Business
തിരുവനന്തപുരം: പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്ന ‘മിൽമ റീൽ ചലഞ്ചു’ മായി മിൽമയുടെ തിരുവനന്തപുരം മേഖലാ യൂണിയൻ.
മത്സരത്തിന്റെ ഭാഗമായി ’ശുദ്ധമായ പാൽ മിൽമ പാൽ’ എന്ന വിഷയത്തെ ആസ്പദമാക്കി സൃഷ്ടിപരവും ആകർഷകവുമായ പുതിയ റീലുകൾ തയാറാക്കി പങ്കുവയ്ക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന മികച്ച റീലുകൾക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും നിരവധി സമ്മാനങ്ങളും ലഭിക്കും. ഒരു മിനിറ്റിൽ കവിയാതെയുള്ള റീലുകൾ ഈ മാസം 15 നു മുന്‍പായി trcmpu. ads@gmailഎന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കണം.
Kerala
തിരുവനന്തപുരം: ക്ഷീരസംഘങ്ങൾ വഴി വില്‍ക്കുന്ന മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റയ്ക്കു ചാക്ക് ഒന്നിന് 200 രൂപ സബ്സിഡി നൽകാൻ കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷൻ ഭരണസമിതി തീരുമാനം.
2026 ഫെബ്രുവരി ഒന്നു മുതൽ 2026 മാർച്ച് 31 വരെ വില്പന നടത്തുന്ന കാലിത്തീറ്റയാക്കാണു സബ്സിഡി അനുവദിച്ചിട്ടുള്ളത്.
2024 സെപ്റ്റംബർ മുതൽ മിൽമ ഫെഡറേഷനും ഗോമതി ഗോൾഡ് കാലിത്തീറ്റയ്ക്കു ചാക്ക് ഒന്നിന് 100 സബ്സിഡി രൂപ നൽകിവരുന്നുണ്ട്. മിൽമയുടെ മലബാർ, തിരുവനന്തപുരം മേഖലാ യൂണിയനുകൾ നൽകിവന്ന സബ്സിഡികൾക്കു പുറമേയാണിത്.
ഫെഡറേഷൻ നൽകി വന്നിരുന്ന ഈ 100 രൂപ സബ്സിഡിയാണ് 200 രൂപ ആക്കി ഉയർത്തുന്നത്.
മേഖലാ യൂണിയനുകൾ നൽകുന്ന 100 രൂപ സബ്സിഡികൾക്കൊപ്പം ഫെഡറേഷൻ നൽകുന്ന 200 രൂപ സബ്സിഡി കൂടി ചേരുന്പോൾ ആകെ 300 രൂപയുടെ സബ്സിഡി ആനുകൂല്യം ക്ഷീരകർഷകർക്ക് ലഭ്യമാകും. ഇതിലൂടെ 2019ലെ കാലിത്തീറ്റയുടെ വിലയേക്കാൾ 120 രൂപ കുറവിൽ ക്ഷീരകർഷകർക്ക് കാലിത്തീറ്റ ലഭ്യമാകും.
Business
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ക്ഷീരകർഷകർക്ക് ആശ്വാസമാകുന്ന തരത്തിൽ പാലിന്റെ വില വർധിപ്പിക്കുമെന്ന സർക്കാർ വാഗ്ദാനം പാലിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പിനുശേഷം നടന്ന മിൽമ ഫെഡറേഷൻ, ബോർഡ് യോഗങ്ങളിൽ നാലു രൂപ വില വർധിപ്പിക്കാൻ തീരുമാനമെടുത്തിട്ടും, ഇതിനു സർക്കാരിന്റെ അനുവാദം ലഭിക്കാത്തതാണു പ്രതിസന്ധിയാകുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന മിൽമ ബോർഡ് യോഗം ലിറ്ററിനു നാലു രൂപ വർധിപ്പിക്കാനുള്ള നിർദേശം അംഗീകരിച്ചിരുന്നു. നേരത്തേ പാൽവില വർധനയെ എതിർത്ത മേഖലാ യൂണിയനുകളും ഒടുവിലെ ഫെഡറേഷൻ യോഗത്തിൽ നിലപാടു മാറ്റുകയും ചെയ്തു. ഇതോടെ ക്ഷീരകർഷകർക്കു നേട്ടമാകുന്ന തരത്തിൽ പാലിന്റെ വില വർധിപ്പിക്കാൻ ഫെഡറേഷൻ ഐകകണ്ഠേ്യനയാണു തീരുമാനമെടുത്തത്.
