National
ലക്നോ: യുപിയിൽ പ്രണയപ്പകയെ തുടർന്ന് അമ്മയ്ക്കും മകള്ക്കും നേരെ ആസിഡ് ആക്രമണം. രാംകൊല പോലീസ് സ്റ്റേഷന് പരിധിയില് മൊര്വാന് എന്ന സ്ഥലത്താണ് സംഭവം. കാജൾ(23), അമ്മ ലീലാവതി ദേവി എന്നിവർക്കെതിരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തെ തുടർന്ന് കാജൾ കൊല്ലപ്പെട്ടു. അമ്മ ലീലാവതി ദേവി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വ്യാഴാഴ്ചയാണ് സംഭവം. കാജളും ലീലാവതിയും ഉറങ്ങുന്ന സമയത്ത് ആക്രമികള് വീട്ടില് അതിക്രമിച്ച് കയറി ആസിഡ് ഒഴിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം കുശിനഗര് മെഡിക്കല് കോളജിലേക്കും പിന്നീട് ഗൊരഖ്പുര് മെഡിക്കല് കോളജിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് കാജൾ മരിച്ചത്. സംഭവത്തില് പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഛോട്ടിലാല് ഖര്വാര്, അനുജ് കുശ്വാഹ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഛോട്ടിലാല് നിരന്തരം കാജളിനോട് പ്രണയാഭ്യര്ഥന നടത്തിയിരുന്നു. യുവതി ഇത് നിരസിച്ചതോടെയാണ് ആക്രമണം നടത്തിയത്.
National
അമ്രോഹ: പാമ്പ് കടിയേറ്റതിനെ തുടർന്ന് മന്ത്രവാദിയുടെ നിർദേശപ്രകാരം 12 മണിക്കൂർ ഗംഗാ നദിയിൽ മുക്കിവച്ച 13കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ അമ്രോഹയിലാണ് സംഭവം. പാമ്പുകടിയേറ്റതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം കുടുംബം മന്ത്രവാദിയെ സമീപിക്കുകയായിരുന്നു.
മന്ത്രവാദിയുടെ നിർദേശം അനുസരിച്ച് കുടുംബം കൗമാരക്കാരനെ 12 മണിക്കൂർ നേരം മുളവടികളിൽ കെട്ടി ഗംഗാനദിയിൽ മുക്കിവയ്ക്കുകയായിരുന്നു. ഗംഗാ നദി കുട്ടിയെ സുഖപ്പെടുത്തുമെന്നായിരുന്നു മന്ത്രവാദി കുടുംബത്തെ വിശ്വസിപ്പിച്ചത്.
12 മണിക്കൂറിന് ശേഷം കുട്ടി അനങ്ങാതായതോടെയാണ് വീട്ടുകാർ ആശുപത്രിയിലെത്തിക്കുന്നത്. കുട്ടി മരിച്ചെന്ന് വ്യക്തമായതിന് പിന്നാലെ വീട്ടുകാർ മൃതദേഹം ഗംഗാ നദിയിലേക്ക് എറിയാനും ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ.
കുട്ടിയെ മുളവടികളിൽ കെട്ടി നദിയിൽ ഇട്ടിരിക്കുന്ന വീഡിയോ ഇതോടകം സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയായിട്ടുണ്ട്.
National
ലക്നോ: വീട്ടുമുറ്റത്ത് വാഹനം പാർക്ക് ചെയ്യാൻ പേരക്കുട്ടിയെ സഹായിക്കുന്നതിനിടെ വയോധികയ്ക്ക് ദാരുണാന്ത്യം. പേരക്കുട്ടി ഓടിച്ച ഥാർ ഇടിച്ചാണ് വയോധിക മരിച്ചത്. വീട്ടുമുറ്റത്ത് നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതോടകം വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ ആണ് സംഭവം നടന്നത്. . വാഹനം അകത്ത് കയറ്റിയ ശേഷം ഗേറ്റ് അടയ്ക്കാൻ തുടങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മുറ്റത്തെ ചരിവിലൂടെ അതിവേഗം പിന്നിലേക്ക് ഉരുണ്ടുവന്ന വാഹനം ഗേറ്റ് തകർത്ത് വയോധികയെ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വയോധിക സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടം കുടുംബാംഗങ്ങൾ പോലീസിനെ അറിയിച്ചിരുന്നില്ല. എന്നാൽ അപകടത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഖലീലാബാദ്: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. 14 വയസുകാരിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വെള്ളിയാഴ്ച പ്രതി തന്റെ മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് കുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് കേസെടുത്ത ഖലീലാബാദ് പോലീസ് ശനിയാഴ്ച യുവാവിനെ പിടികൂടുകയായിരുന്നു.
സംഭവത്തിൽ രവി ചൗധരി(24) ആണ് ഖലീലാബാദ് പോലീസിന്റെ പിടിയിലായത്. സർക്കിൾ ഇൻസ്പെക്ടർ അമിത്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
Viral
ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലുള്ള ഭിലാവലി എന്ന കൊച്ചുഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർഥികൾ ഇന്ന് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ്.
സാധാരണയായി വൻകിട ലാബുകളിലും സർവ്വകലാശാലകളിലും മാത്രം കണ്ടുവരുന്ന സാങ്കേതിക വിദ്യകൾ പാഴ് വസ്തുക്കളുടെ സഹായത്തോടെ പ്രായോഗികമായി നടപ്പിലാക്കി ഈ മിടുക്കർ ലോകത്തെ ഞെട്ടിച്ചു.
