മില്‍മ
കൊച്ചി: ഓണനാളുകളിൽ പാലിന്റെയും പാലുത്പന്നങ്ങളുടെയും വിൽപനയിൽ കുതിപ്പ്. ഉത്രാടം വരെയുള്ള അഞ്ചു ദിവസങ്ങളില്‍ മാത്രം 1.45 കോടി ലിറ്റര്‍ പാലാണ് മില്‍മ വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.61 ശതമാനം വളര്‍ച്ചയാണിത്. തൈരിന്റെ മൊത്തം വില്പന 18 ലക്ഷം കിലോഗ്രാമാണ്. 9.68 ശതമാനമാണ് വളര്‍ച്ച.
എറണാകുളം റീജണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് (ഇആര്‍സിഎംപിയു) ഈ മാസം 20നും 25നുമിടെ പാൽ വില്പനയില് 4.62 ശതമാനവും തൈര് വില്പനയില് 16.44 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. ഈ മാസം 25 വരെ മാത്രം 172.58 ടണ്‍ നെയ്യാണ് വിറ്റത്.
തിരുവനന്തപുരം മേഖലയിൽ പാലിന്റെ വിൽപനയിൽ 5.86 ശതമാനവും തൈരിൽ 7.94 ശതമാനവും വര്‍ധനയുണ്ടായി. 297.85 ടണ്‍ നെയ്യാണ് ഓണക്കാലത്തു വിറ്റത്. മലബാര്‍ മേഖലയിൽ ഉത്രാടം വരെയുള്ള അഞ്ചു ദിവസങ്ങളിൽ 6.03 ശതമാനം അധികം പാൽ വിൽപനയുണ്ടായി. തൈരിന്റെ വില്പനയിലുണ്ടായത് 8.7 ശതമാനം വർധന. 358.35 ടണ്‍ നെയ്യ് ഓണക്കാലത്തു വിറ്റഴിച്ചു.
ഓണവിപണി മുന്നില്‍ക്കണ്ട് മില്‍മ നടത്തിയ വിപുലമായ തയാറെടുപ്പുകളും കാര്യക്ഷമമായ വിതരണ ശൃംഖലയുമാണ് വില്പനയിലെ വര്‍ധനയ്ക്കു സഹായിച്ചതെന്ന് മിൽമ ഫെഡറേഷൻ ചെയര്മാന് കെ.എസ്. മണി പറഞ്ഞു.
Tags : Milma Onam MilkProducts yogurt Business