ക്ഷീരവികസന വകുപ്പും മന്ത്രിയും മിൽമയുടെ തീരുമാനത്തോട് അനുകൂല നിലപാട് സ്വീകരിച്ചതാണ്. എന്നാൽ, ഇതു സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയശേഷം, കാര്യങ്ങൾ വീണ്ടും തകിടം മറിഞ്ഞെന്നു മിൽമ ബോർഡംഗം പ്രതികരിച്ചു. പാലിന്റെ വില വർധിപ്പിക്കുന്നതിനുള്ള തീരുമാനത്തിനു മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മതം മൂളിയിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം പാൽവില വർധിപ്പിക്കുമെന്നു ക്ഷീരവികസന വകുപ്പുമന്ത്രി നിയമസഭയിലും പുറത്തും വ്യക്തമാക്കിയിരുന്നതാണ്.
മിൽമ ഫെഡറേഷനും ഡയറക്ടർ ബോർഡും വില വർധിപ്പിക്കാൻ തീരുമാനിച്ചാൽ നടപ്പാക്കുന്നതിനു നിയമപരമായി തടസമില്ലെങ്കിലും, അതിനു സർക്കാരിന്റെ അനുവാദം കൂടി വാങ്ങുന്നതാണു കീഴ്വഴക്കം.
ഉത്പാദന ചെലവിനനുസരിച്ചു പാലിനു വില ലഭിക്കാത്തതു മൂലം സംസ്ഥാനത്തു ക്ഷീരകർഷകകർ പ്രതിസന്ധിയിലാണ്. ചെറുകിട കർഷകരിൽ ക്ഷീരമേഖല ഉപേക്ഷിക്കുന്നവരുടെ എണ്ണവും കൂടി.
പ്രത്യക്ഷ സമരത്തിലേക്ക്:കർഷകർ
തങ്ങൾ വലിയ പ്രതിസന്ധിയിലാണെന്നറിഞ്ഞിട്ടും പാൽവില വർധിപ്പിച്ച് അല്പമെങ്കിലും ആശ്വാസമാകേണ്ട സർക്കാർ, അവഗണന തുടരുന്നതിനെതിരേ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നു ക്ഷീരകർഷകർ.
പാലിനു സംഭരണ വില ഉയർത്തുക, വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 21ന് പ്രതിഷേധ യോഗങ്ങളും ധർണയും നടത്തുമെന്ന് വിവിധ ക്ഷീര കർഷക സംഘടനകളുടെ സമരസമിതി കൺവീനർ ബിജു വട്ടമുകളേൽ അറിയിച്ചു.
Kerala
തിരുവനന്തപുരം: മിൽമയുടെ തിരുവനന്തപുരം, മലബാർ മേഖലാ യൂണിയനുകളിൽ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. 198 ഒഴിവുകളിലേക്കാണ് തിരുവനന്തപുരം മേഖല യൂണിയൻ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
മലബാർ മേഖലയിൽ 47 ഒഴിവുകളിൽ ആണ് വിജ്ഞാപനം. തിരുവനന്തപുരം മിൽമയിൽ 12 വർഷത്തെ ഇടവേളയ്ക്കുശേഷം നടത്തുന്ന നിയമന പ്രക്രിയയാണിത്.
മിൽമയിൽ മാനവവിഭവ ശേഷി ശക്തിപ്പെടുത്തുക, ഉത്പാദനക്ഷമത വർധിപ്പിക്കുക, അതുവഴി മിൽമയെ ഉയർച്ചയിലേക്ക് നയിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിയമന നടപടികൾ ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ക്ഷീരകർഷകരുടെ സഹകരണ സ്ഥാപനം എന്ന നിലയിൽ അവിടത്തെ സ്ഥിരനിയമനങ്ങളിൽ ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും നിയമനസംവരണം കൊണ്ടുവരുന്നതിന് സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നു.
സഹകരണ ചട്ടങ്ങളിൽ ഇതിനു വേണ്ട ഭേദഗതി വരുത്തുന്നത് വരെ നിലവിൽ നടക്കാൻ പോകുന്ന നിയമനങ്ങളിൽ ക്ഷീരകർഷകർക്കും അവരുടെ ആശ്രിതർക്കും മുൻഗണന ഏർപ്പെടുത്താൻ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ വിഭാഗം, ഭിന്നശേഷി വിഭാഗം, എന്നിവർക്ക് ചട്ടപ്രകാരമുള്ള സംവരണം നൽകിയാണ് വിജ്ഞാപനം തയാറാക്കിയിട്ടുള്ളത്.