ലോകപ്രശസ്തമായ എഫ്-22 റാപ്റ്റർ യുദ്ധവിമാനത്തിന്റെ പറക്കുന്ന മാതൃകയാണ് ഇവർ നിർമ്മിച്ചത്. കേവലം 6000 രൂപ മാത്രം ചിലവാക്കി നിർമ്മിച്ച ഈ വിമാനം ഒന്നര കിലോമീറ്റർ ദൂരപരിധിയിൽ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കാൻ സാധിക്കുമെന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.
നാലാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന പ്രാൻഷി കുമാരി, ആഷി, ഹൃദേഷ് കുമാർ, രഞ്ജന കുമാരി, കാർത്തിക് ശർമ്മ എന്നീ അഞ്ച് വിദ്യാർഥികളാണ് ഈ അത്ഭുതത്തിന് പിന്നിൽ. അധ്യാപകനായ ആശിഷ് കുമാറിന്റെ ദീർഘവീക്ഷണവും മാർഗനിർദ്ദേശവുമാണ് കുട്ടികളെ ഇത്തരമൊരു ലക്ഷ്യത്തിലേക്ക് നയിച്ചത്.
വെറും കളിപ്പാട്ടമുണ്ടാക്കുന്നതിലുപരി പഴയ മോട്ടോറുകൾ, പ്രവർത്തനരഹിതമായ കളിപ്പാട്ട കാറുകൾ, വയറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, തെർമോകോൾ തുടങ്ങിയ അവശിഷ്ടങ്ങൾ എങ്ങനെ വിനിയോഗിക്കാമെന്ന് അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു.
ഉത്തർപ്രദേശ് ബേസിക് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ 'റോബോട്ടിക്സ് കി പാഠശാല 2026' എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വിപ്ലവകരമായ മാറ്റം സ്കൂളിൽ ഉണ്ടായത്.
വെറുതെ വിമാനം നിർമ്മിക്കുക മാത്രമല്ല, സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്ന കമ്പ്യൂട്ടർ ഫ്ലൈറ്റ് സിമുലേറ്ററിലൂടെ ആകാശത്ത് വിമാനം പറത്തുന്ന രീതിയിൽ കുട്ടികൾ മുൻകൂട്ടി പരിശീലനം നേടുകയും ചെയ്തു.
തുടർന്ന് തുറസായ മൈതാനത്ത് വിമാനം വിജയകരമായി പറത്തിയതോടെ വിദ്യാർഥികളുടെ ആത്മവിശ്വാസം വാനോളമുയർന്നു. അലിഗഡ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഈ മാതൃകയ്ക്ക് വിദ്യാഭ്യാസ വിദഗ്ധരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വലിയ പ്രശംസയാണ് ലഭിച്ചത്.
ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വൻകിട സ്വകാര്യ സർവ്വകലാശാലകളിലെ ഗവേഷണങ്ങളേക്കാൾ എത്രയോ മുകളിലാണ് ഗ്രാമീണ വിദ്യാലയത്തിലെ ഈ കുട്ടികളുടെ സർഗാത്മകതയെന്ന് പലരും അഭിപ്രായപ്പെട്ടു.
സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് കൃത്യമായ അവസരവും സാങ്കേതിക സൗകര്യങ്ങളും നൽകിയാൽ അവർക്ക് ഏതൊരു ആധുനിക പ്രതിസന്ധികളെയും നേരിടാൻ സാധിക്കുമെന്ന് ഭിലാവലിയിലെ ഈ കൊച്ചു മിടുക്കർ തെളിയിച്ചിരിക്കുന്നു.
ഇത്തരത്തിലുള്ള പ്രായോഗിക പഠനരീതികൾ രാജ്യത്തെ എല്ലാ സർക്കാർ സ്കൂളുകളിലും നടപ്പിലാക്കണമെന്ന വലിയൊരു സന്ദേശമാണ് ഈ കൊച്ചു വിമാനം ആകാശത്ത് വരച്ചിടുന്നത്.
National
ലക്നോ: യുപിയിൽ ഗ്യാസ് സിലിണ്ടർ വാങ്ങാൻ വരി നിൽക്കുന്നതിനിടെ വയോധികന് ദാരുണാന്ത്യം. മുഖ്തിയാർ അഹമ്മദ് (70) ആണ് മരിച്ചത്. ഫാറുഖാബാദ് ജില്ലയിലെ ഒരു ഗ്യാസ് ഏജൻസിക്ക് മുൻപിലായിരുന്നു സംഭവം.
ഗർഹിഖാൻ ഖാന സ്വദേശിയാണ് മുഖ്തിയാർ അഹമ്മദ്. ഗ്യാസ് സിലിണ്ടറിനായി വരിനിൽക്കുമ്പോൾ മുഖ്തിയാർ അഹമ്മദിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് കൂടെ ഉണ്ടായിരുന്നവർ സിപിആർ നൽകിയിരുന്നു.
പിന്നാലെ മുഖ്തിയാർ അഹമ്മദിനെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാം ദിവസമാണ് മുഖ്തിയാർ അഹമ്മദ് ഗ്യാസ് സിലിണ്ടറിനായി വരി നിന്നത്. തലേ ദിവസവും മുഖ്തിയാർ സിലിണ്ടറിനായി വരി നിന്നെങ്കിലും ലഭിച്ചിരുന്നില്ല.
