പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പുറത്തുനിന്നുള്ളവരും യുട്യൂബർമാരും സർക്കാർ സ്കൂളുകളിലേക്കു പ്രവേശിക്കുന്നതു നിരോധിച്ച് ഉത്തർപ്രദേശ്. രാജ്യത്തുടനീളമുള്ള സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ സമൂഹമാധ്യമങ്ങളിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ തുറന്നുകാട്ടുന്നതിനിടയിലാണ് യുട്യൂബർമാർ സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവേശിക്കുന്നത് നിരോധിച്ചുകൊണ്ട് യുപിയിലെ വിവിധ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നത്.
സ്കൂളുകളിലെത്തി വീഡിയോകൾ റിപ്പോർട്ട് ചെയ്യുന്നത് പഠനത്തെ തടസപ്പെടുത്തുവെന്നും അധ്യാപന തൊഴിലിന്റെ അന്തസിനെ ബാധിക്കുകയും ചെയ്യുന്നുവെന്നാണ് അയോധ്യയിലെ സർക്കാർ സ്കൂളുകളിൽ പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള അയോധ്യ ബേസിക് എഡ്യുക്കേഷൻ ഓഫീസറുടെ ഉത്തരവിൽ പറയുന്നത്. യുപിയിലെ അസംഗഡ്, ബല്ലിയ, ബസ്തി, ബൽറാംപുർ, ഷംലി, ആഗ്ര തുടങ്ങിയ സ്കൂളിലേക്കും പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകൾ ഇതിനോടകമുണ്ട്.
പുറത്തുനിന്നുള്ളവർ സർക്കാർ സ്കൂളുകളിൽ പ്രവേശിക്കരുതെന്ന് കഴിഞ്ഞദിവസം രാജസ്ഥാൻ സർക്കാരും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തുടനീളമുള്ള സർക്കാർ സ്കൂളുകളുടെ മോശം അവസ്ഥകൾക്കു പരിഹാരം കണ്ടെത്താനായി സ്വാതന്ത്ര്യദിനത്തിൽ സിജെപി ആരംഭിച്ച സ്കൂൾ ഠീക് കരോ കാമ്പയിൻ മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും നിരവധി സർക്കാർ സ്കൂളുകളിൽ മതിയായ ടോയ്ലറ്റ് സൗകര്യങ്ങൾപ്പോലും നിലവിലില്ലാത്തത് സമൂഹമാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.
യുപിയിലെ നിരവധി സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളാകട്ടെ സ്കൂളുകളിലെ മോശം ഭക്ഷണനിലവാരത്തിനെതിരേയും കുടിവെള്ള പ്രശ്നങ്ങൾക്കെതിരേയും തെരുവുകളിൽ സമരത്തിനിറങ്ങുകയുമാണ്. യുപിയിലെ ലക്നോയിലും ഹസൻഗഞ്ജിലും കന്നൗജിലും ഹാമിർപുരിലുമെല്ലാം നൂറുകണക്കിനു വിദ്യാർഥികളാണ് സ്കൂളുകളിലെ മോശം അവസ്ഥകൾക്കെതിരേ പ്രതിഷേധിക്കാൻ ക്ലാസ്റൂമുകൾ ബഹിഷ്കരിച്ചത്.
Tags : UttarPradesh Bans YouTubers Schools Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs