പ്രതീകാത്മക ചിത്രം
രാജ്യത്ത് സ്മാർട്ട്ഫോണുകളുടെ വിൽപനയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ, മൊബൈൽ ഫോണുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള 18 ശതമാനം ചരക്ക് സേവനനികുതി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ ആലോചിക്കുന്നു.
അടുത്ത മാസം ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച നിർദേശം പരിഗണനയ്ക്ക് വന്നേക്കും. ആഭ്യന്തരവിപണിയിൽ ഫോണുകളുടെ ഡിമാൻഡ് വർധിപ്പിക്കാനും ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉപകരണ നിർമാണ മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടാനുമാണ് നീക്കം.
കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി നേരിട്ടത്. കൗണ്ടർ പോയിന്റ് റിസർച്ച്, ഐഡിസി എന്നിവയുടെ കണക്കുകൾ പ്രകാരം മുൻ വർഷത്തെ അപേക്ഷിച്ച് മൊബൈൽ ഫോൺ കയറ്റുമതിയിൽ 10 മുതൽ 11 ശതമാനം വരെ ഇടിവാണുണ്ടായത്.
2025-26 സാമ്പത്തികവർഷത്തിൽ രാജ്യത്തെ മൊത്തം ഇലക്ട്രോണിക്സ് ഉത്പാദനമായ 13.11 ലക്ഷം കോടിയിൽ 6.27 ലക്ഷം കോടിയും സംഭാവന ചെയ്തത് മൊബൈൽ ഫോൺ നിർമാണ മേഖലയായിരുന്നു.
നിലവിലെ ഉയർന്ന നികുതി നിരക്ക് രാജ്യത്തെ ഇലക്ട്രോണിക്സ് ഉത്പാദന ലക്ഷ്യങ്ങളെ ബാധിക്കാതിരിക്കാനാണ് നിരക്ക് ഇളവ് നൽകാൻ ആലോചിക്കുന്നത്.
മൊബൈൽ നിർമാണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 2026-27 മുതൽ 2030-31 വരെയുള്ള അഞ്ചു വർഷത്തേക്ക് 62,500 കോടിയുടെ പുതിയ മൊബൈൽ നിർമാണ പദ്ധതി കേന്ദ്രസർക്കാർ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നികുതി ഇളവും കൗൺസിലിന്റെ പരിഗണനയിലേക്കു വരുന്നത്.
Tags : MobilePhones Reduced GSTCouncil SmartphoneSales Business