National
ലക്നോ: ഉത്തർപ്രദേശിൽ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് വീടിനുള്ളിലെ ഡ്രമ്മിൽ ഒളിപ്പിച്ച മകൻ പിടിയിൽ. ലക്നോവിലെ വർധമാൻ പാത്തോളജി ഉടമയായ മാനവേന്ദ്ര പ്രതാപ് സിംഗ് ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മകൻ അക്ഷത് പ്രതാപ് സിംഗ് ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 20 മുതൽ മാനവേന്ദ്ര പ്രതാപ് സിംഗിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മകൻ അക്ഷതിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
അക്ഷത് ഡോക്ടറാകണമെന്ന ആഗ്രഹത്താൽ നീറ്റ് പരീക്ഷയ്ക്ക് പഠിക്കാൻ പിതാവ് നിരന്തരം നിർബന്ധിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് അക്ഷത് തോക്കെടുത്ത് പിതാവിന് നേരെ വെടിയുതിർത്തത്.
2018ൽ അക്ഷതിന്റെ അമ്മ മരിച്ചിരുന്നു. പിതാവിന്റെ കൊലയ്ക്ക് പിന്നാലെ മൃതദേഹം കഷണങ്ങളാക്കി മുറിച്ചു. ശരീരഭാഗങ്ങളിൽ ചിലത് സദരോണ ഗ്രാമത്തിന് സമീപം ഉപേക്ഷിച്ചു. ബാക്കിയുള്ളവ വീടിനുള്ളിൽ ഡ്രമ്മിലാക്കി ഒളിപ്പിച്ചു. പോലീസ് പരിശോധനയിൽ വീടിനുള്ളിൽ നിന്ന് മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
National
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് കോടതി.
ശനിയാഴ്ചയാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ തുടർന്ന് ജുൻസി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ ശിഷ്യൻ സ്വാമി മുകുന്ദാനന്ദ് ഗിരിക്കുമെതിരെയും കേസ് രജിസ്റ്റർ ചെയ്തു.
കേസിൽ വിശദമായ അന്വേഷണം നടത്താനും കോടതി ഉത്തരവിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത രണ്ട് പരാതിക്കാരുടെ മൊഴികൾ ഫെബ്രുവരി 13ന് കോടതിയിൽ വീഡിയോ വഴി രേഖപ്പെടുത്തി. പോലീസ് റിപ്പോർട്ട് കോടതി സ്വീകരിച്ചു.
ആശ്രമത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്തതായും തെളിവുകൾ അടങ്ങിയ സിഡി കോടതിയിൽ സമർപ്പിച്ചതായും പരാതിക്കാരന് പറയുന്നു. അതേസമയം ആരോപണം നിഷേധിച്ച് അവിമുക്തേശ്വരാനന്ദ സരസ്വതി രംഗത്തെത്തിയിട്ടുണ്ട്.
കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച അവിമുക്തേശ്വരാനന്ദ സരസ്വതി, കോടതിക്ക് അതിന്റേതായ നടപടിക്രമങ്ങളുണ്ടെന്ന് അഭിപ്രായപ്പെട്ടു. കോടതി പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അത് രജിസ്റ്റർ ചെയ്ത ശേഷം അവർ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Viral
ഉത്തർപ്രദേശിലെ ബിജ്നോറിൽ നടന്ന ഒരു വിവാഹ ആഘോഷം അപ്രതീക്ഷിതമായി അരങ്ങേറിയ നാടകീയ സംഭവങ്ങൾ കാരണം വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്.
ശുഭം ചൗഹാൻ എന്ന യുവാവിന്റെ വിവാഹയാത്ര പുറപ്പെടാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് ബിജ്നോറിലെ ഡയമണ്ട് സിറ്റി കോളനിയിലുള്ള അയാളുടെ വീട്ടിലെ വൈദ്യുതി ബന്ധം അധികൃതർ വിച്ഛേദിച്ചത്.
വെള്ളിയാഴ്ച നടക്കേണ്ട വിവാഹത്തിന് മുന്നോടിയായി വീട്ടിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി നിൽക്കുന്ന സമയത്താണ് വൈദ്യുതി വകുപ്പിലെ ജീവനക്കാരെത്തി ഇത്തരമൊരു നടപടി സ്വീകരിച്ചത്.
താൻ എല്ലാ മാസവും കൃത്യമായി വൈദ്യുതി ബില്ലുകൾ അടയ്ക്കാറുണ്ടെന്നും ഒരൊറ്റ കുടിശിക പോലും നിലവിലില്ലെന്നും ശുഭം ആവർത്തിച്ച് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ അത് ചെവിക്കൊണ്ടില്ല.
വിവാഹ വസ്ത്രമണിഞ്ഞ് ബന്ധുക്കളോടൊപ്പം വീടിന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ ശുഭത്തോട്, കണക്ഷൻ മുറിക്കാൻ ഉത്തരവുണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഒരു കത്ത് കൈമാറുകയായിരുന്നു.
വിവാഹം പ്രമാണിച്ചെങ്കിലും ഒന്നോ രണ്ടോ ദിവസത്തെ സമയം നൽകണമെന്ന് വീട്ടുകാർ കെഞ്ചിപ്പറഞ്ഞിട്ടും ലൈൻമാൻ വൈദ്യുതി പോസ്റ്റിൽ വലിഞ്ഞുകയറി കണക്ഷൻ വിച്ഛേദിക്കുന്ന കാഴ്ചയാണ് അവിടെയുണ്ടായിരുന്നത്.
ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് വൈദ്യുതി വകുപ്പിനെതിരെ ഉയർന്നത്.
ഏണി പോലും ഉപയോഗിക്കാതെ ജീവൻ പണയപ്പെടുത്തി ലൈൻമാൻ പോസ്റ്റിൽ കയറുന്നതും ആളുകൾ നോക്കി നിൽക്കെ കണക്ഷൻ മുറിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ ക്രൂരത വ്യക്തിവൈരാഗ്യം തീർക്കാനാണെന്ന തരത്തിലുള്ള ചർച്ചകൾ ഇതോടെ വ്യാപകമായി.
പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ശുഭവും ഒരു പ്രാദേശിക കോളനൈസറും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ഈ അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്ന് വ്യക്തമായി.
കോളനൈസർ തന്റെ സ്വാധീനം ഉപയോഗിച്ച് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ലൈൻമാനെ നിർബന്ധപൂർവ്വം അയച്ച് വൈദ്യുതി മുറിക്കുകയായിരുന്നുവെന്ന് സൂപ്രണ്ടിങ് എഞ്ചിനീയർ ധരംരാജ് സിംഗ് സ്ഥിരീകരിച്ചു.
സംഭവം വിവാദമായതോടെ വെള്ളിയാഴ്ച രാവിലെ തന്നെ വീട്ടിലെ വൈദ്യുതി ബന്ധം അധികൃതർ പുനഃസ്ഥാപിച്ചു. എന്നിരുന്നാലും, തന്റെ വിവാഹ ദിവസത്തെ സന്തോഷം കെടുത്തിയ ഉദ്യോഗസ്ഥർക്കും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും എതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ശുഭം ചൗഹാന്റെ തീരുമാനം.
ആഘോഷവേളകളിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം നാട്ടുകാർക്കിടയിൽ ശക്തമാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ 18 ജില്ലാ കോടതികൾക്ക് നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെ ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് കോടതി പരിസരത്ത് സുരക്ഷാ നടപടികൾ ശക്തമാക്കി.
ലക്നോ, അയോധ്യ, മൊറാദാബാദ്, അസംഗഡ്, മീററ്റ്, അമ്രോഹ, വാരണാസി തുടങ്ങി 18 ജില്ലാ കോടതികൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ തന്നെ കോടതി അധികൃതർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തി.
സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇ-മെയിലിന്റെ ഉറവിടത്തെക്കുറിച്ച് സൈബർ സെൽ പരിശോധിച്ചു വരികയാണ്. രണ്ട് ദിവസം മുൻപും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ ജില്ലകളിലെയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
Viral
ലക്നോവിലെ ഐഐഎം റോഡിന് സമീപമുള്ള എൽഡെക്കോ സിറ്റിയിൽ സൈനികന്റെ ഭാര്യയ്ക്ക് നേരെയുണ്ടായ അതിക്രമം ഉത്തർപ്രദേശിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
വാടക വീട് തേടിയെത്തിയ യുവതിയെ പ്രോപർട്ടി ബ്രോക്കറായ രാജ് ശുക്ല എന്നയാൾ അപമാനിക്കാൻ ശ്രമിച്ചതാണ് വിവാദങ്ങൾക്ക് ആധാരം.
ഒരു വീട് കാണിക്കാനെന്ന വ്യാജേന യുവതിയെ ഇൻഡിഗോ സിറ്റിയിലെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയ ഇയാൾ അവിടെവെച്ച് അതിരുവിടുകയും മോശമായി പെരുമാറുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
എന്നാൽ ഭയന്നു പിന്മാറുന്നതിന് പകരം, പ്രതിയുടെ പ്രവർത്തികളെ ചോദ്യം ചെയ്യുകയും ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി തുറന്നുകാട്ടുകയും ചെയ്ത യുവതിയുടെ ധൈര്യം സോഷ്യൽ മീഡിയയിൽ ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.
തന്റെ നേരെ കൈയേറ്റത്തിന് മുതിർന്ന ഇയാളോട് "എന്നെ തൊടാൻ എങ്ങനെ ധൈര്യം വന്നു" എന്ന് ചോദിച്ചു കൊണ്ട് യുവതി ആക്രോശിക്കുന്നതും, പരിഭ്രാന്തനായ ബ്രോക്കർ മാപ്പ് അപേക്ഷിക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവം നടക്കുമ്പോൾ ഡ്യൂട്ടിയിലായിരുന്ന യുവതിയുടെ ഭർത്താവ് ഏഴ് ദിവസത്തിന് ശേഷമാണ് ലക്നോവിൽ തിരിച്ചെത്തിയത്. തന്റെ അഭാവത്തിൽ ഭാര്യയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിൽ പ്രകോപിതനായ സൈനികൻ, പ്രതിയെ നേരിട്ട് കണ്ടെത്തുകയും കായികമായി കൈകാര്യം ചെയ്യുകയും ചെയ്തതായാണ് വിവരങ്ങൾ.
സാധാരണ ഇത്തരം സംഭവങ്ങളിൽ പോലീസ് ഇടപെടൽ ഉടനടി ഉണ്ടാകാറുണ്ടെങ്കിലും, ഈ വിഷയത്തിൽ ഔദ്യോഗിക നടപടികൾ വൈകുന്നത് ഒരു വിഭാഗം ആളുകൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
ഇതിനിടയിൽ, സോഷ്യൽ മീഡിയയിലൂടെ ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബ്രോക്കർമാരുടെ പശ്ചാത്തല പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമായി.
നിയമപരമായ നടപടികൾക്ക് കാത്തുനിൽക്കാതെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ഒരു വിഭാഗം വിമർശനം ഉന്നയിക്കുമ്പോഴും, ഇത്തരം 'മൃഗങ്ങളെ' പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടണമെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.
നഗരങ്ങളിലെ സ്ത്രീ സുരക്ഷയിലെ പാളിച്ചകളും ബ്രോക്കർ സംവിധാനങ്ങളിലെ വിശ്വാസ്യതയും ഈ സംഭവത്തിലൂടെ വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്.
