ന്യൂഡൽഹി: നോയിഡയിലെ തൊഴിലാളി സമരം അക്രമാസക്തമായതിന് പിന്നാലെ വേതന നിരക്ക് വർധിപ്പിച്ച് യുപി സർക്കാർ. തൊഴിലാളികളുടെ വേതനം 2,500 മുതൽ 3,000 രൂപ വരെ വർധിപ്പിച്ചു. സർക്കാർ നിയമിച്ച ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.
നോയിഡ ഫെയ്സ് ടുവിലെ വിവിധ ഫാക്ടറികളിൽ നിന്നുള്ള ഏകദേശം 42,000 ത്തോളം തൊഴിലാളികൾ സംഘടിച്ച് ഇറങ്ങിയതോടെയാണ് സമരം അക്രമാസക്തമായി മാറിയത്. ഇതിനുപിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തിൽ ഇടപെടുകയായിരുന്നു.
തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി കൊടുക്കണമെന്നും തൊഴിൽ നിയമങ്ങൾ പിന്തുടരണമെന്നും ഫാക്ടറികൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. പിന്നാലെ രാത്രിയോടെ ഉന്നതാധികാര സമിതി സംസ്ഥാനത്ത് മിനിമം വേതന നിരക്ക് കൂട്ടി ഉത്തരവിറക്കുകയായിരുന്നു.
അവിദഗ്ധ തൊഴിലാളികൾക്ക് 13,690 രൂപയായും, അർധ വിദഗ്ധ തൊഴിലാളികൾക്ക് 15,059 രൂപയായും, വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് 16,868 രൂപയായുമാണ് വേതനം വർധിപ്പിച്ചത്. അതേസമയം സംഘർഷത്തിൽ പങ്കെടുത്ത 300 പേരെ പോലീസ് കസ്റ്റഡയിലെടുത്തു.
100 പേരെ നിലവിൽ ചോദ്യം ചെയ്യുകയാണ്. പ്രതിഷേധത്തിന് പിന്നിൽ അരാജകവാദം പടർത്താൻ ആഗ്രഹിച്ച സംഘടനകളെന്ന് യുപി തൊഴിൽ മന്ത്രി ആരോപിച്ചു.
Tags : noida uttarpradesh yogi aditya nath strike