായ ടിനി ടോം, സുചിത്ര നായർ എന്നിവർ ചിങ്ങനിലാവിന് താരശോഭയേകി.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം കുമാരി വീണാ എസ്. നായർ ആലപിച്ച പ്രാർഥനാ ഗീതത്തോടെയാണ് ആരംഭിച്ചത്.
വൈസ് പ്രസിഡന്റും ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറുമായ കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റും തിരുവാതിരകളി മത്സരം കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറിയും പൂക്കള മത്സരത്തിന്റെയും ത്രൈമാസികയുടെയും കൺവീനർ പി.എൻ. ഷാജി, അഡീഷണൽ ട്രഷററും ജോയിന്റ് കൾച്ചറൽ കൺവീനറുമായ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ, കൾച്ചറൽ പ്രോഗ്രാം കൺവീനറും ഡിഎംഎ പശ്ചിമ വിഹാർ ഏരിയ സെക്രട്ടറിയുമായ ജെ. സോമനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രദീപ് സദാനന്ദനും എൻ. നിഷയുമായിരുന്നു അവതാരകർ. ചടങ്ങിൽ 14-ാമത് ലക്കം ഡിഎംഎ ത്രൈമാസിക ഓണം വിശേഷാൽപ്പതിപ്പിന്റെ പ്രകാശനവും ടിനി ടോം നിർവഹിച്ചു.
ആർകെ പുരം ഏരിയയിലെ ശിശിർ ജയനന്ദൻ (കൊമേഴ്സ്), ദ്വാരക ഏരിയയിലെ ആദി ഗൗരി (ഹ്യൂമാനിറ്റീസ്) ദിൽഷാദ് കോളനി ഏരിയയിലെ രതിൻ രാജൻ (സയൻസ്) എന്നിവർക്ക് ഡിഎംഎ - സലിൽ ശിവദാസ് എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകളും മായാപുരി-ഹരിനഗർ ഏരിയയിലെ അലീനാ വിനു (എഐ), ആർകെ പുരം ഏരിയയിലെ നിരഞ്ജനാ നടരാജ് (സൈക്കോളജി), മെഹ്റോളി ഏരിയയിലെ ഷെറിൽ ഷാജി, വിശാൽ സോമൻ (ഇംഗ്ലീഷ്), ദിൽഷാദ് കോളനി ഏരിയയിലെ ജോയൽ തോമസ്, മയൂർ വിഹാർ ഫേസ്3 ഗാസിപ്പുർ ഏരിയയിലെ ആൻ മരിയ ടോം (കെമിസ്ട്രി) എന്നിവർക്ക് ഡിഎംഎ - പണിക്കേഴ്സ് ട്രാവൽ സബ്ജക്ട് മാസ്റ്ററി അവാർഡുകളും ചടങ്ങിൽ സമ്മാനിച്ചു.
ഓണാഘോഷങ്ങളോടനുബന്ധിച്ചു ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഒരുക്കിയ പൂക്കള മത്സരത്തിലെയും തിരുവാതിരകളി മത്സരത്തിലേയും വിജയികൾക്ക് കാഷ് അവാർഡുകളും ട്രോഫികളും സമ്മാനിച്ചു.
തുടർന്ന് ഡോ. നിഷാ റാണിയുടെ നൃത്ത സംവിധാനത്തിൽ രംഗപൂജയോടെ കലാപരിപാടികൾ ആരംഭിച്ചു. തിരുവാതിരകളി മത്സരത്തിൽ ഒന്നാം സമ്മാനാർഹരായ ദ്വാരക ഏരിയ തിരുവാതിരകളി അവതരിപ്പിച്ചു.
അംബേദ്കർ നഗർ-പുഷ്പ് വിഹാർ, ആശ്രം-ശ്രീനിവാസ്പുരി, മെഹ്റോളി, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ് 3-ഗാസിപ്പുർ, ആർ കെ പുരം, സൗത്ത് നികേതൻ, വസുന്ധര എൻക്ലേവ്, വികാസ്പുരി-ഹസ്താൽ, വിനയ്നഗർ-കിദ്വായ് നഗർ എന്നീ ഏരിയകളിൽനിന്നുള്ള ഇരുന്നൂറിൽപ്പരം കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികൾ ചിങ്ങനിലാവിന് ചാരുതയേകി.
ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. അത്താഴ വിരുന്നോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
NRI
ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിനിലെ ന്യൂകാസ്റ്റിൽ മലയാളി കൂട്ടായ്മയായ Newcastle Buddies-ന്റെ ആഭിമുഖ്യത്തിൽ "പൊന്നോണം 2026' Newcastle Community Hall-ൽ ആഘോഷപൂർവം സംഘടിപ്പിക്കും.
ഓണത്തിന്റെ പാരമ്പര്യവും മലയാളികളുടെ സാംസ്കാരിക പൈതൃകവും ഒരുമിച്ച് ആഘോഷിക്കുന്ന പരിപാടിയിൽ പരമ്പരാഗത ഓണസദ്യ, ഓണപ്പൂക്കളം, തിരുവാതിര, വിവിധ കലാപരിപാടികൾ, കുട്ടികളുടെ ഫാഷൻ ഷോ തുടങ്ങിയവ അരങ്ങേറും.
കൂടാതെ കുടുംബസൗഹൃദമായ വടംവലി, മ്യൂസിക്കൽ ചെയർ ഉൾപ്പെടെയുള്ള വിവിധ വിനോദ മത്സരങ്ങൾ, മറ്റ് ഗെയിമുകൾ, ഡിജെ പാർട്ടി എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
ന്യൂകാസ്റ്റിലിലെ മലയാളി കുടുംബങ്ങളെ ഒരുമിപ്പിക്കുകയും പരസ്പരം കാണാനും പരിചയപ്പെടാനും സൗഹൃദങ്ങൾ പുതുക്കാനും അവസരമൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഒത്തുചേർന്ന് ഓണത്തിന്റെ സന്തോഷം പങ്കിടാനും മറക്കാനാവാത്ത ഓർമകൾ സൃഷ്ടിക്കാനും ഈ കൂട്ടായ്മ അവസരമൊരുക്കും.
പരിപാടിയുടെ വിജയത്തിനായി ന്യൂകാസ്റ്റിലിലെ എല്ലാ മലയാളി കുടുംബങ്ങളുടെയും സജീവ പങ്കാളിത്തവും സഹകരണവും സംഘാടകർ അഭ്യർഥിച്ചു.
NRI
റോം: റോമിലെ വിയ ബ്രവേത്ത 633ൽ നമ്മൾ കോട്ടയംകാർ എന്ന പ്രവാസി സംഘടനയുടെ രണ്ടാം ഓണാഘോഷം അതിവിപുലമായി നടന്നു. രാവിലെ 11ന് മാവേലിയെയും വീശിഷ്ടാതിഥിയായ ഇന്ത്യൻ എംബസി പാസ്പോർട്ട് ഓഫീസർ രാഹുൽ കുമാർ, അലിക് ഇറ്റലി പ്രസിഡന്റ് ഷൈൻ റോബർട്ട് ലോപ്പസ് എന്നിവരെയും സംഘടന പ്രസിഡന്റ് ജോസ്മോൻ കമ്മട്ടിൽ, സെക്രട്ടറി ജോസ്കുട്ടി എണ്ണംബ്ലശേരിൽ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ചെണ്ടമേളത്തിന്റെയും താലപ്പൊലിയേന്തിയ കോട്ടയത്തെ സഹോദരിമാരുടെയും അകമ്പടിയോടെ വേദിയിലേക്കാനയിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ ജോയിന്റ് സെക്രട്ടറി ബിന്ദു റെജി സ്വാഗതപ്രസംഗം പറഞ്ഞു. പ്രസിഡന്റ് ജോസ്മോൻ കമ്മട്ടിൽ അധ്യക്ഷപ്രസംഗം നടത്തി. ഇന്ത്യൻ എംബസി പ്രധിനിധി രാഹുൽ കുമാർ ഓണാഘോഷം ഉത്ഘാടനം ചെയ്യുകയും ഓണത്തെപറ്റി വളരെ വിശാലമായി പ്രസംഗിക്കുകയും ഇനി ഇന്ത്യയിൽ പോകുമ്പോൾ തീർച്ചയായും കോട്ടയം സന്ദർശിക്കുമെന്നും പറഞ്ഞു.
അലിക് ഇറ്റലി പ്രസിഡന്റ് ഷൈൻ റോബർട്ട് ലോപ്പസ്, സീറോമലബാർ കമ്മ്യൂണിറ്റി വികാരി റവ. ഡോ. ബാബു പാണാട്ടുപറമ്പിൽ, ലാറ്റിൻ കമ്മ്യൂണിറ്റി വികാരി റവ.ഫാ. പോൾ സണ്ണി, കണ്ണൂർ അസോസിയേഷൻ പ്രസിഡന്റ് ടെൻസ് ജോസ് എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.
സംഘടന ട്രഷറർ ജേക്കബ് പൂത്തറ എല്ലാവർക്കും നന്ദിപറയുകയും ചെയ്തു. തുടർന്ന് മലബാർ സ്പൈസി റസ്റ്റോറന്റ് ഒരുക്കിയ സ്വാദിഷ്ടമായ ഓണസദ്യ നടന്നു. രാഹുലും കുടുംബവുമുൾപ്പെടെ എത്തിയ അഞ്ച് എംബസി പ്രതിനിധികൾ ഓണസദ്യയെപ്പറ്റി വളരെ നല്ല അഭിപ്രായം തന്നെയാണ് പറഞ്ഞത്.
റോമിൽ നിന്ന് ബെൽഫാസ്റ്റിലേക്ക് സ്ഥലം മാറിപ്പോകുന്ന സീറോമലബാർ കമ്മ്യൂണിറ്റി വികാരി റവ. ഡോ. ബാബു പാണാട്ടുപറമ്പിലച്ചന് കോട്ടയത്തിന്റെ ആദരവും യാത്രയയയപ്പും നൽകി. തൃശൂർകാരനായ അദ്ദേഹം കോട്ടയത്ത് വർഷങ്ങളോളും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തപ്പോൾ ഉണ്ടായ അനുഭവങ്ങളും കോട്ടയംകാരുടെ ആതിഥ്യമര്യാദയെപ്പറ്റിപറഞ്ഞതും ഞങ്ങൾ കോട്ടയംകാർക്ക് എന്നും അഭിമാനിക്കാൻ സാധിക്കും.
പിന്നീട് അമ്മുവിന്റെ നേതൃത്വത്തിൽ കോട്ടയത്തിന്റെ സഹോദരിമാർ നടത്തിയ തിരുവാതിര, ബോബന്റെ നേതൃത്വത്തിൽ ഓണപ്പാട്ട് ,സോളി, ബോബൻ, ജെറി, ജോസ്ന, ബിന്ദു, ഷൈനി, ആരാധന, നസീദ, ബെസ്സി, സുഹാന, നീമ, അമ്മു, ഫ്രാഞ്ചേസ്ക്കോ, റെറ്റി, ജുമാന, ജോസ്മോൻ, ജേക്കബ് എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ,നൃത്തങ്ങൾ എന്നിവ സദസ്സ് ശരിക്കും ആസ്വദിച്ചു.
ആഘോഷത്തിന്റെ ഏറ്റവും പ്രധാന കലാപരിപാടിയായ സിംഫണി ഓർക്കെസ്ട്രയുടെ ഗാനമേളയിൽ ഷിബു, ബോബൻ, ജെറി, അനീഷ്, സൗമ്യ എന്നിവർ പാടിയ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ വളരെ മനോഹരമായിരുന്നു.
സോളിയും ഗാനമേളയിൽ സൗമ്യയും ഈയിടെ അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി എസ്. ജാനകി ആലപിച്ച ഗാനങ്ങൾ പാടിയത് നമ്മൾ കോട്ടയംകാർ അവർക്ക് നൽകിയ ആദരവായിരുന്നു. ജെൻസികളായ ആങ്കർ ജെസ്ന എബ്രഹാം, എ & ജെ ഇവന്റ് പ്രതിനിധികളായ ജോയൽ, അന്തോണിയോ ,അലേസിയോ, ആരോൺ എന്നിവരുടെ സാന്നിധ്യം പരിപാടികൾക്ക് മികവേകി.
നാനൂറിലധികം കോട്ടയംകാർ എത്തിയ ഓണാഘോഷം വൻവിജയമായിരുന്നു. ഏകദേശം ആറോടെ പരിപാടികൾ അവസാനിച്ചു.
NRI
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മയായ സർഗം സ്റ്റീവനേജിന്റെ "പൊന്നോണം 2026' സെപ്റ്റംബർ 12ന് വിപുലമായി ആഘോഷിക്കും. തിരുവോണാഘോഷങ്ങൾക്ക് സ്റ്റീവനേജിലെ ബാർക്ലേയ്സ് അക്കാദമി ഓഡിറ്റോറിയം വേദിയാകും.
ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ, അത്ലറ്റിക് കായിക മത്സരങ്ങൾക്ക് സെന്റ് നിക്കോളാസ് ഗ്രൗണ്ടും സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി സെന്ററും വേദിയാവും.
ഓഗസ്റ്റ് 31നു ചെസ്, കാർഡ്, കാരംസ് മത്സരങ്ങളും സെപ്തംബർ അഞ്ചിനു ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങളും ആറിനു അത്ലറ്റിക് മത്സരങ്ങൾക്കൊപ്പം ഔട്ട്ഡോർ മത്സരങ്ങളും നടത്തപ്പെടും.
സാംസ്കാരിക കലാ സന്ധ്യയും പരമ്പരാഗത തിരുവോണ രുചികൾ തൂശനിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യയുമാണ് പ്രധാന ആകർഷണം. വർണാഭമായ പൂക്കളമൊരുക്കി തുടക്കം കുറിക്കുന്ന സാംസ്കാരിക സന്ധ്യയിൽ സ്റ്റീവനേജിലെ അനുഗ്രഹീത കലാകാരന്മാർ അണിനിരക്കും.
തിരുവാതിരക്കളി, വൈവിധ്യമാർന്ന നൃത്തനൃത്യങ്ങൾ, കോമഡി സ്കിറ്റുകൾ, ഗാനമേള, മിമിക്രി തുടങ്ങിയ നിരവധി വൈവിധ്യങ്ങളായ കലാപരിപാടികളാണ് വേദിയിൽ അരങ്ങേറുക. മാവേലി തമ്പുരാന്റെ എഴുന്നള്ളത്ത്, ഓണപ്പാട്ടുകൾ, മേളപ്പെരുക്കം, പ്രത്യേക തിരുവോണ സംഗീത-നൃത്താവതരണം എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.
സർഗം സ്റ്റീവനേജ് ഒരുക്കുന്ന ഈ ഓണനിലാവിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മേഴ്സി മാത്യു - 07946 441321, ജിമ്മി തോമസ് - 07460 952027, സിബി കക്കുഴി - 07830 005628.
Venue: Barclays Academy, Walkern Road, Stevenage, SG1 3RB.
National
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെയെന്ന് മോദി പറഞ്ഞു. സാമൂഹ്യമാധ്യമമായ എക്സിലാണ് മോദിയുടെ ആശംസ.
'ഏവർക്കും മനോഹരമായ ഓണം ആശംസിക്കുന്നു. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണിത്. ഈ ഉത്സവം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെ'- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
നേരത്തെ, രാഷ്ട്രപതി ദ്രൗപതി മുർമുവും ഓണാശംസകൾ നേർന്നിരുന്നു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമുള്ള കേരളീയർക്ക് ഓണാശംസകൾ നേരുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവന നൽകാൻ പൗരന്മാരെ ഓണം പ്രചോദിപ്പിക്കട്ടെന്നും രാഷ്ട്രപതി പറഞ്ഞു.
District News
വരൂ...കോഴിക്കോട്ടേക്ക്, മനംനിറയെ ആഘോഷിക്കൂ...
കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് കോഴിക്കോടിനിനി ആഘോഷരാവുകളാണ്. കോഴിക്കോട് ജില്ലയുടെ സാംസ്കാരിക തനിമയും കലാപെരുമയുമെല്ലാം കോര്‍ത്തിണക്കിയാണ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാതല ഓണാഘോഷം കഴിഞ്ഞ ദിവസം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തിരുന്നു. കോഴിക്കോട് നഗരത്തില്‍ കോഴിക്കോട് ബീച്ച്, ടൗണ്‍ ഹാള്‍, ഭട്ട് റോഡ്, മാനാഞ്ചിറ, കുറ്റിച്ചിറ, തളി എന്നീ കേന്ദ്രങ്ങളാണ് വേദിയാകുക. നഗരത്തിന് പുറത്ത് 26ന് അകലാപ്പുഴയിലും 27ന് കാപ്പാട് ബീച്ചിലും ഘോഷയാത്ര, സാംസ്കാരിക സദസ്, കലാവിരുന്ന് എന്നിവയും 29ന് ഉള്ളൂര്‍ കടവില്‍ കയാക്കിംഗ് ഫെസ്റ്റും നടക്കും.
26ന് വൈകുന്നേരം ആറിന് ബീച്ച് ഫ്രീഡം സ്ക്വയറിലെ വേദിയില്‍ നരേഷ് അയ്യര്‍, സുനില്‍കുമാര്‍ എന്നിവരുടെ സംഗീത പരിപാടി, ധ്വനിതരംഗ് കൊച്ചിയുടെ ഡാന്‍സ് മാനിയ. ഭട്ട് റോഡ് ബീച്ച് വേദിയില്‍ വൈകുന്നേരം ആറിന് എം. സ്വാതികയുടെ കുച്ചിപ്പുടി, മുഹമ്മദ് അസ്ലമിന്റെ ബോളിവുഡ് ഹിറ്റ്സ് സംഗീത പരിപാടി. ടൗണ്‍ഹാള്‍ വേദിയിലെ നാടകോത്സവത്തില്‍ വൈകുന്നേരം 6.30ന് കോഴിക്കോട് രംഗഭാഷയുടെ "ഒരുക്കം' നാടകോത്സവം. മാനാഞ്ചിറ സ്ക്വയറിലെ വേദിയില്‍ വൈകുന്നേരം അഞ്ചിന് യോഗ, ആറിന് മെഗാ തിരുവാതിര, 6.30ന് പാവനാടകം, 7.30ന് തുടികൊട്ടും പാട്ട്, എട്ടിന് ദഫ്മുട്ട്, 8.30ന് ഡ്രംസ് ഡിയോ. കുറ്റിച്ചിറയിലെ വേദിയില്‍ വൈകുന്നേരം 6.30ന് റാസ ആന്‍ഡ് ടീമിന്റെ ഗസൽ. തളിയിലെ വേദിയില്‍ വൈകുന്നേരം ആറിന് അജിത്ത് സുബ്രഹ്മണ്യന്റെ ഹിന്ദുസ്ഥാനി ക്ലാസിക്കൽ. ഏഴിന് സീത ശശിധരന്റെ ഭരതനാട്യം.