Viral
ഉത്തർപ്രദേശിലെ കുശിനഗർ ജില്ലയിലെ പദ്രൗണയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ രാജ്യത്തെ ഗ്രാമീണ വിദ്യാഭ്യാസ മേഖല നേരിടുന്ന അരക്ഷിതാവസ്ഥയുടെ നേർച്ചിത്രമായി മാറുകയാണ്.
കുട്ടികളെ കുത്തിനിറച്ച് അമിതവേഗതയിൽ പായുന്ന സ്കൂൾ വാനിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയരുന്നത്.
സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് നിർമ്മിച്ച ഈ മരണക്കെണിയിൽ പല കുട്ടികളും ഇരിക്കാൻ ഇടമില്ലാതെ തറയിൽ ഇരിക്കുകയും ചിലർ വാനിന് പുറകിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്യുകയും ചെയ്യുന്ന ദയനീയ കാഴ്ചയാണ് വീഡിയോയിലുള്ളത്.
ഗ്രാമീണ മേഖലകളിൽ മതിയായ പൊതുഗതാഗത സൗകര്യങ്ങളോ സ്കൂൾ ബസുകളോ ഇല്ലാത്തത് രക്ഷിതാക്കളെയും വിദ്യാർഥികളെയും ഇത്തരം അപകടയാത്രകൾ തിരഞ്ഞെടുക്കാൻ നിർബന്ധിതരാക്കുന്നു എന്ന വസ്തുതയാണ് ഈ സംഭവം അടിവരയിടുന്നത്.
ഈ വീഡിയോ വൈറലായതോടെ ഭരണകൂടത്തിന്റെ അനാസ്ഥയ്ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് പൊതുജനങ്ങളിൽ നിന്നും ഉണ്ടാകുന്നത്.
റോഡപകടങ്ങൾ ഉണ്ടായാൽ വാഹനം തുറന്നു പുറത്തിറങ്ങാൻ പോലും കഴിയാത്ത വിധം കുട്ടികൾ ഉള്ളിൽ കുടുങ്ങിപ്പോകുമെന്ന ഭീതി പലരും പങ്കുവെക്കുന്നു.
രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെക്കുറിച്ചുള്ള അവകാശവാദങ്ങൾക്കിടയിലും താഴെത്തട്ടിലുള്ള കുട്ടികളുടെ അടിസ്ഥാന സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തതിലെ വൈരുദ്ധ്യം സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഗതാഗത നിയമങ്ങൾ നടപ്പിലാക്കേണ്ട ആർടിഒ ഉൾപ്പെടെയുള്ള അധികാരികൾ കണ്ണടച്ചിരുട്ടാക്കുകയാണെന്നും ലാഭക്കൊതി മൂത്ത് സ്കൂൾ അധികൃതർ കുട്ടികളുടെ ജീവൻ പണയപ്പെടുത്തുകയാണെന്നും ആക്ഷേപം ശക്തമാണ്.
സ്കൂൾ വാഹനങ്ങൾക്ക് കൃത്യമായ സീറ്റിംഗ് കപ്പാസിറ്റിയും സുരക്ഷാ മുൻകരുതലുകളും ഉണ്ടായിരിക്കണമെന്ന നിയമം നിലനിൽക്കെയാണ് പദ്രൗണയിൽ ഇത്രയും വലിയ നിയമലംഘനം നടന്നിരിക്കുന്നത്.
ഈ സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കുശിനഗർ ജില്ലാ ഭരണകൂടവും വിദ്യാഭ്യാസ വകുപ്പും അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
ഗ്രാമീണ ഇന്ത്യയിലെ വിദ്യാഭ്യാസ സൗകര്യങ്ങളിലെ അസമത്വവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് ഇത്തരം അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്നത്.
നിലവിൽ അധികൃതർ സംഭവത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, കുട്ടികളുടെ സുരക്ഷ മുൻനിർത്തി സമഗ്രമായ അന്വേഷണവും പരിഹാരമാർഗങ്ങളും വേണമെന്ന ആവശ്യം ശക്തമായി തുടരുകയാണ്.
Viral
ഉത്തർപ്രദേശിലെ ബദായൂൻ ജില്ലയിലുള്ള ഇസ്ലാംനഗറിൽ അരങ്ങേറിയ നാടകീയമായ ഒരു പ്രതിഷേധം പ്രദേശവാസികളെയും പോലീസിനെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.
രണ്ടാം വിവാഹം വേണമെന്ന വിചിത്രമായ ആവശ്യവുമായി മുപ്പതടി ഉയരമുള്ള വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഹർ പ്രസാദ് മൗര്യ എന്ന യുവാവാണ് ഈ സംഭവത്തിലെ താരം.
ഇസ്ലാംനഗർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വാട്ടർ ടാങ്കിന് മുകളിൽ കയറി നിന്ന ഇയാൾ, തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ താഴേക്ക് ചാടുമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞതോടെ പ്രദേശത്ത് വൻ പരിഭ്രാന്തി പടർന്നു.
മറ്റുള്ളവർക്കെല്ലാം ഭാര്യമാരുണ്ടെന്നും തനിക്ക് മാത്രം പരിചരിക്കാൻ ആരുമില്ലെന്നുമായിരുന്നു ഇയാളുടെ പ്രധാന പരാതി. പത്തുദിവസമായി താൻ ഒരേ വസ്ത്രമാണ് ധരിക്കുന്നതെന്നും അത് അലക്കി നൽകാൻ പോലും ആരുമില്ലാത്ത അവസ്ഥയാണെന്നും ഇയാൾ സങ്കടത്തോടെ വിളിച്ചുപറയുന്നുണ്ടായിരുന്നു.
