ഇന്ത്യൻ ഓഹരിവിപണി
മുംബൈ: തുടർച്ചയായ നഷ്ടദിനങ്ങൾക്കുശേഷം ഇന്ത്യൻ ഓഹരിവിപണി നേട്ടത്തിലേക്കു തിരിച്ചെത്തി. പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റി 50യും ഉയർന്ന നിലയിലാണ് വ്യാപാരം പൂർത്തിയാക്കിയത്. യുഎസ് ട്രഷറി ബോണ്ട് വരുമാനത്തിൽ കുറവ് വന്നത്, ഷോർട്ട് കവറിംഗ്, ഇന്ത്യൻ ഓഹരിവിപണിയിലേക്ക് വിദേശ നിക്ഷേപകരുടെ വരവ് എന്നിവ കരുത്ത് പകർന്നു.
തുടർച്ചയായ നാലു സെഷനുകളിലെ ഇടിവിനുശേഷം സെൻസെക്സ് 628 പോയിന്റ് (0.82 %) ഉയർന്ന് 77,538 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.ഏഴു സെഷനുകളിലെ തുടർച്ചയായ ഇടിവിനു വിരാമമിട്ടുകൊണ്ട് നിഫ്റ്റി 154 പോയിന്റ് (0.64 %) ഉയർന്ന് 24,232ൽ വ്യാപാരം പൂർത്തിയാക്കി.
വിശാല വിപണികളും ശക്തമായ മുന്നേറ്റം നടത്തി. നിഫ്റ്റി മിഡ്കാപ് 100, നിഫ്റ്റി സ്മോൾകാപ് സൂചികകൾ യഥാക്രമം 0.41 ശതമാനവും 0.68 ശതമാനവും ഉയർന്നു.
മേഖലാ സൂചികകളിൽ നിഫ്റ്റി മീഡിയ (2.13 %), നിഫ്റ്റി റിയൽറ്റി (1.41 %) എന്നിവ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ, പൊതുമേഖല ബാങ്ക് ഓഹരികൾ നഷ്ടത്തിലേക്കു വീണു. എൻഎസ്ഇയിൽ 2108 ഓഹരികൾ നേട്ടത്തിലും 1405 ഓഹരികൾ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. 119 ഓഹരികളുടെ വിലയിൽ മാറ്റമൊന്നുമുണ്ടായില്ല.
വിപണിയുടെ നേട്ടത്തിലുള്ള കാരണങ്ങൾ
ഈ ആഴ്ചയുടെ തുടക്കത്തിൽ 30 വർഷത്തെ ട്രഷറി ബോണ്ട് യീൽഡ് 2007 ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഈ കുത്തനെയുള്ള വർധന തടയുന്നതിന്റെ ഭാഗമായി, ദീർഘകാല കടപ്പത്രങ്ങളുടെ തിരിച്ചെടുക്കൽ തുക ഇരട്ടിയാക്കുമെന്ന് യുഎസ് ട്രഷറി വ്യക്തമാക്കി. ഇതിന്റെ ഫലമായി യുഎസ് ബോണ്ട് വരുമാനം കുറഞ്ഞു.
ഇന്ത്യൻ വിപണികളെ സംബന്ധിച്ചിടത്തോളം യുഎസ് ബോണ്ട് വരുമാനം കുറയുന്നത് വളർന്നുവരുന്ന വിപണികളിലേക്ക് വിദേശ നിക്ഷേപം ഒഴുകിയെത്തുന്നതിനു സഹായകമാകും.
വിദേശ സ്ഥാപന നിക്ഷേപകർ ഇന്ത്യൻവിപണിയിൽ തുടർച്ചയായ രണ്ടു ദിവസം വാങ്ങലുകാരായെത്തിയത് കരുത്തായി. ബുധാനാഴ്ച 407 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് ഇവർ വാങ്ങിയത്. വിദേശ നിക്ഷേപകരുടെ കടന്നുവരവ് ഇന്ത്യൻ വിപണിയിൽ ദീർഘനാളത്തെ വിറ്റഴിക്കലിനുശേഷം പൊതുവായ നിക്ഷേപക അന്തരീക്ഷം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.
Tags : Business Entrepreneur Startup Market Money Stock market returns to gains