27ന് വൈകുന്നേരം ആറിന് ബീച്ച് ഫ്രീഡം സ്ക്വയര്‍ വേദിയില്‍ ഹരിശങ്കര്‍ ആന്‍ഡ് ടീമിന്റെ ഓര്‍ക്കസ്ട്ര, ബിജുല ബാലകൃഷ്ണന്റെ കുച്ചിപ്പുടി. ഭട്ട് റോഡ് ബീച്ച് വേദിയില്‍ വൈകുന്നേരം ആറിന് എം.എസ്. ബാബുരാജ് മെഹ്ഫിലും നാട്ടുവെളിച്ചം ഗാനമേളയും. കുറ്റിച്ചിറയിലെ വേദിയില്‍ വൈകുന്നേരം 6.30ന് സിബല്ല സദാനന്ദന് ആന്‍ഡ് ടീമിന്റെ വനിതാ ഓര്‍ക്കസ്ട്ര. തളി വേദിയില്‍ വൈകുന്നേരം ആറിന് ഡോ. സുധ രഞ്ജിത്തിന്റെ കര്‍ണാട്ടിക് ക്ലാസിക്കല്‍ കച്ചേരിയും ഏഴിന് കലാമണ്ഡലം ശ്രീരേഖ ജി. നായരുടെ മോഹിനിയാട്ടവും. ടൗണ്‍ഹാള്‍ വേദിയില്‍ വൈകുന്നേരം 6.30ന് നാടകോത്സവത്തില്‍ കോഴിക്കോട് അഭിനയ തിയറ്റേഴ്സിന്റെ "മിത്രന് പട്ടേരി' നാടകം, മാനാഞ്ചിറ സ്ക്വയര്‍ വേദിയില്‍ വൈകുന്നേരം അഞ്ചിന് ജിംനാസ്റ്റിക്, ആറിന് നാടന്‍പാട്ട്, ഏഴിന് ഒപ്പന, 7.30ന് ചാക്യാര്‍കൂത്ത്, എട്ടിന് മ്യൂസിക് ബാന്‍ഡ് .
28ന് വൈകുന്നേരം 5.30ന് ബീച്ചിലെ ഫ്രീഡം സ്ക്വയര്‍ വേദിയില്‍ കേരള സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്നൊരുക്കുന്ന "ഇന്ത്യന്‍ വസന്തോത്സവം 2026'. ഏഴിന് ഷഹബാസ് അമന്റെ ഗസല്‍. ഭട്ട് റോഡ് ബീച്ച് വേദിയില്‍ ആറിന് മലബാര്‍ മെഹന്ദി സൂഫി ഡാന്‍സ്, ഏഴിന് ഗാനമേള. ടൗണ്‍ഹാള്‍ വേദിയിലെ നാടകോത്സവത്തില്‍ വൈകുന്നേരം 6.30ന് ആപ്ത പയ്യൂരിന്റെ "മീന്‍ പാടും പാട്ട്', തിരുവമ്പാടി ജനചേതനയുടെ "വിപരീതം' എന്നിവയും അരങ്ങിലെത്തും.
29ന് ബീച്ച് ഫ്രീഡം സ്ക്വയര്‍ വേദിയില്‍ വൈകുന്നേരം ആറിന് സൗഷ്ഠവ കോഴിക്കോടിന്റെ നൃത്ത നൃത്യങ്ങളും ഏഴിന് മധു ബാലകൃഷ്ണന് ആന്‍ഡ് ടീമിന്റെ ഓര്‍ക്കസ്ട്രയും നടക്കും. ഭട്ട് റോഡ് ബീച്ച് വേദിയില്‍ വൈകുന്നേരം ഏഴിന് കോഴിക്കോട് ബ്രഹ്മ കലാക്ഷേത്രയുടെ പാട്ടും ചിരിയും, ടൗണ്‍ഹാള്‍ വേദിയിലെ നാടകോത്സവത്തില്‍ വൈകുന്നേരം 6.30ന് വടകര അകം തിയറ്റര്‍ ഗ്രൂപ്പിന്റെ "ക്ണാപ്പന്', നടുവട്ടം ഉറവ് സാംസ്കാരിക വേദിയുടെ "മുച്ചീട്ടുകളിക്കാരന്റെ മകള്‍' എന്നിവയും അരങ്ങേറും.
ഓഗസ്റ്റ് 30ന് സമാപന സമ്മേളനം റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സ്റ്റീഫന്‍ ദേവസിയുടെ ഫ്യൂഷന്‍ മ്യൂസിക്കും ഉണ്ടാകും. വിനോദസഞ്ചാരവകുപ്പ് അനുവദിച്ച 40 ലക്ഷം രൂപക്ക് പുറമെ വിവിധ വ്യാപാര സ്ഥാപങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് ജില്ലാതല ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നത്.
District News
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര വടക്കേകോട്ട റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും നഗരസഭ ചെയർപേഴ്സൺ ഡബ്ല്യൂ.ആര്. ഹീബ ഉദ്ഘാടനം ചെയ്തു. സ്വദേശാഭിമാനി സ് മാരക ഗവ. ടൗണ്‍ എല്‍പി സ് കൂളില് നടന്ന ചടങ്ങില്‍ അസോസിയേഷന് പ്രസിഡന്റ് ആര്. രഞ്ജിത്ത് ലാല്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ ആര്. അജിത, ട്രാഫിക് എസ്.ഐ. സജീവ്, സെക്രട്ടറി ജി.എം. സുഗുണൻ, ട്രഷറർ ഡോ. കെ. ഷാഹുൽ ഹമീദ്, ജോയിന്റ് സെക്രട്ടറി ആര്.കെ സജീവ് എന്നിവര്‍ പങ്കെടുത്തു.
ഞാറക്കാല ഹിമശൈല ഗ്രന്ഥശാലയുടെ ഓണോത്സവം ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എസ്. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. റിട്ട. അധ്യാപകന് പി.എസ്. രാജേന്ദ്രന്, പൊന്‍വിള എസ്സിബി സെക്രട്ടറി എല്‍. ലതകുമാരി എന്നിവര്‍ പങ്കെടുത്തു.
ആനാവൂർ 4794 -ാം നന്പര് എൻഎസ്എസ് കരയോഗത്തിന്റെ ഓണാഘോഷം, വാര്‍ഷികാഘോഷം എന്നിവയുടെ ഉദ്ഘാടനം എൻഎസ്എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ ചെയര്മാൻ എൻ. ഹരിഹരൻ ഉദ്ഘാടനം ചെയ്തു.
നെയ്യാറ്റിന്‍കര റെയിൽവേ സ്റ്റേഷൻ ലെയിൻ സ്വദേശി റസിഡന്റ്സ് അസോസിയേഷന് അംഗങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണോദ്ഘാടനം പ്രസിഡന്റ് കൂട്ടപ്പന മഹേഷ് നിര്‍വഹിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് അത്തപ്പൂക്കള മത്സരവും സംഘടിപ്പിക്കും.
പാറശാല നർത്തകി ഡാൻസ് അക്കാഡമിയുടെ ഓണാഘോഷപരിപാടികളും ചിലങ്ക പൂജയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
മുല്ലൂര്‍ ശ്രീകൃഷ്ണവിലാസം എന്‍എസ്എസ് കരയോഗത്തിന്റെ ഓണാഘോഷം ചലച്ചിത്ര പിന്നണി ഗായികയും സംഗീത സംവിധായകയുമായ അഡ്വ. ഗായത്രി നായര്‍ ഉദ്ഘാടനം ചെയ്തു. കവി മധു മുല്ലൂര്‍ അധ്യക്ഷനായി. മോട്ടിവേഷണല്‍ സ്പീക്കര്‍ ഗിരീഷ് പരുത്തിമഠം മുഖ്യപ്രഭാഷണം നടത്തി.
നെയ്യാറ്റിന്‍കര കൃഷ്ണന്‍കോവില്‍ ജംഗ്ഷന് ഉണ്ണിക്കണ്ണന് സേവാസമിതിയുടെ ഓണാഘോഷവും വാര്‍ഷികാഘോഷവും ആരംഭിച്ചു. ഇന്നു രാവിലെ ഒന്‍പതിന് അത്തപ്പൂവിടല്‍, പത്തിനു കലാ-കായിക മത്സരങ്ങള്‍ എ ന്നിവയുണ്ടാകും. വൈകുന്നേരം ആറിനു സാംസ്കാരിക സമ്മേളനം ഫ്രാന് പ്രസിഡന്റ് എസ്.കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ കൗണ്‍സിലര്‍ മഞ്ചത്തല സുരേഷ് അധ്യക്ഷനാകും. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം. അലി ഫാത്തിമ ഓണസന്ദേശം നല്‍കും.
തിരുമംഗലം റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും വാര്‍ഷികാഘോഷവും 29ന് നെയ്യാറ്റിന്‍ക നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ ഉദ്ഘാടനം ചെയ്യും. അസോസിയേഷന് പ്രസിഡന്റ് തിരുമംഗലം സന്തോഷ് അധ്യക്ഷനാകും. വൈസ് ചെയര്മാന് കെ.കെ. ഷിബു, കൗണ്‍സിലര്‍മാരായ ഗ്രാമം പ്രവീണ്‍, സുരേഷ് കുമാര്‍, അജിന്, മുന്‍ കൗണ്‍സിലര്‍ എസ്.കെ ജയകുമാര്‍ എന്നിവര്‍ സംബന്ധിക്കും.
പാറശാല: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം സമാപിച്ചു. മുൻ എംഎൽഎ എ.ടി. ജോര്‍ജ് സമാപന സമ്മേളനവും സമ്മാനവിതരണവും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. സിനിമ നാടക പിന്നണി ഗായികയും സെക്രട്ടേറിയറ്റ് ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയുമായ പ്രമീള, സരസ്വതി ആശുപത്രി ചെയര്മാന് ഡോ. എസ്. കെ. അജയ്യകുമാര്‍, ജയില്‍ ഉപദേശക സമിതി അംഗം ഡോ. ആര്. വത്സലന്‍, ഡെസ്മാര്ട്ട് ഡയറക്ടര്‍ ഡോ. സുരേഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അരുണ്‍, പൂവാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആതിര, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ആന്‍സി വി. ദാസ്, പി. സലീല, ലിജുകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രത്നരാജ്, ശോഭ കല്‍പാസ്, മാറാടി സനല്‍, ബിന്ദു കെ. സുകുമാര്‍, അര്‍ച്ചന, കെ. ബിന്ദു, പ്രഗീത്, പ്രവീണ, മോഹന കുമാര്‍, വിനിതകുമാരി, ബിഡിഒ കെ.പി. ചിത്ര, ജോയിന്റ് ബിഡിഒ രാജീവ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ മത്സര വിജയികളായുള്ളവര്ക്ക് പുരസ്കാരം സമ്മാനിച്ചു.
വെള്ളറട : വെള്ളറട ജംഗ്ഷനില്‍ ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തംഗം ചരുവിള രാജേഷ് നിർവഹിച്ചു. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. മോഹനന്, യുഡിഎഫ് കണ്‍വീനര്‍ കെ. ദസ്ഥഗീര്‍, ശ്രീകണ്ഠന്, ബ്ലോക്ക് പഞ്ചായത്തംഗം സാം ഡേവിഡ്, ഇടമനശ്ശേരി സന്തോഷ്, കെ.ജി. മംഗള്‍ദാസ്, വികസന സമിതി സെക്രട്ടറി സുരേഷ് കുമാര്‍, ട്രഷറര്‍ രതീഷ്, പ്രസിഡന്റ് സത്യശീലന്, പി.എസ്. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാ പരിപാടികള്‍, ചെണ്ടമേളം, ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കല്‍, തുടങ്ങി വിപുലമായ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കലാപരിപാടികളാണു വികസന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ളത്.
ശ്രീകാര്യം: താഴെ കരിയം ശ്രീഭദ്ര റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷം ഉത്രം ഓഡിറ്റോറിയത്തിൽ വി.മുരളീധരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കരിയം വിജയകുമാർ അധ്യക്ഷനായി. രക്ഷാധികാരി ടി. അശോക്കുമാർ സ്വാഗതം പറഞ്ഞു. സെക്രട്ടറി സൗമ്യ ബിജു പുതിയ പദ്ധതികൾ പരിചയപ്പെടുത്തി. അസോസിയേഷന്റെ മുഴുവൻ റോഡുകളും കാമറാ നിരീക്ഷണത്തിലാക്കുന്ന പദ്ധതി കഴക്കുട്ടം എസിപി എസ്.വൈ. സുരേഷ് ഉദ്ഘാടനം ചെയ്തു.
മുതിർന്ന പൗരന്മാർക്കുള്ള ഓണക്കോടി വിതരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും സമ്മാനദാനവും കൗൺസിലർമാരായ വി.എസ്. ബിന്ദു, അരുൺ വട്ടവിള, എസ്. ജ്യോതിസ് ചന്ദ്രൻ, റൊട്ടേറിയൻ ആർ. ബിജുകുമാർ, എൽ. ശ്രീലേഖ, സി. ബാബു, എം. രഞ്ജിത് കുമാർ, കെ.കെ. ശ്രീനിവാസൻ എന്നിവർ ചേർന്നു നിർവഹിച്ചു.
കള്ളിക്കാട്: 20 വർഷമായി ഒന്നാം ഓണത്തോടനുബന്ധിച്ച് നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങായി സംഘമിത്ര പുരുഷ സ്വയംസഹായ സംഘം. മങ്കാരമുട്ടം സംഘമിത്ര പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഇത്തവണയും 40 കുടുംബങ്ങൾക്ക് ഓണക്കോടി, മലക്കറി, അരി എന്നിവ വിതരണം ചെയ്തു.
കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ആനി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സജിനിമോൾ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ. അജിത, കവി അജി ദൈവപ്പുര എന്നിവർ പങ്കെടുത്തു.
പകല്‍വീട്ടിലെ അമ്മമാരുടെ പൊന്നോണാഘോഷം
നെയ്യാറ്റിന്‍കര : വട്ടത്തില്‍ കളംവരച്ച് അവര്‍ പൂക്കളം തീര്‍ത്തു. ഒറ്റയ്ക്കും സംഘമായും പാട്ടുപാടി. ചിലര്‍ പതിയെ ചുവടുകള്‍വച്ചു. പകല്‍വീട്ടിലെ അമ്മമാര്‍ മാവേലിയോടൊപ്പംനിന്ന് ചിത്രവും പകര്‍ത്തി. നെയ്യാറ്റിൻകര നഗരസഭയുടെയും സാമൂഹ്യനീതി വകുപ്പിന്റെയും ഹെൽപ്പ് ഏജ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ പത്താംകല്ലില് പ്രവർത്തിക്കുന്ന മാതൃക സായംപ്രഭ ഹോം പകൽവീട്ടിലെ അമ്മമാരാണ് ഇക്കുറിയും ഓണം ആഘോഷിച്ചത്.
നെയ്യാറ്റിൻകര നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. സജീവ് കുമാര്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ. ഷിബു മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ ബിന്ദു പ്രകാശ് ഓണസന്ദേശം നൽകി.
പകല്‍വീട്ടിലെ അമ്മമാര്‍ തിരുവാതിര, ഓണപ്പാട്ട് എന്നിങ്ങനെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സുന്ദരിക്ക് പൊട്ടുതൊടൽ, നാരങ്ങയും സ്പൂണും മുതലായ വിവിധ തരത്തിലുള്ള ഓണക്കളികളും അരങ്ങേറി. നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്യൂ.ആർ. ഹീബ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പകല്‍വീട്ടിലെ അംഗങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പാറശാല രൂപത എംസിഎ നേതാക്കൾ പകൽവീട് സന്ദർശിച്ചു. എല്ലാവർക്കും ഓണക്കോടികൾ വിതരണം ചെയ്തു. മാറനല്ലൂർ ക്രൈസ്റ്റ് കോളജിലെ എംഎസ്ഡബ്ല്യൂ വിദ്യാർഥികളും പകൽവീട് സന്ദർശിച്ച് വിവിധ കലാ പരിപാടികൾ സംഘടിപ്പിച്ചു.
Kerala
കൊച്ചി: കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ ഓണാഘോഷം സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഒരുമയുടേതുമാകട്ടെയെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, വൈസ് പ്രസിഡന്റ് ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ്, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് മാർ തോമസ് തറയില്‍ എന്നിവര്‍ ആശംസാസന്ദേശത്തിൽ പറഞ്ഞു.
മത, സാമുദായിക പരിഗണനകള്‍ക്ക് ഉപരിയായ മാനവസാഹോദര്യവും ഐക്യവും സ്നേഹവും സമാധാനവും നന്മയും ദേശസ്നേഹവും പങ്കുവയ്ക്കാനും വളര്‍ത്താനും ഓണാഘോഷങ്ങളിലൂടെ സാധിക്കണം.
കഥകളാണ് മാനവസംസ്കാരത്തെ രൂപപ്പെടുത്തുന്നതെന്നും അത്തരം ഒരു നല്ല കഥയാണ് ഓണത്തെക്കുറിച്ചുള്ളതെന്നും കള്ളവും ചതിയുമില്ലാത്ത നല്ല നാളയെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന മഹാബലിക്കഥ എല്ലാക്കാലവും പ്രസക്തമാണെന്നും ആശംസാസന്ദേശത്തില്‍ പറഞ്ഞു.
District News
ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ ഹരിത ഓണം കാമ്പയിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന് സംഘടിപ്പിച്ച പൂക്കള മത്സരത്തില്‍ അജൈവ പാഴ്വസ്തുക്കള് ഉപയോഗിച്ച് ചക്കുപള്ളം പഞ്ചായത്ത് ഹരിത കര്‍മസേന അംഗങ്ങള്‍ നിര്‍മിച്ച പൂക്കളം ശ്രദ്ധേയമായി.
പൂക്കള്‍ക്ക് പകരം അജൈവ പാഴ്വസ്തുക്കളും പുനരുപയോഗ ഉത്പന്നങ്ങളുംകൊണ്ട് നിര്‍മിച്ച പൂക്കളം ആശയങ്ങള്‍ കൊണ്ടും മനോഹാരിത കൊണ്ടും സമ്പുഷ്ടമായി. മാവേലി ഒരു പ്ലാസ്റ്റിക് ബോട്ടില്‍ ബിന്നില്‍ നിക്ഷേപിക്കുന്നത് ഉള്‍പ്പെടെ ശുചിത്വ മിഷന് എംബ്ലവും ഭൂമിയും ഉള്‍പ്പെടെ വ്യത്യസ്തമായ ആശയങ്ങളാണ് ഹരിതകര്‍മസേനാംഗങ്ങള്‍ ചേര്‍ന്ന് പൂക്കളത്തിലൂടെ കോറിയിട്ടത്.
ചക്കുപള്ളം പഞ്ചായത്ത് ഹാളില്‍ ഒരുക്കിയ പൂക്കളം വിവിധ നിറങ്ങളിലെ പ്ലാസ്റ്റിക് അടപ്പുകള്‍, കുപ്പികള്‍, തുണികള്‍, മുത്തുകള്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മിച്ചത്. ആറു കിലോ വരുന്ന വിവിധ പാഴ്വസ്തുക്കളാണ് മനോഹരമായ പൂക്കളമായി മാറിയത്. പതിമൂന്ന് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് പൂക്കളം നിര്‍മാണത്തിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ റീനമോള് ചാക്കോയാണ്. കൂടാതെ പഞ്ചായത്ത് പ്രസിഡന്റ് റെജിമോന് ഷിബി, ഭരണസമിതി, പഞ്ചായത്ത് സെക്രട്ടറി ജെസ്മല്‍ ജലാല്‍, അസിസ്റ്റന്റ് സെക്രട്ടറി ജോസഫ് ഡാനിയേല്‍ എന്നിവരുടെ പിന്തുണയോടെയാണ് ഹരിതകര്‍മസേന അംഗങ്ങള്‍ ഈ പൂക്കളം നിര്‍മിച്ചത്.
District News
മൂന്നാർ: ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ഓണക്കാലത്ത് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സമയത്ത് ലഭിക്കാതെ വന്നതോടെ മൂന്നാര്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഓണാഘോഷത്തിനു നിറം മങ്ങി.
