കൊച്ചി: എസ്‌ഐടിയുടെ റെയ്ഡില്‍ മെസി വിവാദവുമായി ബന്ധപ്പെട്ട ഒരു ചോദ്യം പോലും ഉണ്ടായിരുന്നില്ലെന്ന് ആന്‍റോ അഗസ്റ്റിന്‍. മെസി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കാന്‍ പൂര്‍ണമായും തയാറാണ്. പക്ഷെ വാര്‍ത്തകള്‍ എവിടെ നിന്നാണ് കിട്ടുന്നത്, കേന്ദ്രത്തില്‍ പിടിപാടുണ്ടോ, പാര്‍ട്ടി ബന്ധമുണ്ടോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയില്ല എന്നും ആന്‍റോ അഗസ്റ്റിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. മെസി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കാന്‍ പൂര്‍ണമായും തയാറാണ്. എന്‍റെ ഫ്‌ളാറ്റ് പരിശോധിച്ചു. അതില്‍ ഞാന്‍ മറുപടി നല്‍കിയിട്ടുണ്ട്. ജേണലിസ്റ്റിക് ആംഗിളുമായി ബന്ധപ്പെട്ട ഒന്നും അവര്‍ക്ക് കിട്ടുന്നില്ലെന്നും ആന്‍റോ കൂട്ടിച്ചേർത്തു.
വി.ഡി. സതീശന്‍റെ രണ്ടാം കല്യാണം അടക്കമുള്ള ചോദ്യങ്ങള്‍ക്കൊന്നും എന്‍റെ കൈയില്‍ മറുപടിയില്ല. മെസി വിവാദവുമായി ബന്ധപ്പെട്ട എന്ത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. അന്വേഷണവുമായി സഹകരിക്കും. എവിടെ വേണമെങ്കിലും റെയ്ഡ് നടത്താം. അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളോടും സഹകരിക്കും.
അല്ലാതെ നിങ്ങള്‍ക്ക് ആരാണ് വാര്‍ത്ത ചോര്‍ത്തി തരുന്നത്, നിങ്ങളുടെ കൂടെ കോണ്‍ഗ്രസിന്‍റെ ആരൊക്കെയുണ്ട്, സിപിഎമ്മുകാര്‍ ആരൊക്കെയുണ്ട്, ബിജെപിയില്‍ നിന്നുള്ള സപ്പോര്‍ട്ട്, കേന്ദ്രത്തില്‍ പിടിപാടാണല്ലോ എന്ന ചോദ്യങ്ങള്‍ക്കൊന്നും ഞങ്ങളുടെ കൈയില്‍ മറുപടിയില്ല.
സത്യസന്ധമായ അന്വേഷണമാണ് നടത്തുന്നതെങ്കില്‍ ഈ നാടകത്തിന്‍റെയൊന്നും ആവശ്യമില്ല. കഴിഞ്ഞ രണ്ടു മാസമായി എസ്‌ഐടി അന്വേഷണം നടക്കുന്നു. ഇതുവരെ ഒരു നോട്ടീസ് പോലും തന്നിട്ടില്ല. ജിഎസ്ടി രണ്ടു റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു, അതിലും ഇതുവരെ ഒരു നോട്ടീസ് പോലും തന്നിട്ടില്ലെന്നും ആന്‍റോ അഗസ്റ്റിന്‍ വ്യക്തമാക്കി.
അതേസമയം, പുലര്‍ച്ചെ നാലോടെ ആരംഭിച്ച റെയ്ഡ് ആറു മണിക്കൂര്‍ പിന്നിട്ടിരുന്നു. 10.30 ഓടെയാണ് റെയ്ഡ് അവസാനിച്ചത്. കൊച്ചിയിലും വയനാട്ടിലുമായി അഞ്ചിടത്താണ് പരിശോധന നടന്നത്. കൊച്ചിയില്‍ ആന്‍റോ അഗസ്റ്റിന്‍റെ ഫ്‌ളാറ്റിലും റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ഓഫിസിലും ഗോട്ട് ആഡ് കമ്പനിയുടെ ഓഫീസിലും പരിശോധന നടന്നിരുന്നു.