ആദ്യ ഭാര്യ ഉപേക്ഷിച്ചു പോയ തനിക്ക് രണ്ടാം വിവാഹം കഴിക്കണമെന്നും അതിന് അധികൃതർ മുൻകൈ എടുക്കണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം.
ആശുപത്രി വളപ്പിൽ രോഗികളെ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്ടർമാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും ഏറെനേരം യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഏതാണ്ട് അരമണിക്കൂറോളം നീണ്ട ചർച്ചകൾക്കും ഉറപ്പുകൾക്കും ഒടുവിലാണ് ഇയാൾ ടാങ്കിന് താഴെയിറങ്ങാൻ തയ്യാറായത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് ചില മാനസിക വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് മാതാപിതാക്കൾ പോലീസിനോട് വെളിപ്പെടുത്തി.
എട്ടു വർഷം മുൻപ് വിവാഹിതനായ ഹർ പ്രസാദിനെ ആറു വർഷം മുൻപ് ഭാര്യ ഉപേക്ഷിച്ചു പോയതാണ്. ആ ബന്ധത്തിൽ ഇയാൾക്ക് ആറു വയസുള്ള ഒരു മകനുണ്ട്. ജലന്ധറിൽ ദിവസവേതന തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇയാൾ അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്.
നിലവിൽ ബറേലിയിൽ മാനസികാരോഗ്യ ചികിത്സ തേടിക്കൊണ്ടിരിക്കുന്ന യുവാവിനെ കൃത്യമായി നിരീക്ഷിക്കണമെന്നും മരുന്നുകൾ കൃത്യമായി നൽകണമെന്നും നിർദ്ദേശിച്ചുകൊണ്ട് പോലീസ് കുടുംബത്തോടൊപ്പം വിട്ടയച്ചു.
National
ലക്നോ: റിട്ട. റെയിൽവേ ഉദ്യോഗസ്ഥനെയും മാനസിക ദൗർബല്യമുള്ള മകളെയും ജോലിക്കാരായ ദമ്പതികൾ കൊലപ്പെടുത്തിയെന്ന് പരാതി. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലാണ് അരും കൊല നടന്നത്. ഓം പ്രകാശ് സിംഗ് റാത്തോഡ് (70) അദേഹത്തിന്റെ മകൾ രശ്മി (27) യെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുജോലിക്കാരായ ദമ്പതികൾ സ്വത്ത് കൈക്കലാക്കാനാണ് വിരമിച്ച റെയിൽവേ ജീവനക്കാരനെയും അദ്ദേഹത്തിന്റെ മാനസിക വെല്ലുവിളി നേരിടുന്ന മകളെയും വീട്ടിൽ അഞ്ചു വർഷത്തോളം തടങ്കലിൽ വച്ചു കൊലപ്പെടുത്തിയത്. ഓം പ്രകാശിന്റെ മൃതദേഹം പട്ടിണിയും അവഗണനയും മൂലം എല്ലും തോലുമായ അവസ്ഥയിലായിരുന്നു. രശ്മിയെ നഗ്നയായും അസ്ഥികൂടത്തിന്റെ അവസ്ഥയിലുമാണ് ഇരുണ്ട മുറിയിൽ കണ്ടെത്തിയത്.
ഓം പ്രകാശ് 2015ൽ വിരമിച്ചു. 2016ൽ ഭാര്യയുടെ മരണ ശേഷം രശ്മിയുമായി വേറൊരു വീട്ടിലേക്കു താമസം മാറി. പാചകം ചെയ്യാൻ അറിയാത്തതിനാൽ, രാം പ്രകാശ് കുശ്വാഹയെയും ഭാര്യ രാം ദേവിയെയും ജോലിക്കാരായി നിയമിച്ചു. ക്രമേണ ഈ ദമ്പതികൾ വീട് കൈപ്പിടിയിലാക്കി. ഓം പ്രകാശിനും രശ്മിക്കും ശരിയായ ഭക്ഷണവും പരിചരണവും നിഷേധിച്ചു.
കുടുംബാംഗങ്ങൾ സന്ദർശിക്കാൻ വരുമ്പോഴെല്ലാം ഒാരോ കാരണങ്ങൾ പറഞ്ഞു ദമ്പതികൾ അവരെ തിരിച്ചയച്ചു. തിങ്കളാഴ്ചയോടെയാണ് തങ്ങളുടെ സഹോദരന്റെ മരണവാർത്ത കുടുംബത്തെ അറിയിച്ചതെന്ന് അമർ സിംഗ് പറഞ്ഞു. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ ഓം പ്രകാശിന്റെ മരണം സ്ഥിരീകരിച്ചു. പോലീസ് ജോലിക്കാരായ ദമ്പതികളെ ചോദ്യം ചെയ്തു വരികയാണ്.
Viral
ഉത്തർപ്രദേശിലെ റാംപൂരിൽ നൈനിറ്റാൾ ഹൈവേയെ സ്തംഭിപ്പിച്ചുകൊണ്ട് നടന്ന ദാരുണമായ വാഹനാപകടം റോഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനങ്ങളെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പഹാഡി ഗേറ്റിന് സമീപമുള്ള പവർ ഹൗസിന് അടുത്തുവെച്ചാണ് വൈക്കോൽ കയറ്റിയ ലോറി നിയന്ത്രണം വിട്ട് ബൊലേറോ കാറിന് മുകളിലേക്ക് മറിഞ്ഞത്.
ഈ ഭീകരമായ അപകടത്തിൽ വൈദ്യുതി വകുപ്പിലെ സബ് ഡിവിഷണൽ ഓഫീസറുടെ ഡ്രൈവറായ 54 വയസുകാരൻ ഫിറാസത്ത് തൽക്ഷണം മരണമടഞ്ഞു.
ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുജർ ടോള സ്വദേശിയായ ഫിറാസത്ത്, ഉദ്യോഗസ്ഥനെ സബ്സ്റ്റേഷനിൽ ഇറക്കി മടങ്ങുന്നതിനിടെയാണ് മരണത്തിലേക്ക് വണ്ടി ഓടിച്ചു കയറിയത്.
സിസിടിവി ദീശ്യങ്ങളിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ അത്യന്തം ഭീതിജനകമാണ്. ഹൈവേയിലെ ഒരു കട്ടിലൂടെ പെട്ടെന്ന് വാഹനം തിരിക്കാൻ ശ്രമിച്ച ബൊലേറോയെ ഇടിക്കാതിരിക്കാൻ ലോറി ഡ്രൈവർ പരമാവധി ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
എന്നാൽ വണ്ടി വെട്ടിച്ചപ്പോൾ ലോറിയുടെ മുൻചക്രം ഡിവൈഡറിൽ കയറുകയും അമിതമായി വൈക്കോൽ കയറ്റിയിരുന്നതിനാൽ ലോറിക്ക് തുലനാവസ്ഥ നഷ്ടപ്പെടുകയുമായിരുന്നു.
നിമിഷങ്ങൾക്കകം ബൊലേറോയെ പൂർണമായും ചതച്ചരച്ചുകൊണ്ട് ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. ലോറിയുടെ ഭാരത്തിനടിയിൽ പെട്ട കാർ തിരിച്ചറിയാൻ പോലുമാകാത്ത വിധം തകർന്നുപോയി.
സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും സ്ഥലത്തെത്തിയെങ്കിലും ചതഞ്ഞരഞ്ഞ കാറിനുള്ളിൽ നിന്ന് ഫിറാസത്തിനെ പുറത്തെടുക്കുക എന്നത് ദുഷ്കരമായ ദൗത്യമായിരുന്നു.
നാല് വലിയ ക്രെയിനുകളും രണ്ട് ബുൾഡോസറുകളും ജെസിബിയും ഉപയോഗിച്ച് അരമണിക്കൂറിലധികം പരിശ്രമിച്ച ശേഷമാണ് ലോറി ഉയർത്തി മാറ്റാൻ സാധിച്ചത്.
ഈ സമയമത്രയും ഫിറാസത്ത് വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തലയ്ക്കും നട്ടെല്ലിനും ഏറ്റ ഗുരുതരമായ പരിക്കുകളാണ് മരണകാരണമെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.
അപകടത്തെത്തുടർന്ന് ഡൽഹി-നൈനിറ്റാൾ ഹൈവേയിൽ കിലോമീറ്ററുകളോളം ഗതാഗതം തടസപ്പെടുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധവും വിമർശനവുമാണ് ഉയരുന്നത്.
തിരക്കേറിയ സമയങ്ങളിൽ അമിതഭാരം കയറ്റിയ ലോറികൾ നഗരത്തിനുള്ളിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഡ്രൈവർമാരുടെ അശ്രദ്ധയും റോഡ് നിയമങ്ങളോടുള്ള ബഹുമാനമില്ലായ്മയുമാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് പലരും അഭിപ്രായപ്പെട്ടു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ലോറി ഡ്രൈവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. എസ്പി വിദ്യാസാഗർ മിശ്ര നേരിട്ട് സ്ഥലത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയക്കുകയും ചെയ്തു.
National
കാൺപുർ: ഉത്തർപ്രദേശ് കാൺപുരിൽ ഭർത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി യുവതി. കാൺപുരിലെ തിക്ര സ്വദേശി പപ്പു(45) ആണ് കൊല്ലപ്പെട്ടത്. പപ്പുവും ഭാര്യയായ വീരാംഗനയും രാത്രി ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു.
തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് പപ്പുവിനെ വീരാംഗന കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. പത്തിലേറെ തവണ വെട്ടിയെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ പപ്പുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2019ൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. പപ്പു മരിച്ചെന്ന് മനസിലാക്കിയ യുവതി നാല് വയസുള്ള മകനുമായി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പോലീസ് പറയുന്നു. വീരാംഗനയ്ക്കായി തെരച്ചിൽ തുടരുന്നതായി പോലീസ് അറിയിച്ചു.
National
ദേവരിയ: ഉത്തർപ്രദേശിലെ ദേവരിയ ജില്ലയിൽ ഏഴ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. ബിഹാറിലെ സിവാൻ ജില്ലയിൽ നിന്നുള്ള രമേശ് ചന്ദ്ര പുരി (65)
ആണ് കേസിൽ പിടിയിലായത്.
പ്രതി 20 വർഷത്തോളമായി പ്രാദേശിക ക്ഷേത്രത്തിൽ പൂജാരിയായി ജോലി നോക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ക്ഷേത്രത്തിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പ്രതി പീഡിപ്പിക്കുകയായിരുന്നു.
ഇതേ തുടർന്ന് കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. വിവരം അറിഞ്ഞ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
ന്യൂഡൽഹി: ഒരു കേന്ദ്രഭരണ പ്രദേശത്തും അഞ്ച് സംസ്ഥാനങ്ങളിലും എസ്ഐആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി നീട്ടിനൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് ആറിടങ്ങളിൽ തീയതി നീട്ടിനൽകിയത്.