ബന്ധപ്പെട്ട ബില്ലുകളും രേഖകളും സമര്‍പ്പിക്കുന്നതിലുണ്ടായ കാലതാമസമാണ് ജീവനക്കാര്‍ക്കു വിനയായത്. ബോണസും ഉത്സവബത്തയും ലഭിക്കാതായതോടെ ഇത്തവണ സാമ്പത്തിക പരാധീനതയിലാണ് ഇവരുടെ ഓണാഘോഷം.
ആനുകൂല്യങ്ങള്‍ സമയത്തു ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാര്‍. എന്നാല്‍, പ്രതീക്ഷ അസ്ഥാനത്തായതോടെ തീരുമാനിച്ചിരുന്ന പദ്ധതികളെല്ലാം അവതാളത്തിലായി. സമയത്തുതന്നെ ബില്ലുകള്‍ എല്ലാം സമര്‍പ്പിച്ചിരുന്നെന്നും ട്രഷറിയിലുണ്ടായ കാലതാമസമാണ് ആനുകൂല്യങ്ങള്‍ വൈകുന്നതിന് കാരണമായതെന്നാണ് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറയുന്നത്. ശുചീകരണ തൊഴിലാളികള്‍ക്കും പണം ലഭിക്കാതെ വന്നതോടെ അവരുടെ കുടുംബങ്ങളിലും ഓണം പേരിനു മാത്രമായി.
Kerala
തിരുവനന്തപുരം: ഇത്തവണ സപ്ലൈകോയിൽ റെക്കോർഡ് ഓണം വിൽപന. ജൂലൈ 22 മുതൽ ചൊവ്വാഴ്ച വൈകിട്ട് വരെയുള്ള കണക്കുകൾ പ്രകാരം 422.17 കോടി രൂപയുടെ വിറ്റുവരവാണ് ഇത്തവണ സപ്ലൈകോ നേടിയത്.
ഇതിൽ 153.49 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിൽപനയിലൂടെയും 268.89 കോടി രൂപ നോൺ-സബ്സിഡി സാധനങ്ങളുടെ വിൽപനയിലൂടെയുമാണ് നേടിയത്. 2025ൽ ഓണക്കാലത്തെ 35 ദിവസത്തെ ആകെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു.
മുൻവർഷത്തെ അപേക്ഷിച്ച് സപ്ലൈകോയുടെ വിറ്റുവരവിൽ വൻ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മിക്ക സബ്സിഡി സാധനങ്ങള്‍ക്കും വില വര്‍ധിപ്പിക്കാതെയും പലതിനും വിലകുറച്ചിട്ടും ഈ നേട്ടത്തിലെത്താനായത് ജനങ്ങള്‍ സപ്ലൈകോയെ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ആശ്രയിച്ചതിനാലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Editorial
ഓണത്തിനു മതമുണ്ടോ ഇല്ലയോ എന്ന ചർച്ച അവരു തുടരട്ടെ; നമുക്ക് ആഘോഷിക്കാം. വിദ്വേഷ-അഴിമതി-ഭയ രഹിത രാഷ്ട്രീയത്തെ, വൈവിധ്യങ്ങളെ പൂക്കളമാക്കുന്ന സംസ്കാരത്തെ നമുക്ക് എറ്റെടുക്കാം. മതത്തിന്റെ മുഖംമൂടിയണിഞ്ഞ വർഗീയതയുടെ വിഴുപ്പുഭാണ്ഡങ്ങൾ നാം ഏറ്റെടുക്കില്ല. മനുഷ്യരെ തുല്യരായി കാണുന്ന, കള്ളവും ചതിയുമില്ലാത്ത സദ്ഭരണം യാഥാർഥ്യമാകുവോളം നമുക്കു മഹാബലിക്കായുള്ള കാത്തിരിപ്പു തുടർന്നേ തീരൂ. ഐക്യത്തിന്റെ ദിനമാണിന്ന്. എല്ലാവർക്കും ഓണാശംസകൾ!
മാവേലിനാടിന്റെ ഭരണഘടനയെന്നോ ദേശീയഗാനമെന്നോ പറയാവുന്ന ആ പാട്ടിന്റെ അന്തഃസത്ത അതിൽനിന്നു തെരഞ്ഞെടുത്ത രണ്ടു ചരണങ്ങളിൽ പ്രകടമാണ്.
“മാവേലി നാടു വാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ.
കള്ളവുമില്ല ചതിയുമില്ല-
എള്ളോളമില്ല പൊളിവചനം”
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതുവച്ച് ആത്മപരിശോധന നടത്തി, കർമനിരതമായാൽ ഒരു സോഷ്യലിസ്റ്റ്-മതേതര-ജനാധിപത്യ രാജ്യം ഫലവത്താകും. മാവേലി ചരിത്രമായാലും ഭാവനാസൃഷ്ടിയായാലും അതിനൊരു രാഷ്ട്രീയ മാനിഫെസ്റ്റോയുടെ സ്വഭാവമുണ്ട്. എല്ലാ മനുഷ്യർക്കും തുല്യപദവിയുള്ളൊരു നാടിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് അതു തുടങ്ങുന്നത്. തൊഴിലാളിക്കോ മുതലാളിക്കോ മതാധിപതിക്കോ അവിടെ സർവാധിപത്യമില്ല. “ഇന്ത്യയിലെ ജനങ്ങളായ നാം” എന്നു തുടങ്ങുന്ന ഇന്ത്യൻ ഭരണഘടനാ ആമുഖത്തിലുള്ളതും ഈ സങ്കൽപമാണ്. എന്നിട്ടും നാം തുല്യരല്ലെന്ന കള്ളനാണയം അടിച്ചിറക്കുന്ന കമ്മട്ടങ്ങൾ നിരോധിക്കപ്പെടുന്നില്ല. സ്വാതന്ത്ര്യം ലഭിച്ച് 80 വർഷമാകുന്പോഴും ഭരണഘടനയെ സംരക്ഷിക്കാൻ ജനങ്ങൾക്ക് കോടതി കയറേണ്ടിവരുന്നു. അതേ, മാവേലിനാട് ഒരു സങ്കൽപമായി തുടരുന്നു. നമുക്ക് ഓണത്തെ മറക്കാനാകില്ല.
ആധുനിക ജനാധിപത്യ വ്യവസ്ഥയ്ക്കുപോലും ആർജിക്കാനായിട്ടില്ലാത്ത ഒരു മാതൃകാരാഷ്ട്ര സങ്കൽപമാണത്. വേൾഡ് ഇക്വിറ്റി ലാബ് കഴിഞ്ഞ വർഷം പുറത്തുവിട്ട കണക്കനുസരിച്ച്, ദേശീയ വരുമാനത്തിന്റെ 58 ശതമാനവും 10 ശതമാനം ആളുകളുടെ കൈയിലായി. താഴേത്തട്ടിലുള്ള 50 ശതമാനം പേർക്കു ലഭിക്കുന്നത് വെറും 15 ശതമാനം. മൊത്തം സന്പത്തിന്റെ 65 ശതമാനവും അതിസന്പന്നരായ 10 ശതമാനം പേരുടെ കൈയിലായി. ഇതുകൂടി ശ്രദ്ധിക്കുക. താഴേത്തട്ടിലുള്ള 50 ശതമാനം ആളുകളുടെ കൈവശമുള്ള സന്പത്തിന്റെ മൂന്നിരട്ടിയിലധികമാണ് 0.001 ശതമാനം വരുന്ന 60,000 ശതകോടീശ്വരന്മാരുടെ കൈവശം കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ അസമത്വങ്ങളുടെ നാട്ടിൽ തുല്യതാസങ്കൽപമായ ഓണം ആഘോഷിക്കാൻ നാം ഒന്നിക്കുകയാണു വേണ്ടത്.
ഭരണാധികാരികളായാലും മതഭ്രാന്തരായാലും ഒന്നിച്ചൊരു പാട്ടുപാടാനോ നൃത്തം ചെയ്യാനോ സദ്യ ഉണ്ണാനോ പോലും സമ്മതിക്കാത്തവരെ അവഗണിക്കണം. ഒരാൾ ചോദിക്കുന്നത്, ഏതെങ്കിലും പുരാണത്തിലോ ഇതിഹാസത്തിലോ മഹാബലി കേരളം ഭരിച്ചിരുന്നതിനു തെളിവുണ്ടോ എന്നാണ്. ചോദിച്ചയാൾ പങ്കെടുക്കുന്ന ബാക്കിയെല്ലാ ആഘോഷങ്ങൾക്കും തെളിവുണ്ടോയെന്നതു വേറെ കാര്യം. മറ്റൊരാൾക്കു സംശയം, പാതാളത്തിൽനിന്നു വരുന്നവനെ കാത്തിരിക്കണോ എന്നാണ്. മഹാബലിയുടെ ഐതീഹ്യത്തിലെ “മാനുഷരെല്ലാരുമൊന്നുപോലെ” എന്ന ഐക്യസന്ദേശമോ തുല്യതയും സമൃദ്ധിയും സ്വപ്നം കാണാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന മഹാബലിയുടെ വരവ് എന്ന സങ്കൽപമോ അദ്ദേഹത്തിനു മനസിലായിട്ടില്ല. പാതാളത്തിലാണ് അദ്ദേഹം തൂങ്ങിക്കിടക്കുന്നത്.
സ്കൂളുകളിലും കോളജുകളിലും ആഘോഷം നടക്കുന്പോൾ പങ്കെടുക്കുന്നതു ശരിയല്ലെന്നാണ് മറ്റു ചിലരുടെ മുന്നറിയിപ്പ്. പക്ഷേ, അദ്ദേഹത്തിന്റെ സമുദായത്തിൽ പെട്ടവരും അതത്ര ഗൗനിച്ചില്ല. ഇടുങ്ങിയ വ്യാപാരങ്ങൾ പുതിയ തലമുറ ഏറ്റെടുക്കുന്നില്ല. ഇങ്ങനെ വാതിലുകൾ കൊട്ടിയടച്ചാൽ എല്ലാ ആഘോഷങ്ങളും ചിലർക്കായി ചുരുങ്ങും. സൗഹൃദത്തിന്റെ, സാഹോദര്യത്തിന്റെ പൊതുവിടങ്ങൾ അപ്രത്യക്ഷമാകും. ഏതായാലും ഇത്തരം മതകേന്ദ്രീകൃത അഭിപ്രായങ്ങൾ കേരളത്തിലായതുകൊണ്ട് വിലപ്പോയിട്ടില്ല.
തുല്യത, സാഹോദര്യം, പങ്കുവയ്ക്കൽ... നന്മയുടെ ഈ ആഘോഷത്തെ അവസരമാക്കാം. ദുർഭരണങ്ങളെക്കുറിച്ചു തിരിച്ചറിവു നൽകാൻ ‘ഇന്നെത്തുന്ന’ മാവേലിയെ വരവേൽക്കാം. ഒന്നിച്ചൊരു പൂക്കളമൊരുക്കാം, സദ്യ പങ്കുവയ്ക്കാം. ഈ ഓണവും ഓർമിപ്പിക്കുന്നു... നാമൊന്നാണ്.
Kerala
ന്യൂഡൽഹി: കേരളത്തിന് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമുള്ള കേരളീയർക്ക് ഓണാശംസകൾ നേരുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവന നൽകാൻ പൗരന്മാരെ ഓണം പ്രചോദിപ്പിക്കട്ടെന്നും രാഷ്ട്രപതി പറഞ്ഞു.
NRI
അബുദാബി: തലസ്ഥാന നഗരിയിലെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ ഇന്ത്യ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷങ്ങള്‍ക്ക് ഒരുക്കം തുടങ്ങി.
സെപ്റ്റംബർ 13ന് അയായിരം പേർ പങ്കെടുക്കുന്ന വിപുലമായ ഓണസദ്യയോട് കൂടിയാണ് ഓണാഘോഷങ്ങൾക്ക് അരങ്ങുണരുക. നവംബർ ഏഴു വരെ പരിപാടികൾ നീണ്ടു നിൽക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിൽ നിന്നെത്തുന്ന പ്രമുഖ പാചക വിദഗ്ധനായ കണ്ണന്റെ നേതൃത്വത്തിലാണ് ഐഎസ്സി - എസ്എഫ്സി ഓണസദ്യക്കുള്ള ഒരുക്കങ്ങൾ നടക്കുക. അംഗങ്ങൾ തന്നെയാണ് ഈ വിപുലമായ സദ്യക്കുള്ള ഒരുക്കങ്ങളിൽ പങ്കാളികളാകുന്നതെന്നു പ്രസിഡന്റ് ബിജി എം. തോമസ് അറിയിച്ചു.
സെപ്റ്റംബര്‍ 13ന് പൂക്കള മത്സരം നടക്കും. 15ന് പരമ്പരാഗത ഓണക്കളികളും 17ന് യുവജന ഓണാഘോഷവും നടക്കും. 19ന് പ്രമുഖ ഗായകന് ജാസി ഗിഫ്റ്റ് നയിക്കുന്ന ഓണം ഗ്രാന്റ് മ്യൂസിക്കല്‍ നൈറ്റും നവംബര്‍ ഏഴിന് തിരുവാതിര മത്സരവും അരങ്ങേറും.
60 വർഷങ്ങൾ പൂർത്തിയാക്കുന്ന അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് ഒക്ടോബർ 10ന് തുടക്കം കുറിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
റിയാലിറ്റി ഷോകളിലൂടെ ജനപ്രീതിയാർജിച്ച ഗായകരായ സുഹൈൽ, അമൃത രാജൻ എന്നിവർ നയിക്കുന്ന സംഗീതപരിപാടിയോടെയാണ് ജൂബിലി ആഘോഷങ്ങൾ ആരംഭിക്കുക.
ജനറല്‍ സെക്രട്ടറി ലിംസണ്‍ കെ ജേക്കബ്, ട്രഷറര്‍ ജോണ്‍ ജോസഫ്, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി കെ.സി. അജിത്, ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ കുഞ്ചേറിയ ജോസഫ്, എസ്എഫ്സി ഗ്രൂപ്പ് ചെയര്മാന് കെ. മുരളീധരന് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Kerala
വയനാട്: വിസ്മയമൊരുക്കി 25,000 ചതുരശ്ര അടി മെഗാ പൂക്കളം. ജില്ലാതല ഓണം വാരാഘോഷത്തിന്റെ ഭാഗമായി വയനാട് ഇരുളം ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിലാണ് മെഗാ പൂക്കളം തീർത്തത്.
നാട്ടുകാരെല്ലാം ചേർന്ന് മൂന്ന് ദിവസത്തെ പ്രയത്നത്തിലാണ് പൂക്കളമൊരുക്കിയത്. ലയൺസ് ക്ലബിന്റെ ആശയമായിരുന്നു വമ്പൻ പൂക്കളം. ഇതിനൊപ്പം നാട്ടുകാർ ഒത്തുചേരുകയായിരുന്നു. മാവേലിയോടൊപ്പം നാട്ടുകാരുടെ പ്രിയങ്കരനായിരുന്ന മണിയൻ എന്ന കാട്ടാനയേയും പൂക്കളത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2019ലാണ് ഈ കാട്ടാന ചരിഞ്ഞത്.
ഈമാസം അഞ്ചു മുതലാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരുളത്ത് ഓണാഘോഷം തുടങ്ങിയത്. അവിട്ടം വരെ നീണ്ടു നിൽക്കുന്നതാണ് ഇവിടുത്തെ ഓണാഘോഷം.
ജില്ലയുടെ ഓണാഘോഷങ്ങൾക്ക് തിളക്കം കൂട്ടുന്ന ഈ കൂറ്റൻ പൂക്കളം കാണാൻ നിരവധി ആളുകളാണ് ഇരുളം സ്കൂൾ ഗ്രൗണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
Health
ഓണസദ്യ കഴിക്കുമ്പോൾ ഇതുകൂടി അറിയണം...
എല്ലാ ഉത്സവങ്ങളുടെയും അവിഭാജ്യ ഘടകമാണ് നല്ല ഭക്ഷണം. പ്രത്യേകിച്ചും ഓണത്തിനു കൊയ്ത്തുത്സവത്തിന്റെ മാനം കൂടിയുള്ളതിനാൽ വിഭവസമൃദ്ധമായ സദ്യ ഓണാഘോഷത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ്. കുബേര കുചേല വ്യത്യസമില്ലാതെ ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങൾക്കും ഓണസദ്യ പ്രിയങ്കരം.
കുടുംബബന്ധങ്ങൾ തേച്ചുമിനുക്കി തിളക്കമാർന്നതാക്കുന്നതിനുള്ള അവസരം കൂടിയാണ് ഓണം. പരസ്പരം കാണുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന അവസരമായും ഓണം മാറുന്നു. ഒന്നിച്ചുകൂടി ഒരുമിച്ചു ഭക്ഷണം തയാറാക്കി കഴിക്കുന്പോൾ ഓണം കൂട്ടായ്മയുടെ കൂടി ഉത്സവമാകുന്നു.
പണ്ടൊക്കെ സദ്യയെന്നത് ഓണം പോലെയുള്ള വിശേഷാവസരങ്ങളിലായിരുന്നു. ഇന്നു കാലം മാറിയപ്പോൾ ദിവസവും സദ്യ വിളന്പുന്ന ഹോട്ടലുകൾ നാട്ടിൽ പലയിടങ്ങളിലുമായി. മിക്കപ്പോഴും ഭക്ഷണം ഒന്നു രണ്ടു കറികളിലൊതുങ്ങുന്പോൾ ഓണത്തിനാണ് വിഭവസമൃദ്ധമായി നാം ആഹാരം കഴിക്കുന്നത്. ഇപ്പോൾ എന്തു വിശേഷത്തിനും സദ്യ ഒഴിവാക്കാനാകാതെ വന്നിരിക്കുന്നു.
ഭക്ഷണം ഷഡ്രസപ്രധാനം
ഓണസദ്യയെന്നതു നമ്മുടെ ദഹനേന്ദ്രിയത്തെ നന്നായി മനസിലാക്കിയശേഷം പൂർവികരായ ആചാര്യന്മാർ വിഭാവന ചെയ്തതാണ്. ഷഡ്രസപ്രധാനമാണ് നമ്മുടെ ഭക്ഷണമെന്നു പറയാറുണ്ട്. മധുരം, എരിവ്, ഉപ്പ്, കയ്പ്, ചവർപ്പ്, പുളി..എന്നീ ആറു രസങ്ങളും ഓണസദ്യയിലുണ്ട്. ഈ ആറു രസങ്ങളും ചേർന്ന ഭക്ഷണത്തെ ഒന്നാംതരം ഓണസദ്യയെന്നു പറയാം.
ഓണസദ്യ സമീകൃതാഹാരം
ഓണസദ്യ സമീകൃതാഹാരമെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. എല്ലാത്തരം പച്ചക്കറികളിൽ നിന്നുമുള്ള പോഷകങ്ങൾ ഓണസദ്യയിൽ നിന്നു ലഭിക്കും. ആവശ്യത്തിനു കാർബോഹൈഡ്രേറ്റും പ്രോട്ടീനുമുണ്ട്. പച്ചക്കറികൾ കൂടുതലായി ഉപയോഗിക്കുന്നതിനാൽ അതിൽ നിന്നു ധാതുലവണങ്ങൾ, ജീവകങ്ങൾ എന്നിവയും ശരീരത്തിനു കിട്ടുന്നു.