Business
തിരുവനന്തപുരം: നടപ്പു സാന്പത്തിക വർഷത്തിലെ ആദ്യ ആറു മാസത്തിനിടെ പാൽ സംഭരണത്തിലും വിൽപനയിലും മികച്ച നേട്ടം കൈവരിച്ച് മിൽമ. ഏപ്രിൽ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിലാണ് മിൽമയുടെ മൂന്നു യൂണിയനുകളും നേട്ടമുണ്ടാക്കിയത്.
ഈ സാന്പത്തിക വർഷത്തിലെ ആറു മാസക്കാലയളവിൽ മിൽമയുടെ ആകെ പാൽ സംഭരണം പ്രതിദിനം 12,15,289 ലിറ്ററാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ആകെ സംഭരണം പ്രതിദിനം 10,66,340 ലിറ്റർ ആയിരുന്നു. 1,48,949 ലിറ്ററിന്റെ വർധനയാണുള്ളത്. 13.97 ശതമാനമാണ് വർധന. മൂന്നു യൂണിയനുകളിലും മുൻവർഷത്തേക്കാൾ വർധന രേഖപ്പെടുത്തി.
പാൽ വിൽപനയിലും ഈ നേട്ടം കൈവരിക്കാൻ മിൽമയ്ക്കായി. മൂന്നു യൂണിയനുകളും ചേർന്ന് പ്രതിദിനം 16,83,781 ലിറ്റർ പാലാണ് ആറു മാസക്കാലയളവിൽ വിറ്റത്. കഴിഞ്ഞ വർഷം ഇത് 16,50,296 ലിറ്റർ ആയിരുന്നു. 33,485 ലിറ്ററിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 2.03 ശതമാനമാണ് വർധന.
അടുത്തിടെ നടത്തിയ സർവേയിൽ കാലികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി എന്ന് രേഖപ്പെടുത്തുന്പോഴും കഴിഞ്ഞ ആറു മാസത്തിൽ പാൽസംഭരണത്തിൽ 14 ശതമാനത്തോളം വർധനയുണ്ടായത് ശ്രദ്ധേയമാണെന്നു മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു.
Kerala
തിരുവനന്തപുരം: മില്‍മയുടെ ആവശ്യപ്രകാരം പൊതുമേഖലാ സ്ഥാപനം കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെഎഎല്‍) നിര്‍മിച്ച ഐസ്ക്രീം വെന്‍ഡിംഗ് വാഹനങ്ങളായ ‘മില്‍മ മിലി കാര്‍ട്ടുകള്‍’ വ്യവസായ മന്ത്രി പി. രാജീവ് പുറത്തിറക്കി. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ക്യാനോപിയും ഫ്രീസറും ഉള്‍പ്പെടുന്നതാണ് മില്‍മ മിലി കാര്‍ട്ട്. മില്‍മ മിലി കാര്‍ട്ടിന്റെ വിപണന ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും മന്ത്രി നിര്‍വഹിച്ചു. മില്‍മ ചെയര്മാന് കെ.എസ്. മണിക്ക് താക്കോല്‍ കൈമാറിക്കൊണ്ടാണ് ഇ-വാഹനങ്ങള്‍ പുറത്തിറക്കിയത്. ചടങ്ങില്‍ മന്ത്രി 30 വാഹനങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തു.
മില്‍മയുടെ മൂന്ന് പ്രാദേശിക യൂണിയനുകള്‍ക്ക് 10 മില്‍മ മിലി കാര്‍ട്ടുകള്‍ വീതം ലഭ്യമാകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഈ വാഹനങ്ങളുടെ പ്രകടനം മികച്ചതാണെങ്കില്‍ 70 എണ്ണത്തിനുകൂടി ഓര്‍ഡര്‍ നല്‍കാനുള്ള സാധ്യത മില്‍മ പരിശോധിക്കും.
പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള സംരംഭങ്ങളുമായി മുന്നോട്ട് പോകാന്‍ മില്‍മ ലക്ഷ്യമിടുന്നുവെന്ന് മുഖ്യപ്രഭാഷണത്തില്‍ മില്‍മ ചെയര്മാന് കെ.എസ്. മണി പറഞ്ഞു. കേരളത്തിലെ 941 പഞ്ചായത്തുകളുടെ വാതില്‍പ്പടിയില്‍ മില്‍മ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന പദ്ധതി മില്‍മ വിഭാവനം ചെയ്യുന്നുണ്ട്. ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ 941 സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മില്‍മ എംഡി ആസിഫ് കെ. യൂസഫ്, കെഎഎല്‍ ചെയര്മാന് പുല്ലുവിള സ്റ്റാന്‍ലി എന്നിവരും പങ്കെടുത്തു.