പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ഓണക്കാലത്ത് പകര്‍ച്ചവ്യാധികൾ തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടർ എ. നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല പൊതുജനാരോഗ്യ സമിതി യോഗം തീരുമാനിച്ചു.
കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജന്തുജന്യരോഗങ്ങള്‍, കൊതുകുജന്യരോഗങ്ങള്‍, എലിപ്പനി തുടങ്ങിയവ പടരാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കും. പൊതുജനാരോഗ്യ നിയമപ്രകാരമുള്ള പ്രവര്‍ത്തനങ്ങളും ഏകാരോഗ്യസമീപനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ നടത്തുന്ന രോഗപ്രതിരോധ, ശുചീകരണ, ബോധവത്കരണ പ്രവര്‍ത്തനങ്ങളും വിലയിരുത്തി.
ഓണക്കാലത്തും വേണം ആരോഗ്യ ജാഗ്രത എന്ന സന്ദേശവുമായി പ്രത്യേക ആരോഗ്യ കാന്പെയിനും നടപ്പാക്കും. ഇതിന്റെ ഭാഗമായി 24 വരെ പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കും. ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന ശക്തമാക്കും.
കാറ്ററിംഗ് യൂണിറ്റുകള്‍, ഭക്ഷ്യ ഉത്പാദന-വിതരണ കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ഓണം ഫുഡ് ഫെസ്റ്റുകള്‍, കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, അഗതി മന്ദിരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തും. ആഹാരം, പാനീയ ശുചിത്വം, ഭക്ഷ്യസുരക്ഷ, ഹരിതചട്ടം, കുടിവെള്ളത്തിന്റെ ഗുണനിലവാരം എന്നിവ ഉറപ്പാക്കും. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നിയമാനുസൃതം ശക്തമായ നടപടി സ്വീകരിക്കും.
ഓണക്കാലത്ത് ഭക്ഷണം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് യോഗം നിര്‍ദേശിച്ചു. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധമായും ഹെല്‍ത്ത്കാര്‍ഡ് ഉണ്ടാകണം. കുടിവെള്ള പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമാക്കണം. പഴകിയ ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കരുത്. പകര്‍ച്ചവ്യാധിയുള്ളവര്‍ ഭക്ഷണം കൈകാര്യം ചെയ്യരുത്. ഓണവിഭവങ്ങള്‍ തയാറാക്കുമ്പോള്‍ സിന്തറ്റിക് നിറങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ക്കരുത്. ഫില്‍റ്ററുകളിലും കാനുകളിലും ലഭിക്കുന്ന വെള്ളവും തിളപ്പിച്ച ശേഷം മാത്രമേ കുടിക്കാവൂ. ചട്ണി, സംഭാരം തുടങ്ങിയവ തയാറാക്കുന്നതിനും തിളപ്പിച്ച വെള്ളം ഉപയോഗിക്കണം.
കൊതുകുജന്യ രോഗങ്ങളുടെ നിയന്ത്രണത്തിന് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ബോധവത്്കരണവും ശക്തമാക്കും. വീടും പരിസരവും പൊതുഇടങ്ങളും വൃത്തിയായി സൂക്ഷിക്കുകയും മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതെ തരംതിരിച്ച് സംസ്കരിക്കുകയും വേണം. പാത്രങ്ങള്‍, ബക്കറ്റുകള്‍, ചിരട്ടകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കാത്ത വിധം കമഴ്ത്തിവയ്ക്കുകയോ മൂടിവയ്ക്കുകയോ ചെയ്യണം.
മണ്ണുമായും വെള്ളവുമായും സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ എലിപ്പനി പ്രതിരോധത്തിന് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം പ്രതിരോധ മരുന്ന് കഴിക്കണം. പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികത്സയ്ക്ക് മുതിരാതെ ഉടന്‍ വൈദ്യസഹായം തേടണമെന്നും യോഗം നിര്‍ദേശിച്ചു.
വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ശുചീകരണ, രോഗപ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനം ഏകോപിപ്പിച്ച് നടപ്പാക്കാനും തീരുമാനിച്ചു. ഓണക്കാലം രോഗവ്യാപനത്തിന് ഇടയാക്കാതെ ആരോഗ്യത്തോടെ ഓണം എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് വിവിധ ബോധവത്്കരണ പരിപാടി സംഘടിപ്പിക്കും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Nattuvishesham Local News Inspection Onam