അടുത്ത തലമുറയുടെ ആരോഗ്യം മനസിൽ കണ്ടാണ് ഓണസദ്യയിൽ വിഭവങ്ങളുടെ നീണ്ടനിര. ഓരോ വിഭവവും പരസ്പരം ബന്ധപ്പെിരിക്കുന്നു. ചോറുവിളന്പിയ ശേഷം ഒഴിക്കുന്ന പരിപ്പിനൊപ്പം പപ്പടവും നെയ്യും. എല്ലാം പരസ്പരപൂരകങ്ങൾ. ശരീരപോഷണത്തിന് ആവശ്യമായതെല്ലാം ഓണസദ്യയിലുണ്ട്.
തൂശനിലയിലെ കുത്തരിച്ചോറ്
ഓണസദ്യ വിളന്പുന്ന ഇലയ്ക്കു പോലും പ്രത്യേകതയുണ്ട്. കഴുകിയെടുത്ത തൂശനിലയിലാണു സദ്യ വിളന്പുന്നത്. അധികം മുറ്റാത്ത തളിരിലയിൽ ചൂടു ചോറു വീഴുന്പോൽ ഇലയിൽ നിന്നു ചില വിറ്റാമിനുകളും ക്ലോറോഫിലും ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലെത്തും. അലുമിനിയത്തിന്റെയും ചെമ്പിന്റെയും അംശം അല്പം പോലും കലരാത്ത ഭക്ഷണം എന്ന പ്രത്യേകതയും തൂശനിലയിൽ സദ്യയുണ്ണുന്പോൾ കിട്ടും. അലുമിനിയം ഫോയിലിലും പ്ലാസ്റ്റിക് കോട്ടിംഗ് പേപ്പറുകളി ലും പ്ലാസ്റ്റിക് ഇലകളിലും ഭക്ഷണം കഴിക്കുന്ന പതിവുകളിൽ നിന്ന് പലർക്കും ഓണനാളുകൾ മോചനം നല്‍കും.
തവിടിനു വിറ്റാമിൻ ബി കോംപ്ലക്സ്
സദ്യയിൽ പ്രധാനം കുത്തരിച്ചോറു തന്നെ. തവിടു കളയാത്ത കുത്തരിച്ചോറ്. കുത്തരിച്ചോറിൽ നിന്നു കാർബോഹൈഡ്രേറ്റ് കിട്ടുന്നു. തവിടുകളയാത്തതിനാൽ അതിൽ നിന്നു വിറ്റാമിൻ ബി കോപ്ലക്സും കിട്ടും.
മഴവിൽ അഴകോടെ കറികൾ
ഓണസദ്യ വിളന്പുന്നതിനു പോലും ഏറെ പ്രത്യേകതകളുണ്ട്. നഗരത്തിലെ തിരക്കുകൾക്കു വിടനല്‍കി ഓണനാളുകളിൽ നാട്ടിൻപുറത്തെ ബന്ധുവീടുകളിലെത്തുന്പോൾ പലപ്പോഴും കൊച്ചുകുട്ടികൾ ഏറെ കൗതുകത്തോടെ സദ്യ വിളന്പുന്നതു നോക്കി നിൽക്കാറുണ്ട്. കൃത്രിമമായി നിറങ്ങൾ ചേർക്കാതെ തന്നെ മഴവിൽ അഴകുള്ള കറികൾ തൂശനിലയിൽ തെളിയുന്ന കാഴ്ച നയനാമൃതം തന്നെ. മാങ്ങഅച്ചാർ ചുവപ്പുനിറം, കിച്ചടി വെള്ള നിറം, ബീറ്റ്റൂട്ട് കിച്ചടി പിങ്ക് നിറം, കാബേജ് തോരൻ മഞ്ഞ നിറം... എന്നിങ്ങനെ സ്വാഭാവിക നിറങ്ങളിലുള്ള കറികൾ ഓണസദ്യയെ വർണാഭമാക്കുന്നു. പല നിറങ്ങളിലുള്ള പച്ചക്കറികളും ഇലക്കറികളും പഴങ്ങളും സമ്മാനിക്കുന്ന പോഷകങ്ങൾ ആരോഗ്യജീവിതത്തിനു മുതൽക്കൂട്ടാകുന്നു.
ബുദ്ധിവികാസത്തിനു പരിപ്പും നെയ്യും
പരിപ്പും നെയ്യും കുട്ടികൾക്കു രുചിയും കൗതുകവും സമ്മാനിക്കുന്നതിനൊപ്പം അവരുടെ ബുദ്ധിവികാസത്തിനു സഹായകമായ പോഷകങ്ങളുംനല്കുന്നു. പരിപ്പിൽ നിന്നു കിട്ടുന്ന പ്രോട്ടീനും നെയ്യിൽ നിന്നു കിട്ടുന്ന മീഡിയം ചെയിൻ ട്രൈ ഗ്ലിസറൈഡ്സും(സാച്ചുറേറ്റഡ് ഫാറ്റ്) കുട്ടികളുടെ ബുദ്ധിവികാസത്തിന് അവശ്യം. പണ്ടുള്ളവർ പരിപ്പും നെയ്യും ചേർത്തു കുട്ടികൾക്കു ചോറു കൊടുത്തിരുന്നത് വെറുതേയല്ലെന്ന് മനസിലായില്ലേ. ഇത്തരം
ശാസ്ത്രീയ വശം കൂടി അറിയുന്പോൾ വാസ്തവത്തിൽ സദ്യയുടെ മഹത്വം ഒന്നുകൂടി മെച്ചപ്പെടുകയാണു ചെയ്യുന്നത്.
സാമ്പാർ നന്നായാൽ സദ്യ നന്നായി
പരിപ്പും നെയ്യും കഴിഞ്ഞാൽ പിന്നെ സാന്പാർ. കറികളിൽ പ്രധാനിയാണു സാമ്പാർ. സന്പാർ നന്നായാൽ സദ്യ നന്നായി എന്നാണു പറയാറുള്ളത്. പരിപ്പും മറ്റു പച്ചക്കറികളും ചേർന്ന സാന്പാറിലൂടെ ശരീരത്തിനു വേണ്ട എല്ലാ പോഷകങ്ങളും കിട്ടും. ഇലക്കറി കൊണ്ടുള്ള തോരൻ, നീളത്തിൽ മുറിച്ച പച്ചക്കറികൾ കൊണ്ടു തയാറാക്കുന്ന അവിയൽ എന്നിവയിൽ നിന്നെല്ലാം ധാരാളം നാരുകളും വിറ്റാമിനുകളും ശരീരത്തിനു കിട്ടും. പലതരം പച്ചക്കറികൾ ചേർത്ത വിഭവങ്ങൾ ഭക്ഷണക്രമത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ആരോഗ്യജീവിതത്തിനു സഹായകം. സാമ്പാറും അവിയലും കഴിക്കുമ്പോൾത്തന്നെ നമുക്ക് അവശ്യം വേണ്ട പോഷകങ്ങൾ സ്വന്തമാക്കാം.
പയറിലും പരിപ്പിലും പ്രോട്ടീൻ
പയറും പച്ചക്കറിയും ചേർത്തുണ്ടാക്കുന്ന എരിശേരി, അധികം മൂപ്പെത്താത്ത കുന്പളങ്ങയും വൻപയറും ചേർത്തുണ്ടാക്കുന്ന ഓലൻ എന്നിവയും രുചിയിലും ഗുണത്തിലും മുൻപന്തിയിൽത്തന്നെ. പയറിലൂടെയും പരിപ്പിലൂടെയും ശരീരത്തിനാവശ്യമായ പ്രോട്ടീൻ ലഭിക്കും.
ശുദ്ധീകരണത്തിന് ഓലൻ
ഓലൻ എരിവു കുറഞ്ഞ വിഭവമായതിനാൽ കുട്ടികൾക്കും ഏറെയിഷ്ടം. പണ്ടു നാട്ടിൻപുറങ്ങളിൽ ചെറിയ നെയ്ക്കുന്പളങ്ങ സുലഭമായിരുന്നു. ഇന്ന് അതിനുപകരം മാർക്കറ്റിൽ നിന്നു തടിയൻ കായയാണ് അടുക്കളയിലെത്തുന്നത്. ചെറിയ കുന്പളങ്ങയിൽ ജലാംശം കുറവാണ്. വയറിനുണ്ടാകുന്ന എല്ലാ അസുഖങ്ങൾക്കും നെയ്ക്കുന്പളങ്ങയുടെ ജ്യൂസ് ഗുണപ്രദമെന്ന് ആയുർവേദം പറയുന്നു. ശരീരത്തിന് ക്ലെൻസിംഗ് ഇഫക്ട് നല്കുന്ന പച്ചക്കറിയാണ് കുന്പളങ്ങ; ശരീരത്തിലെ മാലിന്യങ്ങൾ പുറന്തളളുന്നതിനു സഹായകമെന്നു ചുരുക്കം.
മോരും രസവും ദഹനത്തിന്
ഇഞ്ചിയും പുളിയും ചേർത്തു തയാറാക്കുന്ന പുളിയിഞ്ചിയാണ് ഓണസദ്യയിലെ മറ്റൊരു താരം. മോരും രസവും ദഹനത്തിനു സഹായകം. പായസവും കുടിച്ചു തീരുന്പോഴാണു സദ്യയിൽ രസവും മോരും വിളന്പുന്നത്. രസത്തിലുള്ള കുരുമുളകും വെളുത്തുള്ളിയും ചേർന്നുവരുന്പോൾ അത് ഒൗഷധക്കൂട്ടു പോലെയാണ്. പെട്ടെന്നു ദഹനം സാധ്യമാക്കുന്നു.
അവസാനം രസവും മോരും കുടിച്ചാൽ വയറിനു സദ്യയുടെ ഭാരം ഉണ്ടാവില്ല. കാളനിലെ പുളിയും എരിശേരിയിലെ എരിവുമാണ് ഓണസദ്യ സമ്മാനിക്കുന്ന മറ്റു രസങ്ങൾ.പായസത്തിൽ മധുരം. പാവയ്ക്ക മെഴുക്കുപുരട്ടിയുടെ ചവർപ്പ്.. ഷഡ്രസങ്ങൾ ഓണസദ്യയിൽ പൂർണമാകുന്നു.
ഓണസദ്യയിലെ തെക്കനും വടക്കനും
ഓണസദ്യയിൽ പിന്നെയുള്ളതു കൂട്ടുകറി. വടക്കൻ മലബാറിൽ എല്ലാ പച്ചക്കറികളും ചേർത്താണ് കൂട്ടുകറി തയാറാക്കുന്നത്. എന്നാൽ തെക്കൻ കേരളത്തിൽ ഉരുളക്കിഴങ്ങും ഉള്ളിയും മസാലയും ചേർത്താണ് കൂട്ടുകറി തയാറാക്കുന്നത്.
വടക്കൻ കേരളത്തിൽ ഓണസദ്യയിൽ ചിക്കൻ ഉൾപ്പെടെയുള്ള നോണ്‍ വെജും വിളന്പും. തെക്കൻ കേരളത്തിൽ ഓണസദ്യ ശുദ്ധ വെജിറ്റേറിയൻ.
പോഷകസമൃദ്ധം
പച്ചക്കറികളിൽ നിന്നു ലഭിക്കുന്ന ആൻറിഓക്സിഡൻറുകളും സൂക്ഷ്മപോഷകങ്ങൾ എന്നു വിളിക്കുന്ന മൈക്രോ ന്യൂട്രിയൻറുകളും ഓണസദ്യയിലൂടെ സുലഭമായി ശരീരത്തിനു കിട്ടുന്നു. കടുകിൽ നിന്ന് ഒമേഗ 3 ഫാറ്റി ആസിഡുകൾ. മഞ്ഞളിൽ നിന്ന് കുർക്യുമിൻ. ചുരുക്കത്തിൽ പോഷകസമൃദ്ധമാണ് ഓണസദ്യ. അവയെല്ലാം ശരീരത്തിനു രോഗപ്രതിരോധ ശേഷി നല്കുന്നു.
സാത്വികം
സസ്യാഹാരത്തിന്റെ പ്രസക്തിയെക്കുറിച്ചു പണ്ടേക്കുപണ്ടേ നമുക്കറിയാം. അതിനാൽ കേരളത്തിൽ, പ്രത്യേകിച്ചു തെക്കൻ കേരളത്തിൽ എല്ലാ ചടങ്ങുകളിലും ശുദ്ധ സസ്യാഹാരം മാത്രമാണു വിളന്പുന്നത്. ദൈവികവും സാത്വികവുമാണ് ഓണസദ്യയിലെ വിഭവങ്ങൾ. സാത്വിക് ഡയറ്റ് എന്നാൽ ജെന്റിൽ എന്നർഥം. ഭക്ഷണം നമ്മുടെ സ്വഭാവത്തെയും സ്വാധീനിക്കുമെന്ന് ഓർക്കുമല്ലോ.
വിവരങ്ങൾ:
ഡോ. അനിതാ മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് ആൻഡ്
ഡയറ്റ് കൺസൾട്ടന്റ്
NRI
മിഷിഗൺ: മലയാളിയുടെ മനസിൽ ഗൃഹാതുരത്വത്തിന്റെ പൂക്കാലം തീർക്കുന്ന ഓണം, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവുമായി വീണ്ടും എത്തുകയാണ്.
അന്യനാട്ടിലും മലയാളത്തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന മിഷിഗൺ മലയാളി അസോസിയേഷൻ ഓണാഘോഷം ശനിയാഴ്ച 11ന് ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കാത്തലിക് പാരിഷ് ഹാളിൽ വച്ച് (3238 Royal ave. Berkley, MI-48072) ഗാർഡൻ ഫ്രഷ് കഫേ ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളുമായി നടത്തപ്പെടും.
മലയാളത്തിന്റെ സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകരുന്നതിനും കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്ന് സ്നേഹവും സന്തോഷവും പങ്കിടുന്നതിനുമുള്ള ഈ മനോഹര അവസരത്തിലേക്ക് മിഷിഗണിലെ എല്ലാ മലയാളികളെയും കുടുംബസമേതം ക്ഷണിക്കുന്നു.
പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും കഴിഞ്ഞുപോയ ആ നല്ല നാളുകളുടെ മധുരസ്മരണകളുമായി, സ്നേഹത്തിന്റെ പൂക്കളമൊരുക്കി, ഒരുമയുടെ ഓണസദ്യയുണ്ണി, സൗഹൃദത്തിന്റെ നിറച്ചാർത്തണിഞ്ഞ്, നമുക്കൊരുമിച്ച് ഓണത്തെ വരവേൽക്കാം.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
കൂടുതൽ വിവരങ്ങൾക്ക്: Jais Kannachanparambil- 248 250 2327, Vinod Thomas - 586 770 1294, Thomas George Chachi -215 840 5530, Biju Nochiyil- 517 414 1846.
Kerala
കൊച്ചി: 232 ഗ്രാം എംഡിഎംഎയുമായി കൊച്ചിയില്‍ അറസ്റ്റിലായ പത്തനംതിട്ട സ്വദേശി വരുണ്‍ദേവ് ഡല്‍ഹിയില്‍ നിന്ന് രാസലഹരി എത്തിക്കുന്നതില്‍ പ്രധാനിയെന്ന് എക്സൈസ്. ലഹരിക്കച്ചവടക്കാര്‍ക്കിടയില്‍ ബോസ് എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. പെണ്‍കുട്ടികളെ ഉള്‍പ്പെടെ ഉപയോഗിച്ചാണ് വരുണ്‍ ലഹരി വില്പന നടത്തിയിരുന്നത്.
വരുണ്‍ ദേവിന്റെ സുഹൃത്തുക്കളിലേക്കും എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളടക്കം മരവിപ്പിക്കാനുള്ള നടപടിയും എക്സൈസ് ആരംഭിച്ചിട്ടുണ്ട്. വരുണ്‍ദേവും സംഘവും ഡല്‍ഹി-രാജസ്ഥാന് അതിര്‍ത്തിയില്‍ നിന്ന് വാങ്ങുന്ന എംഡിഎംഎ റോഡ് മാര്‍ഗമാണ് കേരളത്തിലേക്ക് എത്തിക്കുന്നത്.
കോട്ടയം കേന്ദ്രീകരിച്ചാണ് ലഹരി സംഭരിച്ചിരുന്നത്. പിന്നീടിത് ഇടനിലക്കാര്‍ വഴി കൊച്ചിയിലെ വില്‍പ്പനക്കാരിലേക്ക് എത്തിക്കും. വില്‍ക്കുന്ന ആര്‍ക്കും വരുണുമായി നേരിട്ട് ബന്ധമില്ല. കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നിന്ന് 49 ഗ്രാം എംഡിഎംഎയുമായി പിടിയിലായ പിടിയിലായ സിദ്ദിഖ്, ഫിനില എന്നിവരില്‍ നിന്നാണ് ലഹരിയുമായി ശനിയാഴ്ച ഒരു സംഘം കൊച്ചിയിലേക്ക് എത്തുന്ന വിവരം എക്സൈസിന് ലഭിച്ചത്.
വൈറ്റിലയില്‍ വച്ച് ഇവരെ 232 ഗ്രാം എംഡിഎംഎയുമായി എക്സൈസ് പിടികൂടി. പ്രതികളെ ചോദ്യം ചെയ്ത് പരിശോധന നടത്തിയപ്പോഴാണ് ഏറെ നാളായി പോലീസും എക്സൈസും അന്വേഷിച്ചിരുന്ന ലഹരിസംഘത്തിന്റെ ബോസാണ് വരുണ്‍ ദേവ് എന്ന് തിരിച്ചറിയുന്നത്.
ഓണക്കാലം ലക്ഷ്യമിട്ട് അഞ്ച് കിലോയോളം എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ട് പ്രതി മൊഴി നല്കി. കൊച്ചിയിലെ വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി കേസില്‍ അറസ്റ്റിലായ കെവിന് ബി. മാത്യു, വടക്കന്‍ പറവൂര്‍ സ്വദേശി സിദ്ദിഖ് എന്നിവരും വരുണ്‍ ദേവില്‍ നിന്ന് എംഡിഎംഎ വാങ്ങിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ ജയിൽ ഉദ്യോഗസ്ഥർ ഏറ്റുമുട്ടി. ശനിയാഴ്ച രാത്രിയാണ് ഡിജെ പാർട്ടിക്കിടെ ഉദ്യോഗസ്ഥർ തമ്മലടിച്ചത്.
ജയിൽ സബോഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷനാണ് ഓണപരിപാടി സംഘടിപ്പിച്ചത്. ഇതിനിടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് തർക്കവും കൈയാങ്കളിയും നടന്നു.
ഇതിനിടെ ശ്രീജിത്തെന്ന ഉദ്യോഗസ്ഥന് കണ്ണിന് പരിക്കേറ്റു. ശ്രീജിത്ത് ആശുപത്രിയിൽ ചികിത്സ തേടി. പക്ഷെ ആരും പോലിസിൽ പരാതി നൽകിയിട്ടില്ലെന്ന് പൂജപ്പുര പൊലീസ് പറഞ്ഞു.
District News
കോഴിക്കോട്: ഓണാഘോഷവുമായി ബന്ധപ്പെട്ട് സപ്ലൈകോ ഓണം മെഗാമേള നിർത്തുന്നത് സാധാരണക്കാരെ വലിയ തോതിൽ ബാധിക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ്, അസി. സെക്രട്ടറി പി.കെ. നാസർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഏറ്റവും കൂടുതൽ ആളുകൾ മേളയെ ആശ്രയിക്കുന്ന സമയത്താണ് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നത്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഓണാഘോഷത്തിന്റെ പ്രധാനവേദിക്ക് വേണ്ടി സപ്ലൈകോ ഓണം മെഗാമേള നിർത്താൻ നിർദ്ദേശം നൽകിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മേളക്ക് വേണ്ടി ഒഴിവാക്കിയ ചന്തക്ക് മറ്റ് ക്രമീകരണങ്ങൾ എർപ്പാടാക്കുമെന്ന് കളക്ടർ ഉത്തരവിൽ പറയുന്നില്ല. എന്നാൽ പിന്നീട് പ്രതിഷേധമുയർന്നപ്പോൾ പീപ്പിൾസ് ബസാറിലേക്ക് മാറ്റാമെന്ന തീരുമാനം വളരെ ലാഘവത്തിൽ ഉള്ളതും അങ്ങേയറ്റം അപഹാസ്യവുമാണ്.
