ലക്നോ: യുപിയിൽ ലഹരിക്കടിമയായ യുവാവിനെ വാടകക്കൊലയാളിയെ ഏർപ്പെടുത്തി കൊലപ്പെടുത്തിയത് കുടുംബമെന്ന് കണ്ടെത്തൽ. യുപിയിലെ അംരോഹ ജില്ലയിലാണ് സംഭവം. ദുഷ്യന്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ തുടർന്ന് ദുഷ്യന്തിന്റെ അച്ഛനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിദോലി കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ ഷാംപുർ ഗ്രാമത്തിലെ ഒരു കനാലിന് സമീപത്തുനിന്ന് കഴിഞ്ഞ ദിവസമാണ് ദുഷ്യന്തിന്റെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഏറെക്കാലമായി മയക്കുമരുന്നിന് അടിമയായ ദുഷ്യന്ത് വീട്ടിലും നാട്ടിലും അക്രമാസക്തനായിരുന്നു. ബന്ധുക്കളെ നിരന്തരം അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.
ഇതിൽ സഹികെട്ട് കുടുംബം ജോളിയെന്ന വാടക കൊലയാളിയെ സമീപിക്കുകയായിരുന്നു. അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷനും നൽകി. ദുഷ്യന്തിന്റെ അമ്മയുടെ സ്വർണം പണയം വച്ചാണ് ഇതിനുള്ള പണം കണ്ടെത്തിയത്. കൊലയ്ക്ക് മുൻപായി 55,000 രൂപ കൊലയാളിക്ക് നൽകുകയും ചെയ്തിരുന്നു.
ദുഷ്യന്തിന്റെ അച്ഛനും സഹോദരനും കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാൽ വാടക കൊലയാളിയായ ജോളിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.