International
കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം ജൂണിൽ അവസാനിപ്പിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അറിയിച്ചു. അടുത്തയാഴ്ച അമേരിക്കയിലെ മയാമിയിൽ റഷ്യ- യുക്രെയ്ൻ ചർച്ച നടത്താമെന്ന് അമേരിക്ക നിർദേശിച്ചിട്ടുണ്ട്. യുക്രെയ്ന് ഇതു സ്വീകാര്യമാണ്.
ജൂണിൽ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക റഷ്യക്കും യുക്രെയ്നും മേൽ സമ്മർദം ചെലുത്തുമെന്ന് സെലൻസ്കി പറഞ്ഞു. വർഷാവസാനം അമേരിക്കയിൽ നടക്കാൻ പോകുന്ന മിഡ് ടേം തെരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ടാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും അബുദാബിയിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ യുദ്ധത്തടവുകാരെ പരസ്പരം കൈമാറാനുള്ള ധാരണ ഒഴിച്ചാൽ സുപ്രധാന തീരുമാനങ്ങളുണ്ടായില്ല.
ഇതിനിടെ, മാർച്ചിൽ വെടിനിർത്താനുള്ള നീക്കങ്ങളാണ് ട്രംപ് ഭരണകൂടം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്. യുക്രെയ്നും അമേരിക്കയും ഇക്കാര്യം ചർച്ച ചെയ്തു. റഷ്യക്ക് ഭൂമി വിട്ടുകൊടുക്കുന്നത് അടക്കമുള്ള നിർദേശങ്ങൾ അടങ്ങിയ വെടിനിർത്തൽ ധാരണയിൽ യുക്രെയ്നിൽ ഹിതപരിശോധനയും ഒപ്പം പൊതു തെരഞ്ഞെടുപ്പും നടത്താനാനുള്ള നിർദേശമാണ് ചർച്ച ചെയ്തത്. എന്നാൽ, ഭൂമി വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് തർക്കം തുടരുന്നതിനാൽ ഈ നിർദേശം പ്രായോഗികമായേക്കില്ല എന്നാണ് അനുമാനം.
റഷ്യൻ ആക്രമണം
കീവ്: സമാധാന ചർച്ചകൾക്കിടെ യുക്രെയ്നിൽ റഷ്യൻ വ്യോമാക്രമണം തുടരുന്നു.റഷ്യൻ സേന വെള്ളിയാഴ്ച രാത്രി യുക്രെയ്ന്റെ വൈദ്യുതിവിതരണ സംവിധാനങ്ങളെ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. 400 ഡ്രോണുകളും 40 മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചത്. രണ്ടു താപവൈദ്യുതി നിലയങ്ങൾ ആക്രമിക്കപ്പെട്ടു.
International
കീവ്: അബുദാബിയിൽ ത്രികക്ഷി സമാധാനചർച്ച ആരംഭിച്ച് മണിക്കൂറുകൾക്കകം റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ യുക്രെയ്നിലെ 12 ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി. വൈദ്യുതി ശൃംഖലയ്ക്കു പുറമേ താപവിതരണ സംവിധാനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരാൾ കൊല്ലപ്പെടുകയും 23 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
21 മിസൈലുകളും 375 ഡ്രോണുകളുമാണു റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ വ്യോമസേന അറിയിച്ചു. തലസ്ഥാനമായ കീവിൽ എട്ടും ചെർണിഹീവ് പ്രദേശത്ത് നാലും ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി.
കീവിലെ കേന്ദ്രീകൃത താപവിതരണ സംവിധാനത്തിൽ വലിയ കേടുപാടുണ്ടായി. മൈനസ് പത്ത് ഡിഗ്രി സെൽഷസ് തണുപ്പ് നേരിടുന്ന കീവ് നിവാസികൾ പ്രതിസന്ധി നേരിടുന്നതായി നഗരസഭാ വൃത്തങ്ങൾ പറഞ്ഞു.
ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് റഷ്യ-അമേരിക്ക-യുക്രെയ്ൻ ആദ്യ ത്രികക്ഷി ചർച്ച അബുദാബിയിൽ ഇന്നലെയും തുടർന്നു. വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച ചർച്ചയിൽ ചെറിയ പുരോഗതി ഉണ്ടെങ്കിലും ഭൂമിതർക്കം അടക്കമുള്ള സുപ്രധാന വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ റഷ്യയും യുക്രെയ്നും തയാറല്ല.
റഷ്യൻ സേന പിടിച്ചെടുത്ത ഇരുപതു ശതമാനത്തോളം ഭൂമിയിലുള്ള അവകാശം ഉപേക്ഷിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ യുക്രെയ്ൻ തയാറല്ല. ഭൂമിതർക്കം പരിഹരിക്കാതെ ശാശ്വത സമാധാനം ഉണ്ടാകില്ലെന്നു റഷ്യ ചർച്ചയ്ക്കു മുന്പേ വ്യക്തമാക്കിയിരുന്നു.
റഷ്യൻ മിലിട്ടറി ഇന്റലിജൻസ് സംഘടനയായ ജിആർയുവിന്റെ ഡയറക്ടർ അഡ്മിറൽ ഇഗോർ കോസ്റ്റ്യൂക്കോവ് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, യുക്രെയ്നിലെ ഇന്റലിജൻസ് മേധാവി കിറിലോ ബുഡാനോവ്, ദേശീയ സുരക്ഷാ സമിതി മേധാവി റസ്തം ഉമറോവ് എന്നിവരാണു ത്രികക്ഷി ചർച്ചയ്ക്കു നേതൃത്വം നല്കുന്നത്.
International
കീവ്: തെക്കൻ യുക്രെയ്നിലെ നിപ്രോപെട്രോവിസ്ക്, സാപ്പോറിഷ്യ പ്രദേശങ്ങളിൽ റഷ്യ നടത്തിയ ആക്രമണത്തിൽ വൻ നാശം. വൈദ്യുതി വിതരണസംവിധാനങ്ങൾ തകർന്നു.
ഇരു പ്രദേശങ്ങളും ഏതാണ്ടു പൂർണമായി ഇരുട്ടിലായി. ജലവിതരണവും ഇന്റർനെറ്റും തകരാറിലായി. നിപ്രോയിലെ ആശുപത്രികൾ ജനറേറ്ററുകൾ ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്.
International
കീവ്: കാനഡയിലെ മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്റിനെ തന്റെ സാന്പത്തിക വികസന ഉപദേഷ്ടാവായി നിയമിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അറിയിച്ചു.
നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ ക്രിസ്റ്റ്യക്കുള്ള കഴിവാണ് നിയമനത്തിന് ആധാരമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
യുക്രേനിയൻ വംശജയായ ക്രിസ്റ്റ്യ 2019 മുതൽ 2024 വരെ കനേഡിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്നു. നിലവിൽ പാർലമെന്റ് അംഗവും കാനഡയുടെ പ്രത്യേക യുക്രെയ്ൻ പ്രതിനിധിയുമാണ്.