ഓണക്കാലത്ത് ആയിരക്കണക്കിന് സാധാരണക്കാർ അധികമായി സപ്ലൈക്കോ ചന്തകളെ ആശ്രയിക്കുമെന്നതിനാലാണ് പ്രത്യേകസംവിധാനം ഒരുക്കാറുള്ളത്. ഇപ്പോഴത്തെ മാറ്റം പ്രതിഷേധം മുലമുള്ള കണ്ണിൽ പൊടിയിടൽ മാത്രമാണ്. ചന്ത നിർത്തിവച്ച് സ്ഥലം ഓണാഘോഷത്തിന് വിട്ടു നൽകണമെന്ന നിലപാട് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തിരുവോണത്തലേന്ന് 25 വരെയായിരുന്നു മേള നിശ്ചയിച്ചിരുന്നത്. ഇതാണ് മൂന്ന് ദിവസം മുമ്പേ നിർത്താനുള്ള തീരുമാനം.
വകുപ്പുകളുടെ ഏകോപനമില്ലായ്മയും ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതക്കുറവും സർക്കാരിന്റെ നിസംഗതയും ഇക്കാര്യത്തിൽ ബാധിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
District News
ആറ്റിങ്ങൽ: വ്യത്യസ്ത പരിപാടികളുടെ വിദ്യാലയങ്ങളിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഊഞ്ഞാലാടിയും പൂക്കളമൊരുക്കിയും മാവേലിയുടെ വേഷംധരിച്ചും ഓണപ്പാട്ടുകൾ പാടിയുമാണു വിദ്യാലയങ്ങളിൽ ഓണാഘോഷങ്ങൾ നടന്നത്.
നാവായിക്കുളം ഡീസന്റ്മുക്ക് കെസിഎംഎൽപി സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷത്തിൽ കുട്ടികളെല്ലാം കേരളീയ വേഷത്തിൽ അണിഞ്ഞൊരുങ്ങി. അത്തപ്പൂക്കള മത്സരത്തോടെ തുടക്കം കുറിച്ച ആഘോഷങ്ങളിൽ വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു. മെഗാ തിരുവാതിരയും നടന്നു. വാർഡ് മെമ്പർമാരായ ഇ.ജലാൽ, ജി. വിജിൻ, സ്കൂൾ മാനേജർ തോട്ടയ്ക്കാട് ശശി, പ്രഥമധ്യാപിക ടി.വി. ജയശ്രി എന്നിവർ പങ്കെടുത്തു.
നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. സ്കൂളിലെ മലയാളം അധ്യാപകൻ എസ്.ജി. സുൽജിത്ത് മാവേലി വേഷത്തിലെത്തി. എച്ച്.എം. അനിൽകുമാർ, പ്രിൻസിപ്പൽ ശ്രീകുമാർ, പിടിഎ പ്രസിഡന്റ് ഗാന്ധിലാൽ, എസ്എംസി ചെയർമാൻ നാസിം തുടങ്ങിയവർ പങ്കെടുത്തു.
മടവൂർ ഗവ. എൽപിഎസിൽ മടവൂർ പഞ്ചായത്ത് പ്രസിഡന്റ് എ. ഹസീന, വൈസ് പ്രസിഡന്റ് അഫ്സൽ, വാർഡ് മെമ്പർ അജിത് കുമാർ, പിടിഎ പ്രസിഡന്റ് രോഹിണി, എസ്എംസി ചെയർമാൻ ലാലു തുടങ്ങിയവർ ആ ഘോഷത്തിൽ പങ്കെടുത്തു.
ആലംകോട് ഗവ. എൽപിഎസിലെ ഓണാഘോഷം എസ്എംസി ചെയർമാൻ ഷാനവാസ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക നസീഹ ബീഗം സ്വാഗതം പറഞ്ഞു. മെഗാ തിരുവാതിര, അത്തപ്പൂക്കളം, കുട്ടികളുടെ നൃത്തനൃത്യങ്ങൾ, നാടൻ കളികൾ, അധ്യാപകർക്കും രക്ഷകർത്താക്കൾക്കും ഉള്ള വിവിധ കലാപരിപാടികൾ, ഓണസദ്യ എന്നിവ നടന്നു. വാർഡ് കൗൺസിലർ ലാലി, സ്കൂൾ വികസന സമിതി അംഗങ്ങൾ, എസ്എംസി - പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ആറ്റിങ്ങൽ: നഗരസഭ ഓണാഘോഷത്തിന്റെ ഭാഗമായി പായസമേള സംഘടിപ്പിച്ചു. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളായ 20 പേർ മത്സരത്തിൽ പങ്കെടുത്തു. കാരറ്റ്, ഏത്തപ്പഴം, ചേന, ഡ്രാഗൺ ഫ്രൂട്ട്, ഈത്തപ്പഴം, അരി, പപ്പയ്ക്ക, പൈനാപ്പിൽ, ചേമ്പ് തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് മത്സരാർഥികൾ പായസം തയാറാക്കി. നാഗശ്രീ അയൽക്കൂട്ടം ഒന്നാം സ്ഥാനം നേടി.
മത്സരം കാണാനെത്തിയവർക്കായി നഗരസഭയുടെ വക പാൽപ്പായസവും ഒരുക്കിയിരുന്നു. പാൽപായസം വിതരണം ചെയ്ത് നഗരസഭ ചെയർമാൻ എം. പ്രദീപ് ഉൽഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, സിഡിഎസ് ചെയർപേഴ്സൺ ഗിരിജ തുടങ്ങിയവർ നേതൃത്വം നൽകി.
നെയ്യാറ്റിന്‍കര: മഹിളാ കോണ്‍ഗ്രസ് നെയ്യാറ്റിന്‍കരയിൽ സംഘടിപ്പിച്ച ഓണാഘോഷം കെപിസിസി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ വത്സലന്‍, ജെ. ജോസ് ഫ്രാങ്ക്ളിന്, അഡ്വ. കെ. വിനോദ് സെന്‍, വെണ്‍പകല്‍ അവനീന്ദ്രകുമാര്‍, ആര്.ഒ. അരുണ്‍, എസ്. ഉഷാകുമാരി, സുമകുമാരി, അഡ്വ. എല്‍.എസ്. ഷീല, ടി.കെ. തുഷാര, പുഷ്പലീല എന്നിവര്‍ പങ്കെടുത്തു.
ബാലരാമപുരം ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ ആര്‍പ്പോ 2026 ഓണാഘോഷം സംഘടിപ്പിച്ചു. ബിആര്‍സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 101 ഭിന്നശേഷി കുട്ടികള്‍ക്ക് ഓണക്കിറ്റുകള്‍ സമ്മാനിച്ചു.
നെയ്യാറ്റിൻകര ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ഓണക്കോടി വിതരണം ചെയ്തു. എംപ്ലോയ്മെന്റ് വകുപ്പിൽനിന്നും വിരമിച്ചവരുടെ കൂട്ടായ്മ "ഇട'ത്തിന്റെ ആഭി മുഖ്യത്തിൽ ഓണാഘോഷം നടത്തി. പൂക്കളം ഒരുക്കല്‍, കലാപരിപാടികള്‍ എന്നിവും അരങ്ങേറി.
കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഇന്‍ഡസ്ട്രീസ് സെല്‍ നെയ്യാറ്റിന്‍കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണം പൊന്നോണം 24ന് പെരുന്പഴുതൂര്‍ സര്‍വീസ് സഹ. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം മൂന്നിനു ചേരുന്ന യോഗം എന്‍. ശക്തന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സെല്‍ ബ്ലോക്ക് ചെയര്മാന് വടകോട് അജി അധ്യക്ഷനാകും. എഐസിസി അംഗം നെയ്യാറ്റിന്‍കര സനല്‍, സെല്‍ ജില്ലാ ചെയര്മാന് തോംസണ്‍ ലോറന്‍സ്, എം.ആര്. ബൈജു എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.
പാറശാല: ജില്ലാ പഞ്ചായത്തും കേരളസംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പറേഷനും സംയുക്തമായി കൊറ്റാമത്ത് നടത്തുന്ന സാഫല്യം കെയര്‍ ഹോമില്‍ ഓണാഘോഷവും ഓണക്കോടി വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മായാദേവി അധ്യക്ഷത വഹിച്ചു. ഭിന്നശേഷി ക്ഷേമ കോര്പറേഷന് എം.ഡി. മൊയ്തീന്‍കുട്ടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വിജയരാജി, ആദര്‍ശ്, സുരേഷ് ബാബു, അഡ്വ. ബെന്‍ ഡാര്വിന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിജയകുമാര്‍, പ്രൊജക്ട് മാനേജര്‍ സജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
നെയ്യാറ്റിന്‍കര: ബാലരാമപുരം പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിനും കുടുംബശ്രീ ഓണം വിപണമേളയ്ക്കും തിരി തെളിഞ്ഞു. ബാലരാമപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഒരുക്കിയ ഓണാഘോഷവും വിപണന മേളയും അഡ്വ. എം. വിന്‍സന്റ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷീല അധ്യക്ഷയായി. മേള 25ന് സമാപിക്കും.
നെടുമങ്ങാട്: സെന്റ് ജോൺസ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ഓണാഘോഷം "ആരവം" സെന്റ് ജോൺസ് മലങ്കര മെഡിക്കൽ വില്ലേജ് ഡയറക്ടർ ജോസ് കിഴക്കേടത്ത് ഉദ്ഘാടനം ചെയ്തു. സെന്റ് ജോൺസ് ഹോസ്പിറ്റലും സെന്റ് ജോൺസ് പബ്ലിക് സ്കൂളും, ആശാഭവനും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. അത്തപ്പൂക്കള മത്സരം, ഓണക്കളികൾ, ഓണപ്പാട് മത്സരം, തിരുവാതിക്കളി മത്സരം എന്നിവയുമുണ്ടായിരുന്നു.
നെടുമങ്ങാട്: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണാഘോഷ വിളംബരം ജാഥ പൂക്കാലം വരവായി നെടുമങ്ങാട് കച്ചേരി നടയിൽ സ്വീകരണം നൽകി. നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ അഡ്വ. ആർ. ജയദേവൻ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. വിളംബരം ജാഥയുടെ ഭാഗമായി കൈകൊട്ടികളിയും വനിതകളുടെ ശിങ്കാരിമേളം വിവിധ കലാപരിപാടികളും അണിയിച്ചൊരുക്കി. നെടുമങ്ങാട് ആർടിഒ കെ.പി. ജയകുമാർ അധ്യക്ഷത വഹിച്ചു. ടി. അർജുനൻ. അഡ്വ. മഹേഷ് ചന്ദ്രൻ, മണ്ണൂർക്കോണം സജാദ്, പൂങ്കുമൂട് അജി, കരിപ്പൂർ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
തലയോലപ്പറമ്പ്: നീർപ്പാറ ബധിര വിദ്യാലയത്തിലെ ഓണാഘോഷം ഹൃദ്യമായി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ കെ.വി. റെന്നിയുടെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷം കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തിരുവാതിര, സംഘ നൃത്തം തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് കുട്ടികൾ ഓണാഘോഷത്തിന് ആവേശം പകർന്നു.
കെ. ബിനിമോൻ എംഎൽഎ, വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സാജിത യ ൂസഫ്, വാർഡ് മെംബർ ടി.എസ്. സുമി, ഫാ. ജോൺ തോട്ടുപുറം തുടങ്ങിയവർ കുട്ടികൾക്കൊപ്പം ഓണസദ്യയും കഴിച്ച് കലാപരിപാടികൾ ആസ്വദിച്ചാണ് മടങ്ങിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിനി പരിപാടികൾക്ക് നേതൃത്വം നൽകി.
District News
വൈക്കം: താലൂക്ക് എൻഎസ്എസ് യൂണിയന്റെ നേതൃത്വത്തിൽ ഓണം വിപണന മേള ആരംഭിച്ചു.
വൈക്കം വടക്കേനടയിലെ കെഎൻഎൻ സ്മാരക എൻഎസ്എസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച വിപണന മേള എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു. മന്നം സോഷ്യൽ സർവീസ് സൊസൈറ്റി, വനിതാ യൂണിയൻ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
സ്വാശ്രയ സംഘങ്ങൾ, വനിതാ സമാജങ്ങൾ എന്നിവർ നിർമിച്ച പ്രകൃതിദത്ത ഉത്പന്നങ്ങൾ, ഓണം വിഭവങ്ങൾ, പച്ചക്കറികൾ, വിവിധതരം പായസം, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങി ഒട്ടേറെ വസ്തുക്കൾ വിപണനമേളയിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് വിപണന മേള. ഉദ്ഘാടന സമ്മേളനത്തിൽ മന്നം സോഷ്യൽ സർവീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് കെ.എൻ. സഞ്ജീവ് അധ്യക്ഷത വഹിച്ചു.
യൂണിയൻ വൈസ് പ്രസിഡന്റ് പി. വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ. നായർ, പി.എസ്. വേണുഗോപാലൻനായർ, വി.കെ. ശ്രീകുമാർ, ശ്രീകല ദിലീപ്, ജയ രാജശേഖരൻ, സി.എൻ. ഓമന, എസ്. മുരുകേശ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
കോട്ടയം: ഓണവിഭവങ്ങളും ഓണക്കോടിയും മിതമായ നിരക്കില്‍ വാങ്ങാന്‍ സാധാരണക്കാർ ആശ്രയിക്കുന്ന വഴിയോര വിപണി സജീവമായി. പട്ടുപാവാടയും ബ്ലൗസും വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെയാണ്. കസവുസാരിയും കസവുമുണ്ടും വെള്ളിനൂല് കെട്ടിയ മുണ്ടും കൈലിയും ലുങ്കിയും തോര്‍ത്തും ഷര്‍ട്ടും വില്ക്കാന് ഒട്ടേറെ വ്യാപാരികളാണ് നിരത്തുകളിലുള്ളത്.
ബാലരാമപുരം, കുത്താമ്പുള്ളി ഉള്‍പ്പെടെ നെയ്ത്ത് ഗ്രാമങ്ങളില്‍നിന്ന് നേരിട്ടു വില്പനയ്ക്ക് വന്നവരുമുണ്ട്. ഈറോഡ്, തിരുപ്പുര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നു വന്‍തോതില്‍ റെഡിമേഡ് വസ്ത്രങ്ങള്‍ വാങ്ങി വില്ക്കുന്നവരും ഏറെപ്പേരാണ്. ഡല്‍ഹിയില്‍നിന്നു ചെരിപ്പ്, ഷൂ, ബാഗ് എന്നിവ വാങ്ങി വില്‍ക്കുന്ന കച്ചവടക്കാര്‍ പലരാണ്. ഡല്‍ഹിയില്‍നിന്ന് ഇത്തരം സാധനങ്ങള്‍ വാങ്ങി ഇവിടെ ഇരട്ടി വിലയ്ക്കാണ് വില്പനയെങ്കിലും വന്‍കിട ബ്രാന്‍ഡുകളുടെ വില വരില്ല.
മോശമല്ലാത്ത ഓണവ്യാപാരം നടക്കുന്ന വേളയിലാണ് മഴ പ്രശ്നമാകുമോ എന്ന ആശങ്ക. ഇടയ്ക്ക് ഒറ്റപ്പെട്ടു പെയ്യുന്ന മഴ ചെറിയ ആശങ്കയല്ല ഉയര്‍ത്തുന്നത്. ഇന്നലെയും പകല്‍ ചെറിയ മഴ പലയിടങ്ങളിലും പെയ്തു. ഉത്രാട തലേന്ന രാത്രിവരെയാണ് വഴിയോരവ്യാപാരം പൊടിപൊടിക്കുന്നത്. മഴ വന്നാല്‍ വില്പന നടക്കില്ല. ഓണം കഴിഞ്ഞാലും വില്പന നടക്കുകയില്ല. വാഹനങ്ങളിലും വഴിയോരത്തും വില്‍ക്കുന്ന പച്ചക്കറിക്ക് താരതമ്യേന വിലക്കുറവുണ്ട്. വെളുത്തുള്ളിയും ചുവന്നുള്ളിയും സവോളയുമായി തമിഴ് വ്യാപാരികള്‍ സജീവമാണ്.
ഓണപ്പപ്പടം വില്ക്കാന് വഴിയോരത്തും മാര്‍ക്കറ്റുകളിലും നിരവധിപ്പേരാണ് ഉള്ളത്. ഇതിനൊപ്പമാണ് കുടുംബശ്രീയും ചെറുകിട സംരംഭകരും പൊടികളും അച്ചാറുകളും പായസക്കിറ്റുമായി കടകള്‍ തുറന്നിരിക്കുന്നത്. ചില ഹോട്ടലുകളില്‍ പായസക്കച്ചവടവും സജീവമാണ്. ഇതിനൊപ്പമാണ് തമിഴ്നാട്ടില്‍നിന്ന് പൂക്കച്ചവടക്കാര്‍ നഗരങ്ങളില്‍ തമ്പടിച്ചിരിക്കുന്നത്. നഗരവീഥികളില്‍ അതിരാവിലെ തുടങ്ങും പൂക്കച്ചവടം ഉത്രാട ദിവസമാണ് പൂവിനും ആവശ്യക്കാരേറെ. ഓഫീസുകളിലും സ്ഥാപനങ്ങളിലും കോളജ്, സ്കൂള്‍ എന്നിവിടങ്ങളില്‍ ഓണാഘോഷം നടന്നുവരികയാണ്. പൂക്കളം തീര്‍ക്കാന്‍ പൂവിനായി രാവിലെ തന്നെ ആളുകളെത്തും.
Kerala
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അരി, പഞ്ചസാര, പച്ചക്കറി, വെളിച്ചെണ്ണ തുടങ്ങിയ അവശ്യസാധനങ്ങൾക്ക് ദിനംപ്രതി വില വർധിക്കുകയാണ്.
വില വർധന പിടിച്ചുനിർത്താൻ ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അരിയുടെ വിലയിൽ 15 രൂപയോളം വർധനയുണ്ടായി. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ വിപണി ഇടപെടൽ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിപണി ഇടപെടലിനായി പ്രത്യേക സംവിധാനങ്ങളുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട നടപടികൾ നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്നും പിണറായി പറഞ്ഞു. 2016 മുതൽ 13 നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈകോ വില വർധിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
District News
വെങ്ങപ്പള്ളി: പഞ്ചായത്ത് ഭരണസമിതി ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.എ. രാമന്, പഞ്ചായത്ത് സെക്രട്ടറി സജീഷ് രാജ്, അസിസ്റ്റന്റ് സെക്രട്ടറി വി.എ. നജീബ്, വിഇഒമാരായ സുഭാഷ്, ജസ്മല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
ശാസ്താംകോട്ട: ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന ഓണാഘോഷ പരിപാടികളുടെയും കാര്‍ഷികോത്പന്ന-കാര്‍ഷികോപകരണ മേളയുടെയും ഉദ്ഘാടനം സ്കൂള്‍ ഡയറക്ടര്‍ ഫാ. ഡോ. ജി. ഏബ്രഹാം തലോത്തില്‍ നിര്‍വഹിച്ചു. ഓണത്തിന്റെ പൈതൃകവും കാര്‍ഷിക സംസ്കാരത്തിന്റെ മഹത്വവും വിളിച്ചോതിയ ആഘോഷത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷാകര്‍ത്താക്കളും പങ്കെടുത്തു. മാവേലിയും വാമനനും മലയാള മങ്കമാരുമായി വിവിധ വേഷങ്ങളില്‍ കുട്ടികള്‍ അണിനിരന്നത് ആഘോഷത്തിന് വര്‍ണപ്പകിട്ടേകി.
