പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം കൂടുന്നു. അതിര്‍ത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിലായി 11 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏഴുപേരെ കാണാതായി. രജൗരിയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 11 പേരെ രക്ഷപ്പെടുത്തി.
കനത്ത മഴയുടെ ആഘാതം കൂടുതല്‍ ബാധിച്ചത് സുരന്‍കോട്ട് തഹസില്‍ മേഖലയിലാണ്. ഇവിടെ നാല് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നൂനബന്ദി ഗ്രാമത്തില്‍ വീട് തകര്‍ന്ന് 28 വയസുള്ള നാസിയ കൗസര്‍ എന്ന സ്ത്രീ മരിച്ചതായി അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഭർത്താവ് മുഹമ്മദ് ഹാഫിസിനും മൂന്ന് കുട്ടികള്‍ക്കും പരിക്കേറ്റു.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോവര്‍ മുറയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മുഹമ്മദ് ലത്തീഫ് എന്ന ആളെയും കുടുംബത്തിലെ അഞ്ച് പേരെയും കാണാതായി. ദുണ്ടക് ലത്തൂംഗ് പാലത്തിന് സമീപമുള്ള ഒരു അരുവിയില്‍ നിന്ന് ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Tags : jammu kashmir rain fury death toll increases