ലക്നോ: ഉത്തർപ്രദേശിൽ പ്രണയത്തിന്റെ പേരിൽ ദുരഭിമാനക്കൊല. പ്രണയിച്ചതിന്റെ പേരിൽ കൗമാരക്കാരിയെ പിതാവും സുഹൃത്തും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കി.
വന്ദന ചൗബേ (16) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് വിജയ കുമാർ ചൗബേയെയും സുഹൃത്ത് അബ്ദുൽ മന്നാൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിനാലാണ് മകളെ ഇയാൾ കൊലപ്പെടുത്തിയത്.
ഏപ്രിൽ 13ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സുഹൃത്ത് അബ്ദുൽ മന്നാനൊപ്പം ഒരു കാർ വാടകയ്ക്കെടുത്ത് വിജയ കുമാർ ചൗബേ മകളെയും കൂട്ടി ബാധ ഒഴിപ്പിക്കാനെന്ന പേരിൽ രാജസ്ഥാനിലേക്ക് പോയിരുന്നു.
ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെൺകുട്ടിയെ
തിരിച്ചറിയാതിരിക്കാൻ മുഖത്ത് ആസിഡ് ഒഴിച്ചു. മൃതദേഹം കനാലിൽ മറവ് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ പരിഭ്രാന്തരായ പ്രതികൾ മൃതദേഹം വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
തിരികെ നാട്ടിലെത്തിയ പ്രതി മകളെ കാണാനില്ലെന്നുകാട്ടി പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ പോലീസ് ഫോൺ രേഖകളും മറ്റും പരിശോധിച്ച് പ്രതി പിതാവ് തന്നെയെന്ന് കണ്ടെത്തുകയായിരുന്നു.
Tags : uttarpradesh up police crime news arrest