കലപ്പ, നുകം, മെതിപ്പലക, പറ, നാഴി, ഇടങ്ങഴി, തുടം, അരിവാള്‍, ചാണ, ചാട്ട, കോളാമ്പി, ചെല്ലപ്പെട്ടി, തളിക, ഓട്ടുവിളക്കുകള്‍ തുടങ്ങിയ പരമ്പരാഗത കാര്‍ഷിക-ഗൃഹോപകരണങ്ങളും വിവിധ കാര്‍ഷികോത്പന്നങ്ങളും അണിനിരന്ന മേള ഏറെ ശ്രദ്ധേയമായി. പ്രിന്‍സിപ്പല്‍ ബോണി ഫേഷ്യാ വിന്‍സന്റ്, അഡ്മിനിസ്ട്രേറ്റര്‍ കൊച്ചുമോള് കെ. സാമുവല്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, കോ - ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികളും ഓണക്കളികളും നിറഞ്ഞ ആഘോഷം സ്കൂള്‍ അങ്കണത്തെ ഉത്സവലഹരിയിലാഴ്ത്തി.
കൊട്ടാരക്കര : സെന്റ് ഗ്രിഗോറിയോസ് കോളജ് അലുമ്നി അസോസിയേഷന് ഓണാഘോഷം -കനിവോണം 26 പ്രിന്‍സിപ്പല്‍ ഡോ. ഫ്രാന്‍സിസ് ചാക്കോ ഉദ്ഘാടനം ചെയ്തു. കെ.ഒ. രാജുക്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രഫ.ജി ആശ, ഫാ. ജോസഫ് മാത്യു, ട്രഷറര്‍ മാത്യു വര്‍ഗീസ്, കൊട്ടാരക്കര പൊന്നച്ചന്, ഡോ. വി. മനു, മെനു ജോണ്‍, ജോര്‍ജ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. 30 കുടുംബങ്ങള്‍ക്ക് ഓണകിറ്റുകളും ചികിത്സ സഹായവിതരണവും നടത്തി.
പുനലൂര്‍: ടോക് എച്ച് പബ്ലിക് സ്കൂളിലെ ഓണം-നബിദിനാഘോഷങ്ങളുടെ ഭാഗമായി അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സമാഹരിച്ച ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു. അരി, പലവ്യഞ്ജനങ്ങള്‍, പലഹാരങ്ങള്‍ എന്നിവയടങ്ങുന്ന കിറ്റ് നിര്‍ധന കുടുംബങ്ങള്‍ക്ക് നല്കി സ്കൂള്‍ മാനേജര്‍ പി.ടി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എലിക്കാട്ടൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാത്മാ ചാരിറ്റബിള്‍ ട്രസ്റ്റ് സന്ദര്‍ശിച്ച സംഘം അവിടെയുള്ള വൃദ്ധജനങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ കൈമാറി.
പ്രായമായവരെ ചേര്‍ത്തുനിറുത്തുകയും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് ചടങ്ങില്‍ സംസാരിച്ച പ്രിന്‍സിപ്പല്‍ എസ്. നിഷ പറഞ്ഞു.
District News
തിരുവനന്തപുരം: കേരള ടൂറിസം വകുപ്പിന്റെ ഓണം ടൂറിസം വാരാഘോഷ വിളംബര പതാക ഘോഷയാത്രയ്ക്ക് അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ കോവളത്ത് തുടക്കമായി. കോവളം എംഎല്‍എ എം. വിന്‍സെന്റ് പതാക ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.
എം.ആര്. ബൈജു എംഎൽഎ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലൂടെ പര്യടനം നടത്തുന്ന ഘോഷയാത്ര നാളെ കനകക്കുന്നിലാണ് സമാപിക്കുക. തുടര്‍ന്ന് ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് കനകക്കുന്നില്‍ പതാക ഉയര്‍ത്തും. 24 ന് ഓണം ടൂറിസം വാരാഘോഷങ്ങള്‍ക്ക് തുടക്കമാകും.
ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ കോവളത്തെ ഓണാഘോഷത്തിന്റെ പ്രധാന വേദികളിലൊന്നായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എം. വിന്‍സെന്റ് പറഞ്ഞു. അന്താരാഷ്ട്ര ബീച്ച് ടൂറിസം കേന്ദ്രമെന്ന നിലയില്‍ കോവളത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തീരുമാനമാണിത്. ഓണാഘോഷത്തിന്റെ ഭാഗമായി കോവളത്ത് വയലാര്‍ ശരത്ചന്ദ്ര വര്‍മ നയിക്കുന്ന സംഗീത നിശ ഉള്‍പ്പെടെ രണ്ട് മെഗാ ഷോകളും നടക്കും. കോവളത്തിനടുത്തുള്ള വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ്, സിനിമാ ടൂറിസത്തിന്റെ ഭാഗമായി പ്രശസ്തമായ 'കിരീടം പാലം' എന്നിവിടങ്ങളിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ചടങ്ങില്‍ എം ആര്. ബൈജു എംഎല്‍എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ എസ്. സുധീര്‍ ഖാന്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകുമാര്‍. ജി എന്നിവര്‍ പങ്കെടുത്തു.
24 ന് ആരംഭിക്കുന്ന ഓണം വാരാഘോഷം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി .ഡി. സതീശന് ഉദ്ഘാടനം ചെയ്യും. 30 ന് ഉപരാഷ്ട്രപതി സി .പി. രാധാകൃഷ്ണന് ഫ്ളാഗ് ഓഫ് ചെയ്യുന്ന വര്‍ണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ആഘോഷങ്ങള്‍ സമാപിക്കും.തിരുവനന്തപുരം ജില്ലയില്‍ മാത്രം 35 വേദികളിലായി 3000 ത്തിലധികം കലാകാരന്മാര് പങ്കെടുക്കും.
.
District News
നെയ്യാറ്റിന്‍കര : ജനശ്രീ സുസ്ഥിര വികസന മിഷന് ആന്‍ഡ് ഉമ്മന്‍ചാണ്ടി സ്മൃതി കേന്ദ്രം നെയ്യാറ്റിന്‍കര ബ്ലോക്ക് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷവും കുടുംബസംഗമവും ഇന്ന് നടക്കും. അമരവിള ദേവിക ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിന് ചേരുന്ന ചടങ്ങ് ജനശ്രീ സുസ്ഥിര വികസന മിഷന് സംസ്ഥാന ചെയര്മാന് എം.എം ഹസന് ഉദ്ഘാടനം ചെയ്യും. എന്‍.ശക്തന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് യൂണിയന് ചെയര്മാന് അമരവിള സുദേവകുമാര്‍ അധ്യക്ഷനാകുന്ന യോഗത്തില്‍ മിഷന് സംസ്ഥാന സെക്രട്ടറി ഡോ. ബി.എസ് ബാലചന്ദ്രന്, നിംസ് എംഡി ഡോ. എം.എസ് ഫൈസല്ഖാന് എന്നിവര്‍ സംബന്ധിക്കും.
പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തുമ്പപ്പൂ 2026 ഓണാഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. 24 വരെയുള്ള ആഘോഷങ്ങളുടെ ഭാഗമായി അത്തപ്പൂക്കള മത്സരം, കളരിപ്പയറ്റ് മത്സരം, തിരുവാതിര, ഓണക്കളികള്‍, പായസമേള, ഓണച്ചന്ത, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും.
ബാലരാമപുരം സെന്റ് ജോസഫ്സ് എല്‍പി സ്കൂളിലെ ഓണാഘോഷം - ഓണം പൊന്നോണം അഡ്വ. എം വിന്‍സെന്റ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. റോബിന്‍രാജ്, ഇടവക സെക്രട്ടറി ഷിബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാന്തി, ആനി, സ്കൂള്‍ അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു. മെഗാ തിരുവാതിര, ഓണപ്പാട്ട്, വിവിധ കലാപരിപാടികള്‍, വടംവലി, ഓണസദ്യ എന്നിവയും നടന്നു.
ലൂര്‍ദ്പുരം സെന്റ് ഹെലന്‍സ് ഹൈസ്കൂളിലെ ഓണാഘോഷം ഹെലനോണം 2026 വിവിധ പരിപാടികളോടു കൂടി സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ജിം കാര്വിന് റോച്ച്, കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് വിജിലന്‍സ് ഓഫീസര്‍ പ്രദീപ് ജസ്റ്റസ്, സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ആലിസ് വര്‍ഗീസ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ട്രീസ സിറിയക്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മിനി ആന്റണി എന്നിവര്‍ സംബന്ധിച്ചു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഓണക്കാഴ്ച, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയുമുണ്ടായിരുന്നു.
ഉദിയന്‍കുളങ്ങര ആര്‍സി എല്‍പി സ്കൂളിലെ ഓണാഘോഷം പൂവിളി ചെങ്കല്‍ ഗ്രാമപഞ്ചായത്ത് അംഗം വിജയകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. റോബര്‍ട്ട് വിന്‍സന്റ് അനുഗ്രഹ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് സൗമ്യ അധ്യക്ഷയാകുന്ന ചടങ്ങില്‍ മര്യാപുരം ഇടവക സഹവികാരി ഫാ. വിപിന്‍, ഹെഡ്മിസ്ട്രസ് ഷാജിത, സ്റ്റാഫ് സെക്രട്ടറിജിന്സി എന്നിവര്‍ സംബന്ധിച്ചു. ഓണപ്പാട്ടുകള്‍, മെഗാ തിരുവാതിര, അമ്മമാരുടെ നൃത്തം, കലമടി, ഓണസദ്യ എന്നിവയുണ്ടായിരുന്നു.
നെയ്യാറ്റിൻകര നഗരസഭ വഴിമുക്ക് എഡിഎസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും കുടുംബസംഗമവും മുന്‍ എംഎല്‍എ കെ. ആന്‍സലന്‍ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര് ഹീബ, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.
ഉച്ചക്കട വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഓണപ്പെരുമ 2026 ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. ശരീര സൗന്ദര്യ മത്സരം, ബോക്സിംഗ്, കരാട്ടെ ഡെമോണ്സ്ട്രേഷന്, പ്രദര്‍ശന കളരിപ്പയറ്റ് എന്നിവ നടന്നു.
ചിങ്ങനിലാവ് എന്ന പേരിൽ വട്ടവിള കാരുണ്യ ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഭക്ഷ്യമേള സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര് ഹീബ ഉദ്ഘാടനം ചെയ്തു.
വെള്ളറട:ഒറ്റശേഖരമംഗലം ജനാര്‍ദനപുരം ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഓണാഘോഷം കവിയും പ്രഭാഷകനുമായ പുലിപ്പാറ ബിജു ഉദ്ഘാടനം ചെയ്തു. പിടിഎ. പ്രസിഡന്റ് ഷാജു ജേക്കബിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്കൂള്‍ രക്ഷാധികാരി അഡ്വ.ജെ. വേണുഗോപാലന്‍ നായര്‍, സ്കൂള്‍ മാനേജര്‍ അഡ്വ.എസ്.ശ്രീകുമാരിയമ്മ എന്നിവർ ഓണ സന്ദേശം നല്കി. ഹെഡ്മാസ്റ്റര് എം.എസ്. ആദര്‍ശ് കുമാര്‍, പ്രിന്‍സിപ്പാള്‍ ഷീബ ജപമലര്‍, സ്റ്റാഫ് സെക്രട്ടറി എസ്. എസ്. അഖിനേത്, പി. വി. പ്രവീണ്‍ വട്ടപ്പാറ, എസ്. എസ്.അനില്‍കുമാര്‍, പദ്മേഷ് എന്നിവര്‍ സംസാരിച്ചു. മികച്ച യുവകര്‍ഷകനുള്ള പഞ്ചായത്ത് അവാര്‍ഡ് നേടിയ അധ്യാപകന് പ്രവീണ്‍ കൃഷ്ണനെ അനുമോദിച്ചു. കുട്ടികള്‍ പുക്കളങ്ങള്‍ ഒരുക്കുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. ഓണാഘോഷം പ്രശസ്ത കവിയും പ്രഭാഷകനുമായ പുലിപ്പാറ ബിജു ഉദ്ഘാടനം ചെയ്യുന്നു.
കിളിമാനൂർ:കാരേറ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രിയദർശിനി എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കാട്ടുമ്പുറം ബഡ്സ് സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി ബഡ്സ് സ്കൂളിലെ വിദ്യാർഥികളുടെ കലാപരിപാടികൾ, ഓണക്കിറ്റ് വിതരണം ഓണസദ്യ തുടങ്ങിയവ നടന്നു. വിദ്യാർഥികൾ ഒരുക്കിയ അത്തപൂക്കളം ഏറെ ശ്രദ്ധേയമായി. ഓണാഘോഷ പരിപാടികൾ വാമനപുരം എംഎൽഎ സുധീർഷ പാലോട് ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം വിദ്യാർഥികൾക്കും ജീവനക്കാർക്കും ഓണക്കിറ്റ്വിതരണം നടത്തി.ട്രസ്റ്റ് ചെയർമാൻ എ. അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഭാരവാഹികളായ എസ് സുസ്മിത,സി.എസ്. സൈജു, ജനപ്രതിനിധികളായ എം.ബേബി, എസ്.അഞ്ജന, എൻ.ടി.അനീഷ്, മെഡിക്കൽ ഓഫിസർ കുക്കു, എസ്.എസ്.സുമേഷ്, ജി.രവീന്ദ്രഗോപാൽ, സി. രുഗ്മിണിയമ്മ എന്നിവർ പങ്കെടുത്തു. സ്കൂൾ ടീച്ചർ അനീന നന്ദി രേഖപ്പെടുത്തി.
District News
വൈക്കം: വൈക്കം കോടതിയിൽ ഓണാഘോഷം വർണാഭമായി. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മധു ഏബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷ പരിപാടി മുൻസിഫ് അഭിനിമോൾ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ചെണ്ടമേളത്തിന്റെ അകമ്പിയോടെ മാവേലിയോടൊപ്പം നഗരത്തിൽ ചുറ്റി ഓണത്തിന്റെ വരവറിയിച്ച അഭിഭാഷകർ കോടതിയങ്കണത്തിൽ കൂറ്റൻ പൂക്കളം തീർത്ത് ഓണാഘോഷത്തിന് നിറപ്പകിട്ടേകി.
മജിസ്ട്രേറ്റ് ചിത്രലേഖ ഓണസന്ദേശം നൽകി. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. എം.ജി. രഞ്ജിത്ത്, അഡ്വ. സ്മിത സോമൻ, അഡ്വ. രാജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. അഭിഭാഷകരുടെ വിവിധ കലാപരിപാടികൾ, വടംവലി തുടങ്ങിയവ നടന്നു.
വൈക്കം: പള്ളിപ്രത്തുശേരി സെന്റ് ലൂയീസ് യുപി സ്കൂളിൽ ഓണാഘോഷം വർണാഭമായി.സ്കൂൾ ഓഡിറ്റോറിയത്തിൽ സ്കൂൾ മാനേജർ ഫാ. ഡോ. ബർക്ക്മാൻസ് കൊടയ്ക്കലിന്റെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷം കെ. ബിനിമോൻ എം എൽഎ ഉദ്ഘാടനം ചെയ്തു.
സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജോസഫ് മേച്ചേരി, കൈക്കാരൻ ജോർജ് ആവള്ളിൽ, വാർഡ് മെംബർ അഡ്വ. എലിസബത്ത് മാത്യു, പിടിഎ പ്രസിഡന്റ് കെ.എം. കണ്ണൻ, ഹെഡ്മാസ്റ്റർ ബൈജുമോൻ ജോസഫ്, സ്റ്റാഫ് സെക്രട്ടറി ജിസ് എം. ജോസഫ്, സീജ ഇ. ജോസ്, സിസ്റ്റർ മെറ്റി, ആഷ്ലി ജേക്കബ്, സ്കൂൾ ലീഡർ ബദ്രിയ ദിയ ദീപു തുടങ്ങിയവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടത്തിയ ഓണാഘോഷം സ്കൂൾ മാനേജർ ഫാ. സേവ്യർ ആവള്ളി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ആഷ വി. ജോസഫ്, അധ്യാപകർ, വിദ്യാർഥികൾ പിടിഎ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
District News
ഇടുക്കി: ഓണക്കാലത്ത് കേരളത്തിലേക്ക് ഇതരസംസ്ഥാനങ്ങളില്‍നിന്നു വരുന്ന ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കുന്നതിനായി കുമളി ചെക്ക് പോസ്റ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്പെഷല്‍ സ്ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു. മൊബൈല്‍ ലാബിന്റെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷമേ കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരാന്‍ അനുവദിക്കൂ എന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു.
ഓണക്കാലത്ത് എല്ലാവിധ ഭക്ഷ്യവസ്തുക്കളുടെയും സാമ്പിള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു പരിശോധിക്കുന്നുണ്ട്. ഹോട്ടലുകള്‍, ചിപ്സ് നിര്‍മാണ യൂണിറ്റുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. ഇതുവരെ 257 പരിശോധനകളാണ് നടത്തിയത്. 25 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 18 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും ഒന്‍പത് സ്ഥാപനങ്ങള്‍ക്ക് ഇപ്രൂവ്മെന്റ് നോട്ടീസും നല്കി. 42 സ്റ്റാറ്റ്യൂട്ടറി സാമ്പിളും 79 സര്‍വേയലന്‍സ് സാമ്പിളും പരിശോധിച്ചു.
ദേവികുളം സര്‍ക്കിളിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ന്യൂനതകളുടെ അടിസ്ഥാനത്തില്‍ ദേവികുളം ഭക്ഷ്യസുരക്ഷാ ഓഫീസില്‍ നടന്ന ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തില്‍ 16 കച്ചവടക്കാരില്‍നിന്ന് 34,000 രൂപ പിഴ ഈടാക്കി. സ്പെഷല്‍ ഡ്രൈവ് തുടങ്ങിയ ശേഷം 1,56,000 രൂപയാണ് ഇടുക്കി ഡെസിഗ്നേറ്റ് ഓഫീസര്‍ പിഴ ചുമത്തിയത്.
തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന പെരുത്തോസ് കിച്ചണ്‍ 5,000 രൂപ പിഴ ചുമത്തി. ലൈസന്‍സ് ഇല്ലാതെയും വൃത്തിഹീനമായി സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതിനുമാണ് പിഴ. ആനച്ചാല്‍ പുത്തന്‍പുരയ്ക്കല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതിന് ദേവികുളം ആര്‍ഡിഒ 5,000 രൂപ പിഴ ചുമത്തി.
ഓണസദ്യയില്‍ ഉപയോഗിക്കുന്ന ഇല കഴുകി, വൃത്തിയുള്ള തുണികൊണ്ടോ ടിഷ്യു പേപ്പര്‍ കൊണ്ടോ ഉപയോഗിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു. ഭക്ഷ്യസംബന്ധമായ പരാതികള്‍ 1800 425 1125 എന്ന നമ്പറില്‍ അറിയിക്കാം.
