കീവിൽ റഷ്യൻ ആക്രമണത്തിൽ തകർന്ന പാർപ്പിടസമുച്ചയം.
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ ശക്തമായ ഡ്രോൺ, മിസൈൽ ആക്രമണം. ബുധനാഴ്ച മുഴുരാത്രി ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.
യുക്രെയ്ൻ തലസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ആക്രമണമാണിതെന്ന് സിറ്റി മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു. തലസ്ഥാനത്ത് വെള്ളിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. മുൻ ആക്രമണങ്ങളിൽ കൂടുതൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും, കൂടുതൽ ആയുധങ്ങൾ പ്രയോഗിക്കുന്നത് ഇതാദ്യമാണ്. കീവിന്റെ വിവിധ പ്രദേശങ്ങളിൽ ആക്രമണമുണ്ടായി.
റഷ്യൻ എണ്ണകേന്ദ്രങ്ങൾക്കു നേരേ യുക്രെയ്ൻ നടത്തിയ ആക്രമണത്തിനു തിരിച്ചടിയാണെന്ന് മോസ്കോ പറഞ്ഞു. യുക്രെയ്ൻ ആക്രമണത്തെത്തുടർന്ന് റഷ്യ വലിയ ഊർജ പ്രതിസന്ധി നേരിട്ടിരുന്നു. ബുധനാഴ്ച രാത്രി കീവ് വൻ സ്ഫോടനങ്ങളിൽ വിറച്ചു. നിരവധി കെട്ടിടങ്ങളാണു തകർന്നത്. ഏകദേശം 20 പാർപ്പിടസമുച്ചയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ആഭ്യന്തരമന്ത്രി ഇഹോർ ക്ലിമെൻകോ പറഞ്ഞു.
റഷ്യ 74 മിസൈലുകളും 24 ബാലിസ്റ്റിക് മിസൈലുകളും 496 ഡ്രോണുകളും പ്രയോഗിച്ചതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. മോസ്കോയ്ക്കു കിഴക്ക് നിഷ്നി നോവഗരോഡ് മേഖലയിലെ റഷ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിലൊന്നിനു നേർക്ക് യുക്രെയ്ൻ പ്രത്യാക്രമണം നടത്തി. ഇവിടെ തീപിടിത്തമുണ്ടായതായി യുക്രെയ്ന്റെ ജനറൽ സ്റ്റാഫ് പറഞ്ഞു.
കൂടാതെ, റഷ്യൻ അധിനിവേശ ലുഹാൻസ്ക് മേഖലയിലെ സിവർസ്കി ഡൊണെറ്റ്സ് നദിക്ക് കുറുകെയുള്ള റെയിൽവേ പാലം യുക്രെയ്ൻ സൈന്യം തകർത്തു. ആയുധങ്ങളും സൈനികരെയും സൈനിക സാമഗ്രികളും ആയുധങ്ങളും കൊണ്ടുപോകാൻ റഷ്യൻ സൈന്യം ഈ പാലം ഉപയോഗിച്ചിരുന്നു.
Tags : Russian missile strike Kiev