എന്നാൽ തീയതി നീട്ടിനൽകണമെന്ന പശ്ചിമബംഗാളിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പശ്ചിമബംഗാളിൽ കാലാവധി ഇന്ന് രാത്രി അവസാനിക്കും. കേരളത്തിൽ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, തമിഴ്നാട്, ഗുജറാത്ത്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലാണ് എസ്ഐആർ നടപടികൾ പൂർത്തിയാക്കാൻ സമയപരിധി നീട്ടിനൽകിയത്. യുപിയിൽ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് രണ്ടാഴ്ച നീട്ടിയിട്ടുണ്ട്.
മധ്യപ്രദേശ് ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ ഒരാഴ്ചയാണ് നീട്ടിനൽകിയത്. തമിഴ്നാട്ടിലും ഗുജറാത്തിലും മൂന്ന് ദിവസം കൂടിയും സമയം അനുവദിച്ചു.
National
ലക്നോ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഉത്തർപ്രദേശിൽ ബിജെപി തന്നെ വിജയിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും തുടരേണ്ടതുണ്ടെന്നും യോഗി പറഞ്ഞു.
"2017ലും 2022ലും സംസ്ഥാനത്തെ ജനങ്ങൾ ബിജെപിക്കൊപ്പം നിന്നു. 2027ലും അത് തന്നെ ആവർത്തിക്കും. വൻ ഭൂരിപക്ഷത്തിലുള്ള വിജയത്തിനായി ഞങ്ങൾ പ്രവർത്തനങ്ങൾ തുടങ്ങി.'-യോഗി പറഞ്ഞു.
"സംസ്ഥാനത്തെ ജനങ്ങൾ ബിജെപിയിൽ മാത്രമാണ് ഇപ്പോൾ വിശ്വിസിക്കുന്നത്. സമാജ്വാദി പാർട്ടിയെയും ബിഎസ്പിയേയും അവർക്ക് മടുത്തു കഴിഞ്ഞു. ഇനി ഇരു കൂട്ടരെയും ജനങ്ങൾ വിജയിപ്പിക്കില്ല. സമാജ്വാദി പാർട്ടിയുടെ കാലത്തെ ഭയാനകമായ അന്തരീക്ഷം തിരിച്ചുവരാനായി അവർ ആഗ്രഹിക്കുന്നില്ല.'-യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
'
National
ലക്നൗ: അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് അതിർത്തി പ്രദേശത്തെ തന്ത്ര പ്രധാനമായ ദൃശ്യങ്ങൾ പകർത്തിയ ചൈനീസ് പൗരൻ അറസ്റ്റിൽ. ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശമായ രൂപൈദിഹ ചെക്ക്പോസ്റ്റിലാണ് സംഭവം.
സശസ്ത്ര സീമ ബാൽ ആണ് ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ താമസിക്കുന്ന ലിയു കുൻജിംഗിനെ പിടികൂടിയത്. ഇയാൾ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച ശേഷം ലിയു കുൻജിംഗ് അതിർത്തി പ്രദേശങ്ങളിലെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു. ഇയാളുടെ കൈവശം ഇന്ത്യയിലേക്ക് കടക്കാൻ മതിയായ രേഖകളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും എസ്എസ്ബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പാക്കിസ്ഥാൻ,ചൈനീസ്, നേപ്പാൾ കറൻസികളും . മൂന്ന് മൊബൈൽ ഫോണുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. എസ്എസ്ബിയും പോലീസും മറ്റ് അന്വേഷണ ഏജൻസികളും ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
National
മീററ്റ്: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിൽ ഒളിപ്പിച്ച കേസിലെ പ്രതി പെൺകുഞ്ഞിന് ജന്മം നൽകി. യുപിയിലെ മീററ്റിൽ മാർച്ച് നാലിന് ആയിരുന്നു മുസ്കാനും കാമുകൻ സാഹിൽ ശുക്ലയും ചേർന്ന് ഭർത്താവ് സൗരഭിനെ കൊലപ്പെടുത്തിയത്.
കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുസ്കാൻ പ്രാദേശിക മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. നവജാത ശിശുവും അമ്മയും സുഖമായിരിക്കുന്നതായി ജയിൽ അധികൃതർ അറിയിച്ചു.
മുസ്കാന്റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും കുടുംബത്തിൽ നിന്ന് ആരും തന്നെ ആശുപത്രിയിൽ സന്ദർശിക്കാൻ എത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ആശുപത്രിയിൽ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
National
ലക്നോ: ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബിജെപിയെ വെല്ലുവിളിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബിഹാറിൽ നടത്തിയ ജനാധിപത്യ വിരുദ്ധമായ കാര്യങ്ങൾ ഒന്നും ഉത്തർപ്രദേശിൽ നടക്കില്ല എന്നും എങ്ങനെയൊക്കെ ശ്രമിച്ചാലും സമാജ്വാദി പാർട്ടി തന്നെ 2027ൽ അധികാരത്തിലെത്തുമെന്നും അഖിലേഷ് പറഞ്ഞു.
"ബിജെപി എന്ത് വേണമെങ്കിലും ചെയ്തോളു. പക്ഷെ യുപിയിൽ ഒന്നും നടക്കില്ല. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ ബിജെപിയെ പിന്തള്ളിയതാണ്. 2027ൽ ഭരണത്തിലും ഞങ്ങളെത്തും.'-അഖിലേഷ് പറഞ്ഞു.
ബിഹാറിൽ എൻഡിഎ വൻ ഭൂരിപക്ഷത്തോടെയാണ് അധികാരം നിലനിർത്തിയത്. 202 സീറ്റുകളിലാണ് എൻഡിഎ വിജയിച്ചത്. 35 സീറ്റിൽ മാത്രമാണ് മഹാസഖ്യത്തിന് വിജയിക്കാനായത്.