District News
നെടുങ്കണ്ടം: ഓണം കുടുംബശ്രീക്കൊപ്പം എന്ന ടാഗ് ലൈനോടെ കുടുംബശ്രീ ജില്ലാതല ഓണം വിപണന മേള നെടുങ്കണ്ടത്ത് ആരംഭിച്ചു. മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം സേനാപതി വേണു എം എൽ എ നിർവഹിച്ചു. 25 വരെയാണ് മേള. ജില്ലയുടെ വിവിധ മേഖലകളിൽനിന്നുള്ള കുടുംബശ്രീ സംരംഭകരുടെ തനത് ഉത്പന്നങ്ങളാണ് മേളയിൽ വിപണനത്തിനെത്തിച്ചിരിക്കുന്നത്.
മായമില്ലാതെ തയാറാക്കുന്ന ചിപ്സ്, ശർക്കരവരട്ടി, അച്ചാറുകൾ, വിവിധ പലഹാരങ്ങൾ, പായസ കിറ്റുകൾ തുടങ്ങിയ ഒട്ടേറെ ഉത്പന്നങ്ങൾ മേളയിൽ ലഭ്യമാണ്. 40ലേറെ കുടുംബശ്രീ സംരംഭങ്ങളുടെയും 100ലേറെ ജെഎൽജി ഗ്രൂപ്പുകളുടെയും ഉത്പന്നങ്ങളാണ് മേളയിൽ എത്തിച്ചിരിക്കുന്നത്. ഓണവിപണിയിൽ കുടുംബശ്രീ സംരംഭകർക്ക് കൂടുതൽ അവസരമൊരുക്കുന്നതിനൊപ്പം ഗുണമേന്മയുള്ള നാടൻ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനപ്രതിനിധികൾ, കുടുംബശ്രീ ജില്ലാ നേതൃത്വം, വിവിധ പഞ്ചായത്തുകളിലെ സിഡിഎസ് പ്രവർത്തകർ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.
District News
ഏഴുമുട്ടം: തൊടുപുഴ സബ് ജില്ല റിട്ട. ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. തുറയ്ക്കല്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ജോര്‍ജ് തുറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ വിദ്യാഭ്യാ സ ഉപജില്ലാ ഓഫീസര്‍ ജോസഫ് മാത്യു ഉദ്ഘാടനം ചെയ്തു.
ദീപിക ജില്ലാ ബ്യൂറോ ചീഫ് ജെയ്സ് വാട്ടപ്പള്ളില്‍ ഓണസന്ദേശം നല്കി. സെക്രട്ടറി ടി.എ. ഏബ്രഹാം സ്വാഗതവും റോയ് ടി. ജോസ് ആന്റണി നന്ദിയും പറഞ്ഞു. അംഗങ്ങളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
Business
കൊച്ചി: ഓണത്തിനു ഗുണമേന്മയുള്ള പാലും പാലുത്പന്നങ്ങളും സുലഭമായി ലഭ്യമാക്കാൻ മില്‍മ എറണാകുളം മേഖലാ യൂണിയനിൽ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. ഉത്രാടദിനത്തിൽ 12 ലക്ഷം ലിറ്റര്‍ പാൽ വിൽപനയ്ക്കെത്തിക്കാനാണു തയാറെടുപ്പുകൾ നടത്തുന്നത്.
സാധാരണനിലയിൽ പ്രതിദിനം ആവശ്യമുള്ള ഉത്പന്നങ്ങളുടെ അളവിന്റെ മൂന്നിരട്ടി അധികമാണ് ഈ ദിവസങ്ങളിൽ മിൽമ പ്രതീക്ഷിക്കുന്നത്. എറണാകുളം മേഖലാ യൂണിയന്റെ പ്രവര്‍ത്തനപരിധിയില്‍ വരുന്ന എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍ ജില്ലകളിൽ തിരുവോണം വരെ മില്‍മ കൂടുതൽ പാലും പാലുത്പന്നങ്ങളും ലഭ്യമാക്കും.
പാലിനും നെയ്ക്കും ഇതര പാലുത്പന്നങ്ങൾക്കും പുറമെ ഷുഗര്‍ ഫ്രീ ഐസ്ക്രീം, ഷുഗര്‍ ഫ്രീ പേഡ, 65 ഇനം ഐസ്ക്രീമുകൾ, അഞ്ചിനം പേഡ, വിവിധയിനം പനീർ, പാലട തുടങ്ങിയവ ഉള്‍പ്പെടെയുള്ള 160ഓളം ഉത്പന്നങ്ങള്‍ വിപണിയില്‍ ആവശ്യാനുസൃതം ലഭ്യമാക്കാനുള്ള തയാറെടുപ്പുകളും പൂര്‍ത്തിയായി.
തൃപ്പൂണിത്തുറ, കോട്ടയം, കട്ടപ്പന, തൃശൂര്‍ എന്നിവിടങ്ങളിലെ ഡെയറികളില്‍നിന്ന് പാലും തൈരും ഇടപ്പള്ളിയിലെ പ്രൊഡക്ട്സ് ഡെയറിയില്‍നിന്ന് പാലുത്പന്നങ്ങളും ഉപയോക്താള്‍ക്കായി എത്തിക്കും.
District News
കല്‍പ്പറ്റ: കച്ചവടം കൊഴുപ്പിക്കാന്‍ ഓഫറുകളുമായി പൂ വ്യാപാരികള്‍.
വിദ്യാര്‍ഥികള്‍ക്കും ഓഫിസുകള്‍ക്കും വിലയില്‍ ഇളവ്, ചെണ്ടുമല്ലി ഒരു കിലോയ്ക്ക് ഒരു കിലോ ഫ്രീ, 500 രൂപയുടെ പൂക്കള്‍ വാങ്ങുന്നവര്‍ക്ക് സമ്മാനക്കൂപ്പണ്‍... ഇങ്ങനെ നീളുകയാണ് ഓഫറുകള്‍. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ കൈനാട്ടിക്കും ട്രാഫിക് ജംഗ്ഷനുമിടയില്‍ 50ല്‍പരം പൂക്കടകളാണ് താത്കാലികമായി പ്രവര്‍ത്തിക്കുന്നത്. കെട്ടിട മുറികള്ക്കുപുറമേ നഗരത്തില്‍ പ്രധാന പാതയോടുചേര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന സ്വകാര്യസ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് പന്തല്‍ കെട്ടിയും പൂക്കച്ചവടം നടത്തുന്നുണ്ട്.
ജില്ലയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ കച്ചവടക്കാര്ക്കിടയിലുണ്ട്. പ്രതീക്ഷിച്ചതുപോലെ കച്ചവടം കസറാത്ത സാഹചര്യത്തിലാണ് വ്യാപാരികളുടെ ഓഫര്‍ പ്രലോഭനം. കര്‍ണാടകയിലെ ബംഗളൂരു, മൈസൂരു, ഗുണ്ടല്‍പേട്ട എന്നിവിടങ്ങളില്‍നിന്നു എത്തിച്ചതാണ് നഗരത്തില്‍ വില്പനയ്ക്കുവച്ച പൂക്കളില്‍ അധികവും. ഓറഞ്ച്, മഞ്ഞ വര്‍ണങ്ങളിലുള്ള ചെണ്ടുമല്ലിയാണ് കടകളില്‍ കൂടുതലും വിറ്റഴിയുന്നത്. വിലക്കുറവും പ്രധാന ഓഫറും ഇവയ്ക്കാണ്. കിലോ ഗ്രാമിന് 80 മുതല്‍ 120 വരെ രൂപയാണ് ചെണ്ടുമല്ലി വില. ആനപ്പാലത്ത് പേരാമ്പ്ര സ്വദേശികള്‍ വഴിയോരത്ത് പന്തലിട്ട് നടത്തുന്ന പൂക്കടയില്‍ ആഫ്രിക്കന്‍ ചെണ്ടുമല്ലിയും ലഭ്യമാണ്.
കിലോഗ്രാമിന് 250 രൂപയാണ് വില. ബംഗളൂരുവിലെ സ്വകാര്യ തോട്ടത്തില്‍നിന്നു എത്തിച്ചതാണ് ഈ ഇനം പൂക്കള്‍. നഗരത്തില്‍ മറ്റൊരു സ്റ്റാളിലും ആഫ്രിക്കന്‍ ചെണ്ടുമല്ലി വില്പനയില്ലെന്ന് ആനപ്പാലത്തെ കടയുടമ പറയുന്നു. ഒരേയിനം പൂവിന് സ്റ്റാളുകളില്‍ പല വിലയാണ്. മുറി, സ്ഥലം വാടക ഉള്‍പ്പെടെ ചെലവും ലാഭവും കണക്കാക്കിയുള്ളതും അതേസമയം ഉപഭോക്താക്കളുടെ നീരസത്തിന് കാരണമാകാത്തതുമായ വിലയാണ് വ്യാപാരികള്‍ പൂക്കള്‍ക്ക് ഇടുന്നത്. പ്യൂര്‍ വൈറ്റ് ഇനം പൂക്കള്‍ക്കാണ് സ്റ്റാളുകളില്‍ ഉയര്‍ന്ന വില. കിലോഗ്രാമിന് 800 രൂപ വരെ നിരക്കിവാണ് ഇതിന്റെ വില്പന. വ്യാപാരികളില്‍ പലരും മുല്ലപ്പൂ വലിയ അളവില്‍ സ്റ്റോക്ക് ചെയ്യുന്നില്ല. കുറഞ്ഞ അളവില്‍ എത്തിക്കുന്ന മുല്ലപ്പൂ മാലയാക്കി മുഴത്തിന് 50-60 രൂപയ്ക്കാണ് വില്‍ക്കുന്നത്.
District News
ബാലുശേരി: ഓണത്തോടനുബന്ധിച്ച് അത്തം മുതൽ പത്ത് ദിവസം പൂക്കളമിടുന്ന പതിവാണ് മലയാളികൾക്കുള്ളത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്ഥമായി വർഷത്തിൽ 365 ദിവസവും പൂക്കളമിടുന്ന ഇല്ലം ഇവിടെയുണ്ട്. നടുവണ്ണൂരിലെ നന്ദാനശേരി ഇല്ലത്താണ് എല്ലാ ദിവസവും പൂക്കളിടുന്നത്.
ദിവസവും തൊടിയിൽനിന്ന് കിട്ടുന്ന നാടൻപൂക്കളുപയോഗിച്ചാണ് ഇവിടെ പൂക്കളമൊരുക്കുന്നത്. തലമുറകളായി ഇല്ലത്തെ ഭഗവതിക്ക് മുന്നിൽ പൂക്കളിടുന്ന പതിവ് ഇപ്പോഴും തുടരുകയാണ് ഈ കുടുംബം.
രാവിലെ പൂക്കളം തീർത്തതിനുശേഷമാണ് ഇവിടെ മറ്റു ദിനചര്യകൾ ആരംഭിക്കുന്നത്. സാധാരണയായി കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമാണ് പൂക്കളമിടുന്നത്. ആദ്യം ഭഗവതിക്ക് മുന്നിൽ മാത്രമായിരുന്നു പൂക്കളം തീർത്തിരുന്നതെങ്കിൽ ഇപ്പോൾ വീട്ടുമുറ്റത്തും പൂക്കളമിടാറുണ്ട്.
സാധാരണയായി ദശപുഷ്പങ്ങളാണ് ഉപയോഗിക്കുക. ദശപുഷ്പങ്ങൾ ലഭിക്കാത്ത സമയങ്ങളിൽ ലഭിക്കുന്ന പൂക്കൾ വച്ച് പൂക്കളം തീർക്കും. ചില ദിവസങ്ങളിൽ പത്തിനം പൂക്കൾ വരെ ഇല്ലത്തെ മുറ്റത്ത് സ്ഥാനം പിടിക്കാറുണ്ട്. ഓണത്തോടനുബന്ധിച്ച് കുറച്ചുകൂടി വലിയ പൂക്കളമാണ് ഇല്ലത്ത് ഇടാറുള്ളത്. അതിനായി പൂക്കൾ കടകളിൽ നിന്ന് വാങ്ങാറുമുണ്ട്. പൂക്കളമിടുന്നത് പതിവാണെങ്കിലും ഓണാഘോത്തിന്റെ ആവേശത്തിലാണ് ഇല്ലത്തുള്ളവർ.
District News
പത്തനംതിട്ട: ഓണക്കാലത്ത് പകര്‍ച്ചവ്യാധികൾ തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടർ എ. നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല പൊതുജനാരോഗ്യ സമിതി യോഗം തീരുമാനിച്ചു.
കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജന്തുജന്യരോഗങ്ങള്‍, കൊതുകുജന്യരോഗങ്ങള്‍, എലിപ്പനി തുടങ്ങിയവ പടരാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കും. പൊതുജനാരോഗ്യ നിയമപ്രകാരമുള്ള പ്രവര്‍ത്തനങ്ങളും ഏകാരോഗ്യസമീപനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ നടത്തുന്ന രോഗപ്രതിരോധ, ശുചീകരണ, ബോധവത്കരണ പ്രവര്‍ത്തനങ്ങളും വിലയിരുത്തി.
ഓണക്കാലത്തും വേണം ആരോഗ്യ ജാഗ്രത എന്ന സന്ദേശവുമായി പ്രത്യേക ആരോഗ്യ കാന്പെയിനും നടപ്പാക്കും. ഇതിന്റെ ഭാഗമായി 24 വരെ പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കും. ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന ശക്തമാക്കും.
കാറ്ററിംഗ് യൂണിറ്റുകള്‍, ഭക്ഷ്യ ഉത്പാദന-വിതരണ കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ഓണം ഫുഡ് ഫെസ്റ്റുകള്‍, കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, അഗതി മന്ദിരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തും. ആഹാരം, പാനീയ ശുചിത്വം, ഭക്ഷ്യസുരക്ഷ, ഹരിതചട്ടം, കുടിവെള്ളത്തിന്റെ ഗുണനിലവാരം എന്നിവ ഉറപ്പാക്കും. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നിയമാനുസൃതം ശക്തമായ നടപടി സ്വീകരിക്കും.
ഓണക്കാലത്ത് ഭക്ഷണം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് യോഗം നിര്‍ദേശിച്ചു. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധമായും ഹെല്‍ത്ത്കാര്‍ഡ് ഉണ്ടാകണം. കുടിവെള്ള പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമാക്കണം. പഴകിയ ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കരുത്. പകര്‍ച്ചവ്യാധിയുള്ളവര്‍ ഭക്ഷണം കൈകാര്യം ചെയ്യരുത്. ഓണവിഭവങ്ങള്‍ തയാറാക്കുമ്പോള്‍ സിന്തറ്റിക് നിറങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ക്കരുത്. ഫില്‍റ്ററുകളിലും കാനുകളിലും ലഭിക്കുന്ന വെള്ളവും തിളപ്പിച്ച ശേഷം മാത്രമേ കുടിക്കാവൂ. ചട്ണി, സംഭാരം തുടങ്ങിയവ തയാറാക്കുന്നതിനും തിളപ്പിച്ച വെള്ളം ഉപയോഗിക്കണം.
കൊതുകുജന്യ രോഗങ്ങളുടെ നിയന്ത്രണത്തിന് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ബോധവത്്കരണവും ശക്തമാക്കും. വീടും പരിസരവും പൊതുഇടങ്ങളും വൃത്തിയായി സൂക്ഷിക്കുകയും മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതെ തരംതിരിച്ച് സംസ്കരിക്കുകയും വേണം. പാത്രങ്ങള്‍, ബക്കറ്റുകള്‍, ചിരട്ടകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കാത്ത വിധം കമഴ്ത്തിവയ്ക്കുകയോ മൂടിവയ്ക്കുകയോ ചെയ്യണം.
മണ്ണുമായും വെള്ളവുമായും സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ എലിപ്പനി പ്രതിരോധത്തിന് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം പ്രതിരോധ മരുന്ന് കഴിക്കണം. പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികത്സയ്ക്ക് മുതിരാതെ ഉടന്‍ വൈദ്യസഹായം തേടണമെന്നും യോഗം നിര്‍ദേശിച്ചു.
വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ശുചീകരണ, രോഗപ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനം ഏകോപിപ്പിച്ച് നടപ്പാക്കാനും തീരുമാനിച്ചു. ഓണക്കാലം രോഗവ്യാപനത്തിന് ഇടയാക്കാതെ ആരോഗ്യത്തോടെ ഓണം എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് വിവിധ ബോധവത്്കരണ പരിപാടി സംഘടിപ്പിക്കും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസമില്ലാതെ എത്തിക്കുന്നതിനുമായി സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്.
റേഷൻ കടകളിലൂടെയും സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെയും നടത്തുന്ന സബ്സിഡി സാധനങ്ങളുടെ ലഭ്യത പൂർണമായും ഉറപ്പുവരുത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഓണ വിപണിയിൽ പൊതുജനങ്ങൾക്ക് യാതൊരുവിധ ആശങ്കയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കലൂർ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിലെ സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിലേക്കുള്ള രണ്ട് കെഎസ്ആർടിസി ലോഫ്ലോർ എ സി ബസുകളുടെ ഫ്ലാഗ് ഓഫ് വൈറ്റില ഹബ്ബിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വൈറ്റില ഹബ്ബിൽ നിന്ന് കലൂരിൽ നടക്കുന്ന സപ്ലൈകോ ട്രേഡ് ഫെയറിലേക്ക് പൊതുജനങ്ങൾക്ക് സൗജന്യമായി യാത്ര ചെയ്യാനായി കെഎസ്ആർടിസിയുമായി സഹകരിച്ചാണ് ഈ പ്രത്യേക ബസ് സർവീസ് ഒരുക്കിയിരിക്കുന്നത്.
കലൂർ ട്രേഡ് ഫെയറിലേക്ക് ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനും സാധനങ്ങൾ വാങ്ങി തിരികെ വരാനും ഈ സംവിധാനം ഏറെ സഹായകരമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഓണത്തോടനുബന്ധിച്ച് 13 ഇനം സബ്സിഡി സാധനങ്ങളുടെയും ലഭ്യത വിപണിയിൽ ഉറപ്പാക്കിയിട്ടുണ്ട്.
സെപ്റ്റംബർ മാസത്തെ അലോട്ട്മെന്റ് ഓഗസ്റ്റിൽ തന്നെ ലഭ്യമാക്കി 1,65,000 മെട്രിക് ടൺ അരി പൊതുവിപണിയിൽ എത്തിക്കാൻ സാധിച്ചത് ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ, എഎവൈ വിഭാഗങ്ങൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 90 ശതമാനത്തോളം പൂർത്തിയായതായും ഉത്രാടം നാൾ വരെ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സപ്ലൈകോയുടെ ഓണം ഫെയറുകളിലൂടെയും ഔട്ട്ലെറ്റുകളിലൂടെയും ജനങ്ങൾക്ക് മിതമായ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കി വിപണിയിലെ വിലനിലവാരം നിയന്ത്രണവിധേയമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സർക്കാർ ഒരുക്കിയിരിക്കുന്ന ഈ യാത്രാസൗകര്യവും ട്രേഡ് ഫെയറുകളും പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർഥിച്ചു.
District News
അരുവിത്തുറ : ഓണാഘോഷങ്ങളുടെ പ്രൗഡി വിളിച്ചോതി അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ തിമൃതോം 2026 വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണാഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു.
ചടങ്ങിൽ കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു. ഓണ സന്ദേശം വിളംബരം ചെയ്ത റാലിയോടെയാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ചെണ്ട മേളത്തിന്റെ അകമ്പടിയിൽ വിദ്യാർത്ഥികൾ ചുവടുകൾവച്ചു .
ഓണപ്പാട്ടുകൾക്കൊപ്പം തിരുവാതിരയും റാമ്പ് വാക്കും ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി . വാശിയേറിയ വടംവലി മത്സരങ്ങളോടെയാണ് ഓണാഘോഷ പരിപാടികൾ സമാപിച്ചത്. നാളെ ക്യാമ്പസിൽ അധ്യാപക അനധ്യാപക ജീവനക്കാരുടെ ഓണാഘോഷം നടക്കും
NRI
ഹൂസ്റ്റൺ: ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ സീനിയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഒമ്പതിന് അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്.
കുർബാനയ്ക്ക് ശേഷം സീനിയർ മിനിസ്ട്രിയുടെ ബുധനാഴ്ചകളിലെ പതിവ് പ്രവർത്തനങ്ങൾ നടന്നു. തുടർന്ന് സംഘടനയിലെ വനിതകൾ അവതരിപ്പിച്ച മനോഹരമായ പരമ്പരാഗത തിരുവാതിരക്കളി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
District News
ബേഡകം: യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജകമണ്ഡലം കമ്മിറ്റി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്മരണാര്‍ത്ഥം സുകൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന ഓണക്കോടി വിതരണ പരിപാടിയുടെ നിയോജക മണ്ഡലംതല ഉദ്ഘാടനം ബേഡഡുക്ക മദര്‍ ബഡ്സ് സ്കൂളില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപി നിര്‍വഹിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍ മുഖ്യാതിഥിയായി.സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള ഓണക്കോടി കൂപ്പണുകള്‍ കൈമാറി. ഗിരികൃഷ്ണന്‍ കൂടാല അധ്യക്ഷതവഹിച്ചു. സാജിദ് മവ്വല്‍, അന്‍വര്‍ മാങ്ങാട്, കുഞ്ഞികൃഷ്ണന് മാടക്കല്ല്, പി.എസ്.സുരന്യ, രതീഷ് കാട്ടുമാടം, ഹനീഫ കരിയത്ത്, കെ.ഉമാവതി, എ.ദാമോദരന്‍, അഖിലേഷ് തച്ചങ്ങാട്, ധനേഷ് കരിച്ചേരി, ശ്രീജിത്ത് പെരിയ, അഖിലേഷ് കരിച്ചേരി, ജിതിന് പാണൂര്‍ എന്നിവര്‍ സംസാരിച്ചു.
District News
കോഴിക്കോട്: ഓണാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍, മോഷണങ്ങളും കവര്‍ച്ചകളും തടയുന്നതിനായി മുന്‍കരുതല്‍ നടപടികളുമായി കോഴിക്കോട് സിറ്റി പൊലിസ്. കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ എ.പി.ഷൗക്കത്തലിയുടെ നിര്‍ദ്ദേശപ്രകാരം സിറ്റിയിലെ വിവിധ സബ് ഡിവിഷനുകളിലാണ് പ്രത്യേക സുരക്ഷാ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ബസ് യാത്രക്കാര്‍, പൊതുജനങ്ങള്‍, പ്രമുഖ ജംഗ്ഷനുകളില്‍ എത്തുന്നവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ബോധവത്ക്കരണം. തിരക്കേറിയ സമയങ്ങളില്‍ സ്വര്‍ണ്ണമാല, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കേണ്ടതിനെക്കുറിച്ച് പൊലിസ് ഉദ്യോഗസ്ഥര്‍ നഗരത്തിലെ സ്വകാര്യ ബസുകളില്‍ കയറി നേരിട്ട് പൊതുജനങ്ങള്‍ക്ക് ക്ലാസുകളും നിര്‍ദ്ദേശങ്ങളും നല്കി വരുന്നു.
മാവൂര്‍, കുന്നമംഗലം, മെഡിക്കല്‍ കോളജ്, ചേവായൂര്‍ തുടങ്ങി മെഡിക്കല്‍ കോളജ് സബ് ഡിവിഷന് പരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ ബസ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്നലെ പൊലിസ് നേരിട്ടെത്തി പരിശോധനകളും ബോധവത്ക്കരണവും നടത്തി. ബാഗുകളും ആഭരണങ്ങളും കൂടുതല്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി സേഫ്റ്റി പിന് ഉപയോഗിച്ച് ലോക്ക് ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രായോഗിക സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ പൊലിസ് യാത്രക്കാര്‍ക്ക് കാണിച്ചുകൊടുത്തു.
വരും ദിവസങ്ങളിലും നഗരത്തിലുടനീളം ബോധവത്ക്കരണ പരിപാടികളും സുരക്ഷാ പരിശോധനകളും ശക്തമായി തുടരുമെന്ന് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് പൊലിസ് കമ്മീഷണര്‍ പ്രമോദ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ജീവനക്കാർക്ക് ഇത്തവണയും ഒരു ലക്ഷത്തിന് മുകളിൽ ബോണസ്. ജീവനക്കാർക്ക് പ്രഖ്യാപിച്ച പരമാവധി ബോണസ് തുക 1,05,000 രൂപയാണ്. മുൻ വർഷത്തേക്കാൾ 2,500 രൂപയാണ് ഇത്തവണ വർധനവ്.
എക്സൈസ് മന്ത്രി എം. ലിജുവിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അഡ്വാൻസ് തുകയായി 50,000 രൂപ നൽകാനും യോഗത്തിൽ തീരുമാനമായി. എപ്ലോയ്മെന്റ് ജീവനക്കാർക്കുള്ള ബോണസ് 250 രൂപ വർധിപ്പിച്ച് 6,250 രൂപയാക്കി.
ഹെഡ് ഓഫീസിലെയും വെയർഹൗസിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് ബോണസായി 13,000 രൂപ ലഭിക്കും. കഴിഞ്ഞ വർഷവും ബിവറേജസ് കോർപറേഷൻ ജീവനക്കാർക്ക് ഓണത്തിന് റെക്കോർഡ് ബോണസ് ലഭിച്ചിരുന്നു. സ്ഥിരം ജീവനക്കാർക്ക് 102,500 രൂപയാണ് കഴിഞ്ഞ വർഷം നൽകിയത്.
Kerala
തിരുവനന്തപുരം: ഓണത്തിന് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ഇതിനായി 33.92 കോടി രൂപ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസി സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ ഓണം അഡ്വാൻസ് നൽകാനായി 21.5 കോടി രൂപ കെഎസ്ആർടിസിക്ക് പ്രത്യേക മന്ത്രിസഭാ തീരുമാനപ്രകാരമാണ് അനുവദിക്കുക. പെൻഷൻകാർക്ക് 1250 രൂപ ഉത്സവബത്ത നൽകുന്നതിന് 5.32 കോടി രൂപയും പ്രത്യേക ധനസഹായമായി അനുവദിച്ചിട്ടുണ്ട്.
ജീവനക്കാർക്ക് ഓണം സാലറി അഡ്വാൻസ് 2023 ന് ശേഷം നൽകിയിരുന്നില്ല. കെഎസ്ആർടിസിയിൽ പെൻഷൻകാർക്കുള്ള ഓണം അലവൻസ് 2019 ന് ശേഷം ഇതാദ്യമായാണ് നൽകുന്നത്.
Kerala
കൊച്ചി: ഓണക്കാലം കൊച്ചി നഗരത്തിന് നല്‍കുന്നത് മറ്റൊരു നിറമാണ്. തിരക്കേറിയ റോഡുകളും ഓഫീസുകളും ഫ്ലാറ്റുകളും വ്യാപാര കേന്ദ്രങ്ങളും ഓണത്തിന്റെ ആഘോഷച്ചൂടിലേക്ക് മാറും. പൂക്കളും ഓണക്കോടിയും സദ്യയും വിപണി തിരക്കുകളുമൊക്കെയായി നഗരം ഉത്സവലഹരിയിലാകും. തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തോടെ കൊച്ചിയില്‍ ഓണാഘോഷത്തിന് തുടക്കമായിരിക്കുകയാണ്.
ഇതോടെ നഗരത്തില്‍ ഓണത്തിരക്കും വര്‍ധിച്ചു. അതിനാല്‍ തന്നെ നഗര ജീവിതത്തിന്റെ തിരക്കിനിടയില്‍ ആവശ്യത്തിന് പൂക്കള്‍ കണ്ടെത്തി വാങ്ങുക പലര്‍ക്കും വലിയ ജോലിയാണ്. ഈ ബുദ്ധിമുട്ടിന് പരിഹാരമാകുകയാണ് പൂക്കള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ഓണ്‍ലൈന്‍ ആപ്പുകളും വെബ്സൈറ്റുകളും. തിരക്കേറിയ നഗര ജീവിതത്തിനിടയില്‍ പൂക്കള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കുകയാണ്.
പൂവുണ്ടോ.കോം (poovundo.com), ഇന്‍സ്റ്റാമാര്‍ട്ട് (Instamart), സെപ്റ്റോ (Zepto), ബ്ലിങ്കിറ്റ് (Blinkit) തുടങ്ങിയ ആപ്പുകളിലും വെബ്സൈറ്റുകളിലും പൂ വില്‍പ്പന തകര്‍ക്കുകയാണ്. ഓണക്കാലത്ത് പൂക്കളുടെ ആവശ്യകത കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരം ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് പ്രസക്തിയേറുന്നത്. സാധാരണ പൂക്കച്ചവട കേന്ദ്രങ്ങളില്‍ പോയി ഓരോ ഇനവും തിരഞ്ഞെടുത്ത് വാങ്ങുന്നതിനു പകരം ആവശ്യമായ പൂക്കള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത് ലഭ്യമാക്കുകയാണ് പൂവുണ്ടോ.കോം ലക്ഷ്യമിടുന്നത്.
കൊച്ചി നഗരത്തില്‍ മാത്രമാണ് പൂവുണ്ടോ.കോം പ്രവര്‍ത്തിക്കുന്നത്. കൊച്ചിയില്‍ ഏത് കോണിലാണെങ്കിലും പൂവുണ്ടോ.കോമില് ആവശ്യത്തിനുള്ള പൂക്കളും ഡെലിവറി ചെയ്യേണ്ട ഡേറ്റും സമയവും സബ്മിറ്റ് ചെയ്തു കൊടുത്തു കഴിഞ്ഞാല്‍ കൃത്യസമയത്ത് തന്നെ പൂക്കള്‍ കയ്യിലെത്തും. വാട്സാപ്പില്‍ മെസേജ് അയച്ചാലും പൂവുണ്ടോ.കോമില് നിന്നും പൂക്കള്‍ വാങ്ങാം.
ഇന്‍സ്റ്റാമാര്‍ട്ട്, സെപ്റ്റോ, ബ്ലിങ്കിറ്റ് എന്നീ ആപ്പുകളില്‍ നിന്നും ആവശ്യാനുസരണം പൂക്കള്‍ വാങ്ങാം. ചെണ്ടുമല്ലി, ജമന്തി, വാടാര്‍മല്ലി, അരളി, റോസ് എന്നീ പ്രകൃതിദത്ത പൂക്കള്‍ എല്ലാ ആപ്പുകളിലും ലഭ്യമാണ്. നേരിട്ട് വിപണിയിലെത്തി പൂക്കള്‍ വാങ്ങാന്‍ സമയമില്ലാത്ത നഗരവാസികള്‍ക്ക് ഓണ്‍ലൈന്‍ സേവനം സൗകര്യപ്രദമായ വഴിയാകുകയാണ്. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് അവസാന നിമിഷം ഓര്‍ഡര്‍ ചെയ്യുന്നതിനു പകരം നേരത്തെ ബുക്ക് ചെയ്യുന്നതാണ് ഉചിതം.
ഡെലിവറി ഏരിയ, ലഭ്യമായ പൂക്കളുടെ ഇനം, അളവ്, വില, ഡെലിവറി ാര്‍ജ് എന്നിവ ഓര്‍ഡര്‍ ചെയ്യുന്നതിന് മുമ്പ് പരിശോധിക്കുകയും വേണം. പരമ്പരാഗത പൂക്കച്ചവടത്തിന്റെ തിരക്കും പൂക്കളത്തിന്റെ ആവേശവും നിലനില്‍ക്കുമ്പോഴും അതിനൊപ്പം ഡിജിറ്റല്‍ സൗകര്യവും ചേരുകയാണ് കൊച്ചിയിലെ ഈ ഓണക്കാലത്ത്. വിരല്‍ത്തുമ്പിലെ ഏതാനും ക്ലിക്കുകളിലൂടെ പൂക്കള്‍ വീട്ടിലെത്തുമ്പോള്‍ നഗര ജീവിതത്തിലും ഓണത്തിന്റെ പൂവിളിക്ക് പുതിയൊരു വഴിയാണ് തുറക്കുന്നത്.
Health
ഓണം ആഘോഷകാലമാണെങ്കിലും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ളവർ ഭക്ഷണക്രമത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ആഹാരനിയന്ത്രണം ഓണത്തിന്റെ പേരിൽ കൈവിടരുതെന്നു ചുരുക്കം. കണക്കില്ലാതെ കഴിക്കരുത്. ആരോഗ്യകാര്യത്തിൽ മുൻകരുതലുകൾ വേണം.
ഉപ്പ് രക്തസമ്മർദത്തിന്റെ ശത്രുവാണ്. അച്ചാർ, പപ്പടം, ഉപ്പു ചേർത്ത ചിപ്സ് എന്നിവയൊക്കെ അനിയന്ത്രിതമായി കഴിക്കരുത്. ഓണസദ്യയിലെ പായസമധുരം പ്രമേഹരോഗികളെ വെട്ടിലാക്കാൻ സാധ്യതയേറെയാണ്. ഓണമല്ലേ, കഴിച്ചേക്കാം എന്ന മട്ടിൽ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവു വരുത്തരുത്.
പായസം കുടിക്കാമോ?
ഓണാഘോഷം ഒരോണത്തിൽ അവസാനിക്കുന്നില്ലെന്ന് ഓർമവയ്ക്കുക. റസിഡന്റ്സ് അസോസിയേഷന്റെ ഓണം, ഓഫീസിലെ ഓണം, വീട്ടിൽ തന്നെ നാല് ഓണം. ബന്ധുവീടുകളിൽ പോകുന്പോൾ അകത്താക്കുന്ന മധുരം വേറെ. ഇതെല്ലാം കൂടി കഴിക്കുന്പോാണ് പ്രമേഹം റോക്കറ്റ് വേഗത്തിൽ കുതിക്കുന്നത്.
പ്രമേഹ രോഗികൾ പായസത്തിന്റെ അളവ് കുറയ്ക്കണം. പായസം കുടിക്കുന്ന ദിവസം വേറെ കാർബോഹൈഡ്രേറ്റ്(ചോറ്) കഴിക്കാതെ പച്ചക്കറി സൂപ്പ്, സാലഡ് എന്നിവയിലൊക്കെ അത്താഴം ഒതുക്കണം. അതുമാത്രമാണ് ഷുഗർ നിയന്ത്രണവിധേയമാകാനുള്ള പോംവഴി. ആഘോഷങ്ങളെല്ലാം നിയന്ത്രണങ്ങൾ പാലിച്ചാവണം എന്നു പ്രത്യേകം ഓർമിപ്പിക്കേണ്ടതില്ലല്ലോ.
വണ്ണം കൂടുമോ?
അമിതവണ്ണം കുറയ്ക്കാൻ ഭക്ഷണനിയന്ത്രണം പാലിക്കുന്നവരും ഓണനാളുകളിൽ ഏറെ ശ്രദ്ധിക്കണം. പായസവും ഉപ്പേരിയും ഓണനാളുകളിൽ തുടർച്ചയായി പല ദിവസങ്ങളിൽ കഴിക്കുന്നതിലൂടെ നാമറിയാതെ തന്നെ മൂന്നു കിലോ വരെ ശരീരഭാരം കൂടും.
കഴിക്കുന്നതിന്റെ അളവിൽ കുറവു വരുത്തുക എന്നതുമാത്രമാണ് സാധ്യമായ കാര്യം. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഉപ്പേരിയും പായസവും കഴിക്കുന്നതിൽ മിതത്വം പാലിക്കണം.
ഉപ്പിലിട്ടതും പപ്പടവും പ്രശ്നമാകുമോ?
ഓണനാളുകളിൽ ദിവസം പലനേരം സദ്യക്കൊപ്പം ഇഞ്ചി, മാങ്ങ, നാരങ്ങ...എന്നിങ്ങനെ പലതരം അച്ചാറുകൾ വിളന്പാറുണ്ട്. അച്ചാറുകൾ കൂടുതലായി കഴിക്കരുത്. ചിലർ തൈരിനൊപ്പവും ധാരാളം ഉപ്പു ചേർത്തു കഴിക്കും. ഉപ്പിന്റെ അളവ് രക്തസമ്മർദമുള്ളവർ തീർച്ചയായും കുറയ്ക്കണം.
പപ്പടം, ഉപ്പേരി എന്നിവയിലൂടെയും ഉപ്പ് ശരീരത്തിൽ അമിതമായി എത്താനിടയുണ്ട്. ഇതെല്ലാം കൂടിയാകുന്പോൾ ശരീരത്തിൽ ഉപ്പിന്റെ അളവുകൂടും. പ്രമേഹബാധിതർക്കു മധുരവും ഉപ്പും പ്രശ്നമാണ്.
ഏത്തക്കായ ചിപ്സ് കഴിക്കാമോ?
ഓണസദ്യയ്ക്കു വിഭവങ്ങൾ തയാറാക്കുന്നതിന് വനസ്പതി ഉപയോഗിക്കരുത്. പ്രത്യേകിച്ചു ചിപ്സ് തയാറാക്കുന്നതിന്. കഴിക്കുന്ന ചിപ്സിന്റെ തോത് കുറയ്ക്കണം. 100 ഗ്രാം ചിപ്സ് കഴിച്ചാൽത്തന്നെ 400 കലോറി ശരീരത്തിലെത്തും. ഏത്തയ്ക്ക ചിപ്സ്, ശർക്കരവരട്ടി...എന്നിങ്ങനെ ചിപ്സ് തന്നെ പലതരം. ഇവ അളവിൽ കുറച്ചുമാത്രം കഴിക്കുക.
വിവരങ്ങൾ: ഡോ. അനിതാ മോഹൻ,
നുട്രീഷൻ സ്പെഷലിസ്റ്റ് &
ഡയറ്റ് കൺസൾട്ടന്റ്
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെയും പ്രീ പ്രൈമറി തലം മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നാല് കിലോ അരി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ.
സംസ്ഥാനത്ത് സ്കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് അറിയിച്ച മന്ത്രി ഓഗസ്റ്റ് 21 ന് ഓണാഘോഷം നടക്കുമെന്നും അന്നേ ദിവസം യൂണിഫോം നിര്‍ബന്ധമില്ലെന്നും വ്യക്തമാക്കി. അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഗവണമെന്റ് ഗേൾസ് ഹൈസ്കൂളിൽ നടക്കും.
ഓണാവധിയ്ക്ക് ശേഷം ഓഗസ്റ്റ് 31 ന് സ്കൂളുകള്‍ തുറക്കും. അതേസമയം, കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്കും ഫാക്ടറികളിലെ ജീവനക്കാർക്കുമുള്ള ബോണസ് 20 ശതമാനമായി നിശ്ചയിച്ചു. ഓരോ തൊഴിലാളിക്കും 11,500 രൂപ ബോണസ് അഡ്വാൻസായി നൽകും. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തിൽ ചേർന്ന കശുവണ്ടി വ്യവസായ ബന്ധസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥകൾ അംഗീകരിച്ചത്.